മൂന്നുമാസം മുമ്പാണ് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ സംഘര്‍ഷമുണ്ടായത്. സമുദായങ്ങള്‍ ചേരിതിരിഞ്ഞ് സംഘട്ടനത്തിലേര്‍പ്പെട്ടു. കേരളത്തിലേതുപോലെ അവിടെ നടമാടിയ “ലൗ ജിഹാദാണ്” ജനങ്ങളെ തമ്മിലടിപ്പിച്ചത്. വാക്കേറ്റം സംഘര്‍ഷത്തിലും കലാപത്തിലും കലാശിച്ചു. ഏതാണ്ട് 40000 ത്തോളം പേര്‍ക്ക് ദുരിതമനുഭവിക്കേണ്ടി വന്നു എന്നാണ് കണക്ക്. ആഴ്ചകള്‍ നീണ്ടുനിന്ന കലാപം നേരിടുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരും കോണ്‍ഗ്രസിന്റെ കേന്ദ്രസര്‍ക്കാരും ദയനീയമായി പരാജയപ്പെടുകയായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരുന്നു. താല്‍ക്കാലിക ഷെഡുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ കൊടും തണുപ്പിലും പട്ടിണിയിലും നരകിക്കുകയാണ്. സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോകാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയില്ല. തണുപ്പുമാറ്റാനുള്ള സംവിധാനം പോലും ഒരുക്കിയിട്ടില്ല. കലാപകാലഘട്ടത്തില്‍ കൗതുക കാഴ്ചകാണാന്‍ ഓടിയെത്തിയ ഭരണ-രാഷ്ട്രീയ നേതൃത്വം നല്കിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാത്തതില്‍ ദുരിതബാധിതരാകെ കടുത്ത അമര്‍ഷത്തിലാണ്. മോശമായ സാഹചര്യത്തില്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും മൂലം നാല്പതോളം കുട്ടികള്‍ മരിക്കുകയും ചെയ്ത ദയനീയ ചിത്രമാണ് മുസഫര്‍ നഗറിലുള്ളത്.
നേരത്തെ കണ്ട കാഴ്ചകള്‍ ഒന്നുകൂടി നേരിട്ട് കാണാനാണ് കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു കേന്ദ്രമന്ത്രിയോടൊപ്പം മുസഫര്‍ നഗറിലെത്തിയത്. ആഘോഷപൂര്‍വും ദുരിതാശ്വാസ ക്യാമ്പില്‍ കയറിയ രാഹുലിന് പക്ഷേ കയ്പേറിയ അനുഭവമാണുണ്ടായത്. ജനങ്ങളുടെ ശകാരം മാത്രമല്ല കരിങ്കൊടിയും കാണേണ്ടിവന്നു. ദുരിതംപേറുന്നവര്‍ ഏറെ നേരം വിഐപിയെ തടഞ്ഞുവയ്ക്കുകയും ചെയ്തു. മാസങ്ങള്‍ പിന്നിട്ടിട്ടും കലാപത്തിനിരയായവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്നാരോപിച്ച് മുസ്ലിങ്ങളെ താമസിപ്പിച്ചിരിക്കുന്ന ക്യാമ്പിലുള്ളവരാണ് രാഹുല്‍ഗാന്ധിയെ കരിങ്കൊടി കാണിക്കുകയും വാഹനവ്യൂഹം തടയുകയും ചെയ്തത്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി ആര്‍പിഎന്‍ സിംഗും എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദനന് മിസ്ത്രിയും രാഹുലിനൊപ്പം ജനരോഷത്തിനിരയായി. പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐ മുസാഫര്‍നഗറിലെ മുസ്ലിം ചെറുപ്പക്കാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് പ്രസ്താവിച്ച രാഹുല്‍ നേരത്തെ ജനരോഷം ക്ഷണിച്ചുവരുത്തിയിരുന്നു. മുസ്ലീംപ്രീണനം നടത്തി വോട്ടുസമാഹരണം നടത്താമെന്ന വ്യാമോഹത്തോടെ എത്തിയ രാഹുലിന്റെ ക്യാമ്പ് സന്ദര്‍ശനം മുസ്ലിങ്ങള്‍ തടഞ്ഞത് കോണ്‍ഗ്രസ് പാര്‍ട്ടിക്കു വലിയ നാണക്കേടായി. ദുരിതാശ്വാസ ക്യാമ്പില്‍ അപ്രതീക്ഷിത സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വാഗ്ദാനങ്ങള്‍ നല്കിയതല്ലാതെ യാതൊന്നും ചെയ്യുന്നില്ലെന്നും ക്യാമ്പുകളിലെ ജീവിതം നരകപൂര്ണ്ണമാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനിടെയായിരുന്നു വിവിഐപി സന്ദര്‍ശനം.
കൊടുംതണുപ്പില്‍ നിന്നും രക്ഷനേടുന്നതിനുള്ള പുതപ്പുകളും മറ്റും നല്‍കണമെന്നും ഭക്ഷണത്തിനായി സാധനങ്ങള്‍ നല്‍കണമെന്നുമുള്ള ദുരിതബാധിതരുടെ ആവശ്യങ്ങളോട് മുഖംതിരിഞ്ഞു നില്ക്കുന്ന കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും മുസാഫര്‍നഗറില്‍ കലാപത്തിനിരയായവര്‍ക്കുള്ള രോഷമാണ് രാഹുല്‍ഗാന്ധിയോട് പ്രകടിപ്പിച്ചിരിക്കുന്നത്. കലാപബാധിതരോട് സ്വന്തം വീടുകളിലേക്ക് മടങ്ങിപ്പോകാനുള്ള രാഹുല്‍ഗാന്ധിയുടെ ആഹ്വാനവും വലിയ വിവാദത്തിന് വഴിതെളിക്കുകയാണ്. സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാനാവാത്ത സ്ഥിതി തുടരുന്നതിനാല്‍ 4000 കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളിലാണ്. എന്നാല്‍ ഇവരുടെ പുനരധിവാസത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനു മുമ്പുതന്നെ തിരികെ ഗ്രാമങ്ങളിലേക്ക് പോകണമെന്ന രാഹുലിന്റെ നിര്‍ദ്ദേശം വീണ്ടും കലാപസാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുസാഫര്‍നഗര്‍ കലാപബാധിതരെ കാണാന്‍ പോയ രാഹുലിന്റെ നടപടിക്കെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തിയിട്ടുണ്ട്. രാഹുലിന്റേത് വിലകുറഞ്ഞ രാഷ്ട്രീയനീക്കമാണെന്ന് അഖിലേഷ് ആരോപിക്കുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുകയാണ് അഖിലേഷിന്റെ സമാജ് വാദി പാര്‍ട്ടി. പരസ്പരം മുതുകുചൊറിഞ്ഞുള്ള സുഖം അനുഭവിക്കുന്നതിനിടയിലാണ് വിവാദവും വന്നുപെട്ടത്. ഇല്ലാത്ത കാര്യങ്ങളില്‍ ഗുജറാത്ത് സര്‍ക്കാരിനെയും നരേന്ദ്രമോദിയെയും വേട്ടയാടുന്നവരുടെ കാപട്യത്തിനെതിരെയാണ് ജനരോഷം ഉയര്‍ന്നിട്ടുള്ളത്. ഇത്തരം കള്ളനാണയങ്ങളാണ് സമുദായ മൈത്രിക്കു തടസ്സമുണ്ടാക്കുന്നത്. സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും കൊടിയ ദുരന്തങ്ങള്‍ക്കും കാരണക്കാര്‍ മറ്റാരുമല്ലെന്നും ജനങ്ങള്‍ തിരിച്ചറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: