അഖിലഭാരതീയ വനവാസി കല്യാണാശ്രമത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 60 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. അതോടൊപ്പം തന്നെ കല്യാണശ്രമത്തിന്റെ സ്ഥാപകനായ വനയോഗി ബാലാസാഹേബ് ദേശ്പാണ്ഡെജിയുടെ ജന്മശതാബ്ദിവര്‍ഷവും കൂടിയാണ് 2013.
കല്യാണശ്രമം ആരംഭിച്ചത് 1952 ഡിസംബര്‍ 26ന് ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ ജസ്പൂര്‍ നഗറിലാണ്. ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലുമായി ഏകദേശം പത്തുകോടിയോളം വനവാസികളാണുള്ളത്. 650 ഗോത്രങ്ങളായി ഇവര്‍ ജീവിക്കുന്നു. അമ്പതിനായിരം ഗ്രാമങ്ങളില്‍ കല്യാണ്‍ ആശ്രമത്തിന്റെ നിരന്തര സമ്പര്‍ക്കവും 17000 പ്രവര്‍ത്തനങ്ങളും ഇന്ന് നടക്കുന്നു. ഗ്രാമീണ പഠനകേന്ദ്രങ്ങള്‍, ബാല-ബാലിക സദനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍, സ്വയംതൊഴില്‍ കേന്ദ്രങ്ങള്‍, കായിക കേന്ദ്രങ്ങള്‍, ബാലസംസ്കാര കേന്ദ്രങ്ങള്‍, വായനശാലകള്‍ എന്നിവ ഇവയില്‍പ്പെടുന്നു. കൂടാതെ വനവാസികളുടെ അവകാശങ്ങളെപ്പറ്റി ബോധവത്കരിക്കുന്നതിനും അവ നേടിയെടുക്കുന്നതിനും വേണ്ടി ഹിതരക്ഷാസമിതി എന്നപേരില്‍ ഒരു പുതിയ പ്രവര്‍ത്തനവും ആരംഭിച്ചിരിക്കുന്നു. വനവാസി യുവാക്കള്‍ക്കായി എല്ലാ നാലുവര്‍ഷം കൂടുമ്പോഴും നടത്തുന്ന അഖില ഭാരതീയ ഏകലവ്യ കായികമത്സരത്തിലൂടെ അനവധി കായികപ്രതിഭകളെ കണ്ടെത്തി രാഷ്ട്രത്തിനു നല്കുവാന് കഴിഞ്ഞിട്ടുണ്ട്.
ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ മധ്യപ്രദേശ് (ഇന്നത്തെ മഹാരാഷ്ട്രയുടെ ചിലഭാഗങ്ങള്‍, ഛത്തിസ്ഗഢ് ഉള്‍പ്പെടെ) മുഖ്യമന്ത്രി പണ്ഡിറ്റ് രവിശങ്കര്‍ ശുക്ല ആയിരുന്നു. അദ്ദേഹം കറകളഞ്ഞ ഒരു ദേശീയവാദിയായിരുന്നു. ഭാരതത്തിലെ ഏറ്റവും വലിയ വനവാസിമേഖലയായ ബസ്തര്‍ ഈ സംസ്ഥാനത്തായിരുന്നു. തന്റെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അദ്ദേഹം ഛോട്ടാനാഗ്പൂര്‍ എന്നുപറയുന്ന ഈ വനവാസിമേഖലയില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിച്ചത് കരിങ്കൊടികളും ഗോബാക്ക് എന്നെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയ വനവാസികളായിരുന്നു. തങ്ങള്‍ക്ക് സ്വന്തമായി രാജ്യം വേണം എന്ന മുദ്രാവാക്യവും അവര്‍ മുഴക്കിയിരുന്നു. ഈ സംഭവം അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. ഇതിന്റെ പിന്നിലുള്ള ശക്തികള്‍ ക്രിസ്ത്യന്‍ മിഷനറിമാരാണെന്നു തിരിച്ചറിഞ്ഞതോടെ ഇതിനുള്ള പരിഹാരമെന്ത് എന്ന ചിന്ത അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. വനവാസി സമാജത്തിന്റെ അജ്ഞത, ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ മുതലായവയെ ചൂഷണം ചെയ്തുകൊണ്ട് ഈ സമൂഹത്തെ മുഴുവന്‍ മതംമാറ്റി ഇവരെ രാഷ്ട്രവിരുദ്ധരാക്കുന്നതിനെതിരെ തികച്ചും ക്രിയാത്മകമായ പ്രവര്‍ത്തനം ആരംഭിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിനു ബോദ്ധ്യമായി. തനിക്കുണ്ടായ അനുഭവം അക്കാലത്തെ ഏറ്റവും വലിയ സാമൂഹ്യപ്രവര്‍ത്തകനും ഗാന്ധിജിയുടെ ശിഷ്യനുമായ ഠക്കര്ബാപ്പയുമായി പങ്കുവച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ ഭാഗമായി പിന്നാക്കവിഭാഗത്തിനുവേണ്ടി ഒരു വകുപ്പു തുടങ്ങുവാന്‍ തീരുമാനിച്ചു. ഇതിന്റെ ചുമതല ആര്‍ക്കു കൊടുക്കണം എന്ന് ചിന്തിച്ച സമയത്താണ് ഇവരുടെ മനസില്‍ നാഗ്പൂരില്‍ അഭിഭാഷകനായി ജോലിചെയ്യുന്ന ബാലസാഹേബ് ദേശ്പാണ്ഡെയെ ഓര്‍മ്മവരികയും അദ്ദേഹത്തെ ഈ വിവരം ധരിപ്പിച്ച് ഈ പ്രവര്‍ത്തനത്തിനായി ‘കുന്‍കുറി’ എന്നുപറയുന്ന ജസ്പൂര്നഗറിന്റെ ആസ്ഥാനത്തേക്ക് വകുപ്പിന്റെ തലവനായി അയയ്ക്കുകയും ചെയ്തത്.
ബാലാ സാഹേബ് ദേശ്പാണ്ഡെ 1913 ഡിസംബര്‍ 26ന് കേശവ്റാവു ദേശ്പാണ്ഡെയുടെയും ലക്ഷ്മിഭായി ദേശ്പാണ്ഡെയുടേയും മൂന്നാമത്തെ മകനായി നാഗ്പൂരില്‍ ജനിച്ചു. ആകെ നാലു പുത്രന്മാരാണ് ഇവര്‍ക്കുണ്ടായിരുന്നത്. അമരാവതി, രാംടേക്ക്, ബനാറസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1938-ല്‍ എല്‍എല്‍ബി പൂര്‍ത്തിയാക്കി. ഇതിനിടയില്‍ 1930-ല്‍ ആര്‍എസ്എസ് സ്ഥാപകനായ ഡോക്ടര്‍ ഹെഡ്ഗേവാറുമായി സമ്പര്‍ക്കത്തില്‍ വരികയും സ്വയം സേവകനായിത്തീരുകയും ചെയ്തു. കുടുംബത്തിന്റെ ചുമതല മുഴുവന്‍ അദ്ദേഹത്തിന്റെ ചുമതലയില്‍ വന്നതിനാല്‍ 1938-ല്‍ ഗവണ്മെന്റ് റേഷനിംഗ് ഡിപ്പാര്ട്ടുമെന്റില് ജോലിയില്‍ പ്രവേശിച്ചു. രണ്ടാം ലോകമഹായുദ്ധം നടന്ന സമയമായിരുന്നു. ഈ സമയം വകുപ്പിലെ അഴിമതികള്‍ തന്റെ മേലുദ്യോഗസ്ഥന്മാരെ ബോദ്ധ്യപ്പെടുത്തിയിട്ടും നടപടികള്‍ എടുക്കാന്‍ കൂട്ടാക്കാത്തതിന്റെ പേരില്‍ അദ്ദേഹം ജോലി രാജിവച്ചു. തിരികെ രാംടേക്കില്‍ എത്തിയ അദ്ദേഹം അമ്മാവനായ ഗംഗാധര്‍ പന്ത് ദേവറസിന്റെ കൂടെ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു. രാംടേക് താലൂക്കിന്റെ ആര്‍എസ്എസ് കാര്യവാഹ് എന്ന ചുമതലയും വഹിച്ചിരുന്നു. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുത്തു. അതിന്റെ ഫലമായി പോലീസ് അറസ്റ്റുചെയ്തു നാഗ്പൂരിലെ ജയിലിലടച്ചു. 1943-ല്‍ പ്രഭാവതിയെ വിവാഹം കഴിച്ചു.
1948-ല്‍ ഠക്കര്‍ ബാപ്പയുടേയും രവിശങ്കര്‍ ശുക്ലയുടെയും താല്പര്യപ്രകാരം പിന്നാക്ക വകുപ്പിന്റെ തലവനായി നിശ്ചയിക്കുകയും അതിന്‍പ്രകാരം ജസ്പൂരില്‍ ജോലി ആരംഭിക്കുകയും ചെയ്തു. ഒരുവര്‍ഷത്തെ പ്രവര്‍ത്തനംകൊണ്ട് നൂറ് ഗ്രാമങ്ങളില്‍ ഏകല്‍ വിദ്യാലയങ്ങള്‍ ആരംഭിച്ചു. പ്രവര്‍ത്തനം നേരില്‍ കാണുന്നതിനായി ഠക്കര്‍ ബാപ്പ 1949-ല്‍ ജസ്പൂര്‍ നഗര്‍ സന്ദര്‍ശിക്കുകയും 200രൂപ പാരിതോഷികമായി ദേശ്പാണ്ഡെജിക്ക് കൊടുത്ത് അഭിനന്ദിക്കുകയും ചെയ്തു.
നാഗ്പൂരില്‍ എത്തിയ ദേശ്പാണ്ഡെ ആര്‍എസ്എസിന്റെ രണ്ടാമത്തെ സര്‍സംഘ ചാലക് ആയിരുന്ന ഗുരുജിയെ വനവാസിമേഖലയിലെ കാര്യങ്ങള്‍ ധരിപ്പിക്കുകയും അതിന്‍പ്രകാരം സ്വതന്ത്രമായ ഒരു സംഘടന രൂപീകരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ 1952-ല്‍ ജസ്പൂര്‍ നഗറില്‍ കല്യാണാശ്രമം ഒരു ബാലസദനത്തോടുകൂടി ആരംഭിച്ചു. ജസ്പൂര്നഗറിലെ രാജാവായിരുന്ന വിജയഭൂഷണ് സിംഗ്ദേവിന്റെ സഹായം അദ്ദേഹത്തിന് നിര്‍ലോഭം ലഭിച്ചു. ദേശ്പാണ്ഡെ 1995 ഏപ്രില്‍ 17ന് ജസ്പൂര്നഗറില് വച്ച് ഇവലോകവാസം വെടിഞ്ഞു.
ടി.എസ്. നാരായണന്
(കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: