ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് പുനഃസ്ഥാപിച്ചുകൊണ്ട് സുപ്രീംകോടതിയുടെ രണ്ടംഗ ബഞ്ച് ഈയിടെ പുറപ്പെടുവിച്ച വിധി വലിയ കോലാഹലത്തിന് വഴിവച്ചിരിക്കുകയാണ്. പുരോഗമനവാദികളും ലിബറല്‍ ചിന്താഗതിക്കാരും മതേതരന്മാരുമായി നടിച്ചു നടക്കുന്നവരുമാണ് ഈ വിവാദത്തിലെ നായകന്മാര്. സുപ്രീംകോടതി വിധി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പൗരസ്വാതന്ത്ര്യത്തിന്റെ ധ്വംസനവുമായതിനാല് അത് റദ്ദു ചെയ്യണമെന്നാണ് ഇക്കൂട്ടരുടെ നിലപാട്. വിധി അസ്വീകാര്യമല്ലെന്ന് രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടതോടുകൂടി കോടതിയെ ലിബറലിസ്റ്റുകളിപ്പോള് ബിജെപിക്കെതിരായും തിരിഞ്ഞിരിക്കുന്നു. സോണിയാ ‘ഗാന്ധിയും’ ഇവര്‍ക്കൊപ്പം രംഗത്തുവന്നതിനും അവസാനം വിധി പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതിനും നാം സാക്ഷിയാകുകയും ചെയ്തു. ഈ സ്ഥിതി വിശേഷം പക്ഷേ ഒരുപാട് സംശയങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നു.
ഒന്നാമതായി 377-ാം വകുപ്പ് ശരിവച്ച ന്യായാധിപന്മാര് അത് അസാധുവാക്കുന്നതിനോ ഭേദഗതി ചെയ്യുന്നതിനോ നിയമനിര്‍മാണം നടത്താമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണഘടനയനുസരിച്ച് നിയമനിര്‍മാണം ലജിസ്ലേച്ചറിലാണല്ലൊ നിക്ഷിപ്തമായിരിക്കുന്നത്. രാഷ്ട്ര മനഃസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ സംഭവത്തിന്റെ വെളിച്ചത്തില്‍ ബലാത്സംഗത്തിന്റെ നിര്‍വചനം വളരെ വിപുലീകരിച്ചതും പുതിയ പല വകുപ്പുകളും കൂട്ടിച്ചേര്‍ത്ത് പ്രസ്തുത കൃത്യം കടുത്ത ക്രിമിനല്‍ കുറ്റമാക്കിയതും ഇന്ത്യന്‍ പാര്‍ലമെന്റാണ്. അവിഹിത മാര്‍ഗ്ഗത്തില്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തിയിരുന്ന തെഹല്‍കാ തലവന്‍ തരുണ്‍ തേജ്പാലും സുപ്രീംകോടതി മുന്‍ ന്യായാധിപന് ഗാംഗുലിയുമെല്ലാമിപ്പോള് പ്രതിക്കൂട്ടിലായിരിക്കുന്നതും പരിഷ്ക്കരിക്കപ്പെട്ട ഈ നിയമം കാരണമാണ്. 377-ാം വകുപ്പ് അസ്വീകാര്യമാണെന്ന് പരാതിപ്പെടുന്നവര്‍ക്ക് ഇക്കാര്യത്തിലൊരു നിയമനിര്‍മാണത്തിന് ശ്രമിക്കാമായിരുന്നു. നേരായ ഈ മാര്‍ഗ്ഗമവലംബിക്കാതെ കോടതിയില്‍ പുനഃപരിശോധനാപേക്ഷ നല്കിയ അമ്മ മഹാറാണിയുടേയും രാഹുല്‍ രാജകുമാരന്റേയും സര്‍ക്കാര്‍ തരംതാണ രാഷ്ട്രീയം കളിക്കുകയല്ലേ ചെയ്തത്?
രണ്ടാമതായി 377-ാം വകുപ്പിന്റെ കഴിഞ്ഞ 88 വര്‍ഷങ്ങളിലെ ചരിത്രം ചികഞ്ഞുനോക്കിയ കോടതി ഇക്കാലയളവില്‍ കുറ്റം ചുമത്തപ്പെട്ട പത്തു കേസുകളുടേയും സ്വഭാവം വിശദമായി പരിശോധിച്ചിരുന്നു. ഈ പത്തു കേസുകളിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടത് ഉഭയ സമ്മതപ്രകാരമല്ലാത്തതും നിര്ബന്ധപൂര്വവമായ ലൈംഗികാതിക്രമങ്ങള്‍ക്കാണ്. അനല്‍ സെക്സ്, ഓറല്‍ സെക്സ് മുതലായ മലയാളീകരിക്കാന്‍ അറപ്പുളവാക്കുന്ന ലൈംഗികാഭാസങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയാണ് അരങ്ങേറിയതെന്നും ന്യായാധിപന്മാര് എടുത്തുപറയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ നാട്ടില്‍ പെരുകിവരുന്നതില്‍ വ്യാകുലരാണല്ലൊ ഇന്ന് നാം. മാത്രമല്ല അടിയന്തരാവസ്ഥയുടെ തണലില്‍ ഇന്ദിരാ കോണ്‍ഗ്രസ് കണ്ടവരെയെല്ലാം പിടിച്ചു വന്ധ്യംകരിച്ചതുപോലെ 377-ാം വകുപ്പ് ഇതുവരെ ദുരുപയോഗം ചെയ്യപ്പെട്ടതിന് തെളിവുകളൊന്നും ലിബറലിസ്റ്റാശയക്കാര് നിരത്തിയിട്ടുമില്ല. ആ നിലക്ക് മനോവൈകല്യങ്ങള്‍ ഹേതുവായുള്ള രതിക്രിയകള്കൂടി സാധൂകരിക്കാനാണോ ഈ വകുപ്പിനെതിരായ നിലപാടുകാര്‍ ലക്ഷ്യമിടുന്നത്?
മൂന്നാമതായി ഇന്ത്യയില്‍ 25 ലക്ഷത്തോളമുള്ള സ്വവര്‍ഗ്ഗരതിക്കാരില്‍ എച്ച്ഐവി പോലുള്ള മാരകരോഗങ്ങള്‍ സാധാരണക്കാരെയപേക്ഷിച്ച് വളരെ കൂടുതലാണെന്നും 377-ാം വകുപ്പ് പ്രാബല്യത്തിലായാല്‍ തങ്ങളുടെ രോഗം റിപ്പോര്‍ട്ടുചെയ്യാനോ ചികിത്സ തേടാനോ ശിക്ഷ ഭയന്ന് ആളുകള്‍ തയ്യാറാകില്ലെന്നും അത് ഗുരുതരമായ സാമൂഹ്യാരോഗ്യപ്രശ്നങ്ങള് സൃഷ്ടിക്കുമെന്നും പുരോഗമനവാദികളും വിശാലഗതിക്കാരും ആശങ്കപ്പെടുന്നു. അതായത് പ്രകൃതിവിരുദ്ധ ലൈംഗിക കലാപരിപാടികള്കൊണ്ടുള്ള പ്രധാന നേട്ടം എച്ച്ഐവിക്കാണെന്ന് ഈ വിഭാഗക്കാര്‍ ഭംഗ്യന്തരേണ അംഗീകരിക്കുന്നുവെന്നു സാരം.
നാലാമതായി ഇന്ത്യയുടെ അറ്റോര്‍ണി ജനറലായ ഗുലാം ഇ. വഹന്‍വതി പ്രതിപാദ്യ വകുപ്പിനെക്കുറിച്ച് പറയുന്നത് ക്രിസ്തീയ മതവിശ്വാസം കണക്കിലെടുത്ത് മിഷണറിമാരില്നിന്നുമുണ്ടായ പ്രേരണ മൂലമാണ് ഇന്ത്യയില്‍ 377-ാം വകുപ്പ് മെക്കാളെ സായിപ്പു നടപ്പാക്കിയതെന്നും അതിനുമുമ്പ് ഈ രാജ്യത്ത് സ്വവര്‍ഗ്ഗരതിക്കാര്‍ക്ക് ബ്രിട്ടനിലുണ്ടായിരുന്നതിലധികം സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് കൊളോണിയല്‍ ഭരണാവശിഷ്ടമായ വിവാദവകുപ്പ് അസാധുവാക്കണമെന്നുമാണ്. പക്ഷെ രക്തത്തിലും വര്‍ണ്ണത്തിലും മാത്രം ഭാരതീയരും ചിന്തകൊണ്ടും അഭിരുചിയിലും പാശ്ചാത്യരുമായ ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ യത്നിച്ച മെക്കാളെ ഇവിടെ സൃഷ്ടിച്ചിട്ടുള്ള മറ്റനര്ത്ഥങ്ങളെയും ഇതേ മാനദണ്ഡം വച്ച് പരിശോധിക്കാനും അവക്ക് പരിഹാരമാര്ഗമാരായാനും 377-ാംവകുപ്പ് വിരുദ്ധര്‍ സന്നദ്ധരാകുമോ? അതുപോലെ നമ്മുടെ ഭരണഘടന മതം അനുഷ്ഠിക്കാന്‍ മാത്രമല്ല പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നല്കിയതും ക്രിസ്ത്യന്‍ സ്വധീന മൂലമാണെന്നറിയുന്നു. ഈ ‘സ്വാതന്ത്ര്യം’ വീണ്ടുവിചാരമില്ലാത്ത മതംമാറ്റലിനും തജ്ജന്യമായ സാമുദായിക സംഘര്‍ഷങ്ങള്‍ക്കും വഴിയൊരുക്കുന്ന എത്രയോ ദൃഷ്ടാന്തങ്ങള്‍ കണക്കിലെടുത്ത് പ്രശ്നത്തിനൊരു പോംവഴി കണ്ടെത്താനും വിശാലാശയക്കാര് മുന്നോട്ടുവരുമോ?
അഞ്ചാമതായി 377-ാം വകുപ്പ് വിവാദം പ്രധാനമായും ലൈംഗിക ന്യൂനപക്ഷവും മതന്യൂനപക്ഷവുമെന്ന രണ്ട് വിഭാഗങ്ങളെ സംബന്ധിക്കുന്ന ‘ധര്‍മ്മയുദ്ധ’മാണ്. കാരണം പ്രസ്തുത വകുപ്പ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഇടംപിടിച്ചത് ക്രിസ്തീയ ന്യൂനപക്ഷ താല്പര്യപ്രകാരമാണെന്ന് മുകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല ദല്‍ഹി ഹൈക്കോടതിവിധിക്കെതിരായി ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ സമീപിച്ചവരില്‍ ഭൂരിപക്ഷവും ക്രൈസ്തവ വിശ്വാസികളും മുസ്ലിം വ്യക്തിനിയമബോര്ഡുകാരുമാണ്. നിയമനിര്‍മ്മാണം നടത്തുന്നതിന് പകരം കോടതിയെ പഴിചാരി കോണ്‍ഗ്രസ് സര്‍ക്കാര്‍ മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ഈ സാഹചര്യത്തിലാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. എത്രയോ പാശ്ചാത്യരാജ്യങ്ങൡലിന്ന് സ്വവര്‍ഗ്ഗരതി കുറ്റകരമല്ലെന്ന് പറയുന്നവര്‍ ഇസ്ലാമിക രാജ്യങ്ങളിലെ അവസ്ഥയെക്കുറിച്ച് മൗനം പാലിക്കുന്നതും അവഗണിക്കാവുന്നതല്ല. സ്വവര്‍ഗരതി ജീവപര്യന്തം തടവ് ലഭിക്കുന്ന കുറ്റകൃത്യമായി ഉഗാണ്ട പ്രഖ്യാപിച്ചുകഴിഞ്ഞു. എന്തിനും ഏതിനും പാശ്ചാത്യരെ മാത്രം മാതൃകയാക്കുന്നത് അഭികാമ്യമാണോ? ഈ പാശ്ചാത്യര്‍ സിവിലൈസ്ഡ് ആയിട്ട് കാലമെത്രയായി? അവരുടെ സിവിലൈസേഷനോടൊപ്പം സിഫിലൈസേഷനും നാം ഏറ്റെടുക്കേണ്ടതുണ്ടോ? കൂടാതെ ഇസ്ലാമിക പക്ഷത്തെക്കൂടി കണക്കിലെടുത്താലല്ലേ നമ്മുടെ മതേതര നീതിചക്രം യഥാവിധി ചലിക്കുകയുമുള്ളൂ.
പരിഷ്കൃത രാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യയില്‍ സ്വവര്ഗസംസര്ഗം നിരോധിക്കുന്നത് വിരോധാഭാസമാണെന്നാണ് ലിബറലിസ്റ്റുകളുടെ മറ്റൊരു വാദം. പക്ഷെ ഭരണഘടന നിര്‍ദ്ദേശിച്ചിട്ടും പരമോന്നത നീതിപീഠം പലവട്ടം ഓര്‍മ്മപ്പെടുത്തിയിട്ടും ഈ രാജ്യത്ത് ഇനിയും ഒരു കോമണ്‍ സിവില്‍ കോഡ് നടപ്പിലാക്കാത്തത് അതിലും വലിയ വിരോധാഭാസമല്ലേ? കൂടാതെ ഈ രംഗത്ത് നാം പുറകോട്ടാണ് സഞ്ചരിക്കുന്നതെന്നതിന് തെളിവല്ലേ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസാക്കി കുറക്കണമെന്ന ആവശ്യം ദൈവത്തിന്റെയും വിദ്യാസമ്പന്നരുടെയും പരിഷ്കാരികളുടെയും സ്വന്തംനാട്ടില്‍നിന്നും ഉയര്‍ന്നുവന്നതും ശൈശവവിവാഹ നിരോധന നിയമം സംബന്ധിച്ച യുഎന്‍ പ്രമേയത്തെ ഇന്ത്യ പിന്തുണക്കാതിരുന്നതും? ഇന്നിപ്പോള്‍ പൊതുസിവില്‍ നിയമത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതുപോലും വര്‍ഗീയതയായി മുദ്രകുത്തപ്പെടുകയാണെന്ന പരമാര്‍ത്ഥം വേറെയും. 377-ാം വകുപ്പിനെതിരായി പടനയിക്കുന്ന കോണ്‍ഗ്രസും പുരോഗമന ചിന്താഗതിക്കാരുമെല്ലാം കോമണ്‍ സിവില്‍ കോഡ് സംബന്ധിച്ചുംതങ്ങളുടെ നിലപാട് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.
സുപ്രീംകോടതി വിധിക്കെതിരായ നിലപാട് കൊഴുപ്പിച്ചവര്‍ ഭാരതീയ ചരിത്രവും പാരമ്പര്യവും സ്വവര്ഗ്ഗരതിക്കെതിരല്ലെന്ന് സമര്ത്ഥിക്കാനുദ്യമിക്കുന്നതാണ് ഏറ്റവും ആശ്ചര്യകരം. ഹൈന്ദവ ശ്രുതി-സ്മൃതികളെ ഇതിനായി കൂട്ടുപിടിച്ചവര്‍ വേദങ്ങളിലും മനുസ്മൃതിയിലുമെല്ലാം സ്വവര്ഗശീലാവലംബികളെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും സിദ്ധാന്തിക്കുന്നു. ഒരു വിദ്വാന് സ്വപക്ഷം സ്ഥാപിക്കാനായി ശിഖണ്ഡിയെ കണ്ടെത്തിയതും കൗതുകമുണര്‍ത്തി. കാരണം ശിഖണ്ഡി സ്വവര്‍ഗരതിയില്‍ അഭിരമിച്ചിരുന്നതിന് മഹാഭാരതത്തില്‍ നിന്നോ മറ്റോ ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല. നമ്മുടെ പൗരാണിക സാഹചര്യം പലവിധ ജനവിഭാഗങ്ങളുടെ ജീവിതരീതികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും അവയെല്ലാം ശ്ലാഘനീയമോ സ്വീകാര്യമോ ആണെന്നംഗീകരിക്കുന്നില്ല. കുരിശുയുദ്ധമോ ജിഹാദോ ഒരു വിഭാഗത്തിനെതിരെയും നാം നടത്തിയിട്ടില്ലെന്ന് മാത്രം. കൂടാതെ സവര്‍ണ പിന്തിരിപ്പന് സൃഷ്ടികളായി വേദങ്ങളെയും മനുസ്മൃതിയെയും വിലയിരുത്തിയിരുന്നവര്ക്ക് അവയെല്ലാമിപ്പോള്‍ പുരോഗമനാശയങ്ങളുടെ സ്രോതസുകളായോ? മാത്രമല്ല ‘സങ്കര’ സംസ്കാര രാജ്യമായ ഇന്ത്യയില്‍ മതന്യൂനപക്ഷ ദൈവശാസ്ത്രങ്ങള്‍ കണക്കിലെടുക്കാതെ ഹൈന്ദവ നീതിശാസ്ത്രത്തെ മാത്രമാശ്രയിച്ചത് 377-ാം വകുപ്പിനെ അസാധുവാക്കുന്നത് ശ്ലാഘനീയ നടപടിയാകുമോ? അവസരവാദത്തിനും വേണ്ടേ ഒരു നിലവാരം?
അടുത്തകാലം വരെ മനുസ്മൃതി കത്തിച്ച് ‘സാമൂഹ്യ വിപ്ലവം’ നടത്താന്‍ ഇടതുപക്ഷ പുരോഗമനവാദികളിവിടെ ശ്രമിച്ചിരുന്നു. ദീര്‍ഘദര്‍ശിയായ പി. പരമേശ്വരന് അന്നരെ ഉപദേശിച്ചത് പഴയ കാലത്തിലേക്കുള്ള ഒരു കണ്ണാടിയായിട്ടെങ്കിലും മനുസ്മൃതി സൂക്ഷിച്ചുവെക്കുന്നതാണ് അഭികാമ്യമെന്നായിരുന്നു. അദ്ദേഹത്തിന്റെ ഉപദേശം അര്‍ത്ഥവത്തായിരുന്നുവെന്ന് പ്രസ്തുത ഗ്രന്ഥം ഇപ്പോള്‍ ഉദ്ധരിക്കപ്പെടുന്നതില്നിന്ന് വ്യക്തമാകുന്നു. അതുപോലെ സ്വവര്‍ഗരതി പോലുള്ള വിഷയങ്ങളില്‍ സ്വീകാര്യമായ നിലപാടാണ് മനുസ്മൃതിക്കുള്ളതെങ്കില് നമുക്കിവിടെ പ്രസ്തുത സ്മൃതി പുനഃസ്ഥാപിച്ചാലെന്താണെന്നും ലിബറലിസ്റ്റ് ‘വിവേകശാലികള്‍’ ചിന്തിക്കണം!
തുറന്നുപറഞ്ഞാല്‍ ബ്രിട്ടീഷ് ഭരണം മുതല്ക്കാണ് മനുസ്മൃതി ഹൈന്ദവജനതയുടെ പൊതുനിയന്ത്രണ ഗ്രന്ഥമായി നിശ്ചയിക്കപ്പെട്ടത്. ബ്രാഹ്മണരെ അതിന്റെ വ്യാഖ്യാതാക്കളായി നിയമിച്ചതും വൈദേശിക ഭരണാധികാരികളാണ്. എണ്ണിയാലൊടുങ്ങാത്ത പ്രാദേശികാചാരങ്ങളും നിയമസമ്പ്രദായങ്ങളുമായിരുന്നു അതിനുമുമ്പ് ഹൈന്ദവ ജനജീവിതം നിയന്ത്രിച്ചിരുന്നത്. മനുസ്മൃതി എല്ലാ ഇന്ത്യക്കാര്‍ക്കും ബാധകമായിരുന്നു എന്ന വാദത്തെ സുപ്രസിദ്ധ സോഷ്യോളജിസ്റ്റും സംസ്കൃതീകരണം പോലുള്ള സംജ്ഞകളുടെ ഉപജ്ഞാതാവുമായ പ്രൊഫസര്‍ എം.എന്‍.ശ്രീനിവാസ് വസ്തുനിഷ്ഠമായി ചോദ്യംചെയ്തിട്ടുണ്ട്. വിധവാ വിവാഹ നിരോധനം പോലുള്ള ബ്രാഹ്മണ വിധി നിഷേധങ്ങള്‍ ഹൈന്ദവ ജനതയുടെ മുഴുവന്‍ വിധിനിഷേധങ്ങളായി വ്യാഖ്യാനിക്കുന്നതിന്റെ യുക്തിയെയും അദ്ദേഹം നിരാകരിച്ചു. ദളിത് വക്താക്കള്‍ മിശിഹയായി കണക്കാക്കുന്ന സ്വാമി ധര്‍മ്മതീര്‍ത്ഥന്‍ തന്റെ ഹിസ്റ്ററി ഒാഫ് ഹിന്ദു ഇംപീരിയലിസം എന്ന പുസ്തകത്തില്‍ പറയുന്നതും സംശയാസ്പദ ആധികാരികതയുള്ള മനുസ്മൃതി പൊടിതട്ടിയെടുത്തു ക്രോഡീകരിച്ച് പ്രസിദ്ധപ്പെടുത്തി ആസേതു ഹിമാചലം ഹിന്ദുവിന്റെ നിയമഗ്രന്ഥമാക്കിയത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്താണെന്നാണ്. ഹൈന്ദവ പൗരാണിക സാഹിത്യം പല മനുക്കളെയും നിരവധി സ്മൃതികളെയും കുറിച്ചും പ്രതിപാദിക്കുന്നുണ്ടെന്നും ഇവിടെ ചൂണ്ടിക്കാണിക്കട്ടെ. അതായത് ഈശ്വരാരാധന വിഷയത്തിലെന്നപോലെ ഈ രംഗത്തും വൈവിധ്യം നിലനിന്നിരുന്നുവെന്ന് സിദ്ധാന്തിക്കുന്നു. അതിനാല്‍ സ്വന്തം കാര്യത്തിനായി മനുസ്മൃതിയെ ഇപ്പോള്‍ കൂട്ടുപിടിക്കുന്നവര്‍ ഹൈന്ദവ ചരിത്രം ഒന്നുകൂടി വിശകലനം ചെയ്യണമെന്ന് ചുരുക്കം.
അവസാന വിശകലനത്തില്‍ 377-ാം വകുപ്പിനനുകൂലമായ നിലപാട് യഥാര്‍ത്ഥ ലൈംഗിക ന്യൂനപക്ഷത്തിനോ അവരുടെ സ്വാഭാവിക രതിപ്രകടനങ്ങള്ക്കോ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്ന് വ്യക്തമാക്കിക്കൊള്ളട്ടെ. പ്രത്യുത പരിഷ്കാരത്തിന്റെ മേല്‍വിലാസത്തില്‍ ലൈംഗികാഭാസങ്ങള്‍ ന്യായീകരിക്കാനും സാധൂകരിക്കാനുമുള്ള പുരോഗമന-ലിബറലിസ്റ്റ് വ്യാജന്മാരുടെ ദുരുദ്ദേശം ചെറുക്കാനാണ്. സ്വാതന്ത്ര്യമെന്നത് പരിധിവിട്ട് പ്രവര്‍ത്തിക്കാനുള്ള തിട്ടൂരമല്ലെന്ന തിരിച്ചറിവോടുകൂടി സുപ്രീംകോടതി വിധിയെ സമീപിക്കുന്നതാകും വിവേകപൂര്‍ണമായ നടപടി. രാജ്യത്തെ നിശ്ശബ്ദ ഭൂരിപക്ഷം ഈ കോലഹലത്തില്‍ ലിബറലിസ്റ്റുപക്ഷത്തല്ലെന്നും ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം.
എ. രാഘവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: