കോട്ടയം: രഘുറാം രാജന് കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധത്തില്‍നിന്നും കേരളം നിഷ്കാസിതമാകുമെന്നും കേരളത്തിനുള്ള വിഹിതം കേന്ദ്രത്തിന്റെ മൊത്തനികുതി വരുമാനത്തിന്റെ 0.37 ശതമാനമായിരിക്കുമെന്നും മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ കെ.എന്‍. രാജ് സെന്റര്‍ ‘കേന്ദ്ര സംസ്ഥാന ധനകാര്യബന്ധങ്ങള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച തുറന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധന ഉത്തരവാദിത്വനിയമം അംഗീകരിച്ചതിന്റെ ഫലമായി സംസ്ഥാനത്തിനുമേല്‍ നിബന്ധനകള്‍ അടിച്ചേല്പിക്കപ്പെട്ടു. വരവും ചെലവും തുല്യമായിരിക്കണം. കടം വാങ്ങുന്നത് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തരവരുമാനത്തിന്റെ മൂന്നു ശതമാനത്തിലധികമാവരുതെന്നും നിബന്ധന വന്നു. ഇതിന് സാമ്പത്തികശാസ്ത്രത്തിന്റെ പിന്തുണയില്ല. രാഷ്ട്രീയതാല്പര്യം മാത്രമാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. കടം വാങ്ങിയാലും സംസ്ഥാനത്തിന്റെ വികസനമാണ് പ്രധാനം. കടം വാങ്ങി വികസനപ്രവര്‍ത്തനത്തിനായി വിനിയോഗിച്ചാല്‍ അത് തിരികെ സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ മെച്ചപ്പെടുത്തുകയേയുള്ളൂ. നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതു മുതല്‍ സംസ്ഥാനത്തിന്റെ ധനകാര്യ അധികാരം കേന്ദ്രം കവര്‍ന്നെടുക്കുകയാണ്. നികുതി പിരിക്കാനുള്ള അധികാരത്തിനു പുറമേ, സര്‍ച്ചാര്‍ജ്ജ്, സെസ്സ് എന്നിവയും കേന്ദ്രം പിരിച്ചെടുക്കുന്നു. മൊത്ത നികുതി വരുമാനത്തിന്റെ 32 ശതമാനമേ സംസ്ഥാനങ്ങള്‍ക്ക് കൈമാറുന്നുള്ളൂ. ഇതു തുടര്‍ന്നാല്‍ കേരളത്തില്‍ സാമ്പത്തിക അരക്ഷിതാവസ്ഥയുണ്ടാവുമെന്ന് ഡോ. ഐസക് പറഞ്ഞു. കേരളം കൈവരിച്ച സാമൂഹിക വികസനം തുടര്നിക്ഷേപമുണ്ടായില്ലെങ്കില് തകര്‍ക്കപ്പെടും. ധനഉത്തരവാദിത്വ നിയമം ചെലവഴിക്കല്‍ വെട്ടിക്കുറക്കാനും യൂസര്‍ ചാര്‍ജ്ജ് പോലുള്ളവ ഏര്‍പ്പെടുത്തി വരുമാനം വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശിക്കുന്നു. ഈ നടപടികള്‍ സംസ്ഥാനത്തെ കേവലം ഒരു മുന്‍സിപ്പാലിറ്റിയുടെ തലത്തിലേക്ക് താഴ്ത്തുന്നതാണ്. ചെലവഴിക്കല്‍ വെട്ടിക്കുറക്കുന്നതാണ് ഇപ്പോഴത്തെ യു.ഡി.എഫ് സര്‍ക്കാരിന്റെ നയം. പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായ വികസനത്തിന് വലിയതോതിലുള്ള സര്‍ക്കാര്‍ നിക്ഷേപം അനിവാര്യമാണ്. നിര്‍ഭാഗ്യവശാല്‍ നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന സര്‍ക്കാര്‍ പൊതുനിക്ഷേപം നടത്തുന്നില്ല. കേന്ദ്രത്തിന്റെ സമീപനം കൂടെയാവുമ്പോള്‍ സംസ്ഥാനം സാമ്പത്തിക അസ്ഥിരതയിലേക്ക് നീങ്ങുമെന്നും ഡോ. തോമസ് ഐസക്ക് പറഞ്ഞു. പ്രൊഫ. കെ.കെ. ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. അരുണ്‍ ജേക്കബ് പ്രൊഫ. കെ.എം. സീതി, ഡോ. മാത്യു കുര്യന്, ജോസ് നടുതോട്ടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: