2014-15 ലെ സംസ്ഥാന ബജറ്റ് കേള്‍ക്കുകയും വായിക്കുകയും ചെയ്തവര്‍ക്ക് സന്ദേശം സിനിമയിലെ ഡയലോഗാണ് ഓര്‍മ്മ വരുന്നത് “സൂചിക്ക് വില കുറയും, ഇനി സൂചി കഴിക്കാം”. കെ.എം.മാണിയുടെ 12-ാം ബജറ്റില്‍ ‘എല്‍ഇഡിക്ക് വില കുറയും ഇനി എല്‍ഇഡി കഴിക്കാ’മെന്ന പ്രഖ്യാപനമാണുള്ളത്.
വിലക്കയറ്റംകൊണ്ട് സാധാരണക്കാരന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. സ്വാഭാവികമായും വിലക്കയറ്റത്തെ തടയുന്നതിന് ഉതകുന്ന നടപടികള്‍ പ്രതീക്ഷിച്ച ജനത്തിന് ക്ഷേമപ്രഖ്യാപനങ്ങള്‍ നടത്തി വിഡ്ഢികളാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്.
വരാന്‍പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഉണ്ടാകാവുന്ന വാഗ്ദാനങ്ങള്‍ സ്വാഭാവികം മാത്രം. എന്നാല്‍ വിലക്കയറ്റത്തിന് മന്‍മോഹന്‍സിംഗ് കണ്ടെത്തിയ ആഗോള സാമ്പത്തിക പ്രതിസന്ധി മാണിയിലൂടെ പുറത്തുവന്നപ്പോള്‍ കേന്ദ്രസര്‍ക്കാരായി ആഗോള ഭീകരന്. ധനമന്ത്രി പറയുന്നു,”അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിന് കേന്ദ്രമാണ് ശക്തമായ നടപടികളെടുക്കേണ്ടത്. സംസ്ഥാന സര്‍ക്കാരിന് പരാതിയുണ്ട്”. എന്ന വാക്കുകള്‍ യുഡിഎഫ് സര്‍ക്കാരിലെ ഘടകകക്ഷി മന്ത്രിയില്‍നിന്ന് വന്നത് കാര്യങ്ങള്‍ വ്യക്തമാക്കി.
രാജ്യത്ത് വെറുതെ കിട്ടുന്ന വിലക്കയറ്റം ഉണ്ടന്ന സമ്മതമാണ് ഈ വാക്കുകള്‍. വരാനിരിക്കുന്ന കേന്ദ്രബജറ്റിന്റെ സ്വഭാവം എന്താകുമെന്ന് പെട്രോള്‍, ഡീസല്‍ വിലകൊണ്ട് കാണാം. പാചകവാതകത്തിന്റെ വില നോക്കിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ നില എത്രത്തോളം ഉയര്‍ന്നതാണെന്ന് ബോധ്യപ്പെടും. എന്തിനും അന്താരാഷ്ട്ര വിപണിയിലെ വിലനിലവാരത്തെ പിടിച്ച് വില വര്‍ധിപ്പിക്കുകയും വിപണിയില്‍ വിലതാഴുമ്പോള്‍ കാഴ്ചക്കാരായി നിന്ന് വര്‍ധിപ്പിച്ച വില തുടരുകയും ചെയ്യുന്ന സാമ്പത്തികശാസ്ത്രം കേന്ദ്രസര്‍ക്കാരിനും മന്‍മോഹന്‍സിംഗിനും സ്വന്തം. തൊഴിലില്ലായ്മ പ്രത്യക്ഷമായി കണ്ടെത്താന്‍ കഴിയാത്തവിധം സമൂഹത്തില്‍ അലിഞ്ഞിരിക്കുന്നു. മുന്‍കാല ബജറ്റുകള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ തൊഴില്‍-പരമ്പരാഗത വ്യവസായങ്ങള്‍-വിദ്യാഭ്യാസം എന്നീ മേഖലയ്ക്കാണ് പ്രാമുഖ്യം കിട്ടിയിരുന്നത്. യുഡിഎഫിന്റെ ബജറ്റ് ഇക്കാര്യത്തില്‍ ഗീര്‍വാണം മുഴക്കുന്നതല്ലാതെ ഫണ്ട് വകയിരുത്തിയിട്ടില്ല.
തൊഴില്‍-വിദ്യാഭ്യാസം
വിദ്യാര്‍ത്ഥികളായ സംരംഭകര്‍ക്ക് കണക്കിന് പാരിതോഷികം പ്രഖ്യാപിച്ച് തടിതപ്പി. യുവസംരംഭകര്ക്ക് ഐടിയാണ് സര്‍ക്കാര്‍ കാണുന്ന മേഖലയെങ്കിലും ആയതിന്റെ തൊഴിലവസര സൃഷ്ടിക്ക് ഒന്നുംതന്നെ പ്രത്യാശിക്കേണ്ടതില്ല. പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ആകെ ബജറ്റിന്റെ മൂന്ന് ശതമാനം അടങ്കല്‍ തുകയെങ്കിലും നീക്കിവയ്ക്കേണ്ടതാണ്. ഭാവിയുടെ ആകെ നീക്കിയിരിപ്പാണ് മേഖലയിലെ മുതല്‍മുടക്ക്. എന്നാല്‍ പ്രൈമറിതലം മുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം വരെയുള്ള പൊതുവിദ്യാഭ്യാസ മേഖലയെ അവഗണിച്ച് യുഡിഎഫ് സര്‍ക്കാര്‍ നല്‍ിയ നയം സാമ്പത്തികമായി ലാഭകരമല്ലാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്ന യുഡിഎഫ് നയത്തിന്റെ പൂര്‍ത്തീകരണമാണ് കാണുന്നത്. അക്കാര്യത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് യുഡിഎഫ് 100 ശതമാനം ലക്ഷ്യം നിറവേറ്റുന്ന സര്‍ക്കാരായി മാറും. ബിനാലെയോട് കാണിക്കുന്ന പ്രതിപത്തിപോലും ഇക്കാര്യത്തില്‍ തൊഴില്‍രഹിതരോടും വിദ്യാഭ്യാസ സംവിധാനത്തോടും കാണിച്ചില്ല എന്നത് തമാശയാണ്.
കാര്‍ഷിക-പരമ്പരാഗതമേഖല
നാട്ടിന്‍പുറത്തെ സാധാരണ കര്‍ഷകനെ ഹൈടെക് ആക്കുന്ന മാന്ത്രികവിദ്യയാണ് ബജറ്റ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ധമന്ത്രിയെ ഏറെ പ്രശംസിച്ചത് നന്നായി. ഇല്ലെങ്കില്‍ സാധാരണക്കാരന് പുരോഗമന സര്‍ക്കാരിന് എതിരാകുമായിരുന്നേനെ. പരമ്പരാഗത കാര്‍ഷിക തൊഴിലാളികളെ തഴഞ്ഞ് കൃഷിയെ ‘ഹൈടെക്’ ആക്കിയത് റബര്‍, ഏല കര്‍ഷകരെ ഉദ്ദേശിച്ചാണെന്നത് പകല്‍പോലെ സത്യം. കൃഷിക്കാര്‍ക്ക് കാര്‍ഷിക വായ്പയ്ക്ക് 90 ശതമാനം തുക പലിശരഹിതമായി അഞ്ചുലക്ഷം രൂപവരെ നല്‍കുമെന്നും ആയതിന് രണ്ട് ഹെക്ടര്‍ സ്ഥലം വേണമെന്നുമുള്ള ബജറ്റ് നിര്‍ദ്ദേശം മേല്‍ ഹൈടെക്കുകാര്ക്ക് വേണ്ടിയാണെന്ന് വ്യക്തം. ‘കാര്‍ഷികവായ്പ മാഫിയ’ കൂടി സംസ്ഥാനത്ത് പിടിമുറുകുമെന്നതാണ് ഇതിന്റെ പ്രയോജനം. കാര്‍ഷിക ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ 90 ശതമാനമടക്കം എന്നത് വലിയ കയ്യടിക്ക് വകയാണ്. പ്രയോജനം ശുഷ്ക മാത്രമാകും. പരമ്പരാഗത വ്യവസായങ്ങളെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശിക്കാന്‍ സമയം കണ്ടെത്തിയിരുന്നെങ്കില്‍ ഒരു പാതകമാകുമായിരുന്നു. കയര്‍, ഈറ്റ, കരകൗശലം, കളിമണ്‍ പാത്രം തുടങ്ങിയ പരമ്പരാഗത കുടില്‍വ്യവസായങ്ങള്‍ അന്യംനിന്നതായി വേണം കണക്കാക്കാന്‍. അടിസ്ഥാന ജനവിഭാഗത്തിന്റെ ഇത്തരം തൊഴില്‍മേഖലകള്‍ അവന്റെ കുടുംബത്തിന്റെ അന്നമാണ്. പാടെ നിരാകരിക്കപ്പെട്ട ഒന്നായി ഇത്തരം വ്യവസായങ്ങള്‍ നമ്മുടെ ബജറ്റിന്റെ അയലത്തുവരാന്‍ പറ്റാതായി എന്നത് സങ്കടംതന്നെ. ഐടി വ്യവസായത്തെ കണ്‍കുളിര്‍ക്കെ കണ്ട ബജറ്റ് മുഖ്യധാരാ കുടില്‍ വ്യവസായത്തെ കണ്ണടച്ച് പരാജയപ്പെടുത്തി. പൊതുമേഖലയിലെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 34 വ്യവസായങ്ങള്‍ക്ക് ഒന്നും നല്‍കിയിട്ടില്ല. അവയുടെ പുനരുദ്ധാരണമോ നിലനിര്‍ത്തി പോകുന്നതിനുള്ള ഫണ്ട് വകയിരുത്തലോ ഇല്ല. തകര്‍ച്ച നേരിടുന്ന എഫ്എസിടിക്ക് എല്‍എന്‍ജിക്ക് നല്കുന്ന 14.5 ശതമാനം നികുതിയില്‍ വെട്ടിച്ചുരുക്കല്‍ കൊണ്ടുവരാത്ത ഫര്‍ണസ് ഓയില്‍ നികുതി അഞ്ച് ശതമാനമാക്കി വന്‍കിടക്കാരെ തലോടുകയാണ് യുഡിഎഫ് ചെയ്തത്. വന്‍കിട വ്യവസായികള്‍ കണ്ണുവയ്ക്കാനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തിയായ സ്ഥലം എച്ച്എംടി, പോര്‍ട്ട്ട്രസ്റ്റ് എന്നിവയുടെ സ്ഥലങ്ങള്‍ ചെയ്തതുപോലെ റിയല്‍എസ്റ്റേറ്റ് കച്ചവടത്തിന് കളമൊരുക്കാനുമാകണം പൊതുമേഖലയെ തളര്‍ത്തുന്നത്. തൊഴില്‍ സ്ഥാപനങ്ങളുടെ പുനരുദ്ധാരണമല്ല അവയ്ക്ക് പൂട്ടിടലാണ് യുഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യം.
ആരോഗ്യം-അടിസ്ഥാന വികസനം
ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനത്തേക്കാള്‍ ക്ഷേമപദ്ധതികളുടെ പ്രഖ്യാപനമാണ് ബജറ്റ് നല്‍കിയത്. ആരോഗ്യ ഇന്‍ഷുറന്‍സിനും നിത്യരോഗികള്‍ക്ക് പെന്ഷന് പ്രഖ്യാപിച്ചും സംസ്ഥാനം നേരിടുന്ന ആരോഗ്യമേഖലയിലെ പ്രശ്നങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടി. കോടികള്‍ പദ്ധതികളില്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ല ആശുപത്രികളില്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലാ ആശുപത്രികളില്‍ രോഗികള്‍ മരുന്ന് ലഭിക്കാതെയും, മുരുന്നിന് കൊള്ളവില നല്‍കേണ്ടി വരുന്നതിന്റെയും വാര്‍ത്തകള്‍ വരുന്നു. വരാന്തകളില്‍ ചികിത്സ തേടേണ്ട സ്ഥിതിയിലാണ് താലൂക്ക് ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും.
ഗ്രാമീണ ജനതയ്ക്ക് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും. ഗ്രാമീണ ജനതയ്ക്ക് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ വഴി ന്യായവിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്നതിന് പദ്ധതിയില്ല. പകരം രോഗപ്രതിരോധ പ്രചരണത്തിന് 10 കോടിയാണ് കണ്ടെത്തിയത്. കൊച്ചിയുടെ ക്യാന്‍സര്‍ സെന്ററിന് തുക വകയിരുത്തിയില്ല. ഹരിവരാസനം പദ്ധതിയുടെ പേരില്‍ അഞ്ച് കോടി വകയിരുത്തി പ്രചരണം നല്കിയപ്പോള് ഗ്രാമീണ റോഡുകള്‍ക്ക് പുറംകാല് കൊണ്ട് ചവിട്ടാണ് ബജറ്റ് നല്‍കിയത്. 836.41 കോടി തുകയുള്ളതില്‍ മാണിയുടെ മണ്ഡലത്തിലെ കുരിശുപള്ളി ഫ്ലൈഓവറിന് ഒരു കോടിയാണ്! സപ്ലൈകോയ്ക്ക് 520 കോടിയോളവും കണ്‍സ്യൂമര്‍ ഫെഡിന് 435 കോടി സബ്സിഡി നല്‍കാനിരിക്കെ 65 കോടിയും 11 കോടിയും നല്കി കണ്ണടച്ച ബജറ്റ് പൊതുവിതരണ സമ്പ്രദായത്തെ ത്രിശങ്കുവില്‍ നിറുത്തി.
വിലക്കയറ്റം
സാധാരണക്കാരന്റെ വസ്ത്രത്തിനും വാഹനത്തിനും വരെ വില കൂടുന്നതും ചില വര്‍ധിക്കുന്നതും യുഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് വിനോദമാണ്. കെട്ടിടനികുതി 1076 ച. അടിയിലും 538 ച. അടിയിലും ഇരട്ടിയാക്കി ഇരുട്ടടി നല്കിയ ധനമന്ത്രി ഇരുചക്ര ഓട്ടോറിക്ഷകള്‍ക്കും വാഹനങ്ങള്‍ക്കും അഞ്ച് വര്‍ഷത്തെ നികുതി ഒറ്റത്തീര്‍പ്പില്‍ അടച്ച് പണം കണ്ടെത്തി. സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകര്‍ത്തു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനായില്ല എന്ന് മാത്രമല്ല സിലിണ്ടറിന്റെ നികുതി എടുത്തുകളയുന്നതിന്റെ കാര്യമായ പ്രയോജനം ആധാറിന്റെ ബലത്തില്‍ കിട്ടുകയുമില്ല. വാഹനനികുതി ഏഴ് ശതമാനം മുതല്‍ 35 ശതമാനം വരെയാക്കിയത് നടുവൊടിക്കും. അതും യാത്ര ചെറുകുടുംബങ്ങള്‍ക്ക് കനല്‍പോലെ പൊള്ളുന്നതാവും.
കയ്യടിക്കുവേണ്ടി നല്കുന്ന പ്രഖ്യാപനങ്ങള്‍ക്ക് കേരളത്തിലെ സാധാരണക്കാരന് ഇനി കേന്ദ്രത്തിലേക്ക് നോക്കുകയാണ്. തൂങ്ങാനുള്ള കയറിനെങ്കിലും നികുതി ഒഴിവാക്കി കിട്ടാന്‍.
അഡ്വ. പി.കൃഷ്ണദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: