പതിറ്റാണ്ടുകളുടെ പഴക്കവും രാജ്യവ്യാപകമായി വേരോട്ടവുമുള്ള സുസ്ഥാപിത രാഷ്ട്രീയകക്ഷികളെ വെട്ടിലാക്കിക്കൊണ്ട് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിസ്മയം സൃഷ്ടിച്ച ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പുകൊയ്ത്ത് വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടേണ്ടതാണ്. ആര്‍ക്കും ഭരണമേറ്റെടുക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം സൃഷ്ടിച്ചു എന്നതാണ് ആ വിജയത്തിന്റെ താത്കാലിക ഫലം. ഭരണം കാഴ്ചവയ്ക്കാന്‍ കഴിയായ്ക ഒരു രാഷ്ട്രീയവിജയമല്ലല്ലോ. പ്രതിഷേധത്തിലും പ്രതിരോധത്തിലും മാത്രം കാലൂന്നി വളര്‍ന്ന ആ പാര്‍ട്ടി കൂട്ടുകൂടാന്‍ സഖ്യകക്ഷികളില്ലാത്ത നിസ്സഹായാവസ്ഥയിലാണിന്ന്. തെരഞ്ഞെടുപ്പിനുശേഷം ജനങ്ങള്‍ തൂത്തെറിഞ്ഞ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരണത്തിലേറാന്‍ പൊതുജനാഭിപ്രായത്തിന്റെ മറ തേടുന്നതു തന്നെ രാഷ്ട്രീയ സദാചാരത്തിനെതിരല്ലേ? പക്ഷേ, ആം ആദ്മി പാര്‍ട്ടിയുടെ തലസ്ഥാനനഗരിയിലെ അപ്രതീക്ഷിതവിജയം ഭാരതത്തിലെമ്പാടും തരംഗങ്ങള്‍ സൃഷ്ടിക്കും എന്നതിന് സംശയമില്ല. ഇപ്പോള്‍ തന്നെ അതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഇവ മഴക്കാലത്ത് മുളച്ച് പൊന്തിവരുന്ന കൂണുകളെക്കാള്‍ സ്ഥായിത്വമുള്ളവയായിക്കൊള്ളും എന്നു കരുതാന്‍ ന്യായമില്ല. ജയപ്രകാശ് നാരായണനെപ്പോലുള്ള ഒരു മഹാനായ നേതാവിന്റെ ആഹ്വാനം കേട്ട് അണിചേര്‍ന്ന് തെരഞ്ഞെടുപ്പില്‍ അത്ഭുതകരമായ വിജയം നേടിയ ജനതാപാര്‍ട്ടിക്ക് ഏറെനാള്‍ പിടിച്ചു നില്ക്കാനായില്ല. പ്രഗത്ഭരായ നേതാക്കളുണ്ടായിരുന്നു, സര്‍വ്വാദരണീയനായ മാര്ഗ്ഗദര്ശിയുണ്ടായിരുന്നു, എന്നിട്ടും വിപ്ലവത്തിന്റെ തീച്ചൂളയില്‍ നിന്ന് ഉടലെടുത്ത ജനതാപാര്‍ട്ടി കാലാവധി പൂര്‍ത്തിയാക്കാനാവാതെ തമ്മില്‍ തല്ലിപ്പിരിഞ്ഞു. താന്‍ നട്ടുവളര്‍ത്തിയ ചെടികളെല്ലാം വാടിക്കരിഞ്ഞുപോയി; തന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു എന്ന് വിലപിച്ചുകൊണ്ട് ജയപ്രകാശ് നാരായണന് ജീവിതം ദുരന്തത്തില്‍ എത്തിനില്‍ക്കുന്നത് കാണേണ്ടിവന്നു. അത്രയൊന്നും പ്രതീക്ഷയ്ക്ക് വക നല്‍കാത്തതാണ് ആം ആദ്മി പാര്‍ട്ടിയുടെ ഇതുവരെയുള്ള പ്രകടനവും ഇന്നത്തെ അവസ്ഥയും. ബാബാരാംദേവും അണ്ണാഹസാരെയും പ്രശാന്ത് ഭൂഷണും കിരണ്‍ബേദിയും അതു പോലെയുള്ള അറിയപ്പെടുന്നതും അല്ലാത്തതുമായ ഒരുപാടുപേരുടെ ഇണങ്ങിയും പിണങ്ങിയുമുള്ള പ്രക്ഷോഭങ്ങളുടെ താത്കാലിക വിജയമാണ് ഡല്‍ഹിയില്‍ സംഭവിച്ചത്. ഏറെക്കാലമായി ദല്‍ഹിയില്‍ നിലനിന്നുപോന്ന കോണ്‍ഗ്രസ്സ് ഭരണത്തിന്റെ അഴിമതിയോടുള്ള അമര്‍ഷമായിരുന്നു വോട്ടര്‍മാരെ പ്രകോപിപ്പിച്ചതും കോണ്‍ഗ്രസ്സിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയതും. ഈ വികാരം ശാശ്വതമല്ല, ക്ഷണികമാണ്. ഇനിയെന്ത് എന്ന ചോദ്യം എല്ലാവരുടെയും മുമ്പില്‍ ഉയര്‍ന്ന് വന്നിരിക്കുകയാണ്.
ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹിയിലെ പ്രകടനം ഒരു സൂചനയും ഒരു താക്കീതുമായിരിക്കാം. പക്ഷെ, പ്രശ്നം വളരെ ആഴത്തില്‍ വേരൂന്നിയതാണ്. ശാസ്ത്രീയമായി രോഗനിദാനം നടത്തുകയും ഫലപ്രദമായ രീതിയില്‍ പ്രതിവിധി കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി. അതിന് നാം സ്വാതന്ത്ര്യാനന്തര ചരിത്രത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ ദൃഷ്ടി പായിക്കേണ്ടിയിരിക്കുന്നു. പാര്‍ലമെന്റുകളുടെ മാതാവ്എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ചുവട് പിടിച്ചാണ് മുഖ്യമായും നാം ഇവിടുത്തെ ഭരണവ്യവസ്ഥയ്ക്ക് രൂപവും ഭാവവും നല്‍കിയത്. പ്രഗത്ഭരായ നിയമജ്ഞരും ഭരണഘടനാവിദഗ്ധരും ദേശഭക്തരായ നേതാക്കളും ഭരണഘടനാനിര്‍മ്മാണ സമിതിയില്‍ അംഗങ്ങളായിരുന്നു എന്നത് നിഷേധിക്കാനാവില്ല. എന്നാല്‍ രാഷ്ട്രപിതാവെന്ന് ബഹുമാനപൂര്‍വ്വം നാം വിളിക്കുന്ന മഹാത്മാഗാന്ധി ബ്രിട്ടീഷ്പാര്ലമെന്റിനെ വിശേഷിപ്പിച്ചത്, അത് ഒരു വേശ്യ മാത്രമല്ല, വന്ധ്യയും കൂടിയാണ് എന്നാണ്. സഹശയനത്തിന് ആരെയും തെരഞ്ഞെടുക്കും, സര്‍ഗ്ഗശേഷി ഒട്ടില്ലതാനും എന്നാണദ്ദേഹം നിരീക്ഷിച്ചത്. ഭാരതത്തിനിണങ്ങിയ, ഭാരതത്തില്‍ വേരൂന്നിയ, ഭാരതീയമൂല്യങ്ങളുള്ക്കൊള്ളുന്ന ഒരു ഭരണവ്യവസ്ഥ നിലവില്‍ വന്നാലേ, നമ്മുടെ സ്വാതന്ത്ര്യം പൂര്‍ണ്ണവും ഫലപ്രദവും ആവൂ എന്ന് ഉറച്ച് വിശ്വസിച്ച ആളായിരുന്നു ഗാന്ധിജി.
ഭരണഘടനയുടെ മുഖ്യശില്പിയായിരുന്ന ഡോ. അംബേദ്കര്‍ തന്നെ പാര്‍ലമെന്റില്‍ നടന്ന ഭരണഘടനാചര്ച്ചയുടെ അവസാനത്തില്‍ ശക്തവും വ്യക്തവുമായ ചില താക്കീതുകള്‍ നല്‍കിയിരുന്നു. അതിവിശിഷ്ടമായ ഒരു ഭരണഘടന നാം അംഗീകരിച്ചു കഴിഞ്ഞു. പക്ഷെ, അതുകൊണ്ട് ആശങ്കകള്‍ നീങ്ങുന്നില്ല.
ശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ ഭരണഘടന കൊണ്ടു മാത്രം പ്രയോജനമില്ല. ഇന്ത്യയക്ക് ഇതിന് മുന്‍പും സ്വാതന്ത്യം ഉണ്ടായിരുന്നു. പല തവണയും നാം അത് കളഞ്ഞു കുളിച്ചു. അടിമത്തമേറ്റുവാങ്ങി. അതിനിമേലും സംഭവിച്ചു കൂടായ്കയില്ല. രാഷ്ട്രത്തിനുപരിയായി കക്ഷിതാത്പര്യത്തിന് പരിഗണന നല്കിയാല് അതിന്റെ ഫലം അന്ത:ഛിദ്രവും അതിലൂടെ കടന്നു വരുന്ന വിദേശാധിപത്യവുമായിരിക്കും എന്നദ്ദേഹം താക്കീതു നല്കി. മറ്റൊരു കാര്യം കൂടി ഡോ. അംബേദ്കര്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും വ്യക്തിയോടോ വംശത്തോടോ കൂറു കാണിക്കാന്‍ വേണ്ടി മാത്രം രാഷ്ട്രതാത്പര്യം അടിയറ വെക്കാന്‍ തയ്യാറായാല്‍ അതിന്റെ ഫലം വിനാശമായിരിക്കും. എന്തെങ്കിലും കാര്യത്തിന് പ്രത്യുപകാരമായി ചാരിത്ര്യം അടിയറ വെക്കുന്ന സ്ത്രീയുടെ ഗതികേടായിരിക്കും അതിന്റെ ഫലം. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇത് രണ്ടുമാണ്. രാഷ്ട്രതാത്പര്യം കക്ഷിതാത്പര്യത്തിന് വേണ്ടി കളഞ്ഞുകുളിക്കുകയും കക്ഷിതാത്പര്യം പോലും വംശാധിപത്യത്തിന് വേണ്ടി അടിയറ വെക്കുകയും ചെയ്യുന്ന കാഴ്ചയാണല്ലോ നാം കാണുന്നത്. ഇതിന്റെ ഫലം അല്ലേ ഡോ. അംബേദ്കര്‍ ദീര്‍ഘദൃഷ്ടിയിലൂടെ പ്രവചിച്ചത്?
രാഷ്ട്രീയരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയും പിന്നീട് മഹായോഗിയായിത്തീരുകയും ചെയ്ത ശ്രീ. അരവിന്ദനും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ന്യൂനതകളെക്കുറിച്ചും ഭാരതത്തിന് അത് എങ്ങനെ അനുയോജ്യമല്ലെന്നതിനെക്കുറിച്ചും താക്കീത് നല്‍കിയിരുന്നു. കുറച്ച് കാലത്തേക്കെങ്കിലും പാര്‍ലമെന്ററി ജനാധിപത്യം നാം പരീക്ഷിച്ച് നോക്കേണ്ടത് ചരിത്രപരമായ അനിവാര്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. അത് ഭാരതത്തിന് എന്തുകൊണ്ട് അനുയോജ്യമല്ല എന്ന് അനുഭവം കൊണ്ട് ബോദ്ധ്യപ്പെടാന്‍ ആ പരീക്ഷണം ആവശ്യമാണ്. പക്ഷെ, അതിനെ പരീക്ഷിച്ചശേഷം അത് തള്ളിക്കളയുകയും വ്യത്യസ്തവും രാഷ്ട്രത്തിന്റെ ആത്മാവിന് ഇണങ്ങുന്നതും അതിനെ ആവിഷ്കരിക്കുന്നതുമായ ഒരു ഭരണവ്യവസ്ഥയിലേക്ക് ഭാരതം എത്തിച്ചേരുകകൂടി ചെയ്യേണ്ടിവരുമെന്നും അദ്ദേഹം അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു.
കേവലം അധികാരാധിഷ്ഠിതമല്ലാത്ത, ആദര്‍ശാധിഷ്ഠിതമായ തനതു ജീവിതദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ സമഗ്രപരിവര്‍ത്തനമാണ് ഭാരതത്തിനാവശ്യമെന്ന് രാഷ്ട്രീയത്തിലെ ഋഷിയായിരുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയും ഏകാത്മമാനവദര്‍ശനം കാഴ്ചവച്ചുകൊണ്ട് സൂചിപ്പിച്ചു.
ഇന്ന് ഭാരതം നിര്‍ണ്ണായകമായ ഒരു ദശാസന്ധിയിലൂടെ കടന്നുപോകുകയാണ്. പാര്‍ലമെന്റിന്റെ മാതാവിനെ ഭരണവ്യവസ്ഥയുടെ ആണിക്കല്ലായി ബ്രിട്ടണ് കാണുന്നെങ്കില്‍ സംസ്കാരങ്ങളുടെ മാതാവിനെയാണ് ഭാരതം രാഷ്ട്രജീവിത്തിന്റെ അടിസ്ഥാനശിലയായി എന്നും പരിഗണിച്ചു പോന്നിട്ടുള്ളത്. മതേതരത്വത്തിന്റെ പേരില്‍ സാംസ്കാരികമൂല്യങ്ങളെ തിരസ്കരിച്ചതാണ് സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ അപചയങ്ങള്‍ക്കെല്ലാം കാരണം. നമ്മുടെ രാഷ്ട്രസങ്കല്പം തന്നെ സംസ്കാരാധിഷ്ഠിതമാണ്. സാംസ്കാരിക ദേശീയതയാണ് നമ്മെ ഏകീകരിക്കുന്നത്. അതിനെ അംഗീകരിക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്നതുമായ ഭരണവ്യവസ്ഥ മാത്രമേ ഇവിടെ ഗുണകരമാകൂ, നിലനില്‍ക്കൂ. അതിന്റെ ആവശ്യകതയിലേക്കാണ് ഇപ്പോള്‍ വിവിധ മേഖലകളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രകമ്പനങ്ങള്‍ വിരല്‍ചൂണ്ടുന്നത്. അതിന്റെ ഒരു ചെറിയ അലയടി മാത്രമാണ് ആം ആദ്മി പാര്‍ട്ടിയുടെ ആകസ്മികവിജയം. സമഗ്രമായ പുനര്‍വിചിന്തനത്തിനും സമസ്ത മേഖലകളുടെയും പുനര്‍ഘടനയ്ക്കും ആവശ്യമായ മാര്‍ഗ്ഗങ്ങളെക്കുറിച്ചും അവയ്ക്കടിസ്ഥാനമായ തത്വങ്ങളെക്കുറിച്ചും ഗൗരവമായ ചര്‍ച്ചകളും സംവാദങ്ങളും കൊണ്ട് മാത്രമേ സ്ഥായിയായ പരിഹാരമാര്‍ഗ്ഗം തെളിഞ്ഞു വരൂ.
ഒരുകാര്യം തീര്‍ച്ചയാണ്. ലോകം മുഴുവന്‍ ജനാധിപത്യത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ വ്യത്യസ്തമായ മറ്റൊരുമാര്‍ഗ്ഗം സ്വീകാര്യമല്ല. പക്ഷേ, വ്യത്യസ്ത ചരിത്രത്തോടും സംസ്കാരത്തോടും കൂടിയ രാജ്യങ്ങള്‍ ജനാധിപത്യത്തിന് അവയ്ക്കനുസരിച്ച രൂപമാണ് നല്‍കുന്നത്. ബ്രിട്ടനിലെ ജനാധിപത്യമാതൃകയല്ലല്ലോ അമേരിക്കയുടേത്. ഭാരതത്തിനും അതിന്റെതായ ജനാധിപത്യ സംവിധാനം കണ്ടെത്തേണ്ടിവരും. ഗാന്ധിജിയുടെ ഹിന്ദ് സ്വാരാജും ശ്രീ അരവിന്ദന്റെ ഇന്ത്യന്‍ പോളിറ്റിയും ദീന്‍ദയാല്‍ ഉപാധ്യായയുടെ ഏകാത്മമാനവദര്‍ശനവും ഒരിക്കല്‍ക്കൂടി പുറത്തെടുത്ത് പൊടിതട്ടി കാലാനുസൃതമായ ഒരു ഭാരതീയ ജനാധിപത്യസമ്പ്രദായം ആവിഷ്കരിക്കേണ്ടതാണ് ഇന്നത്തെ അടിയന്തിരാവശ്യം. അതുവഴിമാത്രമേ ഭാരതത്തിന് ലോകരാഷ്ട്രങ്ങളുടെ മുന്‍പന്തിയിലേക്ക് കടന്നുവരാനാകൂ.
പി. പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: