ആലപ്പുഴ: നിറം ഏതായാലും ഇസം ഏതായാലും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തൊഴിലാളി സംഘടനകള്‍ക്കും കൊടി തുന്നാന്‍ ആലപ്പുഴ ചന്ദനക്കാവ് കണ്ടത്തില്‍ നടേശന് (88) തന്നെ വേണം. അതെ കൊടിയുമായുള്ള നടേശന്റെ ആത്മബന്ധത്തിന് പതിറ്റാണ്ടുകളുടെ ബന്ധമാണുളളത്. നഗരത്തിലെ ന്യൂബസാറിലെ ചെറിയ കടയില്‍ നിറയെ പല രാഷ്ട്രീയപ്പാര്‍ട്ടികളുടെ കൊടികളാണ.് കാലങ്ങളായി ആലപ്പുഴക്കാര്‍ക്ക് കൊടി തുന്നി നല്കിയ നടേശന്റെ ജീവിതത്തിന് പക്ഷെ നിറക്കാഴ്ചകളില്ല. കൊടിക്കച്ചവടത്തില് നിന്ന് നടേശന് ലഭിക്കുന്നത് തുച്ഛമായ വരുമാനം മാത്രമാണ്. എന്നാലും ജിവിതാവസാനം വരെ കൊടി തുന്നാനാണ് അദ്ദേഹത്തിനിഷ്ടം.
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും നടേശന്റെ കടയിലേക്ക് സ്വാഗതം. നടേശന്റെ അച്ഛനായിരുന്നു ഇവിടെ ആദ്യം കട നടത്തിയിരുന്നത്. തയ്യല്‍ക്കടയായിരുന്നു തുടക്കത്തില്‍. പിന്നീട് ഖാദി സ്റ്റോറായി പ്രവര്‍ത്തിച്ചിരുന്ന കടയില്‍ ഒടുവില്‍ കൊടിക്കച്ചവടം മാത്രമായി. കൊടികള്‍ മാത്രം തയ്ച്ച് കൊടുക്കുന്ന ജോലി ഏറ്റെടുക്കുന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. വിമോചന സമരകാലമായിരുന്നു കൊടിക്കച്ചവടത്തിന്റെ സുവര്‍ണകാലമെന്ന് നടേശന് ഓര്‍മിക്കുന്നു. പ്രകടനങ്ങളും സമ്മേളനങ്ങളും ഉളളപ്പോള്‍ നടേശനെ സമീപിച്ച് പ്രവര്‍ത്തകര്‍ കൊടി ബുക്ക് ചെയ്യും. യഥാസമയം തുന്നല്‍പ്പണികള്‍ പൂര്‍ത്തീകരിച്ച് നല്‍കുമെന്നതും നടേശന്റെ ഉറപ്പ്.
തെരഞ്ഞെടുപ്പ് കാലയളവിലാണ് ഇപ്പോള്‍ കൊടി വില്‍പ്പന കൂടുതലായും നടക്കുന്നത്. പിന്നെ ആഗസ്റ്റ് 15ന് ദേശീയപതാകകള്‍ ധാരാളം വിറ്റുപോകും.
കടം പറയുന്നവര്‍ക്ക് കൊടിയില്ലെന്നതാണ് നടേശന്റെ ഉറച്ച തീരുമാനം. മരണം വരെ അധ്വാനിച്ച് ജീവിക്കണം അതുമാത്രമാണ് ഈ അവിവാഹിതന്റെ ഇനിയുള്ള ആഗ്രഹം. കൊടിയുടെ നിറഭേദങ്ങളില്ലാതെ ഏത് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നടേശന്റെ കടയിലേക്ക് സ്വാഗതം.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: