“വാജ്പേയി ബിജെപി നേതാവായിരിക്കുമ്പോഴും പ്രധാനമന്ത്രിയായിരിക്കുമ്പോഴും ആര്‍എസ്എസ് മുറുകെ പിടിക്കുന്ന വര്‍ഗ്ഗീയ കാഴ്ചപ്പാട് ഉപേക്ഷിച്ചിരുന്നില്ല.
മാത്രമല്ല രാജ്യത്തിന്റെ സമസ്ത മേഖലയിലും വര്‍ഗ്ഗീയവത്കരണം ശക്തിപ്പെടുത്തി. ചരിത്രത്തെ വര്ഗ്ഗീയവല്ക്കരിക്കാന് ഇക്കാലത്ത് നടത്തിയ ഇടപെടല്‍ ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അദ്ധ്യായങ്ങളില്‍ ഒന്നാണ്. മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷത്തെ ശത്രുവായി കണ്ട നിലപാടാണ് ബിജെപി രാഷ്ട്രീയത്തിന്റെ അടിത്തറ….” ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയിയെ നെഹ്റുവിനോടുപമിച്ച കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്റെ അഭിപ്രായത്തെ ഖണ്ഡിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എഴുതിയ വരികളില്‍ ചിലതാണ് മേലുദ്ധരിച്ചത്.(ദേശാഭിമാനി-മാര്‍ച്ച് 19).
നല്ല മനുഷ്യനാണെന്ന് സുധീരന് പറഞ്ഞാലും പറഞ്ഞില്ലെങ്കിലും വാജ്പേയിയുടെ പ്രതിഛായ കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. നല്ലതിനെ നല്ലതെന്ന് പറയാന്‍ ഒരു പ്രത്യയശാസ്ത്രവും തടസ്സമാകേണ്ടതില്ല. വാജ്പേയിയില്‍ സുധീരന് നെഹ്റുവിനെ കണ്ടെങ്കില്‍ അതദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്. എന്നാല്‍ നെഹ്രുവിനെക്കാള്‍ മികച്ച പ്രധാനമന്ത്രിയും നയതന്ത്രജ്ഞനുമാണ് വാജ്പേയി എന്ന് വിലയിരുത്തുന്നവരുമുണ്ട്. ആര്‍എസ്എസ് ബന്ധമുള്ള വാജ്പേയിയെ പുകഴ്ത്തുമ്പോള്‍ അത് ബിജെപിക്ക് മാന്യത നല്കലാണെന്നും പിണറായി പറയുന്നുണ്ട്. എന്നാല്‍ നെഹ്റുതന്നെ ആര്‍എസ്എസിനെ പുകഴ്ത്തിയത് പിണറായി അറിഞ്ഞില്ലെന്നുണ്ടോ?
ഇന്ത്യന്‍ മണ്ണില്‍ കടന്നുകയറി ചൈനീസ് പട്ടാളം യുദ്ധം തുടങ്ങിയത് ഇന്ത്യാ-ചീനാ ഭായിഭായി എന്ന് ചൗഎന്‍ലായിയുടെ തോളില്‍ നെഹ്റു കയ്യിട്ടുനടക്കുമ്പോഴാണ്. ഓര്‍ക്കാപ്പുറത്തുണ്ടായ യുദ്ധം നേരിടാന്‍ കഴിയാതെ പകച്ചുനില്ക്കുമ്പോള് യുദ്ധമുഖത്ത് പടച്ചട്ടയണിഞ്ഞ് ഓടിയെത്തിയത് ആര്‍എസ്എസ് വളണ്ടിയര്‍മാരായിരുന്നു. പട്ടാളക്കാര്‍ക്ക് ഭക്ഷണമെത്തിക്കല്‍ തുടങ്ങി ദല്‍ഹി ഉള്‍പ്പെടെ നഗരങ്ങളില്‍ ട്രാഫിക് നിയന്ത്രണവും യുദ്ധ നിരീക്ഷണവുമെല്ലാം നടത്താന്‍ ആര്‍എസ്എസ് വളണ്ടിയര്‍മാരാണുണ്ടായിരുന്നത്. ഇത് നേരിട്ടറിഞ്ഞ പ്രധാനമന്ത്രി നെഹ്റു ആര്‍എസ്എസിന്റെ സേവനങ്ങളെ പുകഴത്തി. മാത്രമല്ല 1963 ലെ റിപ്പബ്ലിക് ദിനപരേഡില്‍ സായുധസേനയ്ക്കൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ റൂട്ടുമാര്‍ച്ചും ഉള്‍പ്പെടുത്തി. ആര്എസ്എസ്കാര് യൂണിഫോമില്‍ എത്തണമെന്നായിരുന്നു അഭ്യര്‍ത്ഥന. മണിക്കൂറുകള്‍മാത്രം മുന്‍പ് ലഭിച്ച ക്ഷണം സ്വീകരിച്ച് ആയിരക്കണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിപ്പബ്ലക് ദിന പരേഡില്‍ പങ്കെടുക്കുന്നത് വേറിട്ട അനുഭവമായി. അന്ന് പിണറായിയുടെ പാര്‍ട്ടി എവിടെയായിരുന്നു. അഞ്ചാംപത്തികളെന്നും ചൈനാ ചാരന്മാരെന്നും പേരുസമ്പാദിച്ചവരില് കുറപ്പേര് ജയിലിലുമായിരുന്നില്ലെ?
ബിജെപി മുസ്ലീംങ്ങളെ ശത്രുവായി കാണുകയാണത്രെ. എവിടെ നിന്നുകിട്ടി ഈ വിവരം. സിപിഎമ്മില്‍ ഉള്ളതിനെക്കാള്‍ മുസ്ലീങ്ങള്‍ ഇന്ന് ബിജെപിയിലുണ്ട്. സിപിഎമ്മിന്റെ സമുന്നത സമിതിയില്‍ പേരിനെങ്കിലും ഒരു മുസ്ലീമുണ്ടോ? പാര്‍ലമെന്റില്‍ സിപിഎമ്മിന്റെ മുസ്ലീം മെമ്പര്മാരെത്ര?
സിപിഎമ്മിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്നില്ലെന്ന കാര്യം സുധീരന് മനസിലാക്കണമെന്നും പിണറായി പ്രസ്താവിച്ചിരിക്കുന്നു. ഇന്നസെന്റുമായുള്ള സഹവാസം കൊണ്ടാണോ ഇത്തരം കോമഡികള്‍ പിണറായി പറയുന്നത്.
സിപിഎമ്മിന് രണ്ടേകാല്‍ സംസ്ഥാനത്ത് മാത്രമാണ് സ്വാധീനമുള്ളത്. കാല്സംസ്ഥാനത്ത് (ത്രിപുര) മാത്രമാണ് അധികാരമുള്ളത്. 29 സംസ്ഥാനമുണ്ട് ഇന്ത്യയില്‍. ബിജെപിക്ക് ശക്തിയും സ്വാധീനവും ഭരണവുംഎത്ര സംസ്ഥാനത്തുണ്ടെന്ന് പിണറായി ആദ്യം പഠിക്ക്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരിടത്തെങ്കിലും സിപിഎമ്മിന് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍പോലും സാധിക്കുന്നില്ലെന്നതല്ലെ സത്യം. സിപിഎമ്മിന്റെ കോട്ട എന്നവകാശപ്പെടുന്ന കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ ബിജെപിയുടെ സ്വാധീനകേന്ദ്രങ്ങളുണ്ട്. നിയമസഭയിലോ പാര്‍ലമെന്റിലോ ജയിക്കാന്‍ കഴിയാത്തത് അവസരവാദ രാഷ്ട്രീയം ശീലമില്ലാത്തതിനാലാണ്. ഒറ്റയ്ക്കൊറ്റയ്ക്ക് മത്സരിച്ചാല്‍ സീറ്റിന്റെ കാര്യത്തില്‍ ബിജെപിരണ്ടാംസ്ഥാനത്തോ മൂന്നാംസ്ഥാനത്തോ എത്തുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
ബിജെപി ഭരണം വന്നാല്‍ മുസ്ലീങ്ങള്‍ അറബിക്കടില്‍ പായവിരിച്ച് നിസ്കരിക്കേണ്ടിവരുമെന്ന് സുലൈമാന്സേട്ടിനോടൊപ്പം പ്രചരിപ്പിച്ചവരാണ് സ്പിഎം. എത്ര ശുദ്ധമായ ഭോഷ്ക്കാണിതെന്ന് തെളിഞ്ഞതല്ലെ? 1989 തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇഎംഎസ് പറഞ്ഞു ‘വരാന്‍പോകുന്ന തിരഞ്ഞെടുപ്പോടെ ബിജെപി ഒരു ദേശീയകക്ഷിപോലും അല്ലാതാക്കും. അതിനുശേഷം ബിജെപി ജയിച്ചു. ഇന്ത്യ ഭരിച്ചു. വാജ്പേയ് സത്യപ്രതിജ്ഞ ചൊല്ലുന്നത് കേട്ടുകൊണ്ടാണ് നമ്പൂതിരിപ്പാട് അന്ത്യശ്വാസം വലിച്ചത്. വാജ്പേയിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്ത ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനി ആദ്യം പങ്കെടുത്ത ചടങ്ങ് ഇഎംഎസിന്റെ ഭൗതികദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിക്കലാണ്. വാജ്പേയിയുടെ ഔദാര്യംകൊണ്ടുമാത്രമാണ് രണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ദേശീയ കക്ഷി എന്ന പദവിയിലിരിക്കുന്നത്.
വാജ്പേയി അധികാരത്തിലിരുന്നപ്പോഴാണ് അയോധ്യയിലെ പള്ളിപൊളിച്ചതെന്ന വിചിത്രമായ വിവരവും പിണറായി വിളമ്പിയിരിക്കുന്നു. 1992 ഡിസംബറില്‍ നരസിംഹറാവുവാണ് പ്രധാനമന്ത്രിയെന്ന സത്യം പോലും അസത്യം വിളമ്പുന്നതിനിടയില്‍ പിണറായി വിട്ടുകളഞ്ഞു. ‘ഇന്ത്യന്‍ മതനിരപേഷതയുടെ പ്രതീകമായ ബാബറി മസ്ജിദ് കാവിപ്പട പൊളിച്ചു. ഇന്ത്യന്‍ മതേതരത്ത്വത്തിന്റെ ആണിക്കല്ല് തകര്‍ത്ത് വര്‍ഗ്ഗീയ ധ്രൂവീകരണം സൃഷ്ടിച്ചതിന്റെ പരിണിതഫലം കൂടിയാണ് വാജ്പേയിക്ക് പ്രധാനമന്ത്രിയാകാന്‍ സാധിച്ചത്’ പിണറായി പറയുന്നു.
അയോധ്യയില്‍ വിക്രമാദിത്യന് പണിത പടുകൂറ്റന്‍ ശ്രീരാമക്ഷേത്രം തകര്‍ത്ത് വിദേശാക്രമി ബാബര്‍ ക്ഷേത്രാവശിഷ്ടങ്ങള്കൊണ്ട് മകുടം കെട്ടിപ്പൊക്കിയതാണ് ചരിത്രം. അതിന്റെ തെളിവുകളെല്ലാം വ്യക്തമായതാണ്. ക്ഷേത്രം തകര്‍ത്ത് വിദേശി കെട്ടിപ്പൊക്കിയത് മതേതരത്വത്തിന്റെ ആണിക്കല്ലാണെന്ന് പിണറായിക്ക് വിശ്വസിക്കാന്‍ അവകാശമുണ്ട്. പക്ഷേ ഇത്തരം വങ്കത്തരങ്ങള്‍ വിശ്വസിക്കാന്‍ സ്വന്തം സഖാക്കളെപ്പോലും ഇപ്പോള്‍ കിട്ടില്ല.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: