ഉന്നത ബിരുദധാരിയും ക്രിസ്ത്യന്‍ സന്ന്യാസി സഭയിലെ അംഗവും തൃശൂര്‍ വിമലാ കോളജില്‍ വൈസ് പ്രിന്‍സിപ്പാളും സെന്റ് മേരീസ് കോളജില്‍ പ്രിന്‍സിപ്പാളുമായിരുന്ന സിസ്റ്റര്‍ ജെസ്മി. മഠത്തിലെ ജീവിതം അവസാനിപ്പിച്ച ശേഷം ‘ആമേന്‍’ എന്ന പേരില്‍ അവര്‍ ഒരു ആത്മകഥ എഴുതിയിട്ടുണ്ട്. അതില്‍ 78-ാം പേജില്‍ അവര്‍ വെളിപ്പെടുത്തുന്നു….. “മേലധികാരികള്‍ അവരുടെ വിധിന്യായങ്ങളിലും ശിക്ഷണത്തിലും കാണിക്കുന്ന ഇരട്ടത്താപ്പും വഞ്ചനാത്മകതയും കാണുമ്പോള്‍ ഇവിടെ നടക്കുന്ന നീതി ഓര്‍ത്ത് ഞാന്‍ അദ്ഭുതപ്പെടാറുണ്ട്. ഈ ദിവസങ്ങളില്‍ ഒരു സിസ്റ്റര്‍ ഗര്‍ഭപാത്രം നീക്കുന്ന ഓപ്പറേഷന് നടത്തുകയും അവര്‍ സിക്ക് റൂമില്‍ വിശ്രമിക്കുന്നതിനായി താമസിക്കുകയും ചെയ്യുകയായിരുന്നു. അവരെക്കുറിച്ച് മദര്‍ സുപ്പീരിയര്‍ എന്നോടു പറഞ്ഞ അഭിപ്രായം കേട്ട് ഞാന്‍ പകച്ചുപോയി: അവളുടെ ഗര്‍ഭപാത്രം കളഞ്ഞതിനാല്‍ എനിക്ക് മനസ്സമാധാനമായി. അല്ലെങ്കില്‍ രാത്രി വല്ലയിടത്തും അവള്‍ക്ക് ചെലവഴിക്കേണ്ടി വരുമ്പോള്‍ ഞങ്ങളെല്ലാം ഭയപ്പെടുമായിരുന്നു.
ആ സിസ്റ്ററെ ഒരു ഫാദറിന്റെ മുറിയില്‍ നിന്നും ജനങ്ങള്‍ ഒരു അര്‍ധരാത്രി കയ്യോടെ പിടിച്ച സംഭവം മദര്‍ എന്നോട് വിവരിച്ചു. ബിഷപ്പ് ഹൗസിലെയും പ്രൊവിന്‍ഷ്യലേറ്റിലെയും അധികാരികള്‍ക്കിടയില്‍ നല്ല സ്വാധീനമുള്ളതിനാല്‍ ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെട്ടു. അവര്‍ക്കെതിരെ ക്രൈംവാരികയില്‍ വലിയ വാര്‍ത്ത വന്നുവെങ്കിലും മേലധികാരികള്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നു. അതേസമയം നിസ്സാര അനുസരണക്കേടോ ലൈംഗിക ചപലതകളോ ഉള്ള സ്വാധീനമില്ലാത്ത സിസ്റ്റേഴ്സ് ശിക്ഷിക്കപ്പെടുകയും ചെയ്യുന്നു.”
ആമേന്‍ മലയാളത്തില്‍ മാത്രമല്ല ഇംഗ്ലീഷിലും വിവിധ ഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നിട്ടും ഒരു മതേതരക്കാരനും മതവിരുദ്ധനും ക്രൈസ്തവ സഭകളില്‍ നടക്കുന്ന ക്രമരഹിതമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദഗ്ധാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അഭയക്കേസ് ഇവിടെ ആവര്‍ത്തിക്കുന്നില്ല. ഏറെ കോളിളക്കം സൃഷ്ടിച്ചതും വിവാദങ്ങളുടെ പെരുമഴ നേരിടുന്നതുമായ മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ ഹൈക്കോടതിക്കു പോലും ഇടപെടേണ്ടി വന്നു.
2006 സപ്തംബറില്‍ അവിടെ ഉണ്ടായ റെയ്ഡ് പല സത്യങ്ങളും പുറത്തുകൊണ്ടു വന്നിരുന്നു. വിദഗ്ധമായ പോലീസ് അന്വേഷണം നിര്‍ദേശിച്ചത് ഹൈക്കോടതിയാണ്. 2006 ഒക്ടോബറില്‍ പോലീസിന്റെ സഹായത്തോടെ മുരിങ്ങൂരില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു. അതിനുമുമ്പ് ഒരുപാട് ആരോപണങ്ങള്‍ ധ്യാനകേന്ദ്രത്തിനെതിരെ രേഖാമൂലം പോലീസിനും സര്‍ക്കാരിനും ലഭിച്ചിരുന്നു. കണ്ണൂര്‍ക്കാരി മിനി വര്‍ഗീസ് ധ്യാനത്തിനെത്തിയ തന്നെ സ്ഥാപനത്തിലെ ഫിനാന്‍സ് കണ്ട്രോളര് തടത്തിലച്ചന് ബലാത്സംഗം ചെയ്തതായി പരാതിപ്പെട്ടിരുന്നു. മിനിയുടെ അന്വേഷണം പോലീസ് കാര്യമായി നടത്തിയില്ലെന്ന ആരോപണം ഇന്നും നിലനില്ക്കുന്നു. ചേര്‍ത്തലക്കാരി സെലിന് ലോപ്പസ് ധ്യാനത്തിനെത്തിയെങ്കിലും അവരെക്കുറിച്ച് ഒരു വിവരവും പിന്നെ പുറംലോകമറിഞ്ഞിട്ടില്ല. സെലിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്പെഷ്യല്‍ സ്ക്വാഡിനെ നിശ്ചയിച്ചിരുന്നു. അതിന്റെ പുരോഗതിയെക്കുറിച്ചും ആര്‍ക്കുമറിയില്ല. ഇങ്ങനെയുള്ള ഒരുപാട് ആരോപണങ്ങള്‍ ഉണ്ടായി. ധ്യാനകേന്ദ്രത്തിന്റെ ചുറ്റും കാണപ്പെട്ട മൃതദേഹങ്ങള്‍ വന്‍ വിവാദത്തിന് വഴിവച്ചിരുന്നതാണ്. 200 ഏക്കറിലേറെ പരന്നു കിടക്കുന്ന ധ്യാനകേന്ദ്രത്തിന് അകത്ത് ദുരൂഹതകള്‍ തെളംകെട്ടിനില്ക്കുകയാണെന്നാണ് പറഞ്ഞുകേള്‍ക്കുന്ന വാര്‍ത്ത. ഹൈക്കോടതിയും പോലീസും ഇതുസംബന്ധിച്ച് പരിശോധനയും അന്വേഷണവും നടന്നുകൊണ്ടിരിക്കുമ്പോള്‍ അവിടം സന്ദര്‍ശിച്ച പിണറായി വിജയന് അന്വേഷണം ഊര്‍ജിതമാക്കണമെന്ന ആവശ്യമല്ല മുന്നോട്ടു വച്ചത്. മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ നന്നായി പ്രശംസിച്ച് മടങ്ങിയ പിണറായി വിജയന് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന പോലെ ബിഷപ്പ് മാര്‍ തൂങ്കുഴി പറഞ്ഞു. “കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ കാലഘട്ടം കഴിഞ്ഞു.”
തിരുവമ്പാടി ബിഷപ്പിനെ നികൃഷ്ടജീവിയായി അധിക്ഷേപിച്ച പിണറായി വിജയന് ഇപ്പോള്‍ തിരുവമ്പാടി തിരുമേനി അടക്കം ളോഹയിട്ട എല്ലാ പുരോഹിതരും ശ്രേഷ്ഠ വ്യക്തിത്വങ്ങളായി മാറിയിരിക്കുന്നു. ഒരു പക്ഷത്തോടും വിരോധമില്ലാതെ ജനപക്ഷത്തു നിലയുറപ്പിക്കുന്നവരാണെങ്കില് പോലും ഹൈന്ദവ സന്ന്യാസിമാരും ആത്മീയ ആചാര്യന്മാരും കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്നും തൊട്ടുകൂടാത്തവരാണ്. പിണറായി വിജയന്റെ അനുഗ്രഹാശിസ്സുകളോടെ തന്നെയായിരുന്നല്ലോ സിപിഎം നേതാവ് ടി.കെ. ഹംസ നിയമസഭയില്‍ മാതാ അമൃതാനന്ദമയീ ദേവിയെക്കുറിച്ച് അസഭ്യവര്‍ഷം ചൊരിഞ്ഞത്. അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണി വളളിക്കാവിലെത്തിയപ്പോള് അമ്മ ആശ്ലേഷിച്ചതിന്റെ പേരിലാണ് ഹംസയുടെ മനസ്സിലെ മാലിന്യങ്ങള്‍ സഭയിലെത്തിയത്. വിവാദ പരാമര്‍ശം സഭയ്ക്കകത്തു മാത്രമല്ല, പുറത്തും അലയടിച്ചപ്പോഴാണ് ഹംസയ്ക്ക് തെറ്റേറ്റു പറഞ്ഞ് തടിയൂരേണ്ടി വന്നത്.
വള്ളിക്കാവിലെ അമ്മയുടെ ആശ്രമവും അമ്മ ചെയ്യുന്ന സേവനങ്ങളും അളവറ്റതല്ലേ. ഒരു സര്‍ക്കാര്‍ ചെയ്യുന്നതിനെക്കാള്‍ ത്യാഗവും പ്രേമവും അമ്മയില്നിന്നുണ്ടാകുന്നു. സിസ്റ്റര്‍ ജെസ്മി തുറന്നെഴുതിയതെന്തെങ്കിലും അമൃതാനന്ദമയീ ആശ്രമത്തില്‍ നടക്കുന്നുണ്ടോ? മുരിങ്ങൂരിലെ പീഡനങ്ങളും ദുര്‍മരണങ്ങളും വള്ളിക്കാവിലുണ്ടോ?
ആത്മീയ തേജസായി മാതാ അമൃതാനന്ദമയി മാറിയിട്ട് ദശാബ്ദങ്ങള്‍ തന്നെയായി. ആധ്യാത്മികപ്രവര്‍ത്തനങ്ങള്‍ക്ക് ഉപരിയായി ത്യാഗപൂര്‍ണമായ സാമൂഹ്യ-സാംസ്കാരിക-സേവന പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തുന്ന അമൃതാനന്ദമയീ മഠം ഇന്ന് അശരണരുടെയും ആലംബഹീനരുടെയും അത്താണിയാണ്. ലോകമാസകലം അമൃതാനന്ദമയീദേവിയെ പ്രതീക്ഷയോടെയും ഭക്തിയോടെയുമാണ് വീക്ഷിക്കുന്നത്. ഐക്യരാഷ്ട്രസഭപോലും ഇത് അംഗീകരിച്ചതാണ്. ലോകമത സമ്മേളനങ്ങളില്‍ അമൃതാന്ദമയീ ദേവിയുടെ വാക്കുകള്‍ ശ്രവിക്കാന്‍ താത്പര്യപൂര്‍വ്വം ചെവികൂര്‍പ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ പോലും ഉണ്ടായി. സകലമാന ജനങ്ങളുടെയും ‘അമ്മ’യായി പരിഗണിക്കപ്പെടുന്ന അമൃതാനന്ദമയീ ദേവിയുടെ ഉയര്‍ച്ചയുംവളര്‍ച്ചയും അംഗീകാരവും ഒരെതിര്‍പ്പുമില്ലാതെ ആരെങ്കിലും വാരിക്കോരി സമ്മാനിച്ചതല്ല. പ്രതികൂലമായ ഒരുപാട് പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് അവര്‍ മുന്നേറിയത് വ്യക്തിപരമായ ഏതെങ്കിലും താത്പര്യസംരക്ഷണത്തിനു വേണ്ടിയല്ല. എതിര്‍ക്കുന്നവരെ പോലും സ്നേഹംകൊണ്ട് കീഴടക്കിയ അമൃതാനന്ദമയീ ദേവിക്കും മഠത്തിനും എതിരെ ഉയര്‍ന്ന നിരവധി ആരോപണങ്ങള്‍ ആത്മീയമായ ശക്തികൊണ്ടുതന്നെ അപ്രസക്തമാക്കിയ മഠത്തിനെതിരെ ഏറ്റവും ഒടുവിലുണ്ടായ ആരോപണങ്ങള്‍ മ്ലേച്ഛവും നികൃഷ്ടവുമാണ്.
അമൃതാനന്ദമയീ മഠത്തില്‍ അന്തേവാസിയായി കഴിഞ്ഞശേഷം ആശ്രമവാസം ഉപേക്ഷിച്ച് അമേരിക്കയില്‍ തങ്ങുന്ന ഉന്മാദം പിടികൂടിയ സ്ത്രീ പതിനഞ്ചു വര്‍ഷത്തിനുശേഷം എന്തോ പിച്ചുംപേയും കുറിച്ചിട്ടത് ചിലര്‍ വേദവാക്യമായി കരുതുകയാണ്. ഹിന്ദുത്വത്തെ തകര്‍ക്കാന്‍ ആളും അര്‍ഥവും നല്കുന്ന രാജ്യമാണ് അമേരിക്ക. കേരളത്തില്‍ മതംമാറ്റത്തിന് ഏറ്റവും കൂടുതല്‍ പണമെത്തുന്നത് അമേരിക്കയില്‍ നിന്നാണ്. അമേരിക്കയില്‍ അമൃതാനന്ദമയീ ദേവി പതിനഞ്ചുവര്‍ഷത്തിനിടയില്‍ പലകുറി പര്യടനം നടത്തിയിട്ടുണ്ട്. ഗെയ്ല് ട്രെഡ്വെല് എന്ന തലതിരിഞ്ഞ സ്ത്രീ തങ്ങുന്ന കാലിഫോര്‍ണിയയിലും ചെന്നിട്ടുണ്ട്. അന്നൊന്നും അമ്മയ്ക്കെതിരെ ഒരക്ഷരം പോലും പറയാന്‍ കൂട്ടാക്കാത്ത സ്ത്രീ ഇപ്പോള്‍ ഏതാണ്ടൊക്കെ പറയുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. അത് ലോകാരാധ്യയും ഹൈന്ദവാചാര്യയുമായ അമൃതാനന്ദമയീദേവിയുടെ യശസ്സ് ഇടിച്ചുതാഴ്ത്താനുള്ള വൃഥാശ്രമമാണെന്ന കാര്യത്തില്‍ സംശയമില്ല. ഹിന്ദുത്വത്തിനെതിരെയും ആധ്യാത്മിക ആചാര്യന്മാര്ക്കും ആശ്രമങ്ങള്‍ക്കും നേരെയുമുള്ള നീക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാഞ്ചികാമകോടിപീഠത്തിനും ശങ്കരാചാര്യര്‍ക്കും നേരിടേണ്ടിവന്ന പീഡനം എത്രമാത്രമായിരുന്നു എന്ന് കണ്ടുകഴിഞ്ഞു. ലോകാരാധ്യനായ ജയേന്ദ്രസരസ്വതിസ്വാമിയെ കൊലക്കേസില്‍പ്പോലും ഉള്‍പ്പെടുത്തി പീഡിപ്പിക്കുകയുണ്ടായി. ഒടുവില്‍ സ്വാമി നിരപരാധിയാണെന്ന് തെളിഞ്ഞ് കോടതി വെറുതെവിട്ടു. പക്ഷേ ഹൈന്ദവര്‍ക്കും ആധ്യാത്മിക മേഖലയിലുള്ളവര്‍ക്കും അതുണ്ടാക്കിയ മനോവിഷമം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.
ഗൂഢാലോചനക്കാര്‍ ലക്ഷ്യമിടുന്നത് എല്ലാ ഹിന്ദു ആധ്യാത്മിക സാംസ്കാരിക പ്രസ്ഥാനങ്ങളെയുമാണ്. അമൃതാനന്ദമയീ മഠത്തെ തിരഞ്ഞെടുത്തത് ആഗോളതലത്തില്‍ ഏറ്റവും സജീവസാന്നിധ്യമുള്ളത് അമ്മയ്ക്കായതുകൊണ്ടാണ്. തിരുവനന്തപുരത്തെ മാനസികാരോഗ്യ ആശുപത്രിയില്‍ രണ്ടു മനോരോഗികള്‍ ഏറ്റുമുട്ടിയപ്പോള്‍ സത്നാംസിംഗ് എന്നയാള്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് മഠത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിച്ച ഇതേ നിഗൂഢശക്തികള്‍ ഒരിക്കല്‍ പരാജയപ്പെട്ടതാണ്. പ്രത്യയശാസ്ത്രങ്ങളെ പുച്ഛത്തോടെ വീക്ഷിക്കുകയും സെമിറ്റിക് മതങ്ങളുടെ അപകടങ്ങളെ തിരിച്ചറിയുകയും ചെയ്യുന്ന കാലഘട്ടമാണിത്. രാഷ്ട്രീയ മാര്‍ക്കറ്റില്‍ അവര്‍ തോല്‍ക്കുകയും വിലയിടിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതില്‍ നിരാശയും അതില്‍ നിന്ന് അമര്‍ഷവും ഉയരുന്നത് സ്വാഭാവികമാണ്. എന്നാലും ‘അങ്ങാടിയില്‍ തോല്‍ക്കുമ്പോള്‍ അമ്മയോട്’ എന്ന രീതി അവലംബിക്കുന്നത് ആണത്തമല്ല. അല്‍പത്തമാണു താനും.
കെ.കുഞ്ഞിക്കണ്ണന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: