കോഴിക്കോട്: കേരളത്തില്‍ ആസൂത്രിതമായി എതിരാളികളെ കൊന്നൊടുക്കി താലിബാനിസം നടപ്പിലാക്കുന്ന സിപിഎം ഗുജറാത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത് വോട്ടുബാങ്കില്‍ കണ്ണുനട്ടുള്ള രാഷ്ട്രീയതട്ടിപ്പാണെന്ന് ബിജെപി സംസ്ഥാന വക്താവ് വി.കെ.സജീവന് പറഞ്ഞു. ഗുജറാത്തിലെ കുത്തബ്ദ്ദീന്‍ അന്‍സാരിയെയും അശോക് മോച്ചിയേയും അണിനിരത്തി സിപിഎം നടത്തുന്ന നാടകം മുസ്ലിം സമുദായത്തില്‍ ഭീതിയും അരക്ഷിതബോധവുമുണ്ടാക്കി വോട്ട് തട്ടാനുള്ള ഹീനതന്ത്രമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഗുജറാത്ത് കലാപത്തിന്റെ ഇരയെന്ന് പറയുന്ന കുത്തബ്ദ്ദീന്‍ അന്‍സാരി യഥാര്‍ത്ഥത്തില്‍ പട്ടാളക്കാരുടെ മുമ്പില്‍ കൈകൂപ്പുന്ന പടമാണ് തെറ്റായി ദുരുപയോഗം ചെയ്ത് പ്രചരിപ്പിച്ചത്. ഇത് അദ്ദേഹം നേരത്തെ പലതവണ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ളതാണ്. കലാപകാരിയായി പ്രചരിപ്പിക്കപ്പെട്ട അശോക് മോച്ചി 2002ന് ശേഷം ബിജെപി, നരേന്ദ്രമോദി വിരുദ്ധനാണെങ്കില്‍ കലാപത്തിന് നേതൃത്വം നല്‍കിയവരെ ഗുജറാത്ത് സര്‍ക്കാര്‍ സംരക്ഷിച്ചിട്ടില്ലെന്നതിന് തെളിവാണെന്നും സജീവന് പറഞ്ഞു.
കെ.ടി. ജയകൃഷ്ണന് മാസ്റ്ററെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയും അരിയില്‍ ഷുക്കൂറിനെ മണിക്കൂറുകളോളം പൊതുസ്ഥലത്ത് വിചാരണചെയ്ത് കൊല്ലുകയും ടി.പി. ചന്ദ്രശേഖരനെ അമ്പത്തിയൊന്ന് വെട്ട്വെട്ടി കൊല്ലുകയും തലശ്ശേരിയിലെ ഫസലിനെ കൊലപ്പെടുത്തിയശേഷം അവശിഷ്ടങ്ങള്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ കൊണ്ടിട്ട് കലാപത്തിന് ശ്രമിക്കുകയും ചെയ്ത സിപിഎമ്മിന് ഫാസിസത്തിനെതിരെ സംസാരിക്കാന്‍ ധാര്‍മ്മിക അവകാശമില്ല. ബിജെപിക്കാരനായതിന്റെ പേരില്‍ സ്വന്തം മാതാപിതാക്കളുടെ കൂടെ ഓണമുണ്ണേണ്ട എന്ന് തീരുമാനമെടുത്ത പാര്‍ട്ടി നേതാവാണിപ്പോള്‍ മുതലക്കണ്ണിരൊഴുക്കി ഇരകള്‍ക്കുവേണ്ടി പുസ്തകം പുറത്തിറക്കുന്നത്.
തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട പൊതുപ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ച് പ്രകോപനങ്ങളും പ്രലോഭനങ്ങളും സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അഴിമതിയുടേയും വിലക്കയറ്റത്തിന്റേയും പേരില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ജനവികാരം അലയടിക്കുമ്പോള്‍ സമുദായങ്ങളുടെ ഇടയില്‍ ഭീതിപരത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും സജീവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: