കൊച്ചി: പതിനേഴാമത് ഇ-ഗവേണന്‍സ് ദേശീയ സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കമായി. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഇ-ജില്ലാ പദ്ധതിക്കു കീഴില്‍ വിവരാവകാശ സേവനങ്ങള്‍ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയ സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 97 ശതമാനം ജനങ്ങളെയും ആധാര്‍ എന്റോള്‍മെന്റിനു കീഴില്‍ കൊണ്ടുവരാനും ടെന്‍ഡറുകള്‍ ഇ-പ്ലാറ്റ്ഫോമിലാക്കി സുതാര്യത ഉറപ്പാക്കാനും കഴിഞ്ഞു. യുവജനങ്ങളെ വിവരസാങ്കേതിക ഇലക്ട്രോണിക് മേഖലയിലേക്ക് ആകര്‍ഷിച്ച് അവരെ ജോലി തേടുന്നവരില്‍ നിന്ന് ജോലി നല്കുന്നവരാക്കുന്നതിന് ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും സ്റ്റാര്‍ട്ട് അപ്പ് വില്ലേജിലും സൗകര്യങ്ങള്‍ ഒരുക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി അഞ്ഞൂറിലധികം സേവനങ്ങള്‍ ലഭ്യമാണ്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക്ക് ഗ്രീവന്‍സസ് വകുപ്പും കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പും കേരളാ ഗവണ്മെന്റിന്റെ ഐടി വകുപ്പും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഒരു മാസത്തിനുള്ളില്‍ 1000 അക്ഷയ കേന്ദ്രങ്ങളിലേക്ക് കൂടി ബാങ്കിങ് കിയോസ്ക്കുകള്‍ വ്യാപിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന ഐടി, വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവില്‍ 200 അക്ഷയ കേന്ദ്രങ്ങളില്‍ മിനി എടിഎമ്മുകള്‍ എന്നറിയപ്പെടുന്ന ബാങ്കിങ് കിയോസ്ക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇ-ഗവേണന്‍സ് ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ അക്ഷയ കേന്ദ്രങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്ട് എന്ന കണക്കില്‍ 2300 അക്ഷയ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുടനീളം വിജയകരമായി പ്രവര്‍ത്തിക്കുന്നത്. ഇ-ഓഫീസ് പദ്ധതി നടപ്പാക്കുന്നതോടെ സെക്രട്ടറിയേറ്റ് പേപ്പര്‍ രഹിതമാകുമെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ധനമന്ത്രാലയത്തില്‍ നടപ്പാക്കിയ പദ്ധതി മറ്റ് വകുപ്പുകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അക്ഷയ കേന്ദ്രങ്ങള്‍ വഴി ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുമെന്നും 1500 ഓളം അക്ഷയ സംരംഭകര്‍ ഇതിനായി ഐആര്‍ഡിഎയുടെ പരീക്ഷ എഴുതി കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. മികച്ച ഇ-ഗവേണന്‍സ് സംരംഭങ്ങള്‍ രാജ്യത്ത് സ്ഥാപിച്ച സ്ഥാപനങ്ങള്‍ക്ക് പ്രശംസാ പത്രത്തിനു പുറമേ ക്യാഷ് അവാര്‍ഡും ഇക്കൊല്ലം മുതല്‍ നല്‍കുമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക്ക് ഗ്രീവന്‍സസ് വകുപ്പ് സെക്രട്ടറി സഞ്ജയ് കോത്താരി പറഞ്ഞു. ഇ-ഗവേണന്‍സ് അവാര്‍ഡുകളുടെ എണ്ണം ഏഴ് വിഭാഗങ്ങളില്‍ നിന്ന് ഒന്പതാക്കി വര്‍ധിപ്പിച്ചു. അവാര്‍ഡിനായി ലഭിച്ച നോമിനേഷനുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 240 ല്‍ നിന്ന് 360 ആയി വര്‍ധിച്ചിട്ടുണ്ട്. ‘സാന്‍ഡ്’ പദ്ധതിയിലെ ‘ഇ-ക്രാന്തി’ വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പ് സെക്രട്ടറി ജെ സത്യനാരായണ പറഞ്ഞു.
ഗവണ്മെന്റുമായി ഇ-ഗവേണന്‍സ് പദ്ധതികളില്‍ സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുന്ന സ്വകാര്യ സംരംഭങ്ങള്‍ക്ക് യഥാസമയം പണം ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് നാസ്കോം പ്രസിഡന്റ് ആര് ചന്ദ്രശേഖര്‍ പറഞ്ഞു. ഗവണ്മെന്റിന്റെയും സ്വകാര്യ മേഖലയുടെയും ഭാഗത്തു നിന്ന് ഇ-ഗവേണന്‍സിന് ഗൗരവതരമായ സമീപനം ലഭിക്കുന്നില്ല. വീട്ടിലിരുന്ന് തന്നെ എല്ലാ സേവനങ്ങളും പൗരന് ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകണം. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തിയ ഒരാള്‍ വീണ്ടും ഗവണ്മെന്റ് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം തുടര്‍ന്നു. സംസ്ഥാന ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ് സ്വാഗതവും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ആന്‍ഡ് പബ്ലിക്ക് ഗ്രീവന്‍സസ് വകുപ്പ് അഡീഷണല്‍ സെക്രട്ടറി അരുണ്‍ ഝാ നന്ദിയും പറഞ്ഞു.
നാല്പതോളം സ്റ്റാളുകളിലായി നടത്തുന്ന പ്രദര്‍ശനവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. സമ്മേളനം ഇന്ന് സമാപിക്കും. സമാപന സമ്മേളനത്തില്‍ സംസ്ഥാന ഗവര്‍ണ്ണര്‍ നിഖില്‍ കുമാര്‍, കേന്ദ്രമന്ത്രിമാരായ വി നാരായണസ്വാമി, പ്രഫ. കെ. വി തോമസ്, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇ-ഗവേണന്‍സ് അവാര്‍ഡുകളും സമാപന സമ്മേളനത്തില്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: