ചെങ്കൊടി താഴെ വെച്ച് ചെമ്പട്ടുടുത്ത് കൊടുങ്ങല്ലൂരില്‍ പോയി കാവ് തീണ്ടാന്‍ കെ.ആര്. ഗൗരിയമ്മയോട് ഉപദേശിച്ചത് ബാലചന്ദ്രന് ചുള്ളിക്കാടാണ്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ഇനി ഈ പടി ചവിട്ടില്ലെന്ന് ആണയിട്ട് ഇറങ്ങിപ്പോരുന്ന കാലഘട്ടത്തിലാണ് ആ ഉപദേശമുണ്ടായത്. വിപ്ലവത്തിന്റെ തീക്കാറ്റേറ്റ് വളര്ന്നവളെന്നായിരുന്നു പടിയിറങ്ങും മുമ്പ് മാര്‍ക്സിസ്റ്റുകാര്‍ ഗൗരിയമ്മയെ വിശേഷിപ്പിച്ചത്. ഒടുവില്‍ കാറ്റഴിച്ച് വിട്ടതും അവര്‍ തന്നെ. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ഇറങ്ങിയപ്പോഴാണ് അവര്‍ കാറ്റും വെളിച്ചവും എന്തെന്ന് അറിയാന്‍ തുടങ്ങിയത്. അപ്പോഴാണ് ജനാധിപത്യം മഹത്തരമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള ബോധ്യം അവര്‍ക്കുദിച്ചത്. അങ്ങനെ രൂപം കൊണ്ടതാണ് ജനാധിപത്യ സംരക്ഷണ സമിതി.
കഴിഞ്ഞ തെരഞ്ഞെടുപ്പോടെ അതിന്റെ വിധിയെഴുത്ത് ഏകദേശം പൂര്‍ത്തിയായതാണ്. അടുത്ത തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയപ്പോള്‍ പാര്‍ട്ടി നെടുകെ പിളര്‍ന്നു. ഒന്ന് ഉമ്മന്‍ ചാണ്ടിയുടെ കൂടെ പാറ പോലെ ഉറച്ചുനില്‍ക്കുന്നു. വിപ്ലവനായികയും കൂട്ടരും യുഡിഎഫ് വിട്ടു. ഇനിയെവിടെ എന്ന് അലഞ്ഞുനടക്കുകയാണ് ഇപ്പോള്‍.
അച്ച്യുതാനന്ദനെ വേലിക്കകത്താക്കി ഒതുക്കിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ഒരു കാരണവരുടെ കസേര ഒഴിഞ്ഞു കിടക്കുന്നു എന്നാണ് ഒടുക്കത്തെ പ്രതീക്ഷ. അങ്ങോട്ടാണ് ഗൗരിയമ്മയുടെ നോട്ടമെന്ന് പറയപ്പെടുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്ക് കണ്ടാല്‍ ആര്‍ക്കും ചെന്ന് കൂടാവുന്ന ഒരു സ്ഥലമാണതെന്ന് ബോധ്യമാവും. താമരശ്ശേരി ബിഷപ്പിന്റെ അരമനയില്‍ പോയി കൈമുത്തി രഹസ്യ ചര്‍ച്ചയും നടത്തിയതിന് ശേഷമാണ് മതനിരപേക്ഷ ഭാരതത്തിനായി പിണറായി വിജയന് വയലാറിലേക്ക് വണ്ടികയറിയത്. ആവേശത്തിന് കൂട്ട് ‘ആര്‍എസ്എസിനെ രക്ഷിക്കൂ, ബിജെപിയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി സിപിഎമ്മില്‍ ചേര്‍ന്ന സഖാക്കള്‍ ഒ.കെ. വാസുവും അശോകനുമുണ്ട്.
ഇപ്പോള്‍ ആ പാര്‍ട്ടിയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും അറിയാത്തത് ഇത്രകാലം ചുവന്ന കൊടി പിടിച്ച സഖാക്കള്‍ക്കാണെന്ന് വന്നിരിക്കുന്നു. കതിരൂര്‍ ഗുരുക്കള്‍ പി. ജയരാജന് മദനി മോഡലില്‍ കരുണാമയനായി അവതരിച്ചപ്പോഴാണ് പാനൂരില്‍ മോദിതരംഗത്തില് മാര്‍ക്സിസ്റ്റുകള്‍ ലയിച്ചത്. ‘ആശാന്റെ കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് ആശാന് ക്ഷമിച്ചിരിക്കുന്നു’ എന്ന സിനിമാ മോഡല്‍ പത്രവാര്‍ത്ത പോലെയൊരു കളിയാണിതും. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് എല്ലാവരോടും ക്ഷമിക്കാന്‍ മഹാത്മാ മദനി തീരുമാനിച്ചത്. കാലിനിട്ട് ബോംബെറിഞ്ഞ എല്ലാ ഗോപാലകൃഷ്ണന്മാരോടും ആശാന് ക്ഷമിച്ചു എന്ന് വാര്‍ത്ത വന്ന് മായും മുന്നേ ബംഗളുരുവില്‍ ബോംബ് പൊട്ടിക്കാന്‍ പോയെന്നും പറഞ്ഞ് ബംഗളുരു പോലീസ് അദ്ദേഹത്തെ അകത്താക്കി. ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലില്‍ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് അദ്ദേഹം.
ഏതാണ്ട് അതിന്റെ ചുവട് പിടിച്ചാണ് പാനൂരില്‍ സഖാവ് പി. ജയരാജന് ഈ കളി കളിച്ചത്. രക്തഹാരമണിയിച്ച് ലാല്‍സലാം വിളിപ്പിച്ച് സഖാവ് പിണറായിക്ക് മുമ്പില്‍ ഏത്തമിടുവിച്ച് മാമോദീസാ മുക്കിയെടുത്ത പുതിയ കൂട്ടരാണ് പാര്‍ട്ടി സഖാക്കള്‍ക്ക് ഇനിയുള്ള കാലം ആവേശം. ഇപ്പോള്‍ അത്തരം ആവേശങ്ങളെ ഒന്നാകെ പാര്‍ട്ടിയിലാക്കി ലയിപ്പിക്കാനുള്ള ഒരു പരവേശത്തിലാണ് പാര്‍ട്ടി. കുലംകുത്തിയായി മുദ്രകുത്തി പുറത്താക്കപ്പെട്ട എം.ആര്. മുരളി ഇപ്പോള്‍ പിണറായിക്ക് പ്രിയങ്കരനാണ്. കത്തനാന്മാരും മൗലവിമാരും പ്രചോദനമാണ്. ആകെ പ്രശ്നം വേലിക്കകത്ത് ശങ്കരന് മകന് അച്യുതാനന്ദന് എന്ന വയോധികന് മാത്രമാണ്. അങ്ങോര് നടത്തുന്ന പിണറായി വിരുദ്ധ വിപ്ലവത്തിന് തടയിടാനാണ് അരിയ വയലാറിന്റെ ചെമ്പരത്തിയെ കൂടെകൂട്ടാനുള്ള നീക്കം. പിണറായി കേരളത്തെ രക്ഷിക്കാന്‍ നടത്തുന്ന യാത്രയില്‍ ഒപ്പം കൂടണമെന്ന മോഹമുണ്ട് തൊണ്ണൂറ്റഞ്ച് വയസ് പിന്നിടുന്ന ഗൗരിയമ്മയ്ക്ക്.
പിണറായിയെ സംബന്ധിച്ച് ഗൗരിയമ്മ ഒരു കാഴ്ചവസ്തുവോ വാര്‍ത്താ വിഭവമോ മാത്രമാണ്. ആരും പരിഗണിക്കാതെ കടപൂട്ടിപ്പോയ ഒരു നൂറ് സമരപോരാട്ടങ്ങള്‍ക്കൊടുവില്‍ നടത്തുന്ന കേരളരക്ഷായാത്ര ചീറ്റിപ്പോവാതിരിക്കാന് ഇത്തരം ചില വാര്ത്താവിഭവങ്ങള് പിണറായിക്കും പാര്‍ട്ടിക്കും ആവശ്യമുണ്ട്.
എന്നാല്‍ അതിന് കേരളത്തിന്റെ ചരിത്രത്തോടൊപ്പം നടക്കേണ്ടിയിരുന്ന ഗൗരിയമ്മയെ പോലൊരാള്‍ ഇരയാകേണ്ടി വരുന്നു എന്നതാണ് ദുരവസ്ഥ. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും ആഹ്വാനം ചെയ്ത ശ്രീനാരായണഗുരുദേവന്റെ വാക്കുകളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് ഈഴവ വനിതകളില്‍ ആദ്യത്തെ നിയമബിരുദധാരിണിയായി പുറത്തിറങ്ങിയ മഹത്തായ ചരിത്രമുണ്ട് പട്ടണക്കാട് കെ.എ. രാമന്റെയും പാര്‍വതിയമ്മയുടെയും മക്കളില്‍ ഏഴാമത്തെയാളായ ഗൗരിയമ്മയ്ക്ക്. പക്ഷേ ആ ചരിത്രം സഖാക്കള്‍ക്കറിയില്ല. അറിയുമായിരുന്നുവെങ്കില്‍ ഗൗരിയമ്മയുടെ ഗതി ഇതാകുമായിരുന്നില്ല.
‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്. ഗൗരി ഭരിക്കു’മെന്ന് മുദ്രാവാക്യം മുഴക്കി ജനങ്ങളെ ആവേശഭരിതമാക്കിയ കാലമുണ്ട് കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍. പക്ഷേ കടുത്ത ജാതീയത കൊടികുത്തിവാണ പാര്‍ട്ടി നേതൃത്വം ഗൗരിയമ്മയുടെ പേര് വെട്ടിയതിന്റെ കറുത്ത പാട് ചുക്കും ചുണ്ണാമ്പും മാറ്റി നോക്കിയാല്‍ കാണാവുന്നതേയുള്ളൂ. ഗ്രൂപ്പ് കളിച്ചും വെട്ടിനിരത്തിയും തട്ടിമാറ്റിയും ഇഷ്ടമില്ലാത്തവരെ പുറത്തെറിഞ്ഞും, സ്വന്തം കസേര ഉറപ്പിക്കാനാണെങ്കിലും, അച്യുതാനന്ദന് അവസാനിപ്പിക്കാന്‍ ശ്രമിച്ചത് ഒരര്‍ത്ഥത്തില്‍ ഈ ജാതിക്കോയ്മയെയാണ്.
‘ഫലിതത്തിനെന്നും തിരുമേനി നല്ലൂ, കലഹത്തിനെന്നും അടിയാത്തി പോരും’ എന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജനാധിപത്യരീതി അറിയാതെ പോയതുകൊണ്ടാണ് ഗൗരിയമ്മയ്ക്ക് കരയേണ്ടിവന്നതെന്ന് ബാലചന്ദ്രന്ചുള്ളിക്കാട് സാക്ഷ്യപ്പെടുത്തുന്നത് ആ അര്‍ത്ഥത്തിലാണ്. വീണ്ടും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പടിവാതിലില്‍ ഗൗരിയമ്മ മുട്ടി വിളിക്കുമ്പോഴും അതേ വരികള്‍ മുഴങ്ങുന്നുണ്ടാവും, ‘അറിയേണ്ട ബുദ്ധി അറിയാതെ പോയാല്‍ ഇനി ഗൗരിയമ്മേ കരയാതെ വയ്യ’.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: