കൊച്ചി: മാലിന്യനിര്‍മാര്‍ജനം മുന്‍നിര്‍ത്തി റോഡ് ടാറിങ്ങിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രീതി വ്യാപകമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. തദ്ദേശസ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകള്‍ക്ക് സബ്സിഡി നല്കി നാമമാത്രമായ നിരക്കില്‍ പൊതുമരാമത്ത് വകുപ്പിന് പ്ലാസ്റ്റിക് ലഭ്യമാക്കിയാല്‍ മാത്രമേ മാലിന്യസംസ്കരണത്തിന് മുന്‍തൂക്കം നല്കുന്ന ഈ പദ്ധതി ഫലപ്രദമാകുകയുള്ളൂവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
റോഡ് ടാറിങ്ങിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കാക്കനാട് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പാലച്ചുവട് – നിലംപതിഞ്ഞിമുകള്‍ റോഡാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
വികസനത്തിനൊപ്പം മാലിന്യനിര്‍മാര്‍ജനത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി ആവിഷ്കരിച്ചത്. ക്ലീന്‍ കേരള എന്ന പേരില്‍ രൂപീകരിച്ചിട്ടുള്ള കമ്പനിയുടെ ആഭിമുഖ്യത്തിലാണ് ഈ രംഗത്ത് പരിപാടികള്‍ക്ക് രൂപം നല്‍കുന്നത്. 300ലേറെ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റുകള്‍ ഉടനെ സംസ്ഥാനത്ത് പ്രവര്‍ത്തനസജ്ജമാകും. പ്ലാസ്റ്റിക് ഉപയോഗിച്ച് ടാറിങ്ങിന് ഉപയോഗിക്കുന്ന ബിറ്റുമിനില് കുറവു വരുത്താനാകുമോ എന്നത് സംബന്ധിച്ച് കേരള ഹൈവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും നാഷണല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും പഠനം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
പ്ലാസ്റ്റിക് കൂടി ഉപയോഗിച്ചുള്ള റോഡ് ടാറിങ് സംസ്ഥാനത്തിന്റെ മാലിന്യ സംസ്കരണ ചരിത്രത്തില്‍ പുതിയൊരേടാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. ഏഴ് വര്‍ഷം മുമ്പ് ഈ പദ്ധതിക്ക് രൂപം നല്‍കിയിരുന്നെങ്കിലും മാലിന്യ പ്രശ്നം മുന്‍ നിര്‍ത്തി സജീവമായി നടപ്പാക്കാന്‍ തീരുമാനിച്ചത് ഇപ്പോഴാണ്. ടാറിങ്ങിനുള്ള ഒരു കിലോഗ്രാം പ്ലാസ്റ്റിക് തരികള്‍ ഉല്പാദിപ്പിക്കുന്നതിന് ആയിരം പ്ലാസ്റ്റിക് കവറുകള്‍ വേണം. പ്രതിദിനം 300 കിലോഗ്രാം തരികള്‍ വരെ ഒരു യൂണിറ്റില്‍ ഉല്പാദിപ്പിക്കാനാകും. വാളയാറിലെ മലബാര്‍ സിമന്റ്സ് ഫാക്ടറിയില്‍ ഇന്ധനാവശ്യത്തിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്നതു കൂടിയാകുമ്പോള്‍ അധികം വൈകാതെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.
കൊച്ചി കോര്പ്പറേഷന് ക്രെഡായി ക്ലീന്‍ സിറ്റി മൂവ്മെന്റുമായി സഹകരിച്ച് സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റില്‍ നിന്നുള്ള 48 ടണ്‍ പ്ലാസ്റ്റിക്കാണ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ കൈവശമുള്ള റോഡുകളുടെ ടാറിങ്ങിനാണ് പ്ലാസ്റ്റിക് പ്രയോജനപ്പെടുത്തുക. നിലവില്‍ 15 നഗരസഭകളിലാണ് ഷ്രെഡിങ് യൂണിറ്റുകളുള്ളത്. മറ്റു നഗരസഭകളിലും ഉടനെ ഇവ നിലവില്‍ വരും. ശുചിത്വ മിഷനാണ് യൂണിറ്റുകള്‍ക്കുള്ള ചെലവ് വഹിക്കുന്നത്. യൂണിറ്റുകളില്‍ ആറായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭിക്കും.
ആയിരം ചതുരശ്ര അടി സ്ഥലമാണ് പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് സ്ഥാപിക്കാന്‍ വേണ്ടത്. എട്ടു മണിക്കൂര്‍ കൊണ്ട് 250 കിലോഗ്രാം പ്ലാസ്റ്റിക് ഷ്രെഡ് ചെയ്ത് തരികളാക്കാന് സാധിക്കും. പ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി സംസ്ഥാനമൊട്ടാകെ 978 കളക്ഷന്‍ സെന്ററുകളും ആരംഭിക്കും. ഒരു കിലോമീറ്റര്‍ റോഡ് ടാര്‍ ചെയ്യാന്‍ ഒരു ടണ്‍ പ്ലാസ്റ്റിക് തരികള്‍ വേണം. പത്തു ലക്ഷം ബാഗുകള്‍ സംസ്കരിച്ചാലാണ് ഒരു ടണ്‍ തരി ലഭിക്കുക. റോഡ് നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന കരിങ്കല്‍ ചീളുകള്‍ (മെറ്റല്‍) 160 ഡിഗ്രിയില്‍ ചൂടാക്കി അതിലേക്ക് ചേര്‍ക്കേണ്ട ടാറിന്റെ അളവിന്റെ എട്ടു മുതല്‍ പത്ത് ശതമാനം വരെ പ്ലാസ്റ്റിക് തരികള്‍ ചേര്‍ക്കുകയും ഈ മിശ്രിതത്തിലേക്ക് ടാര്‍ ചേര്‍ത്ത ശേഷം റോഡ് നിര്‍മാണത്തിന് ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: