കേന്ദ്രവും കേരളവും ഒരുപോലെ അഴിമതിക്കരി പുരണ്ടതാണെന്ന് തെളിയിക്കുന്നതാണ് കല്‍ക്കരിപ്പാടം അഴിമതിയില്‍ വീഴ്ച പറ്റി എന്ന് കേന്ദ്രത്തിന്റെ സുപ്രീംകോടതി മുന്‍പാകെയുള്ള കുറ്റസമ്മതവും പാമോയില്‍ അഴിമതി കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി കേസ് തുടരാനുള്ള വിജിലന്‍സ് കോടതിയുടെ ഉത്തരവും. കല്‍ക്കരി കുംഭകോണത്തില്‍ കേന്ദ്രം വരുത്തിവച്ച നഷ്ടം 1.86 ലക്ഷം കോടി രൂപയായിരുന്നെങ്കില്‍ പാമോയില്‍ ഇറക്കുമതി ചെയ്ത വകയില്‍ സംസ്ഥാനത്തിന്റെ നഷ്ടം 2.22 കോടി രൂപയുടേതാണ്. സിഎജിയാണ് ഈ അഴിമതിയും നഷ്ടവും ചൂണ്ടിക്കാട്ടിയത്. പാമോയില്‍ കേസ് പൂര്‍ണമായി പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളി വിജിലന്‍സ് കോടതി പറഞ്ഞത് ഹര്‍ജി സാമൂഹ്യ നീതിയ്ക്കും പൊതുതാല്‍പ്പര്യത്തിനും എതിരാണെന്നും ഹര്‍ജി നല്‍കിയത് ഉത്തമ വിശ്വാസത്തോടെയല്ലെന്നും നിയമവിരുദ്ധമാണെന്നുമാണ്. 1991-92 കാലത്ത് കെ.കരുണാകരന് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്തത്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ടണ്ണിന് 392.25 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ കേരള സര്‍ക്കാര്‍ പാമോയില്‍ ഇറക്കുമതി ചെയ്തത് ടണ്ണിന് 4.05 ഡോളര്‍ നിരക്കില്‍ 15,000 ടണ്‍ പാമോയിലാണ്. അന്നുതന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ വിജിലന്‍സ് ചൂണ്ടിക്കാണിച്ചതാണ്. അന്ന് ഉമ്മന്‍ചാണ്ടി ധനമന്ത്രിയും ടി.എച്ച്.മുസ്തഫ ഭക്ഷ്യമന്ത്രിയുമായിരുന്നു. ഉമ്മന്‍ചാണ്ടിയെ കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു.
2005 സെപ്തംബര്‍ 24 ന് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പാമോലിന്‍ ഇറക്കുമതി ചെയ്തതിലെ ക്രമക്കേടിന് തെളിവില്ലെന്നും പറഞ്ഞാണ് കേസ് അവസാനിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തീരുമാനിച്ചത്. ഇപ്പോള്‍ രണ്ടാം തവണയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ശ്രമം നടത്തുന്നത്. പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയതിനാല്‍ പൊതുജനതാല്പ്പര്യമുണ്ടെന്നും കേസ് പിന്‍വലിക്കരുതെന്നും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനനന്ദനും വി.എസ്.സുനില്‍ കുമാര്‍ എംഎല്‍എയും ചൂണ്ടിക്കാണിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഈ നിലപാട്. ഭരണം മാറിയാലും ഉത്തരവാദപ്പെട്ട നേതാക്കള്‍ മണ്മറഞ്ഞാലും അവര്‍ നടത്തിയ അഴിമതികള്‍ മറയാത്ത നിഴല്‍പോലെ അവരെ പിന്തുടരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് ഏറ്റവും കൂടുതല്‍ ആയുധമായ പാമോലിന്‍ കേസ് വീണ്ടും സജീവമാകുമ്പോള്‍ കേസില്‍ ഉമ്മന്‍ചാണ്ടിയ്ക്കും പങ്കുണ്ടാകാം എന്ന ടി.എച്ച്.മുസ്തഫയുടെ വിജിലന്‍സ് കോടതിയിലെ പ്രസ്താവന ശരിവയ്ക്കപ്പെടുകയാണ്. സോളാര്‍ കേസില്‍ സര്‍ക്കാര്‍ തുടരുന്ന ദുരൂഹമായ അനാസ്ഥയില്‍ പ്രതിക്കൂട്ടില്‍ നില്ക്കുന്ന ഉമ്മന്‍ചാണ്ടിക്കെതിരെ ഇപ്പോള്‍ പാമോലിന്‍ കേസും പ്രതിപക്ഷത്തിന് ആയുധമാകുമ്പോള്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രണ്ടാമത്തെ നീക്കവും വിജിലന്‍സ് കോടതി തള്ളിയപ്പോള്‍ പ്രതിപക്ഷനേതാവിന്റെ മുഖ്യമന്ത്രിക്കെതിരായ കേസ് ഊര്‍ജ്ജിതമാകുകയാണ്. പാമോയില്‍ കേസ് തുടരും എന്ന വിജിലന്‍സ് തീരുമാനം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കേസില്‍ ഏഴു പേര്‍ക്കെതിരെ നടപടികള്‍ തുടരുമെന്നും കോടതി വ്യക്തമാക്കി. കോടതി നിരീക്ഷിച്ച മറ്റൊരു വസ്തുത കേസില്‍ ആദ്യം മുതല്‍ക്ക് ഹാജരായത് അഡിഷണല്‍ ലീഗല്‍ അഡ്വൈസറായ ബിജു മനോഹര്‍ ആയിരുന്നു എന്നും എന്നാല്‍ പിന്‍വലിക്കാന്‍ നല്കിയ ഹര്‍ജിയില്‍ ഹാജരായത് ലീഗല്‍ അഡ്വൈസര്‍ പി.ജെ.അഗസ്റ്റിനാണെന്നും ഈ ഹര്‍ജിയില്‍ സര്‍ക്കാര്‍ യാതൊരു ഉത്തരവാദിത്വവും കാണിച്ചില്ല എന്നുമാണ്. പ്രധാനപ്പെട്ട സാക്ഷികള്‍ പലരും മരണമടഞ്ഞു എന്നും ഇറക്കുമതിയില്‍ ക്രമക്കേട് നടന്നു എന്നതിന് തെളിവില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു കേസ് അവസാനിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തീരുമാനിച്ചത്. കേസ് പരിഗണിക്കുന്നത് കോടതി ഫെബ്രുവരി 22 ലേക്ക് മാറ്റിയിരിക്കുകയാണ്. അഴിമതിക്കെതിരെയുള്ള തന്റെ പോരാട്ടത്തിന്റെ വിജയമാണിതെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷനേതാവ് ഐസ്ക്രീം കേസ് പോലെ ഈ കേസിലും ഏതറ്റംവരെയും പോകും എന്നതിനാല്‍ അഴിമതി ആരോപണം ഉമ്മന്‍ചാണ്ടിയുടെ നിഴലായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: