സ്വാതന്ത്ര്യാനന്തര മലയാള കവിതയുടെ ഊര്‍ജസ്വലമായ ഒരു ഗതിമാറ്റം.അതായിരുന്നു അമ്പതുകളില്‍ നമ്മുടെ കൊച്ചു കേരളത്തിലെ സാഹിത്യത്തില്‍ ആകമാനം സ്വാധീനിച്ചആധുനികതാ പ്രവണതകള്‍.കവിയുടെ ഭാഷയിലും രൂപത്തിലും പെരുമാറ്റത്തിലും സഹൃദയന് ഒരു വ്യത്യസ്ത അനുഭവിച്ചു. ഈ വ്യത്യസ്തത പലരേയും ഞെട്ടിച്ചു.പലര്‍ക്കും ഉള്‍ക്കൊള്ളാനായില്ല.
ഈ കവിയുടെ ആത്മകഥയായ കഥയില്ലാത്തവന്റെ കഥക്കാണ് ഇപ്രാവശ്യത്തെ കേന്ദ്ര സാഹിത്യ അവാര്‍ഡ്.
ശുദ്ധനായ ഒരു നമ്പൂതിരി ജീവനോപായം തേടി കഥകളി പഠിക്കുന്നു. ഇടയ്ക്ക് വെച്ച് ഉപേക്ഷിച്ച് ഒരു വന്‍ നഗരത്തില്‍ വിമാനകമ്പനിയുടെ ഡ്രൈവറായി ജോലി സ്വീകരിക്കുന്നു. തനിക്ക് ഏറ്റുമുട്ടേണ്ടിവരുന്ന ജീവിത സാഹചര്യങ്ങളും അത് നേരിട്ട രീതിയും സഹജമായ നിസ്സംഗതയും അതോടൊപ്പം നര്‍മ്മവും കലര്‍ത്തി ആവിഷ്കരിക്കുന്ന ആത്മകഥ അദ്ദേഹത്തിന്റെ കവിതപോലെതന്നെ ഹൃദ്യമാണ്. ഏറ്റവും കടുത്ത പ്രതികാരമൂര്‍ത്തിയുടെ തലത്തിലെത്തുമ്പോഴും പ്രതിയോഗിയോട് ‘ഒന്നുമുഷിഞ്ഞ്’ സംസാരിക്കാനേ ഇദ്ദേഹത്തിന് കഴിയുന്നുള്ളൂ. അപ്രതീക്ഷിതവും ദുസ്സഹവുമായ മുഹൂര്‍ത്തങ്ങളിലേക്ക് ഈ മനുഷ്യനെ വിധി പലപ്പോഴും കൊണ്ടുചെന്നെത്തിക്കുന്നത് കാണാം. തികച്ചും അപ്രതീക്ഷിതമായിതന്നെ സ്നേഹത്തിന്റെയും ആര്‍ദ്രതയുടെയും കരങ്ങള്‍ ഇദ്ദേഹത്തിനെ സഹായിക്കാനായി എത്തുന്നത് കാണാം. എല്ലാ സംഭവങ്ങളും മാറി നിന്ന് നോക്കി തൊലിപ്പുറത്ത് മാത്രമേ സ്പര്‍ശിക്കുന്നുള്ളൂ എന്ന് വായനക്കാരനെ ബോധ്യപ്പെടുത്തും വിധം വിവരിച്ച് ചുണ്ടിന്റെ കോണില്‍ നേര്‍ത്ത മന്ദഹാസവുമായി ഇടംകൈകൊണ്ട് മുടിയില്ലാത്ത തല തലോടുന്ന ഒരു പാലൂരിനെ ഈ ആത്മകഥയില്‍ നാം കാണുന്നു. ചെറുപ്പത്തിലെ അലച്ചിലിനിടയില്‍ സംസ്കൃതം പഠിക്കാനൊരു മോഹം. അതിന് പറ്റിയ ഗുരുനാഥനെ കെപി നാരായണ പിഷാരടിയിലൂടെ ഈശ്വരന് തനിക്ക് എത്തിച്ചു തന്നു എന്ന് പാലൂര് കരുതുന്നുണ്ടാകും. അങ്ങനെയാണല്ലോ സംഭവിച്ചത്. ഈ സംസ്കൃതജ്ഞാനം ആധുനിക കവിതാ പ്രവണതകള്‍ ഇദ്ദേഹത്തെ അലട്ടിയപ്പോള്‍ കവിതയ്ക്ക് ശോഭായമാനമായ ഒരു പരിവേഷം കൊടുത്തു.
അയ്യപ്പപണിക്കരും മാധവന് അയ്യപ്പത്തും എന്‍എന്‍ കക്കാടും വിഷ്ണുനാരായണന്‍ നമ്പൂതിരിയും സുഗതകുമാരിയും ഇങ്ങനെ പുതുകവികളുടെ ഒരുപടതന്നെ ഇവിടെ അരങ്ങേറി. ഇവരുടെ കൂട്ടത്തില്‍ നിന്നുകൊണ്ട് തന്നെ സ്വന്തമായ ശബ്ദം വേറിട്ട് കേള്‍പ്പിച്ച കവിയാണ് മാധവന് നമ്പൂതിരി പാലൂര് എന്ന പാലൂര്. നിര്‍മമായ ഒരു ഫലിതബോധം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം കൂട്ടത്തില്‍ ഒറ്റയാനായി. നാഗരിക ജീവിതത്തിന്റെ കടന്നുകയറ്റം, നിഷ്ക്കളങ്കമായ ഗ്രാമീണതയെ എങ്ങനെയൊക്കെ പീഡിപ്പിക്കുന്നുവെന്ന് അദ്ദേഹം ശ്രദ്ധിച്ചു. തനി ഗ്രാമീണനായി ജനിച്ചുവളര്‍ന്ന് അലഞ്ഞ് തിരിഞ്ഞ് കഥകളിക്കാരനായി ജീവിച്ച് പിന്നീട് നഗര ജീവിതത്തിലേക്ക് ചേക്കേറിയ പാലൂരിനെ ഗ്രാമീണത നഷ്ടപ്പെടുന്നത് ഏറെ വേദനിപ്പിച്ചു. ഈ വേദന നിര്‍മമായ തമാശയിലൂടെ അദ്ദേഹം മലയാളി ഭാവുകനെ അനുഭവിപ്പിച്ചു. വൈലോപ്പിള്ളി, പാലൂരിനെപ്പറ്റി പറഞ്ഞത് ‘ഹൃദയം ഉരുക്കായ് തീരേണ്ടുന്ന യന്ത്രയുഗത്തില്‍ ഒരുസൗഹൃദം തൊടുമ്പോഴേക്ക് അലയുന്ന ഹൃദയത്തിന്റെ ഉടമയെന്നാണ്”. ഇരുപതാം ദശകത്തില്‍ പ്രധാന ഭക്ഷണം തലവേദനക്കുള്ള മരുന്നായ അനാസിന് ആകുന്ന ശരാശരി മനുഷ്യന്റെ ചിത്രം വരച്ചുവെച്ച പാലൂര് വളരെ ദുര്‍ബലനായ ഒരു മനുഷ്യനെ ഓര്‍മിപ്പിക്കുന്നു. മഹാഭാരതത്തില്‍ ഉടനീളം ഒരു കഥാപാത്രമായി തീരുകയും അതേസമയം അതിലെ കഥകളില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുകയും ചെയ്ത, നിസ്സംഗമായി ജീവിതത്തിന്റെ നിരര്‍ത്ഥകത നോക്കിച്ചിരിച്ച, വ്യാസന്റെ പിന്‍ഗാമിയാണ് ഈ കവി.
മനുഷ്യനെ പേടിച്ച് പുറത്തിറങ്ങാത്ത ഈശ്വരനെ ഒരു പോടിത്തൊണ്ടനായി കരുതുന്ന പാലൂര് മനുഷ്യന് സ്വയം വരുത്തിവെക്കുന്ന അനര്‍ത്ഥങ്ങളെ ചൂണ്ടിക്കാണിച്ച് നമ്മെ ഞെട്ടിപ്പിക്കുകയും ചെയ്യുന്നു.
ആധുനികതയുടെ വേവുകള്‍ക്കും വേവലാതികള്‍ക്കും ഒരു കൊടുങ്കാറ്റ് പോലെ ഈ കവിയെ ഉലയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട്; എന്നാല്‍ ഭാരതീയ സംസ്കൃതിയിലും പാരമ്പര്യത്തിലും ആഴത്തില്‍ വേരുകള്‍ ഊന്നിയ ഇദ്ദേഹത്തെ അവക്ക് വീഴ്ത്താന്‍ കഴിഞ്ഞിട്ടില്ല. ജീവിതയാഥാര്‍ത്ഥ്യങ്ങളെ പുരാണ കഥകളിലെ പ്രതീകങ്ങളിലൂടെ ആവിഷ്ക്കരിക്കുന്ന ഇദ്ദേഹത്തിന്റെ ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
സമകാലിക ജീവിതത്തിലെ പ്രശ്നങ്ങളും പ്രയാസങ്ങളും ഇതിഹാസ ഗ്രന്ഥങ്ങളില്‍ നിന്ന് ലഭിക്കുന്ന ഔഷധങ്ങള്‍ കൊണ്ട് പരിഹരിക്കാമെന്ന് ഈ കവിയ്ക്കുറപ്പുണ്ട്. ധൃതരാഷ്ട്രരുടെ മക്കള്‍ ഉന്മത്തരായി അക്രമവും അനീതിയുമായി അഴിഞ്ഞാടുമ്പോള്‍ ഭഗവാന് കൃഷ്ണന് പറയുന്നു, ‘അവര്‍ക്ക് ചാക്കടുത്തെന്ന് കരുതീടുക സഞ്ജയാ’ ഇതു ദ്വാപരയുഗത്തിലെ ഒരു സംഭവമായി കണക്കാക്കേണ്ടതില്ല. ഈ കലികാലത്തിലും കൃഷ്ണന് നല്കുന്ന സന്ദേശമാണെന്ന് പാലൂര് നമ്മെ ബോധ്യപ്പെടുത്തുന്നു.
ഈയിടെയാണ് പാലൂരിന്റെ ആത്മകഥ പുറത്തിറങ്ങിയത്.കവിതയിലെ പലരും ചൂണ്ടിക്കാണിക്കാറുള്ള ദുര്‍ഗ്രഹത-ഇത് അന്നത്തെ കാലത്തായിരുന്നു ഇന്ന് പാലൂര് കവിത ഏറെ താല്‍പ്പര്യത്തോടെ ആസ്വാദകര്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ദുര്‍ഗ്രഹത ഈ ആത്മകഥയിലില്ല. അനായാസമായി വായിച്ചു പോകാവുന്ന രസകരമായ അനുഭവങ്ങളുടെഅതി മനോഹരമായ ആവിഷ്ക്കാരമാണ് പാലൂരിന്റെ ആത്മകഥ. കവിതയിലൂടെ പ്രതിഫലിപ്പിക്കുന്ന നിര്‍മ മത കഥയില്ലാത്തവന്റെ കഥയെന്ന ഗദ്യകാവ്യത്തില്‍ ഒരു നിലാവിന്റെ പരിവേഷത്തോടെ വായനക്കാരന് ഹൃദ്യമായി അനുഭവപ്പെടുന്നു.
പി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: