എരുമേലി: സംസ്ഥാന സര്‍ക്കാരിന്റെ ഭൂരഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ എരുമേലി പഞ്ചായത്തിലെ ഭൂമി വിതരണത്തില്‍ പട്ടയം നല്‍കിയിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാനാവാതെ അധികൃതര്‍ നെട്ടോട്ടമോടുന്നു. എരുമേലി ഗ്രാമപഞ്ചായത്തിലെ കനകപ്പലം രാജീവ് ഭവന് മിച്ചഭൂമി കോളനിയിലാണ് അമ്പതിലധികം കുടുംബങ്ങള്‍ക്ക് മൂന്നുസെന്റ് വീതം സ്ഥലം നല്‍കിയത്. എന്നാല്‍ ഭൂമി വിതരണത്തില്‍ വ്യാപകമായ കൃത്രിമത്വവും സ്വജനപക്ഷപാതവും കാട്ടിയെന്നാരോപിച്ച് കോളനി നിവാസികള്‍തന്നെ രംഗത്തെത്തിയതാണ് ഭൂമിവിതരണത്തിന് നേതൃത്വം നല്കിയ റവന്യൂ വകുപ്പിന് തിരിച്ചടിയായത്.
ഭൂമിവിതരണത്തിലെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി അനര്‍ഹരായവര്‍ക്ക് ഭൂമി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കോളനിക്കാര്‍ രേഖാമൂലം ഉന്നതോദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതോടെ ഭൂമിവിതരണ നടപടികളെല്ലാം പ്രതിസന്ധിയിലാകുകയായിരുന്നു.
മൂന്നുസെന്റ് സ്ഥലം കയ്യേറി കെട്ടിത്തിരിച്ചവര്ക്ക് പട്ടയം നല്‍കിയെങ്കിലും കരമടക്കാന്‍ അധികൃതര്‍ സമ്മതിക്കാത്തതാണ് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. കരമടക്കാത്തതുമൂലം ലഭിച്ച സ്ഥലത്ത് മറ്റ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാനോ, പഞ്ചായത്തിന്റെ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ഭൂമി ലഭിച്ചവര്‍ പറയുന്നു.
രാജീവ് ഭവന് കോളനിയിലെ ഭൂമി വിതരണത്തിലുള്ള പരാതികള്‍ പിന്‍വലിക്കുകയോ, പരിഹരിക്കുകയോ ചെയ്താല്‍ മാത്രമേ കരമടക്കുന്നതുള്പ്പെടെയുള്ള തുടര്‍ നടപടികള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ളൂവെന്നും അധികൃതരും പറയുന്നു. ഭൂരഹരിത കേരളം പദ്ധതിയില്‍ ഭൂമി ലഭിക്കുന്നതിനായി നൂറുകണക്കിനാളുകളാണ് അപേക്ഷകല്‍ നല്‍കിയിരുന്നത്. അപേക്ഷകള്‍ തെരഞ്ഞെടുത്തതിലടക്കം വ്യാപകമായ അഴിമതി നടന്നുവെന്നും ബൂമി ലഭിച്ചവരുടെ ലിസ്റ്റുകള്‍ പോലും ലഭ്യമല്ലെന്നും പരാതിക്കാര്‍ പറയുന്നു.
ഭൂമി വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നല്കിയ പരാതിന്മേല് അന്വേഷണം നടത്തി പ്രശ്നപരിഹാരമുണ്ടാക്കാന്‍ അധികൃതരും മടിക്കുകയാണെന്നും കോളനിക്കാര്‍ പറയുന്നു. ഇതിനിടെ കനകപ്പലം- ശ്രീനിപുരം- രാജീവ്ഭവന്-ലക്ഷംവീട് കോളനി മേഖലയിലെ വോട്ട് അട്ടിമറിക്കുന്നതിനാണ് ഭൂമി വിതരണത്തില്‍ സ്വാര്‍ത്ഥതാത്പര്യം കാണിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
വിധവകള്‍, മാറാരോഗികള്‍, വികലാംഗര്‍ തുടങ്ങിയ മാനദണ്ഡങ്ങളില്‍ പലതും അട്ടിമറിച്ചാണ് ഭൂമി വിതരണം നടത്തിയതെന്നും കോളനിക്കാര്‍ പറഞ്ഞു. പരാതികള്‍ ഒഴിവാക്കാന്‍ ശബരിമല തീര്‍ത്ഥാടന വേളയില്‍ തന്ത്രപരമായി ഭൂമി വിതരണം ചെയ്ത റവന്യൂ വകുപ്പിന്റെ തീരുമാനവും സംശയങ്ങള്ക്ക്ഇടനല്കുന്നതാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ഭൂമി വിതരണത്തിലെ അപാകതകള്‍ അടിയന്തരമായി പരിഹരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി ജനങ്ങളുടെ ദുരവസ്ഥ മാറ്റണമെന്നും കോളനിക്കാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: