സുനന്ദപുഷ്കറിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നല്കുന്ന സൂചന ഗൗരവമുള്ളതാണ്. അസ്വാഭാവിക മരണമാണ് സുനന്ദയുടേതെന്നും ശരീരത്തില്‍ ക്ഷതങ്ങള്‍ കാണപ്പെട്ടുവെന്നുമാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയത്. ഇതോടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ വര്‍ധിക്കുകയും ശശി തരൂര്‍ സംശയത്തിന്റെ നിഴലിലാവുകയും ചെയ്തിരിക്കുകയാണ്. ആദ്യപരിശോധനയില്‍ സുനന്ദയുടെ ശരീരത്തില്‍ വിഷം ഉള്ളില്‍ ചെന്നതായി സൂചനയില്ലെന്നും വിശദപരിശോധനക്കായി ആന്തരികാവയവങ്ങള്‍ അയച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുനന്ദയുടെ മൃതദേഹം ന്യൂദല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ സംസ്കരിച്ചു. ചിതാഭസ്മവും ശേഖരിച്ചു. പൂര്‍ണമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുകൂടി പുറത്തുവന്നശേഷമായിരിക്കും തരൂരിനെ വിശദമായി ചോദ്യംചെയ്യുക. ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയും തരൂരിന്റെ സ്റ്റാഫിന്റെ മൊഴിയും പുറത്തുവന്നിട്ടുണ്ട്. ശശി തരൂരിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായ ആര്.കെ.ശര്‍മ്മ, അഭിനവ് കുമാര്‍ എന്നിവരെയും പോലീസ് ചോദ്യം ചെയ്യാനുണ്ട്.
മരണത്തില്‍ അസ്വാഭാവികതയുണ്ടോ എന്ന് കണ്ടെത്താനാണ് പോലീസും ഫോറന്‍സിക് വിദഗ്ധരും വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. ലീലാപാലസ് ഹോട്ടലിന്റെ മൂന്നാംനില പൂര്‍ണമായി പോലീസിന്റെ നിയന്ത്രണത്തിലാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. സുനന്ദ താമസിച്ചിരുന്ന മുറി പോലീസ് സീല്‍ചെയ്തു. സുനന്ദയുടെ ഐപാഡും മൊബെയില്‍ഫോണും വിശദമായി പരിശോധിച്ചുവരികയാണ്. കൂടുതല്‍ പേരിലേക്കും തെളിവുകളിലേക്കും അന്വേഷണം പോകേണ്ടതുണ്ട്. പ്രാഥമിക നിഗമനത്തില്‍ സ്വാഭാവിക മരണമല്ലെന്ന് കണ്ട സ്ഥിതിക്കാണ് കൂടുതല്‍ പരിശോധനയും ചോദ്യം ചെയ്യലുമെല്ലാം വേണ്ടി വരുന്നത്. അപ്പോള്‍ സ്വാഭാവികമായും നിഷ്പക്ഷമായും സത്യസന്ധവുമായ അന്വേഷണം നടക്കാന്‍ സുനന്ദയുടെ ഭര്‍ത്താവായ ഡോ. ശശി തരൂര്‍ കേന്ദ്രമന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അനൗചിത്യമുണ്ട്. പ്രത്യേകിച്ചും ഇരുവരും തമ്മിലുണ്ടായിരുന്ന തര്‍ക്കങ്ങളും വാക്കേറ്റങ്ങളും പുറത്തുവന്ന സാഹചര്യത്തില്‍. സുനന്ദയുടെ അടുത്ത ബന്ധുക്കള്‍ വിശദവും വിദഗ്ദ്ധവുമായ അന്വേഷണം വേണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഡോ. സുബ്രഹ്മണ്യംസ്വാമിയും സുനന്ദയുടെ മരണവും ഐപിഎല്ലുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും പറയുന്നുണ്ട്. ചില രാഷ്ട്രീയ നേതാക്കള്‍ക്കുള്ള ഐപിഎല്‍ ഇടപാടിലെ കള്ളക്കളി സുനന്ദ വെളിപ്പെടുത്താനിരിക്കെയാണ് മരണമെന്നാണ് സ്വാമി പറഞ്ഞിരിക്കുന്നത്.
പാകിസ്ഥാനിലെ പത്രപ്രവര്‍ത്തകയുമായുള്ള ശശിതരൂരിന്റെ അവിഹിതമായ ഇടപെടലുകള്‍ വെളിപ്പെടുത്തി മണിക്കൂറുകള്‍ക്കകം ഭാര്യ മരിക്കുമ്പോള്‍ സംശയങ്ങള്‍ സ്വാഭാവികമാണ്. ‘ഞങ്ങള്‍ തമ്മില്‍ ഒരു പിണക്കവുമില്ലെന്ന് തരൂരും സുനന്ദയും ഇറക്കിയ സംയുക്ത പ്രസ്താവന’ പോലും സുനന്ദ അറിയാതെയാണെന്നതും പുറത്തുവന്നിരിക്കുകയാണ്. സുനന്ദയുടെ മരണത്തില്‍ തരൂരിന് നേരിട്ട് ബന്ധമുണ്ടോ അതോ പ്രേരണാകുറ്റത്തില്‍ വരുമോ എന്നൊക്കെ അന്വേഷണത്തില്‍ തെളിയേണ്ടതാണ്. ഇരുവരും ദല്ഹിക്കുപോയപ്പോള് വിമാനത്തില്‍ മറ്റൊരു കേന്ദ്രമന്ത്രിയുടെ സാന്നിധ്യത്തിലുണ്ടായ വഴക്കുമെല്ലാം പരിശോധിക്കപ്പെടേണ്ടതാണ്. ദല്‍ഹിയില്‍ വിമാനമിറങ്ങിയ സുനന്ദ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടുന്ന സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാണെന്ന് പറയുന്നുണ്ട്. മന്ത്രിയോടൊപ്പം ഔദ്യോഗിക വസതിയില്‍ പോകാതെ ഹോട്ടലിലേക്ക് സുനന്ദ പോയത് തന്നെ അവര്‍ക്കിടയില്‍ സംതൃപ്തമായ ദാമ്പത്യജീവിതമല്ലെന്നതിന്റെ തെളിവാണല്ലോ. അതിനെക്കാള്‍ ഗൗരവമുള്ളതാണ് പാക് ചാരസംഘടനയുമായി ബന്ധപ്പെട്ട പത്രപ്രവര്‍ത്തകയുമായുള്ള കേന്ദ്രമന്ത്രിയുടെ സൗഹൃദം. ആ ആരോപണം മരണം വരെ സുനന്ദ നിഷേധിച്ചിട്ടില്ല. ഇതുവരെ ശശിതരൂരും നിഷേധിച്ചിട്ടില്ല. ഒരുപാട് ദുരൂഹതകളും വഴിവിട്ട ബന്ധങ്ങളുമുള്ള ഒരാളെ കൊണ്ടുനടക്കുന്നത് ഇന്നത്തെ കോണ്‍ഗ്രസ്സിന് ഭൂഷണമാകാം. അതുകൊണ്ടാണല്ലൊ ശശിതരൂരിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തുവന്നത്. എന്നാല്രാജ്യതാല്പര്യത്തിനിണങ്ങാത്ത ബന്ധങ്ങള്‍ പേറുന്ന ഒരാള്‍ കേന്ദ്രമന്ത്രിസഭയില്‍ ഉണ്ടാകുന്നത് ശരിയല്ല. അതുകൊണ്ടുതന്നെയാണ് ഗുരുതരമായ ആരോപണങ്ങളുടെ നിഴലില്‍ നില്ക്കുന്ന ശശിതരൂര്‍ കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കുന്നത് ഉചിതമല്ലെന്ന് പറയേണ്ടിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: