ശ്ലോകം. 31
കാമേശ്വരമനസ്ഥൈര്യനാശകഃ കാമജന്മദഃ
യജ്ഞവാരാഹരൂപാഢ്യഃ സമുദ്ധൃതമഹീതലഃ
116 : കാമേശ്വരമനസ്ഥൈര്യനാശകഃ – കാമേശ്വരനായ ശ്രീപരമേശ്വരന്റെ സ്ഥൈര്യത്തെ നശിപ്പിച്ചവന്. കാമങ്ങളെ കീഴടക്കിയവനും കാമദേവനെ ചുട്ടെരിച്ചവനുമാകയാല് ശ്രീപരമേശ്വരന് കാമേശ്വരന് എന്ന പേരുണ്ടായി. ആ കാമേശ്വരന്റെ ആത്മനിയന്ത്രണ ത്തെ വിഷ്ണുഭഗവാന്റെ മോഹിനീരൂപം നശിപ്പിച്ച സംഭവമാണ് ഈ നാമം നിര്‍ദ്ദേശിക്കുന്നത്.
ഭഗവാന് മോഹിനീരൂപത്തില്‍ അസുരരെ കബളിപ്പിച്ച കഥകേട്ട ശ്രീപരമേശ്വരന് പാര്‍വതീദേവിയോടൊപ്പം ഭഗവാനെ സമീപിച്ച് മോഹിനീരൂപം കാണാനുള്ള ആഗ്രഹം അറിയിച്ചു. ഭഗവാന് മോഹിനീരൂപം ശ്രീപരമേശ്വരന് കാട്ടിക്കൊടുത്തു. മോഹിനിയെ കണ്ട കാമേശ്വരന് താനറിയാതെ കാമത്തിനടിമയായിപ്പോയി. കൂടെയുള്ള ത്രിപുരസുന്ദരിയും അര്ധാംഗിയുമായ ശ്രീപാര്വതിയെപ്പോലും മറന്ന് കുമാരി മോഹിനിയെ കടന്നുപിടിച്ചു സ്പര്‍ശനം കൊണ്ടുതന്നെ വീര്യസ്രാവമുണ്ടായപ്പോള് പശ്ചാത്താപത്തോടെ ഭഗവാനെ വന്ദിച്ചു (നാരായണീയം 29-ാം ദശകത്തില്‍ ഈ സംഭവം കാണുക.)
117. കാമജന്മദഃ – കാമദേവന് ജന്മം കൊടുത്തവന്. ശിവന്റെ നേത്രാഗ്നിയില്‍ ദഹിച്ച കാമദേവന് ഗുരുവായൂരപ്പന്റെ ശ്രീകൃഷ്ണാവതാരത്തില്‍ ഭഗവാന്റെയും രുഗ്മിണീദേവിയുടെയും പുത്രനായ പ്രദ്യുമ്നനായി ജനിച്ചു. പ്രദ്യുമ്നന്റെ പിതാവാകയാല്‍ കാമജന്മദനെന്ന് ഭഗവാന് നാമമുണ്ടായി.
കാമം എന്ന പദത്തിന് ആഗ്രഹം എന്നും അര്‍ഥമുണ്ട്. കാമം തരുന്നവന് കാമദേവന്. ആഗ്രഹമാണ് പ്രപഞ്ചപ്രവര്‍ത്തനത്തിന് പ്രേരണയാകുന്നത്. ആര്‍ക്കും ഒരു കാമവുമില്ലാതെയായാല് പ്രപഞ്ചം പ്രവര്‍ത്തിക്കാതെയാകും. അതുകൊണ്ട് മനുഷ്യരിലും മറ്റു ജീവികളിലും ഭഗവാന് കാമം ജനിപ്പിക്കുന്നു. കാമം ഉണ്ടാക്കുന്നതിനാല്‍ ഭഗവാന് കാമജന്മദനായി എന്നും വ്യാഖ്യാനിക്കും.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: