കുറങ്കൂര്‍ കോവിലകത്തെ വിശാലമായ മുറ്റത്ത് ഇട്ട പന്തലിലാണ് സദസ്സ്. മുറ്റം നിറച്ച് ആളുകള്‍ ഉണ്ട്. വാഴുന്നവര്‍ പ്രജകളുടെ ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും തീര്‍പ്പു കല്‍പ്പിയ്ക്കുന്ന വിചാരിപ്പുപുരയുടെ പൂമുഖത്തേയ്ക്ക് ആചാരപ്രകാരം വീരാളിപ്പട്ടും തലപ്പാവും വെച്ച് പടക്കുറുപ്പിന്റേയും ഇളയവാഴുന്നവരുടേയും സേവകരുടേയും അകമ്പടിയോടെ എഴുന്നൊള്ളിയപ്പോള്‍ സദസ്സ് മുഴുവനും എണീറ്റ് വന്ദിച്ചു. യോഗിയാരോടും വരടിനമ്പൂതിരിയോടും ചൊമാരിയോടും വാഴുന്നവരുടെ വലതുഭാഗത്ത് പ്രത്യേകം വച്ച പീഠത്തില്‍ ഇരിയ്ക്കാന്‍ അപേക്ഷിച്ച് വാഴുന്നവര്‍ സിംഹാസനത്തില്‍ അമര്‍ന്നു. ഇളയവാഴുന്നവരും പടക്കുറുപ്പും വാഴുന്നവരുടെ ഇടതുഭാഗത്ത് അവര്‍ക്കായി ഇട്ട പീഠത്തില്‍ ഇരുന്നപ്പോള്‍ നാട്ടിലെ പ്രമാണിമാര്‍ അവര്‍ക്ക് പ്രത്യേകം പ്രത്യേകം വിരിച്ചിട്ടുള്ള പായകളില്‍ വാഴുന്നവര്‍ക്ക് അഭിമുഖമായി ഇരുപ്പറപ്പിച്ചു. അവര്‍ക്കു വലതു വശത്തായി ചേര്‍ത്തിട്ടിരിയ്ക്കുന്ന പായകളില്‍ ഒരു ക്രമമില്ലാതെ നമ്പൂതിരിമാര്‍ സദസ്സിനേയും വാഴുന്നവരേയും കാണാന്‍ പാകത്തില്‍ ആസനസ്ഥരായി.
സദസ്സിനു പിന്നിലായി കോവിലകത്തെ സേവകരും ഭരണഉദ്യോഗസ്ഥന്മാരും നിന്നു. വാഴുന്നവര്‍ പരദേവതയേയും വന്ദിയ്ക്കേണ്ടവരേയും വന്ദിച്ച് സ്വതസ്സിദ്ധമായ കനത്ത ശബ്ദത്തില്‍ മൊഴിയാന്‍ ആരംഭിച്ചു.
ഇന്ന് ഇവിടെ ഇങ്ങിനെ ഒരു സദസ്സു കൂടുവാന്‍ ഉണ്ടായ സാഹചര്യം വിസ്തരിയ്ക്കുന്നതിന് മുമ്പ് നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയുടെ കാലഘട്ടങ്ങള്‍ ഒന്നു ചിന്തിയ്ക്കേണ്ടതുണ്ട്. സാധാരണ രാജാവിന്റെ ഭരണനൈപുണ്യവും, പ്രജകളുടെ ധര്‍മ്മതല്‍പ്പരതയും, കൃഷി മുതലായവയുടെ സഫലതയും ആണ് ഒരു രാജ്യത്തെ അഭിവൃദ്ധിയിലേയ്ക്ക് നയിക്കുന്നത്. അതായത് ഇവയെല്ലാം ശരിയ്ക്കാണെങ്കില് രാജ്യം സമൃദ്ധമായിരിയ്ക്കും എന്നര്‍ത്ഥം. എന്നാല്‍ നമ്മുടെ രാജ്യം അഭിവൃദ്ധി പ്രാപിയ്ക്കുകയായിരുന്നില്ല, തുടക്കത്തിലേ സമൃദ്ധമായിരുന്നു. പരദേവതയുടെ കൃപാകടാക്ഷം തന്നെ ആണതിനു കാരണം. തുടക്കം മുതലേ പ്രജകള്‍ ധര്മ്മതല്പ്പരരായിരുന്നു. മണ്ണ് ഫലഭൂയിഷ്ഠമായിരുന്നു.
അങ്ങിനെ ഉള്ള ഒരു രാജ്യത്തിന്റെ നടത്തിപ്പ് പ്രജകളുടെ ആവശ്യപ്രകാരം കുറുങ്കൂറിലെ ആദ്യത്തെ വാഴുന്നവര്‍ ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹവും തുടര്‍ന്നു വന്ന വാഴുന്നവന്മാരും പ്രജകള്‍ ഏല്‍പ്പിച്ച ചുമതല കഴിയും വിധം പരിപാലിച്ചു. പരമ്പരയായി വന്ന ചുമതല ഏറ്റെടുത്ത നാമും കഴിഞ്ഞ മുപ്പതു കൊല്ലത്തോളമായി കഴിയും വിധം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടും ഉണ്ട്.” വാഴുന്നവരുടെ കണ്ണുകള്‍ സദസ്സിലിരിയ്ക്കുന്നവരുടെ ഭാവങ്ങളില്‍ ശ്രദ്ധാപൂര്‍വ്വം നീങ്ങി. അസന്തൃത്പിയുടെ നിഴലുകള്‍ വീഴാത്ത സദസ്സിനോട് വീണ്ടും വാഴുന്നവര്‍ തുടര്‍ന്നു. “ഇത്രത്തോളം പറഞ്ഞതെന്തിനാണെന്നു വെച്ചാല്‍ പ്രജകളുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രജകള്‍തന്നെ ഏര്‍പ്പെടുത്തിയ ഒരു സംവിധാനമാണ് കുറുങ്കൂര്‍ രാജവംശം എന്ന് ഓര്‍മ്മപ്പെടുത്താനാണ്. നാം ചുമതല ഏറ്റെടുക്കുമ്പോള്‍ ഇരുപതു ദേശങ്ങളാണ് രാജ്യത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ അത് ഇരുപത്തെട്ടു ദേശങ്ങളായി അധികരിച്ചിട്ടുണ്ട്. ഇതില്‍ കിഴക്കേ ഭാഗത്തുള്ള നാലു ദേശങ്ങള്‍ വാണിരുന്ന നാടുവാഴികള്‍ക്ക്, ശത്രുക്കള്‍ വന്യമൃഗങ്ങള്‍ എന്നിവയില്‍ നിന്ന് നല്കിയ രക്ഷയും തമ്മിലുള്ള സൗഹൃദവും മുന്‍നിര്‍ത്തി അവര്‍തന്നെ കുറുങ്കൂര്‍ രാജ്യത്തിന്റെ മേല്‍ക്കോയ്മ സ്വീകരിച്ച് നാമുമായി ലയിച്ചു. മൂന്നു ദേശങ്ങള്‍ വടക്കേപ്പുഴയ്ക്ക് വടക്ക് പ്രജകളുടേയും നമ്മുടേയും പ്രയത്നംകൊണ്ടുണ്ടായതാണ്. ബാക്കി ഒന്നായ കാരാക്കുളങ്ങര, തീപ്പെട്ട ബഹുമാന്യനായ പെരുങ്കൂര്‍ വാഴുന്നരുമായി ഉണ്ടായ ഉടമ്പടിപ്രകാരം കുറുങ്കൂറില്‍ ലയിച്ചതാണ്. അതിനു പകരം പുഴയുടെ തെക്കുഭാഗത്ത് കുറുങ്കൂറിന്റെ അധീനതയിലുണ്ടായിരുന്ന ഒരു ദേശം വിട്ടുകൊടുക്കുകയും ഉണ്ടായി. ഫലത്തില്‍ രാജ്യത്തിന് അധികം ഭൂപ്രദേശം ഉണ്ടായിട്ടുണ്ട്.
ഇത്ര വലിയ ഭൂവിഭാഗം ആയതിനാലും ദേശങ്ങളുടെ ഇടയില്‍ മലകളും കാടുകളും ഉള്ളതിനാലും അതാതു പ്രദേശത്ത് അതാതു കാലത്തുണ്ടാകുന്ന അത്യാവശ്യകാര്യങ്ങള്‍ക്ക് വാഴുന്നവരുടെ കണ്ണും ശ്രദ്ധയും എത്തുക എന്നത് അസാദ്ധ്യമായിക്കൊണ്ടിരിയ്ക്കുന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതിന് ഒരു പരിഹാരം ആവശ്യമാണ്. വിസ്തൃതിയാല്‍ ഭടന്മാര്‍ക്കോ ഭരണകര്‍ത്താക്കള്‍ക്കോ അതാതു സമയത്ത് എത്താനോ ശ്രദ്ധപതിപ്പിയ്ക്കാനോ കഴിയാത്ത കാരണം വന്യമൃഗങ്ങളുടേയും കള്ളന്മാരുടേയും ഉപദ്രവം അപൂര്‍വ്വമായി കണ്ടുതുടങ്ങിയിട്ടുണ്ട്. ഇതിന് ചില പരിഹാരങ്ങള്‍ ആലോചിച്ചിട്ടുണ്ട്. ഓരോരോ ദേശത്തും സ്വാധീനമുള്ള പ്രമാണിമാരെ അതാതുദിക്കിലെ വാഴുന്നവരുടെ പ്രതിനിധിയായി കണക്കാക്കാനും ശിക്ഷിയ്ക്കാനും രക്ഷിയ്ക്കാനും ഉള്ള ചുമതല കൊടുക്കാനും ഉദ്ദേശിയ്ക്കുന്നു. ഇതിനായി ഇപ്പോള്‍തന്നെ ഓരോരോ ദേശത്തും ഉള്ള പ്രമാണിമാരുടെ കീഴില്‍ ആയുധാഭ്യസം നടത്താനുള്ള സൗകര്യങ്ങള്‍ നാം ചെയ്തുകഴിഞ്ഞു.
പിന്നെ ഒരു കാര്യം ഉള്ളത് ആചാരങ്ങളേക്കുറിച്ചാണ്. നാം ഭരണമേറ്റെടുത്ത ശേഷം തന്നെ പരദേശങ്ങളില്‍നിന്ന് ജനങ്ങള്‍ കുറുങ്കൂറിലേയ്ക്ക് താമസം മാറ്റിയിട്ടുണ്ട്. അവരവര്‍ അവരവരുടെ ആചാരങ്ങള്‍ തുടര്ന്നുപോന്നിട്ടും ഉണ്ട്. അതിന് ഭരണത്തിന്റെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഒന്നും തന്നെ ഉണ്ടായിട്ടുമില്ല. എന്നാല്‍ അവരവരുടെ ആചാരങ്ങള്‍ നിലനില്‍ക്കെത്തന്നെ എല്ലാവര്ക്കും ബാധകമാകുന്ന ചില ആചാരങ്ങള്‍ ഉണ്ടാകണം എന്ന് യോഗിയാര് അരുളിച്ചെയ്യുകയുണ്ടായി. ആലോചിച്ചപ്പോള്‍ അത് വളരെ ശരിയാണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. ആചാരപ്രഭവോ ധര്‍മ്മഃ എന്നുണ്ടല്ലോ?
ഒരു രാജ്യത്ത് പ്രജകള്‍ക്കെല്ലാവര്‍ക്കും ബാധകമാകുന്ന ഒരു ആചാരം ഉണ്ടായാല്‍ സമാനമായ ഒരു ധര്‍മ്മം പതുക്കെ ഉണ്ടായിവരും. അങ്ങിനെ ഒരു ധര്‍മ്മത്താല്‍ പരസ്പരം കെട്ടപ്പെട്ടാല്‍ ഏതെങ്കിലും ആപത്തു വരുന്ന കാലത്ത് അന്യോന്യം കൈ നീട്ടാന്‍ ആര്‍ക്കും വിഷമമുണ്ടാകില്ല. അതല്ലെങ്കില്‍ ഓരോരോ വിഭാഗങ്ങള്‍ തമ്മില്‍ അടുക്കാതെ മറ്റുള്ളവര്‍ക്ക് വിഷമങ്ങള്‍ ഉണ്ടാകാനുള്ള വഴിയുണ്ട്. അതിനാല്‍ ഓരോ ദേശത്തും അതാതു ദേശക്കാര്‍ ഒത്തൊരുമിച്ചു ചെയ്യേണ്ടുന്ന ചില ആചാരങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി തട്ടക സംപ്രദായം കൊണ്ടു വരാന്‍ ഉദ്ദേശിയ്ക്കുന്നു. ഓരോ തട്ടകത്തിനും ഓരോ പരദേവതയുണ്ടാകണം. ഓരോരോ പൗരന്മാരും അവനവന്റെ സന്തോഷത്തിലും സങ്കടത്തിലും ആ ദേവതയെ മുന്‍നിറുത്തി കാര്യങ്ങള്‍ ചെയ്താല്‍ നാട്ടില്‍ ഒരദ്ധ്യാത്മികാന്തരിക്ഷം നിലവില്‍ വരികയും അവനവനും നാടിനും ഗുണമാകുകയും ചെയ്യുമെന്നാണ് യോഗിയാരുടെ അഭിപ്രായം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ആ ദേവതയുടെ ക്ഷേത്രത്തില്‍ നാട്ടുകാരില്‍ ഓരോ വിഭാഗത്തിനും ചുമതലകളുണ്ടാകാന് പാകത്തില്‍ ഉത്സവങ്ങളോ വിശേഷങ്ങളോ ഉണ്ടായാല്‍ വിഭാഗങ്ങള്‍ അന്യോന്യം കടപ്പാടുകളാല്‍ കെട്ടപ്പെടുകയും ചെയ്യും. ഈ യോഗത്തിന് കുറിമാനം കൊടുത്തയയ്ക്കുമ്പോള്‍ തന്നെ സൂചിപ്പിച്ചിരുന്ന വിധത്തില്‍ തട്ടകങ്ങള്‍ ഏതേതു ദേവതകളെ മുന്‍നിറുത്തി വേണം എന്ന് നിങ്ങള്‍ ആലോചിച്ചുവന്നിട്ടുണ്ടാകും എന്നു നാം വിശ്വസിയ്ക്കുന്നു. പിന്നെ ഒന്നുള്ളത് വഴിയാത്രക്കാര്‍ക്കുള്ള വിഷമങ്ങളേക്കുറിച്ചാണ്. ദേശങ്ങളുടെ ഇടയിലുള്ള മലകളിലും വഴികളിലും ക്രൂരമൃഗങ്ങളുടേയും പിടിച്ചുപറിക്കാരുടേയും ഉപദ്രവങ്ങള്‍ ഉണ്ടാവാനുള്ള വഴി ധാരാളമാണ്. നായാടികളാണ് പലപ്പോഴും വഴിപോക്കരെ രക്ഷിയ്ക്കുന്നത്. ഈ സഹായം നാട്ടുകാര്‍ വിലമതിയ്ക്കാതിരിയ്ക്കരുത്.
അതുപോലെ പുഴകള്‍ കടക്കാന്‍ പാകത്തില്‍ കടത്തുകളില്ലാതേയും വഴിപോക്കര്‍ കഷ്ടപ്പെടുന്നുണ്ട്. അതിനും പരിഹാരം കാണണം.കൃഷിഭൂമികളില്‍ അതിര്‍ത്തിത്തര്‍ക്കം പലപ്പോഴും ഭരണകര്‍ത്താക്കള്‍ക്കും നാട്ടുകാര്‍ക്കും വിഷമമുണ്ടാക്കുന്നുണ്ട്. അതിനും പരിപാരം കാണേണ്ടതാണ്. ഇതിനെല്ലാം ചില പരിഹാരങ്ങള്‍ ഇവിടെ ആലോചിച്ചതില്‍ തെളിഞ്ഞു വന്നിട്ടുണ്ട്. ഇതിലെ പോരായ്മകള്‍ ഇവിടെ അറിയിച്ചാല്‍ ന്യായമായ വാദമുഖങ്ങള്‍ക്ക് വേണ്ട പ്രാധാന്യം കൊടുക്കുന്നതാണ്. ഇതിനെക്കുറിച്ചെല്ലാം എഴുതിയുണ്ടാക്കിയ കാര്യങ്ങള്‍ പടക്കുറുപ്പ് ഒന്നു വായിച്ചോളൂ” എന്നു പറഞ്ഞുകൊണ്ട് വാഴുന്നവര്‍ പടക്കുറുപ്പിനെ നോക്കി. പടക്കുറുപ്പ് വാഴുന്നരേയും ബഹുമാന്യരേയും സദസ്സിനേയും വന്ദിച്ച് വായിച്ചു തുടങ്ങി. പടക്കുറുപ്പിന്റ ദേഹം പോലെ തന്നെ ബലിഷ്ഠമായ ശബ്ദം രാജകല്‍പ്പനയുടെ അധൃഷ്യത നിറഞ്ഞതായിരുന്നു.
ശ്രീപരദേവത വിരുന്നുകൊണ്ട കുറുങ്കൂര്‍ കോവിലകം വാഴും രാമവര്മ്മപേര്കൊണ്ട വലിയവാഴുന്നവര്‍ ജനക്ഷേമാര്‍ത്ഥം നടപ്പില്‍ വരുത്താന്‍ ഉദ്ദേശിയ്ക്കുന്ന ആചാരങ്ങള്‍. ഒന്ന്, ഓരോരോ ദേശക്കാരും അവരവരുടെ പരദേവതയെ നിശ്ചയിച്ച് ആ പരദേവതയുടെ തട്ടകവും തിട്ടപ്പെടുത്തി തെറ്റും കുറവും പോക്കും പരദേവതയെ സാക്ഷിയാക്കി വഴിപാടുകള്‍ കഴിച്ചേ വിശേഷങ്ങള്‍ കൊണ്ടാടാവു. രണ്ട്, ഓരോ തട്ടകവും പരദേവതയുടെ ആണ്ടുത്സവങ്ങള്‍ ഓരോരോ വര്ക്ഷക്കാരുടേയും ആചാരവിശേഷങ്ങള്‍ ചേരുമ്പടി ചേര്‍ത്ത് ആചരിയ്ക്കേണ്ടതാണ്.
മൂന്ന്, ദേശങ്ങളിലെ പ്രമാണിമാര്‍ അവരവരുടെ കീഴില്‍ ആയോധനാമുറകള്‍ അഭ്യസിയ്ക്കാനുള്ള കളരി നടത്തേണ്ടുന്നതും, ആവശ്യസമയത്ത് കുറുങ്കൂറിലെ പ്രജകളുടെ ജീവനും സ്വത്തും രക്ഷിയ്ക്കാന്‍ പടയാളികളുമായി എത്തിച്ചേരേണ്ടതും ആണ്. കുറുങ്കൂര്‍ രാജ്യത്തിന് നേരെ ഒരാക്രമണമുണ്ടാകുന്ന അവസരത്തില്‍ രാജ്യരക്ഷയില്‍ ഭാഗഭാക്കുകളാകേണ്ടതും ആണ്. ഈ ദേശപ്രമാണിമാര്ക്ക് രക്ഷയ്ക്കും ശിക്ഷയ്ക്കും അധികാരമുണ്ടായിരിയ്ക്കുന്നതാണ്. നാല്, പുഴക്കടവുള്ള ദേശങ്ങളിലെ പ്രമാണിമാര്‍ കടവുകളില്‍ ജനസഞ്ചാരത്തിന് ഉതകും പടി കടത്തുകാരെ നിശ്ചയിയ്ക്കുകുയം കടത്ത് നിരീക്ഷിയ്ക്കുകയും ചെയ്യേണ്ടതാണ്. ഇതിന് തോണി, കടത്തുകാര്‍ക്കുള്ള ജീവനാംശം മുതലായ വകയ്ക്ക് കരമൊഴിവായി വാഴുന്നവര്‍ നല്കുന്ന ഭൂമി കൈക്കൊള്ളേണ്ടതും ആണ്.
അഞ്ച്, കുറുങ്കൂറില്‍ നായാടികള്‍ ഏതു ഗൃഹത്തില്‍ ചെന്നാലും അവര്‍ക്ക് വേണ്ട വസ്ത്രം, ഭക്ഷണം എന്നിവ കൊടുക്കേണ്ടതാണ്. ഇതു ചെയ്യാത്തവര്‍ രാജ്യത്തിനോടുതന്നെ ദ്രോഹം ചെയ്തവരാണെന്ന് കണക്കാക്കും.
ആറ്, പാടങ്ങളില്‍ താഴ്ന്ന കണ്ടത്തിന്റേയും മേലുള്ളകണ്ടത്തിന്റേയും അതിര്‍ത്തിയായ വരമ്പ് മേലുള്ള കണ്ടത്തിന്റേതാണ്. അതിന്റെ കളവെട്ടുക, വരമ്പുവെയ്ക്കുക മുതലായത് മേലേ കണ്ടക്കാരനു മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. ഇത്രയും ആണ് ഇപ്പോള്‍ നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പരിഷ്കാരങ്ങള്‍.” പടക്കുറുപ്പിന്റെ ഇടിവെട്ടുന്ന സ്വരത്തിലുള്ള വായനകഴിഞ്ഞപ്പോള്‍ ഒരു നനുത്ത മഴ പൊഴിയുമ്പോലെ വാഴുന്നവര്‍ സദസ്യരെ നോക്കി. വാഴുന്നവരുടെ സൂചന ലഭിച്ചപ്പോള്‍ ഇളയവാഴുന്നവര് വാഴുന്നവരേയും വന്ദ്യന്മാരേയും വന്ദിച്ച് പറഞ്ഞു തുടങ്ങി. “ഈ നിയമങ്ങളിലും ആചാരങ്ങളിലും വരുത്തേണ്ടുന്ന മാറ്റങ്ങള്‍ ആലോചിയ്ക്കാനുങ്കൂടിയാണ് ഈ യോഗം. അഭിപ്രായങ്ങള്‍ അറിയിച്ചാല്‍ മാറ്റം വരുത്തേണ്ടുന്ന കാര്യങ്ങള്‍ ആലോചിയ്ക്കാം.
(തുടരും)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: