ദേവകി കുളത്തിന് കരയില്‍ ഇരിക്കുമ്പോള്‍ ആകാശത്ത് മഴക്കാറ് ധൃതിപിടിച്ചെങ്ങോട്ടോ പോകുന്നത് വെള്ളത്തില്‍ പ്രതിഫലിച്ചു. തണുപ്പു കഴിച്ചീറനായ കാറ്റ് മഴക്കാറിന് അനുയാത്ര ചെയ്തുകൊണ്ട് മരങ്ങള്‍ക്കിടയിലൂടെ സഞ്ചരിച്ചു. തുടര്‍ന്ന് ചെറിയ ചാറല്‍മഴ വെള്ളത്തില്‍ കുറേ വൃത്തങ്ങളുണ്ടാക്കി. ഓരോ വൃത്തവും വലുതായി വലുതായി നേര്‍ത്ത് നേര്‍ത്ത് കാണാതായിക്കൊണ്ടിരുന്നു. അപ്പോഴേക്ക് പുതിയ വൃത്തങ്ങള്‍ ഉണ്ടാകുന്നു. കുളത്തിന് വെള്ളത്തിലുണ്ടാകുന്ന വൃത്തങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമോ ? സാധ്യതയില്ല. പക്ഷേ വൃത്തങ്ങളുടെ പാടുപോലും അവശേഷിക്കാതെ മായ്ക്കാന്‍ കഴിയുന്നുണ്ട്. ഈയ്യിടെയായി ദേവകിയുടെ മനസ്സില്‍ ധാരാളം വൃത്തങ്ങള്‍ ഉണ്ടാകുന്നുണ്ട്. അവ കുളത്തിലെ വൃത്തങ്ങളെപ്പോലെ മാഞ്ഞുപോകുന്നില്ലെന്നു മാത്രമല്ല സുന്ദരവര്‍ണ്ണങ്ങള്‍ തൂകി നിലനില്ക്കുകയും ചെയ്യുന്നു. ഇയമേവ സായ്യാ എന്ന മന്ത്രത്തിന്റെ പുതിയ അര്‍ഥം മനസ്സിലുണ്ടാക്കിവിട്ട ഓളം മനസ്സിന്റെ പലകോണുകളിലും ചെന്നുതൊടുന്നു. കുളത്തിലും മനസ്സിലും വൃത്തങ്ങളുണ്ടാക്കുന്ന ഭാവന നല്ല ഭാവനയാണ്. ദേവകി നാലിറയത്തേക്കു നടന്നു. അപ്പോഴേക്കും മഴ ഒന്നുകൂടി കനത്തു. നടുമുറ്റത്ത് മേഞ്ഞ പുല്ലില്‍നിന്ന് തുള്ളികള്‍ വീണുകൊണ്ടിരുന്നു. ദേവകി എഴുത്താണിയും ഓലയും എടുത്ത് എഴുതി.
വാപ്യാം വൃത്തസഹസ്രതാം രചയതി ശ്യാമാഭ്ര തേയം ഗതിഃ
നൈവത്വം നികടാഗതോപി വിതരത്ത്യന്യാസു വൃത്തീരിമാഃ
ശീതത്വം ഹൃദയേ തവാസ്തി ജലദശ്ചേല്‍ കിം ത്വയേത്ഥം വൃഥാ
ശാന്തസ്വാന്തസരോവരേഷു വിഷമാ വൃത്തീഃ കൃതാമത്തവല്?’
(അല്ലയോ കറുത്ത മേഘമേ നിന്റെ ചലനം കുളത്തില്‍ ആയിരം വൃത്തങ്ങള്‍ ഉണ്ടാക്കുന്നു. നീ അടുത്തല്ലെങ്കിലും മറ്റുള്ളവരില്‍ വൃത്തികളുണ്ടാക്കുന്നു. നിന്റെ ഉള്ളില്‍ ശീതത്വം ഉണ്ടെങ്കില്‍ എന്തിനാണ് വെറുതെ ശാന്തമനസ്സുകളായ സരോവരങ്ങളില്‍ വിഷമമായ വൃത്തികള്‍ ഭ്രാന്തനെപ്പോലെ ഉണ്ടാക്കുന്നത്?) തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ അച്ഛനോട് പറയണം. അച്ഛന് ശിഷ്യനെ പഠിപ്പിക്കുകയാകും. അങ്ങോട്ടു പോകാന്‍ പറ്റില്ല. അനുജന് തെക്കിനിയിലിരുന്ന് സിദ്ധരൂപം ഉരുവിടുന്നുണ്ട്. ദേവകി അനുജന്റെ അടുത്തുചെന്നു പറഞ്ഞു. ‘നീ ഇതൊന്ന് അച്ഛന് കൊടുത്ത് തെറ്റുണ്ടെങ്കില്‍ തിരുത്താന്‍ പറയ്യോ?’ സിദ്ധരൂപം ഉരുവിടുന്നതില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തില്‍ അനുജന് കോമാളികാട്ടി കാലുകള്‍ വലിച്ചു വച്ചു നടന്നു. ഇറയത്തുനിന്ന് മഴത്തുള്ളികള്‍ വീണ് ഭൂമി ആര്‍ദ്രയാകുന്നു. ഭൂമിക്ക് വൃത്തികളുണ്ടാകുന്നില്ല. ഭൂമി അമ്മയാണ്. അമ്മമാര്‍ക്ക് ആര്ദ്രയാകാനേ അറിയുന്നുണ്ടാകൂ. അനുജന് ഓലയും പിടിച്ച് ഓടിക്കൊണ്ട് തിരിച്ചുവന്നു. ‘ഓപ്പോളേ അച്ഛന് ഓപ്പോളുടെ ശ്ലോകം ഉറക്കെ വായിച്ചു. തെറ്റൊന്നും ഇല്യാന്ന് പറഞ്ഞു. ‘ദേവകി മനസ്സിനോട് സ്വകാര്യം പറഞ്ഞു.’ എന്നാല്‍ ശിഷ്യനും കേട്ടുകാണും. ലജ്ജ ഉണര്‍ന്നു വരുന്നതു കാണാന്‍ കണ്ണുണ്ടോ ആവോ? ഇതും കവിതയാണോ? വൃത്തം ഇല്ലെന്നു തോന്നുന്നു. ഗദ്യകവിതയാകും. ഉള്ളിലടങ്ങാതെ കവിതയൊഴുകുന്ന കാലം ആയിരിക്കാം ഇത്’
മാടമ്പിയിലെ കൊട്ടെണ്ണയുടെ ഗന്ധത്തോടെ കത്തുന്ന തിരിതാഴ്ത്തി കട്ടിലിലിരുന്നുകൊണ്ട് പത്നി ഇരിപ്പത്തിനോട് ചോദിച്ചു. ‘എന്താ ഈ ഇയമേവസായ്യാ എന്നു പറഞ്ഞാല്‍ അര്‍ഥം?’ ‘ഉം? എന്താ ചോദിക്കാന്‍?’ ഇരിപ്പം കൈ തലയ്ക്ക് താങ്ങാക്കി വച്ചുകൊണ്ടു ചോദിച്ചു ‘അല്ല. ദേവകി ഇന്ന് എടയ്ക്കെടയ്ക്ക് അത് ങ്ങനെ ചൊല്ലണത് കേട്ടു.’ ഇരിപ്പത്തിന്റെ പത്നി ഭൂമി തൊട്ടു തലയില്‍ വച്ച് രണ്ടുപേരുടെയും നിഴലുകള്‍ വേര്‍തിരിക്കാന്‍ പറ്റാത്ത വിധത്തില്‍ ഇരിപ്പത്തിനോട് ചേര്‍ന്നു കിടന്നു. ‘അവള് ഇവള് തന്നെ ആണ് എന്നാണര്‍ഥം’ ചുമരില്‍ സംസാരം ശ്രദ്ധിച്ചിരുന്ന ഗൗളി സമ്മതരൂപത്തില്‍ എന്തോ ശബ്ദമുണ്ടാക്കി. മാടമ്പിയിലെ ജ്വാല ഒന്നു ചെരിഞ്ഞ് അവരുടെ താഴ്ന്ന ശബ്ദത്തിലുള്ള സംസാരം ശ്രദ്ധിച്ചു. ‘ചൂരക്കോട്ടെ ഉണ്ണി ഇന്ന് ഈ മന്ത്രം ചൊല്ലലുണ്ടായ്യോ?’ ‘ഉവ്വ്’ വളരെ കനത്ത നിശ്ശബ്ദതയ്ക്കു ശേഷം ദേവകിയുടെ അമ്മ പറഞ്ഞു. ‘ചൂരക്കോട്ടെ ഉണ്ണ്യേ കുറിച്ച് പറഞ്ഞപ്പൊ ദേവകിക്ക് ഒരു ദീര്‍ഘനിശ്വാസം കണ്ടു.’ ദേവകിയുടെ ദീര്‍ഘനിശ്വാസത്തിന്റെ പ്രതിധ്വനിപോലെ ഇരിപ്പത്തിനും പത്നിക്കും ദീര്‍ഘനിശ്വാസം പുറപ്പെട്ടു. ‘ഉം. എനിക്കും ഉണ്ണീടെ ഭാവങ്ങളില്‍ ചില നിറങ്ങള്‍ ഉണ്ട് എന്ന തോന്നലുണ്ടായിട്ടുണ്ട്.
ദേവകി ഇന്നൊരു ശ്ലോകം എഴുതി. അതിലും ചില സൂചനകളുണ്ട്.’ ഇരിപ്പത്തിന്റെ മാറത്തേക്ക് തല ചായ്ച്ചു വച്ച് പത്നി ചോദിച്ചു. ‘ഒന്നാലോചിച്ചൂടേ?’ പത്നിയുടെ കൈ അലസമായി ഉഴിഞ്ഞുകൊണ്ട് ഇരിപ്പം ചോദിച്ചു. ‘ദേവകീടെ അമ്മാമന്, അവനോന്റെ സഹോദരന് സമ്മതാവ്വോ? മരുമകളെ പരദേശിക്ക് കൊടുക്കണത് വേങ്ങക്കര അഗ്നിദത്തന്‍ നമ്പൂതിരിക്ക് സമ്മതാവ്വോ? പരദേശ്യാണലോ ഉണ്ണി അദ്ദേഹത്തിന്റെ കണ്ണില്‍’ ഇരിപ്പത്തിന്റെ അവജ്ഞാഭാവം മുറിയിലെ ഇരുളിന് കറുപ്പു കൂട്ടിയതായി ദേവകിയുടെ അമ്മയ്ക്കു തോന്നി. ‘കാര്യം എന്റെ ഏട്ടനൊക്കെ ആണ്. പക്ഷേ ഈ കാര്യത്തില്‍ ഏട്ടന്റെ ഇഷ്ടം നോക്കണ്ട. നോക്ക്യാല് താന്നീലെ യാഗം പോലെ ആവും. പെങ്കൊട കഴ്യേല് ണ്ടാവില്യ.’ നനുത്ത സമാധാനസ്പര്ശം പോലെ ദേവകിയുടെ അമ്മ ഇരിപ്പത്തിന്റെ മാറത്ത് കൈവെച്ചുകൊണ്ട് ഭര്‍ത്താവിന്റെ ഇങ്ഗിതം തിരഞ്ഞു. ‘ജാതകം ഒന്നു ചോദിച്ചു നോക്കാം. ചൊമാരി ഉണ്ണീടെ വേളി ശ്രമിക്കുന്ന കാര്യം പറഞ്ഞിരുന്നു. നാളെ തന്നെ പോകാം.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: