ആറന്മുള: വികസനത്തിന്റെ ഭാഗമായി വന്‍ കിടക്കാര്‍ക്ക് ദേശീയ സമ്പത്ത് കൊള്ളയടിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണ് ഇന്ത്യയിലെ ഭരണാധികാരികളെന്നും, ഇതിന്റെ ഗുണഫലം മൂലധനശക്തികള്‍ ക്കാണെന്നും പശ്ചിമഘട്ടസംരക്ഷണ ഏകോപനസമിതി ചെയര്മാന് ജോണ്‍ പെരുവന്താനം അഭിപ്രായപ്പെട്ടു. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ മുപ്പത്തിയാറാം ദിവസം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോണ്‍ പെരുവന്താനം.
ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി. ബാബു അധ്യക്ഷത വഹിച്ചു. പ്രകൃതി സംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് എം.എന്‍. ജയചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. സത്യാഗ്രഹത്തില്‍ ആറന്മുള വിജയകുമാര്‍, ചന്ദ്രമോഹന് റാന്നി, സി. പൊന്നമ്മ എന്നിവര്‍ കവിതകളും കൊയ്ത്തുപാട്ടും അവതരിപ്പിച്ചു.
പൈതൃകഗ്രാമ കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ പി.ആര്. ഷാജി സ്വാഗതം പറഞ്ഞു. സിപിഐ(എം.) ഏരിയാ കമ്മറ്റി അംഗം കെ.കെ. ശിവാനന്ദന്, സിപിഐ ജില്ലാ കമ്മറ്റി അംഗം ആര്. ശരത്ചന്ദ്രകുമാര്‍, അയ്യപ്പാ കോളേജ് യൂണിയന് ചെയര്മാന് സൂരജ് എസ്. പൈതൃക ഗ്രാമ കര്‍മ്മസമിതി ബെഹറിന് ചാപ്റ്റര്‍ കണ്‍വീനര്‍ പ്രസാദ് ചന്ദ്രന്, പൈതൃക ഗ്രാമ കര്‍മ്മസമിതി പ്രസിഡന്റ് പി. ഇന്ദുചൂഡന്, വിഷ്ണു സി.എസ്.,ജി. ഗോപന്, ജനാര്ദ്ദനന് എന്നിവര്‍ പ്രസംഗിച്ചു.
സത്യാഗ്രഹത്തിന്റെ മുപ്പത്തിയേഴാം ദിവസമായ ബുധനാഴ്ചത്തെ സമ്മേളനം കേരള ഫോക് ലോര്‍ അക്കാഡമി മുന്‍ ചെയര്മാന് സി.ജെ. കുട്ടപ്പന് ഉദ്ഘാടനം ചെയ്യും. ഭാരതീയ വേലന്‍ സര്‍വ്വീസ് സൊസൈറ്റി, മത്സ്യപ്രവര്‍ത്തക സംഘം, മല്ലപ്പുഴശ്ശേരി പഞ്ചായത്ത് 13-ാം വാര്‍ഡ് കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ബുധനാഴ്ചത്തെ സത്യാഗ്രഹത്തില്‍ പങ്കുചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: