കോട്ടയം: കുട്ടനാടിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കരിയാര്‍ ബ്രിഡ്ജ് കം റെഗുലേറ്റര്‍ കോട്ടച്ചിറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെട്ട തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ, ആലപ്പുഴ-ചങ്ങനാശേരി കനാല്‍ എന്നിവയുടെ പണികള്‍ പുരോഗതിയിലാണ്. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും. വികസന പ്രവര്‍ത്തനങ്ങളില്‍ ഒരുമയും കൂട്ടായ്മയും ഉണ്ടായാല്‍മാത്രമേ നാടിന് പുരോഗതിയുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ജലവിഭവവകുപ്പ് മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. തണ്ണീര്‍മുക്കം ബണ്ട് നിര്‍മ്മാണം അവസാന ഘട്ടത്തിലാണെന്നും 181 കോടി രൂപ മുതല്‍മുടക്കിയുള്ള മൂന്നാംഘട്ടത്തിന്റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. കരിയാര്‍ പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചതോടെ ടി.വി പുരം, വെച്ചൂര്‍ പഞ്ചായത്തുകള്‍ തമ്മിലുള്ള ദൂരം 15 കിലോമീറ്ററില്‍ നിന്ന് ഏഴര കിലോമീറ്ററായി കുറഞ്ഞതായി മന്ത്രി പറഞ്ഞു.
ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, മുന്‍ എം.എല്‍.എ പി. നാരായണന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. വിജയന് (വൈക്കം), വി.എം. പോള്‍ (കടുത്തുരുത്തി), വൈക്കം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീലതാ ബാലചന്ദ്രന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കവിത റെജി (ടി.വി പുരം), എസ്. ദേവരാജന്‍ (തലയാഴം), ഉഷാ മധു (വെച്ചൂര്‍), സലീനാമ്മ ജോര്‍ജ് (തലയോലപ്പറമ്പ്), ജോണി തോട്ടുങ്കല്‍ (കല്ലറ), സുലോചന പ്രഭാകരന് (ഉദയനാപുരം), എസ്.ഡി. സുരേഷ് ബാബു (ചെമ്പ്), ലീന ഡി. നായര്‍ (മറവന്തുരുത്ത്), ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.എ. അപ്പച്ചന്, ലാലി സത്യന്, പി.എസ്. പുഷ്പമണി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചീഫ് എന്‍ജിനീയര്‍ സി.കെ. രാധാമണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. അജിത്ത് എം.എല്‍.എ സ്വാഗതവും കുട്ടനാട് ഡവലപ്മെന്റ് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എം. രാജശേഖരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: