തിരൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ക്കൂള് ക്ലാസ് മുറികളിലും കറുത്ത ബോര്‍ഡുകള്‍ മാറ്റി പകരം പച്ച ബോര്‍ഡുകള്‍ വെയ്ക്കാനുളള സ്ഥലം എം.എല്‍.എ. സി. മമ്മൂട്ടിയുടെ ഭരണ പരിഷ്ക്കാരം ശ്ലാഘനീയം തന്നെ! കറുപ്പിനേക്കാള്‍ കണ്ണിന് കുളിര്‍മ നല്‍കുന്നത് പച്ചയാണ് എന്നതാണ് നിറം മാറ്റത്തിനായി അദ്ദേഹം പറയുന്ന കാരണം. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ സ്ക്കൂളുകളെ സ്റ്റുഡന്‍സ് ഫ്രണ്ട്ലി ആക്കാനാണ് ഈ പദ്ധതി. ആയതിനും മറ്റുമായി നാലേകാല്‍ കോടി രൂപ അനുവദിച്ചിട്ടുമുണ്ട്. സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്ക് പുറമെ എയ്ഡഡ് സ്ക്കൂളുകളിലേക്കും പദ്ധതി വ്യാപിക്കുമത്രെ!
കറുപ്പിന് ഏഴഴക് എന്നതൊക്കെ ഇനി കാലഹരണപ്പെട്ട പഴഞ്ചൊല്ല്. കണ്ണിന് അഴകും കുളിര്‍മയുമേകുന്ന സുറുമയുടെ കറുപ്പ് നിറം മാറ്റി അതും പച്ചയാക്കിയാലോ! കറുത്തിരുണ്ട കാര്‍മേഘങ്ങള്‍ കണ്ട് മയിലുകള്‍ പീലി നിവര്‍ത്തിയാടും. അതത്ര ശരിയായ ലക്ഷണമല്ലെന്ന് എം.എല്‍.എക്ക് തോന്നുന്നുണ്ടോ ആവോ? കാര്‍മേഘത്തിന്റെ കറുപ്പ് നിറം മാറ്റി പച്ചയാക്കാന്‍ ഒരു ശുപാര്‍ശ കൊടുത്തുകളയുമോ? ഈ വാര്‍ത്തയറിഞ്ഞ് തിരൂരിലെ ആനകള്‍ കൂട്ടപലായനം ചെയ്യാന്‍ തീരുമാനിച്ചതായും ശ്രുതിയുണ്ട്. തിരൂര്‍ മണ്ഡലത്തിലെ റോഡുകള്‍ എന്നാണാവോ പച്ചയടിക്കുന്നത്. യാത്രക്കാര്‍ക്ക് കുളിര്‍മയുളള സവാരിക്കായി തന്റെ മണ്ഡലത്തിലെ ബസുകളുടെ നിറം പച്ചയാക്കാന്‍ ബഹു എം.എല്‍. എ ചിന്തിച്ചു തുടങ്ങിക്കാണും. ഇക്കണക്കിന് പച്ചവെളളത്തിന്റെ പേര് സാര്‍ത്ഥകമാക്കാന്‍ കുടിവെളളത്തിലും പച്ചകലര്ത്തുന്ന ഉത്തരവ് താമസിയാതെ പ്രതീക്ഷിക്കാം. എല്ലാം പച്ചമയം . പച്ചയൊഴികെ എല്ലാ നിറങ്ങളും നിരോധിക്കുന്ന കാലം വിദൂരമല്ല. പശ്ചിമഘട്ട മലയോരങ്ങള്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ടവര്‍ കോടികളുടെ കൈക്കൂലി വാങ്ങി മലനിരകള്‍ ഇടിച്ചു നിരത്താന്‍ ക്വാറി ഉടമകള്‍ക്ക് ഒത്താശ ചെയ്തു കൊടുത്തത് കറുത്ത പാറകള്‍ കണ്ണിന് കുളിര്മയേകാത്തതുകൊണ്ടാണ് എന്നായിരിക്കും ഈ എം.എല്‍.എ കണ്ടെത്തിയ ന്യായം. പച്ചച്ചപ്പാടങ്ങള് തലയാട്ടിക്കളിക്കുന്ന സ്വച്ഛന്ദ സുന്ദര ഗ്രാമങ്ങളുടെ നാടായിരുന്ന കേരളത്തിലെ ഹെക്ടര്‍ കണക്കിന് വയലേലകള്‍ മണ്ണിട്ട് നികത്തി തല്‍സ്ഥാനത്ത് കൂറ്റന്‍ കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയ കാലത്തൊക്കെ നമ്മുടെ എം.എല്‍.എ സുഖസുഷുപ്തിയിലായിരിക്കണം.
സ്ക്കൂള് ബോര്‍ഡുകള്‍ പച്ച നിറത്തിലാക്കുന്നത് കണ്ണിനു കുളിര്മയേകാനാണെങ്കില് തന്റെ മണ്ഡലത്തിലെ മുസ്ലീം സഹോദരിമാരുടെ പര്‍ദ്ദയുടെ നിറം മാറ്റി അതും പച്ചയാക്കാമെല്ലോ. ആരോഗ്യ ശാസ്ത്രം പറയുന്ന മറ്റൊരു പ്രധാന കാര്യം ഇത്തരുണത്തില്‍ ബഹു എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. മനുഷ്യ ശരീരത്തിലേക്ക് സൂര്യകിരണങ്ങളില്‍ നിന്ന് ലഭിക്കുന്ന അതിപ്രധാനമായ വിറ്റാമിന്‍ ഡി ആഗിരണം ചെയ്യുന്നത് കറുപ്പ് വസ്ത്രങ്ങളുടെ ഉപയോഗം തടസ്സപ്പെടുത്തുമത്രെ. കറുത്ത വസ്ത്രം മുഖത്തിന് ചുറ്റും ധരിച്ചാല്‍ അതില്‍ നിന്നും പ്രതിഫലിക്കുന്ന രശ്മികള്‍ മുഖത്തെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വേഗത്തില്‍ വീഴ്ത്തുമെന്നും തദ്ദ്വാര പെട്ടെന്ന് പ്രായം തോന്നിപ്പിക്കുമെന്നും ശാസ്ത്രം പറയുന്നു. ശരീരത്തിലെ രക്തചക്രമണത്തിന് ഏറ്റവും അനുയോജ്യമായ നിറം ഓറഞ്ചാണെന്നും ആരോഗ്യ ശാസ്ത്രം പറയുന്നുണ്ട്. ഇത്രയേറെ വിശാലമനസ്കതയുളള ബഹു എം.എല്‍.എ ഇക്കാര്യത്തില്‍ ഉചിതമായി ആലോചിച്ച് തന്റെ മണ്ഡലത്തിലെ മുസ്ലീം സഹോദരിമാരുടെ ആരോഗ്യ സംരക്ഷണാര്‍ത്ഥം പര്‍ദ്ദയുടെ കണ്ണിനും മനസ്സിനും കുളിര്മയേകാത്ത കറുപ്പ് നിറം മാറ്റി പകരം ഓറഞ്ച് നിറമാക്കാന്‍ തയ്യാറാവണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
ബോര്‍ഡിന്റെ നിറം മാറ്റുവാന്‍ ചിന്തിച്ചപ്പോള്‍ ചോക്ക് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അലര്‍ജിയില്‍ നിന്നും അദ്ധ്യാപകര്‍ക്ക് ആശ്വാസം നല്‍കുന്നതും പ്രൊജക്ടറുകളും മറ്റും ഉപയോഗിക്കുമ്പോള്‍ ഉപകരിക്കുന്നതും ആധുനികവുമായ വൈറ്റ് ബോര്‍ഡ് ആക്കുവാനാണ് ബഹു എം.എല്‍.എ തീരുമാനിച്ചിരുന്നതെങ്കില്‍ അതിന്റെ യുക്തിയും ഔചിത്യവും മനസ്സിലാക്കാമായിരുന്നു. നാടിന്റെ പച്ചപ്പായ പശ്ചിമ ഘട്ടത്തെ ഇടിച്ചു നിരത്തുന്നവര്‍, അവിടുത്തെ കാടുകളെ വെട്ടിനശിപ്പിക്കുന്നവര്‍, നാടിന്റെ പച്ചപ്പ് മുച്ചൂടും നശിപ്പിക്കുന്നവര്‍ -അത്തരക്കാരില്‍ നിന്ന് വരുന്ന ഇത്തരം പരിഷ്ക്കാരങ്ങളെ കണ്ണുമടച്ച് സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കേരളത്തില്‍ സര്‍ക്കാര്‍ സ്ക്കൂളുകളിലെ വനിതാ അദ്ധ്യാപകരെ പച്ച ബ്ലൗസ് ഇടുവിക്കാന്‍ ഉത്തരവിറക്കിയ അതേ മന:ശാസ്ത്രം തന്നെയാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയാനാവാത്തവരല്ല കേരള ജനത എന്ന് ബഹു എം.എല്‍.ഐ ഓര്‍മ്മിപ്പിക്കട്ടെ. മതേതരപാര്‍ട്ടിയെന്ന് അവകാശപ്പെട്ട് ജനാധിപത്യവ്യവസ്ഥിതിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നവരും ജനപ്രതിനിധികളും തങ്ങളുടെ മനസ്സിലെ കറുപ്പ് കഴുകിക്കളഞ്ഞ് പകരം സമൃദ്ധിയുടെ പ്രതീകമായ പച്ചനിറം അടിക്കാന്‍ ആദ്യം തയ്യാറായാല്‍ അത് ഈ നാടിന്റെ ഉന്നമനത്തിന് കൂടുതല്‍ ഗുണം ചെയ്യും.
അഡ്വ: ഒ.എം. ശാലിന
പ്രതികരിക്കാൻ ഇവിടെ എഴുതുക: