കേരളം വിവാദങ്ങളുടെ വിളഭൂമിയാണ്. ഒന്നിനു പുറകേ ഒന്നായി വിവാദങ്ങള്‍ ഉയര്‍ന്നുവരികയും മാധ്യമങ്ങള്‍ അത് ആഘോഷങ്ങളാക്കി മാറ്റുകയും ചെയ്യുമ്പോള്‍ അതില്‍ അഭിരമിക്കുന്ന രാഷ്ട്രീയക്കാരും ബുദ്ധിജീവികളും നാടിന്റെ വികസനത്തെ സംബന്ധിച്ചും നിലനില്പിനെക്കുറിച്ചും മറന്നു പോകുന്ന സാഹചര്യം കേരളത്തില്‍ നിലനില്ക്കുന്നു. പലവിധ വിവാദങ്ങള്‍ക്കും ശേഷം സോളാര്‍ വിവാദം കത്തിനില്‍ക്കുമ്പോഴാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഇളക്കിമറിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നതും സംസ്ഥാനങ്ങളിലെ കാലാവസ്ഥയേയും ജനജീവിതത്തേയും നിയന്ത്രിക്കുന്നതും ബാധിക്കുന്നതുമായ പശ്ചിമഘട്ട മലനിരകളുടെ നിലനില്പിനെ സംബന്ധിച്ച് പഠിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസര്‍ മാധവ് ഗാഡ്ഗിലും സംഘവും വിശദമായ പഠനത്തിനുശേഷം തയ്യാറാക്കിയതാണ് വിവാദമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതുമുതല്‍ വിവാദങ്ങളും ആരംഭിച്ചു. പാശ്ചാത്യ രാജ്യങ്ങളിലെ വന്‍ വ്യവസായ പദ്ധതികള്‍ മൂലം പരിസ്ഥിതിക്കുണ്ടായ ആഘാതം പരിഹരിക്കാന്‍ അത്തരം രാജ്യങ്ങളുടെ സാമ്പത്തിക സഹായത്താലും പ്രേരണയിലും നടപ്പിലാക്കുന്ന വനസംരക്ഷണത്തിന്റെ ഭാഗമാണ് ഈ നീക്കം എന്നാണ് ഉയര്‍ന്നുവന്ന ആക്ഷേപങ്ങളില്‍ ഏറ്റവും പ്രധാനം. അന്താരാഷ്ട്ര വേദികളില്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ചര്‍ച്ചക്ക് വിധേയമാക്കി എന്നത് വസ്തുതയാണ്.
പശ്ചിമഘട്ട മലനിരകളുടെ 75 ശതമാനവും സംരക്ഷിത മേഖലയായിരിക്കണം എന്ന ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് വലിയ തോതില്‍ ആക്ഷേപങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം പുതിയ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ഭൗമശാസ്ത്രജ്ഞനായ കസ്തൂരിരംഗനെ നിയോഗിക്കുന്നത്. ഗാഡ്ഗില്‍ നേരിട്ട് പഠനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെങ്കില്‍ റിമോട്ട് സെന്‍സിംഗ് സര്‍വേയിലൂടെ വനഭൂമി വേര്‍തിരിക്കുന്ന മാര്‍ഗ്ഗമാണ് കസ്തൂരിരംഗന്‍ സ്വീകരിച്ചത്. വൃക്ഷനിബിഢമായ കാര്‍ഷിക മേഖലയും വനഭൂമിയായി കണക്കാക്കപ്പെട്ടു എന്നതാണ് ഇതിനെ സംബന്ധിച്ചുയര്‍ന്ന പ്രധാന ആക്ഷേപം. ഒരു സുപ്രഭാതത്തില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതോടെ കേരളത്തിലെ കിഴക്കന്‍ മേഖല കലാപഭൂമിയായി മാറി. ജില്ലയിലെ താമരശ്ശേരിയില്‍ അക്രമികള്‍ അഴിഞ്ഞാടി. ഫോറസ്റ്റ് ഓഫീസുകള്‍ക്ക് തീ വെച്ചു. വിലപ്പെട്ട രേഖകള്‍ കത്തിച്ചു ചാമ്പലാക്കി. അനേകം പോലീസുകാര്‍ക്ക് പരിക്കേറ്റു. വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു. ഇടുക്കി ജില്ലയില്‍ ജനങ്ങളെ ബന്ധികളാക്കിക്കൊണ്ട് 48 മണിക്കൂര്‍ റോഡ് ഉപരോധം നടന്നു സ്കൂളുകള്‍ അടച്ചുപൂട്ടി. ഭൂമിയില്‍ ഉള്ളതെല്ലാം മനുഷ്യര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും എല്ലാറ്റിനേയും കൊന്നുതിന്നുവാനും ചൂഷണം ചെയ്യുവാനുള്ള അവകാശം മനുഷ്യനുണ്ടെന്നും വിശ്വസിക്കുന്ന ഒരു വിഭാഗം ആളുകളാണ് ഈ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. സര്‍വ ചരാചരങ്ങളിലും ഈശ്വരാംശമുണ്ടെന്ന് വിശ്വസിക്കുന്ന മറ്റൊരു വിഭാഗം ആളുകളും തെറ്റിദ്ധാരണ മൂലം ഇവരോടൊപ്പം ചേര്‍ന്നു. ജനങ്ങളെ പ്രകോപിപ്പിക്കുന്നതിന് മറ്റു ചില കാരണങ്ങളും ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയില്‍.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സര്‍ക്കാരിന്റെ പ്രേരണയോടുകൂടി നടന്ന കുടിയേറ്റ ചരിത്രം വിസ്മരിക്കാന്‍ കഴിയില്ല. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ രൂപീകരണം നടന്നതിനുശേഷം ചില പ്രദേശങ്ങളെ സംബന്ധിച്ച് തര്‍ക്കം ഉണ്ടാവുകയും അതിനോടനുബന്ധിച്ചുണ്ടായ തമിഴ്നാടിന്റെ കടന്നുകയറ്റം തടയുന്നതിനും ആ കാലഘട്ടത്തിന്റെ നിലനിന്ന ഭക്ഷ്യക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയുമാണ് പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രേരിപ്പിച്ചും സാമ്പത്തിക സഹായം നല്‍കിയും കോട്ടയം-എറണാകുളം ഭാഗത്തുനിന്നുമുള്ള ധാരാളം ആളുകളെ ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കുടിയിരുത്തുകയും അവര്‍ക്ക് സ്ഥലങ്ങള്‍ അളന്നുതിരിച്ചു നല്‍കുകയും ചെയ്തത്. കര്‍ഷകര്‍ പശുക്കളെ വളര്‍ത്തിയാല്‍ ഉദ്യോഗസ്ഥര്‍ അതിനെ അഴിച്ചുകൊണ്ടുപോകുമെന്നും വൈകിട്ട് ആറുമണിക്കു ശേഷം കുട്ടികള്‍ കരഞ്ഞാല്‍ ശിക്ഷാനടപടി ഉണ്ടാകുമെന്നും കര്‍ഷകരുടെ കൃഷിഭൂമികള്‍ ക്രമേണ വനഭൂമിയാക്കിമാറ്റുമെന്നും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ ബോധപൂര്‍വമായ പ്രചാരണം ഉണ്ടായി. ഈ പ്രചരണം നടത്തിയവര്‍ക്ക് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. പ്രക്ഷോഭത്തിന്റെ പേരില്‍ തങ്ങളുടെ ശക്തിയും സ്വാധീനവും പ്രചരിപ്പിക്കുവാന്‍ അവര്‍ ശ്രമിച്ചു. തങ്ങള്‍ പറയുന്നവരെ അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കണമെന്ന് പരസ്യമായി പറഞ്ഞു. നിയന്ത്രണമില്ലാതെ ആരാധനാലയങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തി ലാഭമുണ്ടാക്കാന്‍ അവസരം തന്നില്ലെങ്കില്‍ മലയോര മേഖലയെ ജാലിയന്‍ വാലാബാഗ് ആക്കുമെന്നും പഞ്ചാബിലെ ഭിന്ദ്രന്‍വാലയെപ്പോലെ തങ്ങള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ചില മത മേലധ്യക്ഷന്മാര് പരസ്യ പ്രസ്താവനകള്‍ നടത്തി. പഞ്ചാബ് മോഡല്‍ സമരത്തെക്കുറിച്ച് പറഞ്ഞ ആര്.ബാലകൃഷ്ണപിള്ളയെക്കൊണ്ട് നിര്‍ബന്ധപൂര്‍വം മന്ത്രിസ്ഥാനം രാജിവയ്പ്പിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പഞ്ചപുച്ഛമടക്കി ഇതു കേട്ടുനിന്നു.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ച് പാസാക്കുകയും ചെയ്തിട്ടുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടി കേവലം പത്ത് വോട്ടിനുവേണ്ടി തങ്ങളുടെ സഹയാത്രികരായ ശാസ്ത്രസാഹിത്യ പരിഷത്തിനെ തള്ളിപ്പറഞ്ഞ് ആവേശത്തോടെ സമരത്തില്‍ അണി ചേര്‍ന്നു. കോണ്‍ഗ്രസുകാര്‍ ഈ വിഷയത്തിന്റെ പേരില്‍ പതിവുപോലെ തമ്മില്‍ തല്ലുകയും കൊഞ്ഞനം കുത്തുകയും ചെയ്തു. മാണിയും കുഞ്ഞാടുകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഉറഞ്ഞുതുള്ളി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള സമരം നടക്കുമ്പോള്‍ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് മുമ്പ് നടന്ന മറ്റൊരു സമരത്തിന്റെ ഓര്‍മയിലായിരുന്നു. ഇടുക്കിക്കാരനായ ഒരു മന്ത്രി ഒരു ദിവസം രാത്രിയില്‍ സ്വപ്നം കണ്ടു.
മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്ന് പതിനായിരങ്ങള്‍ ഒലിച്ചുപോയി എന്നതായിരുന്നു സ്വപ്നം. പിറ്റേദിവസം മന്ത്രി സമ്മേളനം വിളിച്ചുകൂട്ടി ഒരു പ്രത്യേക ശരീരഭാഷയോടുകൂടി ഈ കാര്യം വിശദീകരിച്ചു. പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ കേരളം കണ്ടതാണ്. സകല രാഷ്ട്രീയക്കാരും സമരപന്തലിലേക്ക് ഒഴുകി. കേരളം ഭീതിയുടെ മുള്‍മുനയില്‍നിന്ന ദിവസങ്ങളായിരുന്നു ഇത്. ഇതിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം ഉയര്‍ന്ന് തമിഴ്നാട്ടുകാര്‍ കേരളാ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് ചെയ്തു. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ ആയുധങ്ങളുമായി നേര്‍ക്കുനേര്‍ നിന്നു. ഭൂമി വിലയ്ക്കുവാങ്ങിയും പാട്ടത്തിനെടുത്തും തമിഴ്നാട്ടില്‍ കൃഷി ചെയ്തിരുന്ന ആയിരക്കണക്കിന് മലയാളികളെ അവിടെനിന്നും ആട്ടിയോടിച്ചു. അവരുടെ കൃഷികള്‍ വെട്ടി നശിപ്പിച്ചു. കോടികളുടെ നഷ്ടമുണ്ടായി. ദേശീയ പ്രസ്ഥാനങ്ങളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതെ പരിഹരിക്കാന്‍ കഴിഞ്ഞത്.
ഇടുക്കി ജില്ലയില്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുകയും ഡാമുകള്‍ നിറഞ്ഞു തുളുമ്പുകയും ചെയ്ത ഈ വര്‍ഷം ഒരു സമരക്കാരേയും കണ്ടില്ല എന്ന വസ്തുത പരിഗണിക്കുമ്പോള്‍ ഇത്തരം സമരങ്ങളുടെ പിന്നിലെ ഹിഡന്‍ അജണ്ടയെ സംബന്ധിച്ച് നാം ചിന്തിക്കേണ്ടി വരും. ഉത്തരാഖണ്ഡിലും ഇടുക്കിയിലും മറ്റുമുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ നമുക്ക് പാഠമാകേണ്ടതാണ്. ലാഭക്കൊതി മൂത്ത മനുഷ്യര്‍ കുന്നുകള്‍ ഇടിച്ചുനികത്തിയും നീര്‍ച്ചാലുകള്‍ നികത്തിയും മരങ്ങള്‍ വെട്ടി നശിപ്പിച്ചും ആവാസവ്യവസ്ഥകളെ തകര്‍ത്തുകൊണ്ടു നടത്തുന്ന പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചില്ലെങ്കില്‍ നാം വലിയ വില കൊടുക്കേണ്ടിവരും എന്ന കാര്യത്തില്‍ സംശയമില്ല. 25 കോടി ജനങ്ങളുടെ നിലനില്‍പ്പിന് ആധാരമായ പശ്ചിമഘട്ട മലനിരകളെ സംരക്ഷിക്കുന്നതോടൊപ്പം തലമുറകളായി താമസിക്കുന്ന കര്‍ഷകരെ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും ആവശ്യമായ നടപടികള്‍ നമ്മുടെ ഭരണാധികാരികളുടെ ഭാഗത്തുനിന്നുമുണ്ടാകണം. ആശങ്കകള്‍ അകറ്റി ജനങ്ങളെ വസ്തുതകള്‍ ബോധ്യപ്പെടുത്തുന്നതിനുവേണ്ട സത്വരനടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന പോലെ ഗ്രാമസഭകളിലും മറ്റും ചര്‍ച്ചചെയ്ത് ജനങ്ങളുടെ സഹകരണത്തോടും പങ്കാളിത്തത്തോടും കൂടി ആയിരിക്കണം ഇത്തരം പദ്ധതികള്‍ നടപ്പിലാക്കേണ്ടത് എന്നാണ് ഈ കാര്യത്തിലുള്ള ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സുചിന്തിതമായ അഭിപ്രായം.
എം.പി.ചന്ദ്രശേഖരന് (ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: