അഞ്ചു നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ലോകസഭാ തെരഞ്ഞെടുപ്പും കണക്കിലെടുത്ത് കോണ്‍ഗ്രസ് അഴിച്ചുപണിയിലാണ്. നാല് പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റുമാര്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി നല്കി. അവിടങ്ങളില്‍ പുതിയ പ്രസിഡണ്ടിനെ കണ്ടെത്തുന്ന തിരക്കിലാണ് കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പലരും എടുക്കാച്ചരക്കുകളാണെന്ന കണക്കുകൂട്ടലുകളുണ്ട്. അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രിമാരില്‍ ചിലരെ രാജിവയ്പ്പിച്ച് പിസിസി പ്രസിഡന്റ് സ്ഥാനത്തെത്തിച്ച് വരാന്‍പോകുന്ന കനത്ത തോല്‍വിയുടെ ഭാരം ലഘൂകരിക്കാനുള്ള ശ്രമത്തിലുമാണ്.
രാജസ്ഥാനില്‍ സച്ചിന് പെയിലറ്റിനെയും മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയെയും ആ നിലയില്‍ പരഗണിക്കുകയാണ്. ദല്‍ഹിയിലും ഗോവയിലും ഉള്‍പ്പെടെ പ്രസിഡന്റുമാരെ മാറ്റിക്കഴിഞ്ഞു. ഹരിയാനയിലും പുതിയ പ്രസിഡണ്ടായി. അതിനുപുറമെ സംഘടനാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ചുമതല വഹിക്കാനെന്ന പേരില്‍ കേന്ദ്രമന്ത്രിമാരെ പലരെയും രാജിവയ്പിക്കാനുള്ള ശ്രമത്തിലുമാണ്. ആദ്യപടിയായി വനം പരിസ്ഥിതി മന്ത്രി ജയന്തി നടരാജന് രാജി നല്കി. രാഷ്ട്രപതി രാജി സ്വീകരിക്കുകയും ചെയ്തു. രാജി വെറും സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരിലാകാനിടയില്ല. പശ്ചിമഘട്ടം തുരക്കാനും ഇടിച്ചുനിരത്താനും കയ്യേറി അവകാശം ഉറപ്പിക്കാനുമുള്ള ലോബിയുടെ സമ്മര്‍ദ്ദവും തീര്‍ച്ചയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ പള്ളിക്കാര് തുനിഞ്ഞിറങ്ങിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ജയറാം രമേശ്, ഗുലാംനബി ആസാദ്, വയലാര്‍ രവി എന്നിവരും സംഘടനാ രംഗത്ത് നിയോഗിക്കപ്പെട്ടേക്കുമെന്നാണ് സൂചന. എ.കെ.ആന്റണിയെയും മന്ത്രിസഭയില്‍ നിന്നും നീക്കി സഖ്യകക്ഷികളെ ഉറപ്പിച്ചുനിര്‍ത്താനും പുതിയ പാര്‍ട്ടികളെ കണ്ടെത്താനുമുള്ളചുമതല നല്കാന് ആലോചിച്ചതാണ്. തത്ക്കാലം മന്ത്രിക്കസേരയിലിരുന്ന് ഏകോപനത്തിന് ശ്രദ്ധ ഊന്നാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടത്രെ. കേന്ദ്രസര്‍ക്കാരില്‍ പങ്കാളികളോ പിന്തുണക്കാരോ ആയവയില്‍ പലതും വേര്‍പിരിഞ്ഞു കഴിഞ്ഞു. ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവ കോണ്‍ഗ്രസ് സഖ്യംവിട്ടു. ഘടകകക്ഷികളും പിന്തുണക്കാരും മാത്രമല്ല ജനങ്ങളും കയ്യൊഴിഞ്ഞ കക്ഷിയായി കോണ്‍ഗ്രസ് അധഃപതിച്ച സാഹചര്യത്തിലാണ് സംഘടനയിലും മന്ത്രിസഭയിലും ഇളക്കിപ്രതിഷ്ഠയ്ക്ക് നേതൃത്വം തയ്യാറായത്. രണ്ടോ മൂന്നോ മാസം കഴിഞ്ഞാല്‍ നടക്കാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ നടത്തുന്ന അഭ്യാസം എന്ത് പ്രയോജനമാണുണ്ടാക്കാന് പോകുന്നത് എന്ന സംശയം സ്വാഭാവികമാണ്. കോണ്‍ഗ്രസ് ഇന്നൊരു മച്ചിപ്പശുവാണ്. തൊഴുത്ത് മാറ്റിക്കെട്ടിയതുകൊണ്ടുമാത്രം അത് പ്രസവിക്കാന്‍ പോകുന്നില്ല. മന്ത്രിമാരും പിസിസി നേതൃത്ത്വവുമല്ല നെഹ്റു, ഗാന്ധി ലേബലില്‍ ഉന്നതസ്ഥാനം കയ്യടക്കിവച്ച അമ്മമഹാറാണിയും യുവരാജാവും തന്നെയാണ് മാറി നില്‍ക്കേണ്ടത്. അതുപറയാന്‍ നാക്കും നട്ടെല്ലുമില്ലാത്തവര് കണ്ടാലും കൊണ്ടാലും പഠിക്കാത്തവരാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷം കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഭരിക്കുകയല്ല കട്ടുമുടിക്കുകയാണ് ചെയ്തിട്ടുള്ളത്. കോടിക്കണക്കിന് രൂപയുടെ പൊതുസമ്പത്ത് കൊള്ളയടിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസുപോലും സംശയത്തിന്റെ നിഴലിലാണ്. അഴിമതിക്കഥകളോരോന്നും ചുരുള്‍നിവരുമ്പോള്‍ അമ്പരപ്പോടെ കഴിയുന്ന ജനങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിധിയെഴുതിയിട്ടുള്ളത്. അഞ്ചുനിയമസഭകളിലേക്ക് ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പു നടന്നപ്പോള്‍ മിസോറാമില്‍ മാത്രമാണ് കോണ്‍ഗ്രസ് കഷ്ടിച്ച് രക്ഷപ്പെട്ടത്. അവിടെ 40 അംഗ നിയമസഭയാണ്. വെറും ആറുലക്ഷം വോട്ടുമാത്രം. രാജസ്ഥാനില്‍ കോണ്‍ഗ്രസ് തറപറ്റി. 80 ശതമാനത്തിലധികം സീറ്റ് പിടിച്ചെടുത്ത് ബിജെപി ഭരണത്തിലെത്തി. ഛത്തീസ്ഗഡും മധ്യപ്രദേശും ബിജെപിയെ വിജയിപ്പിച്ച് ഹാട്രിക് സൃഷ്ടിച്ചു. ദല്‍ഹിയില്‍ കോണ്‍ഗ്രസിന് രണ്ടക്കസീറ്റുപോലും നേടാനായില്ല. 23 ല്‍ നിന്നും 32 സീറ്റോടെ ബിജെപി ഒന്നാംസ്ഥാനത്തെത്തി. രണ്ടാംകക്ഷി മൂന്നാംകക്ഷിയുടെ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാനുള്ള തിരക്കിലാണ്. കോണ്‍ഗ്രസ്സിന്റെ കൊള്ളരുതായ്മകള്‍ക്കെതിരെ തൊള്ളതുറന്നാടിയ ആംആദ്മി പാര്‍ട്ടി അതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങി കോണ്‍ഗ്രസ് പിന്തുണയോടെ ഭരണേല്ക്കുന്നതിനോളം അശ്ലീലം മറ്റൊന്നില്ല. തത്ത്വാധിഷ്ഠിത നിലപാട് സ്വീകരിച്ച് ശക്തമായ പ്രതിപക്ഷമായി അവിടെ ബിജെപി നിലകൊള്ളുമെന്ന് തീര്‍ച്ച. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് തീര്‍ച്ച. പിന്നെന്തിന് ഈ അഭ്യാസമെന്ന ചോദ്യം വ്യാപകമാവുകയാണ്. മരണം ഉറപ്പായ രോഗിക്ക് ജാതകമെഴുതാനുള്ള തിടുക്കത്തെ പോലെ മാത്രമേ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ഇളക്കി പ്രതിഷ്ഠയെ കാണാനൊക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: