ജാതിമതഭേദമന്യേ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ആത്മീയ തേജസായി മാതാ അമൃതാനന്ദമയി മാറിയിട്ട് ദശാബ്ദങ്ങള്‍ തന്നെയായി.
ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരിയായി ത്യാഗപൂര്‍ണ്ണമായ സാമൂഹ്യ-സാംസ്കാരിക-സേവന പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തുന്ന അമൃതാനന്ദമയി മഠം ഇന്ന് അശരണരുടെയും ആലംബഹീനരുടെയും അത്താണിയാണ്. അത് ഒരു ജില്ലയിലൊ സംസ്ഥാനത്തോ രാജ്യത്തോ മാത്രം ഒതുങ്ങി നില്ക്കുന്നില്ല.
ലോകമാസകലം അമൃതാനന്ദമയിദേവിയെ പ്രതീക്ഷയോടെയും ഭക്തിയോടെയുമാണ് വീക്ഷിക്കുന്നത്. ഐക്യരാഷ്ട്രസഭപോലും ഇത് അംഗീകരിച്ചതാണ്. ലോകമത സമ്മേളനങ്ങളില്‍ അമൃതാന്ദമയി ദേവിയുടെ വചനങ്ങളും ആലാപനങ്ങളും ശ്രവിക്കാന്‍ താല്പര്യപൂര്വ്വം ചെവികൂര്‍പ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ പോലും ഉണ്ടായി. സകലമാന ജനങ്ങളുടെയും ‘അമ്മ’യായി പരിഗണിക്കപ്പെടുന്ന അമൃതാനന്ദമയി ദേവിയുടെ ഉയര്‍ച്ചയുംവളര്‍ച്ചയും അംഗീകാരവും ഒരെതിര്‍പ്പുമില്ലാതെ ആരെങ്കിലും വാരിക്കോരി സമ്മാനിച്ചതല്ല. പ്രതികൂലമായ ഒരുപാട് പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് അവര്‍ മുന്നേറിയത് വ്യക്തിപരമായ ഏതെങ്കിലും താല്‍പര്യസംരക്ഷണത്തിനുവേണ്ടിയല്ല. എതിര്‍ക്കുന്നവരെ പോലും സ്നേഹംകൊണ്ട് കീഴടക്കിയ അമൃതാനന്ദമയി ദേവിക്കും മഠത്തിനും എതിരെ ഉയര്‍ന്ന നിരവധി ആരോപണങ്ങള്‍ ആത്മീയമായ ശക്തികൊണ്ടുതന്നെ അപ്രസക്തമാക്കിയ മഠത്തിനെതിരെ ഏറ്റവും ഒടുവിലുണ്ടായ ആരോപണങ്ങള്‍ മ്ലേഛവും നികൃഷ്ടവുമെന്ന് പറയേണ്ടിയിരിക്കുന്നു.
വര്‍ഷങ്ങളോളം അമൃതാനന്ദമയി മഠത്തില്‍ അന്തേവാസിയായി കഴിയുകയും അമ്മയുടെ ഏറ്റവും അടുത്ത ശിഷ്യയുമായി കഴിഞ്ഞ വിദേശവനിതയുടെ പേരിലാണ് ഇപ്പോള്‍ കെട്ടുകഥകള്‍ പ്രചരിക്കുന്നത്. ആശ്രമവാസം ഉപേക്ഷിച്ച് അമേരിക്കയില്‍ തങ്ങുന്ന ആ സ്ത്രീ പതിനഞ്ച് വര്‍ഷത്തിനുശേഷം എന്തോ പിച്ചുംപേയും കുറിച്ചിട്ടത് ചിലര്‍ വേദവാക്യമായി കരുതുകയാണ്. ഹിന്ദുത്വത്തെ തകര്‍ക്കാന്‍ ആളും അര്‍ത്ഥവും നല്കുന്ന രാജ്യമാണ് അമേരിക്ക. കേരളത്തില്‍ മതംമാറ്റത്തിന് ഏറ്റവും കൂടുതല്‍ പണമെത്തുന്നത് അമേരിക്കയില്‍ നിന്നാണെന്നത് ഇന്നൊരു ആരോപണമേ അല്ല. അമേരിക്കയില്‍ അമൃതാനന്ദമയി ദേവി പതിനഞ്ചുവര്‍ഷത്തിനിടയില്‍ പലകുറി പര്യടനം നടത്തിയിട്ടുണ്ട്. ഗെയ്ല് ട്രെഡ്വെല് എന്ന തലതിരിഞ്ഞ സ്ത്രീ തങ്ങുന്ന കാലിഫോര്‍ണിയയിലും ചെന്നിട്ടുണ്ട്.
അന്നൊന്നും അമ്മയ്ക്കെതിരെ ഒരക്ഷരം പോലും പറയാന്‍ കൂട്ടാക്കാത്ത സ്ത്രീ ഇപ്പോള്‍ ഏതാണ്ടൊക്കെ പറയുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. അത് ലോകാരാദ്ധ്യയായ ഹൈന്ദവാചാര്യയായ അമൃതാനന്ദമയിദേവിയുടെ യശസ്സ് ഇടിച്ചുതാഴ്ത്താനുള്ള വൃഥാശ്രമമാണെന്ന കാര്യത്തില്‍ സംശയമില്ല. ഹിന്ദുത്ത്വത്തിനെതിരെയും ആദ്ധ്യാത്മിക ആചാര്യന്മാര്ക്കും ആശ്രമങ്ങള്‍ക്കും നേരെയുമുള്ള നീക്കം ഇന്നും ഇന്നലെയും തുടങ്ങിയതല്ല.
കാഞ്ചികാമകോടിപീഠത്തിനും ശങ്കരാചാര്യര്‍ക്കും നേരിടേണ്ടിവന്ന പീഡനം എത്രമാത്രമായിരുന്നു എന്ന് കണ്ടുകഴിഞ്ഞു. ലോകാരാദ്ധ്യനായ ജയേന്ദ്രസരസ്വതിസ്വാമികളെ കൊലക്കേസില്‍പ്പോലും ഉള്‍പ്പെടുത്തി പീഡിപ്പിക്കുകയുണ്ടായി. ഒടുവില്‍ സ്വാമികള്‍ നിരപരാധിയാണെന്ന് തെളിഞ്ഞ് കോടതി വെറുതെവിട്ടു. പക്ഷേ ഹൈന്ദവര്‍ക്കും ആദ്ധ്യാത്മിക മേഖലയിലുള്ളവര്‍ക്കും അതുണ്ടാക്കിയ മനോവിഷമം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.
അമൃതാനന്ദമയീ മഠത്തിനെതിരായി ചില മാധ്യമങ്ങളും പാര്‍ട്ടികളും പ്രചരിപ്പിക്കുന്ന അപകീര്‍ത്തികരമായ വാര്‍ത്തകള്‍ വിപുലമായ ഗൂഢാലോചനാ ശൃംഖലയുടെ സൃഷ്ടിയാണെന്ന ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്റെ നിഗമനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് പറയേണ്ടിയിരിക്കുന്നു. ഗൂഢാലോചനക്കാര്‍ ലക്ഷ്യമിടുന്നത് എല്ലാ ഹിന്ദു ആധ്യാത്മിക സാംസ്കാരിക പ്രസ്ഥാനങ്ങളെയുമാണ്. അമൃതാനന്ദമയീ മഠത്തെ തിരഞ്ഞെടുത്തത് ആഗോളതലത്തില്‍ ഏറ്റവും സജീവസാന്നിധ്യമുള്ളത് അമ്മയ്ക്കായതുകൊണ്ടാണ്. തിരുവനന്തപുരത്തെ മാനസികാരോഗ്യ ആശുപത്രിയില്‍ രണ്ടു മനോരോഗികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ സത്നാംസിംഗ് എന്നയാള്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് മഠത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കിണഞ്ഞു പരിശ്രമിച്ച ഇതേ നിഗൂഢശക്തികള്‍ ഒരിയ്ക്കല്‍ പരാജയപ്പെട്ടതാണ്. പ്രത്യയശാസ്ത്രങ്ങളെ പുഛത്തോടെ വീക്ഷിക്കുകയും സെമിറ്റിക് മതങ്ങളുടെ അപകടങ്ങളെ തിരിച്ചറിയുകയും ചെയ്യുന്ന കാലഘട്ടമാണിത്. രാഷ്ട്രീയ മാര്‍ക്കറ്റില്‍ അവര്‍ തോല്‍ക്കുകയും വിലയിടിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതില്‍ നിരാശയും അതില്‍ നിന്ന് അമര്‍ഷവും ഉയരുന്നത് സ്വാഭാവികമാണ്. അതിന് അമ്മയോട് കയര്‍ക്കുന്ന സമീപനം അവരുടെ സര്‍വനാശത്തിലേക്കെത്തിച്ചേക്കാം. എങ്കിലും ഹൈന്ദവ സമൂഹം ഇമ്മാതിരി കുത്സിത നീക്കങ്ങളെ ചെറുക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: