കസ്തൂരി രംഗനെ മുന്നില്‍നിര്‍ത്തി ക്രൈസ്തവ സഭ നടത്തുന്ന യുദ്ധപ്രഖ്യാപനം പശ്ചിമഘട്ട മലനിരകള്‍ ചൂഷണം ചെയ്യാനുള്ള ചര്‍ച്ച് കൊളോണിയലിസത്തിന്റെ ക്രൂരമായ കുതന്ത്രമാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഏല്പിച്ച ദൗത്യം ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ച പ്രശസ്ത പരിസ്ഥിതി ഗവേഷകന് ഗാഡ്ഗിലിന്റെ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ പശ്ചിമഘട്ട സംരക്ഷണറിപ്പോര്ട്ടിനെ അട്ടിമറിക്കാന്‍ മെത്രാന്മാരും മാഫിയകളും നടത്തുന്ന ഒളിപ്പോരാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും വിശ്വാസികളെക്കൊണ്ട് നടത്തുന്ന കുരിശുയുദ്ധവും.
പള്ളിപ്പണവും കള്ളപ്പണവും സംരക്ഷിക്കാന്‍ മെത്രാന്മാരും കുടിയേറ്റ ഭൂമാഫിയകളും ഇതിനുമുമ്പും കൈകോര്‍ത്തിട്ടുണ്ട്. 1957ലെ ഭൂപരിഷ്കരണ നിയമത്തില്‍ നിന്നും തോട്ടവിള – ഭൂമാഫിയകള്‍ സംരക്ഷിക്കപ്പെട്ടത് ചരിത്രത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടാത്ത ഒത്തുകളിയുടെ ഫലമായിരുന്നു. പശ്ചിമഘട്ടമെന്നത് ആറ് സംസ്ഥാനങ്ങളുടെ ഭാഗമായതിനാലും പല സംസ്ഥാനങ്ങളിലും മെത്രാന്മാര്ക്ക് സ്വാധീനമില്ലാത്തതുകൊണ്ടും ഭാവിയില്‍ ഉണ്ടാക്കാന്‍ കഴിയില്ലെന്നുമുള്ള ആശങ്കയുമാണ് കര്‍ഷകരുടെ പേരില്‍ കേരളത്തില്‍ മാത്രം നടക്കുന്ന ഈ കലാപം. പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടതും ക്രൈസ്തവ സഭയുടെ വെല്ലുവിളികളെ എതിര്ത്തുതോല്പ്പിക്കപ്പെടേണ്ടതും ഭരണാധികാരത്തിന്നതീതമായി കേരളീയ സമൂഹം ചെയ്യേണ്ട കടമയാണ്. ഇടുക്കി കാശ്മീരാക്കുമെന്നും താമരശ്ശേരി നക്സല്‍ കേന്ദ്രമാക്കുമെന്നും മെത്രാന്മാര് ഭീഷണി മുഴക്കിയ ഈ സാഹചര്യത്തില്‍ സഭയുടെ യുദ്ധപ്രഖ്യാപനത്തിന്റെ പിന്നിലെ കുതന്ത്രവും യാഥാര്‍ത്ഥ്യവും ചര്‍ച്ചചെയ്യപ്പെടേണ്ടത് ആവശ്യമാണ്.
ലോകത്തിലെ പ്രധാനപ്പെട്ട ജൈവവൈവിധ്യ കേന്ദ്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന പശ്ചിമഘട്ട മലനിരകള്‍ തെക്ക് കന്യാകുമാരി മുതല്‍ വടക്ക് ഗോവ വരെ നീണ്ടുകിടക്കുന്നതും ദക്ഷിണ ഇന്ത്യയുടെ പ്രകൃതിദത്തമായ വരദാനവുമാണ്. കേരളത്തിലെ 41 നദികളുടേയും പ്രഭവമായ ഈ പരിസ്ഥിതി ആവാസ കേന്ദ്രം സംരക്ഷിക്കപ്പെടേണ്ടത് കേരളത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ കുറെ കാലങ്ങളായി കേരളത്തിന്റെ കാലാവസ്ഥയില്‍ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നു. വര്‍ഷക്കാലത്ത് വരള്‍ച്ചയും നദികള്‍ വറ്റിവരളുന്നതും മഞ്ഞുകാലത്ത് ഉഷ്ണക്കാറ്റും ഭൂചലനവും ഉരുള്‍പ്പൊട്ടലും അടക്കം കാലാവസ്ഥക്കുണ്ടായിക്കൊണ്ടിരിക്കുന്ന ഭാവഭേദം മനുഷ്യന്റെ ഗുരുതരമായ ചൂഷണത്തിനെതിരെയുള്ള പ്രകൃതിയുടെ മുന്നറിയിപ്പാണ്.
ഇത് മനസ്സിലാക്കാന്‍ വൈകുന്നതും ശാശ്വതമായി പരിഹരിക്കപ്പെടാതിരിക്കുന്നതും മറ്റൊരു ഉത്തരാഖണ്ഡ് സംഭവിക്കുവാനുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഈ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2010ല്‍ നീലഗിരിയില്‍ വെച്ച് പശ്ചിമഘട്ട മലനിരകളുടെ പാരിസ്ഥിതിക സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായി 14 അംഗ കമ്മിറ്റിയെ നിയോഗിച്ചത്.
വികസനത്തിന്റെ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തി അതിന്റെ ലക്ഷ്യം സമഗ്രമായി വിലയിരുത്തി മലനിരകളെ ആശ്രയിക്കുന്ന മനുഷ്യസമൂഹത്തിന് താങ്ങും തണലുമായി പശ്ചിമഘട്ട പ്രദേശങ്ങളും പരിസ്ഥിതിയും മാറണമെന്നും സ്ഥായിയായി നിലനില്‍ക്കണമെന്നുമുള്ള ഉല്‍ക്കടമായ താല്പര്യത്തിന്റെ ശാസ്ത്രീയ അടിത്തറ വിഭാവനം ചെയ്തുകൊണ്ടാണ് മാധവ്ഗാഡ്ഗില്‍ പഠന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. മലനിരകളെ വിഴുങ്ങുന്ന സ്വകാര്യ കുത്തകകള്‍ക്കും ഭൂമാഫിയകള്‍ക്കും റവന്യൂ ഭൂമി പിടിച്ചെടുത്ത് വളച്ചുകെട്ടി പട്ടയം മേടിച്ച് ക്രയവിക്രയം നടത്തി പണംകൊയ്യുന്ന ഭൂദല്ലാളന്മാര്ക്കും ആദിവാസികളെ ഉടലോടെ സ്വര്‍ഗ്ഗത്തിലെത്തിച്ച് കുരിശിന്റെ എണ്ണം കൂട്ടുന്ന ക്രൈസ്തവ സഭക്കും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അസ്സഹനീയമാകുന്നത് സ്വാഭാവികമാണ്.
പശ്ചിമഘട്ടത്തെ മുഴുവന്‍ പരിസ്ഥിതി മേഖലയായി പ്രഖ്യാപിക്കുകയും പരിസ്ഥിതിലോലതയനുസരിച്ച് പശ്ചിമഘട്ടത്തെ മൂന്നു സോണുകളാക്കി തരംതിരിച്ച് കൃത്യമായ അതിര്‍ത്തി നിര്‍ണ്ണയിക്കുകയും ഇവിടെ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങളെ കാര്യകാരണസഹിതം വേര്‍തിരിച്ചും പ്രശ്നങ്ങളെ കണ്ടെത്തി പരിഹാരമാര്‍ഗ്ഗങ്ങളും നിര്‍ദ്ദേശിച്ചുമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. വികസന – പരിരക്ഷ പ്രവര്‍ത്തനങ്ങള്‍ ഗ്രാമസഭകളിലും ആദിവാസി ഗോത്ര സമൂഹത്തിലും ചര്‍ച്ചചെയ്ത് നടപ്പാക്കണമെന്നും നിഷ്കര്ഷിക്കുന്നതിനോടൊപ്പം ഖാനനവും കീടനാശിനി ഉപയോഗവും നിയന്ത്രിക്കുന്നതും റവന്യൂ ഭൂമി സ്വകാര്യആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനെയും കര്‍ശനമായി തടയണമെന്നും ഗാഡ്ഗില്‍ തന്റെ റിപ്പോര്‍ട്ടിലൂടെ ആവശ്യപ്പെട്ടു. പശ്ചിമഘട്ടം വ്യത്യസ്തവിഭാഗത്തില്‍പ്പെട്ട ആദിവാസികളുടേയും ഗോത്രവര്‍ഗ്ഗക്കാരുടേയും ആവാസകേന്ദ്രമാണെന്നും അവര്‍ക്ക് തനിമയും സ്വാതന്ത്ര്യവും നല്കി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട റിപ്പോര്‍ട്ടില്‍ ഖാനനവും മണലൂറ്റലും പാറപൊട്ടിക്കലും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗവും പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിന് കനത്ത ആഘാതം ഉണ്ടാക്കികൊണ്ടിരിക്കുന്നതായി ചൂണ്ടിക്കാണിക്കുന്നു.
പരിസ്ഥിതി ലോലത കണക്കാക്കാനുള്ള മാനദണ്ഡങ്ങളെ വിശകലനം ചെയ്ത് അപഗ്രഥിച്ച് മൂന്ന് മേഖലകളാക്കി എല്ലാ സോണുകളിലുമായി 20 മാനദണ്ഡങ്ങളാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്നോട്ട് വെച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പശ്ചിമഘട്ടത്തിലെ മുഴുവന്‍ പ്രദേശങ്ങളേയും പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും 8100 ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള 2200 ചതുരങ്ങളാക്കി കൃത്യമായി വിഭജിക്കുകയും ചെയ്തു.
ഗാഡഗില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ മൊത്തം 63 താലൂക്കുകളില്‍ 25 താലൂക്കുകളില്‍പ്പെട്ട 40 ശതമാനം പ്രദേശങ്ങള്‍ പരിസ്ഥിതിലോല സോണുകളില്‍ ഉള്‍പ്പെടുന്നുണ്ട്. ജൈവസവിശേഷതകള്‍ ഉയരം, ചെരിവ്, കാലാവസ്ഥ, അപകടസാദ്ധ്യത, ചരിത്രപ്രാധാന്യം എന്നിവയെല്ലാം കണക്കിലെടുത്ത് ഓരോ പ്രദേശത്തേയും ഏത് സോണില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കുകയും ആ പ്രദേശത്തെ ഗ്രാമസഭകളിലൂടെയും അവിടെ ആദിവാസി വനവാസി ജനതയുണ്ടെങ്കില്‍ അവരുമായി ചര്‍ച്ചചെയ്തതിനുശേഷം മാത്രമാണ് എല്ലാ വികസന പ്രവര്‍ത്തനങ്ങളും തുടങ്ങുവാന്‍ പാടുള്ളൂ എന്ന് നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്.
ഗാഡ്ഗില്‍ നിഷ്കര്‍ഷിക്കുന്ന നിയന്ത്രണങ്ങള്‍ മൂലം പശ്ചിമഘട്ടത്തിലെ ക്രൈസ്തവവത്ക്കരണ പദ്ധതികള്‍ തടയപ്പെട്ടാല്‍ ഈ മലയോര ഇടനാഴി കീഴ്പ്പെടുത്തി ഇതുവഴി മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കടന്നുകയറാനുള്ള ക്രൈസ്തവ സഭയുടെ ആസൂത്രണം പരാജയപ്പെടുമെന്നുള്ള ഭീതിയാണ് മെത്രാന്മാരുടെ അംങ്കം കുറിക്കലിന്റെ അടിസ്ഥാനം. കേരളത്തിലെ ക്രൈസ്തവ രൂപതകളില്‍ ഏറ്റവും കൂടുതല്‍ റവന്യൂ ഉണ്ടാക്കുന്നതും വിശ്വാസികളെ അള്‍ത്താരകളാല്‍ നിയന്ത്രിക്കപ്പെടുന്നതും നിത്യേന കുരിശുയരുന്നതും സഭ വളരുന്നതും പശ്ചിമഘട്ട മലയോരങ്ങളിലാണെന്നാണ് ക്രൈസ്തവ സഭയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഇടയലേഖനങ്ങളിലൂടെ കുഞ്ഞാടുകളെ ഇളക്കിവിട്ട് ഇടുക്കി കാശ്മീരാക്കുമെന്നും വയനാട് നക്സല്‍ കേന്ദ്രമാക്കുമെന്നും പ്രഖ്യാപിച്ച മെത്രാന്മാരുടെ മനസ്സിലിരുപ്പ് മതകൊളോണിയലിസത്തിന്റെ അധീശത്വ ഭാവമാണ്. കത്തോലിക്കാ പൗരോഹിത്യം ഒരു ബദല്‍ രാഷ്ട്രീയ സാമ്പത്തിക സംവിധാനം കേരളത്തില്‍ സൃഷ്ടിച്ചിരിക്കുന്നതും അത് അപകടകരമാം വിധം വളര്‍ന്നുകൊണ്ടിരിക്കുന്നതും, ഭരണ പ്രതിപക്ഷ രാഷ്ട്രീയ ശക്തികളെ വിരല്‍ തുമ്പില്‍ നിര്‍ത്തി ആടിക്കളിപ്പിക്കുന്നതും കാലങ്ങളായി കേരളം കണ്ടുകൊണ്ടിരിക്കുന്നതാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഈ അധിപത്യത്തിന്റെ സ്വാതന്ത്ര്യത്തെ പശ്ചിമഘട്ടത്തിന്റെ മലനിരകളില്‍ തളക്കപ്പെടും. വനഭൂമിയും റവന്യൂഭൂമിയും വളച്ചുകെട്ടുന്ന കൈയ്യേറ്റക്കാര്‍ക്ക് പട്ടയം കൊടുത്ത് സഭയോടടുപ്പിച്ചില്ലെങ്കില് പിന്നെ കേരളാകോണ്‍ഗ്രസ്സിന് കേരളാരാഷ്ട്രീയത്തില്‍ എന്തു പ്രസക്തി. മലമുകളിലുയരുന്ന കുരിശും കുരിശുചുമക്കുന്ന കുടിയേറ്റക്കാരും നാണ്യതോട്ടവിളകളുടെ കുത്തക ഭീമന്മാരും ഖാനന-ഭൂമാഫിയകളും ക്രൈസ്തവ അള്‍ത്താരകളിലെ കുഞ്ഞാടുകളാണ്. ക്രൈസ്തവ സഭയും അവരുടെ അധീശത്വത്തിന് ഓശാന പാടുന്ന രാഷ്ട്രീയ ശക്തിയും മലമുകളില്‍ നിന്ന് അനധികൃതമായി കോടികള്‍ ഉണ്ടാക്കുന്ന ഭൂ-ഖനന മാഫിയകളും സര്‍ക്കാര്‍ ഭൂമി വളച്ചുകെട്ടുന്ന കൈയ്യേറ്റക്കാരും ഗാഡ്ഗിലിനെ ഭയപ്പെടുന്നതും പ്രതിരോധിക്കാന്‍ ആസൂത്രിതമായ കുതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതും ഇതുകൊണ്ടാണ്.
അഡ്വ. ബി. ഗോപാലകൃഷ്ണന് (ബി.ജെ.പി സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്ററാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: