പൗണ്ട്രക വാസുദേവന്മാരുടെ വിളയാട്ടമാണ് കേരളത്തില്‍. പീതാംബരവും പീലിയും വെച്ച് ശ്രീകൃഷ്ണനായി ചമഞ്ഞുനടന്ന് ഒടുവില്‍ സുദര്ശനത്തിനിരയായ ഒരു കപടനാട്യക്കാരന് രാജാവാണ് ഇപ്പറഞ്ഞ പൗണ്ട്രകന്. അതുമാതിരിയാണ് ചെന്നിത്തല ഗാന്ധിയുടെയും സഖാവ് ലാവ്ലിന്റെയുമൊക്കെ വേഷംകെട്ടലുകള്‍. കേരളത്തിലെ കോളനികളിലൊക്കെ താമസിക്കുന്നവര്‍ പാളത്തൊപ്പിയും ധരിച്ചാണ് നടപ്പെന്നാണ് ചെന്നിത്തല ഗാന്ധിയുടെ ധാരണ. അതുകൊണ്ടാണ് പാവത്താന്‍ കോളനിയാത്രയ്ക്കിറങ്ങുമ്പോള് പാളത്തൊപ്പിയണിഞ്ഞ് സ്വയം അപഹാസ്യനാകുന്നത്. പാളത്തൊപ്പിഗാന്ധിയുടെ കോളനിപ്രയാണം അവസാനിച്ചപ്പോഴാണ് താമരശ്ശേരിച്ചുരമിറങ്ങി അന്തിക്രിസ്തുവിന്റെ വരവ്. പേരില്‍ത്തന്നെയുണ്ട് മലയാളിക്ക് ദഹിക്കാത്ത ഒരു കന്നംതിരിവ്. റമിജിയോസ് മരിയ പോള്‍ ഇഞ്ചനാനിയില്‍. താമരശ്ശേരി അതിരൂപതയിലെ വലിയ ഇടയനാണ് അദ്ദേഹം. ഇപ്പോഴത്തെ പണി കേരളത്തില്‍ ജാലിയന്‍വാലാബാഗ് സൃഷ്ടിക്കലാണ്.
ഇഞ്ചനാനിയലിന്റെ ആദിമ പിതാക്കന്മാരെ ലോഡ്കണക്കിന് ഇന്ത്യയിലേക്ക് തട്ടിയ ബ്രിട്ടീഷുകാരന്റെ കുടിലതയുടെ മറുപേരാണ് ജാലിയന്‍വാലാബാഗ്. കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍നിന്ന് സമാധാനത്തിന്റെ കുത്തകകച്ചവടക്കാരന് പ്രഖ്യാപിക്കുന്നത് ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്നാണ്. കത്തനാരുടെ കൈയില്‍ വെള്ളരിപ്രാവല്ല ജനറല്‍ ഡയറുടെ തോക്കാണെന്ന് സാരം. മറിച്ച് ഇഞ്ചനാനിയല്‍ പിതാവ് ഇടുക്കിബിഷപ്പ് ആനിക്കുഴിക്കാട്ടില്‍ നയിക്കുന്ന ശബരിമലതീര്ത്ഥാടനവിരുദ്ധ തെരുവുവാസ സമരത്തിന് ഓശാന പാടുകയാണെന്ന് ആരെങ്കിലും ധരിച്ചാല്‍ അത് അബദ്ധമാകുമെന്നേ പറയാനുള്ളൂ. പുതുപ്പള്ളി കുഞ്ഞൂഞ്ഞിന്റെ ഭരണകാലത്ത് കേരളമൊരു കൊച്ചു വത്തിക്കാന്സിറ്റിയാണെന്ന മട്ടിലാണ് സഭാപിതാക്കന്മാരുടെ പെരുമാറ്റം. മുഖ്യമന്ത്രിക്കുപ്പായത്തിലേക്ക് നൂണ്ടുകയറാന്പാകത്തിന് ശരീരത്തെ ഫ്ളെക്സിബിളാക്കുന്ന തിരക്കിലാണ് സഖാവ് ലാവ്ലിന് പിണറായി. അതുകൊണ്ടാണല്ലോ മത്തായിചാക്കോ വിവാദത്തില്‍ നികൃഷ്ടജീവിയെന്ന് കണ്ണുംപൂട്ടി അധിക്ഷേപിച്ച അതേ താമരശ്ശേരി ബിഷപ്പിന്റെ കൈമുത്തി കേരളമാകെ ഹര്ത്താലിലാറാടിച്ചുകളഞ്ഞത്. നികൃഷ്ടജീവി വിവാദത്തിലെന്തായിരുന്നു കേരളത്തിലെ കമ്യൂണിസ്റ്റുകളും ക്രൈസ്തവസഭാ നേതൃത്വവും തമ്മിലുണ്ടായ കോലാഹലം. എന്നിട്ടിപ്പോള്‍ പശ്ചിമഘട്ടമാകെ കയ്യേറാനും കര്ഷകവേഷംകെട്ടി ഭൂമികച്ചവടം നടത്താനും പള്ളിയും പാര്‍ട്ടിയും കൈകോര്‍ക്കുന്നു.
മുമ്പൊരിക്കല്‍ കേരളത്തെ പഞ്ചാബാക്കുമെന്ന് പ്രസംഗിച്ചതിന്റെ പേരില്‍ ജനസേവനപ്പണി നിര്‍ത്തി വീട്ടിലിരിക്കേണ്ടിവന്ന ഒരു നേതാവുണ്ട് കൊട്ടാരക്കരയില്‍. കേരളത്തില്‍ ജാലിയന്‍വാലാബാഗ് സൃഷ്ടിക്കുമെന്ന ഒരു മതമേധാവി പരസ്യമായി പ്രഖ്യാപിച്ചിട്ടും ഇയാളെ പിടിച്ച് തുറുങ്കിലടയ്ക്കണമെന്ന് പറയാന്‍ ഇച്ഛാശക്തിയുള്ള ഒരു സംഘടനയും നേതാവും കേരളത്തിലില്ലാതാകുന്നു എന്ന കടുത്ത അനാഥാവസ്ഥായാണ് നമ്മെ തുറിച്ചു നോക്കുന്നത്. സോണിയയും പള്ളിയുമാണ് കോണ്‍ഗ്രസ് എന്ന് ഇനിയും തിരിച്ചറിയാത്ത തോമസ് – അന്നമ്മ ദമ്പതികളുടെ മകന് ഒരു പി.ടി. തോമസ് മാത്രം കത്തനാരുടെ കടന്നാക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തുന്നു. താമരശ്ശേരി ബിഷപ്പിന് തായം കളിക്കാനുള്ള തറവാട്ടുവകസ്വത്തല്ല പശ്ചിമഘട്ടമെന്ന് ബോധ്യപ്പെടുത്താന്‍ ഇനി വൈകാന്‍ പാടില്ലെന്നതിന്റെ സൂചനയാണ് ഇഞ്ചനാനിയല്‍ കോഴിക്കോട് നടത്തിയ കലാപാഹ്വാനം. നിയമവും പോലീസും ഭരണാധികാരികളും കൈയും കെട്ടി നോക്കിനില്‍ക്കെ നാടിന്റെ സംസ്കൃതിയുടെ ഈടുവെയ്പുകളെല്ലാം ചോര്‍ത്തിയെടുത്ത് മതാന്തരം ചെയ്ത് തനിക്കാക്കിയ ഒരുകൂട്ടമാളുകള്‍ പച്ചക്കള്ളം പ്രചരിപ്പിച്ച് ജനങ്ങളെ അരക്ഷിതരും അസ്വസ്ഥരുമാക്കുന്നു. നാല് വോട്ട് അധികം കിട്ടുമെന്ന ലാഭം നോക്കി ഇടതും വലതുമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ആ നുണപ്രചാരണത്തിന് കൊടിപിടിക്കുന്നു. ജനങ്ങള്‍ ഇത്തരം തെറ്റായ പ്രചാരണങ്ങളില്‍ വീണുപോകരുതെന്ന് മുന്നറിയിപ്പ് നല്കിയ ഒരു എംപിയുടെ രാജി ആവശ്യപ്പെട്ട് ബിഷപ്പിന്റെ നേതൃത്വത്തില്‍ തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കുന്നു. അതും പോരാഞ്ഞ് ജീവനുള്ള എംപിക്ക് ശവഘോഷയാത്ര. അതിന് മുന്നില്‍ പാതിരിമാരുടെ കൈകൊട്ടിപ്പാട്ട്. എട്ടുംപൊട്ടും തിരിയാത്ത കുട്ടികളെക്കൊണ്ട് ശവത്തിന് മുകളില്‍ ചൂല ്കൊണ്ടടിപ്പിച്ച് പ്രതിഷേധപ്പേക്കൂത്ത്. ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചതിന്, അവരെ മതംമാറ്റാതിരുന്നതിന്, മക്കള്‍ക്ക് വിവേകെന്നും വിഷ്ണുവെന്നും പേരിട്ടതിന് ആനിക്കുഴിക്കാട്ടിലച്ചനും സംഘവും നടത്തിയ കടന്നാക്രമണം. ‘ദൈവമേ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്കറിയാം, ഇവരോട് പൊറുക്കരുതേ’ എന്ന് പ്രാര്‍ത്ഥിക്കുകയല്ലാതെ എന്ത് ചെയ്യാന്‍. തന്റെ രാജി ആവശ്യപ്പെട്ട വാര്‍ത്തയറിഞ്ഞ് പി. ടി. തോമസ് പ്രതികരിച്ചത്, ‘കത്തനാര് പറഞ്ഞാല്‍ കപ്യാര് പോലും രാജിവെക്കില്ല’ എന്നായിരുന്നു. എന്നാല്‍ ദയനീയമായി തോന്നിയത് തോമസിന്റെ ഒറ്റപ്പെടലായിരുന്നു. പിന്തുണയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം പോലും കൂടെയില്ലാത്ത തോമസിന് ഒടുവില്‍ കിട്ടിയ ഉപദേശം സഭയോട് കൂടുതല്‍ കളിക്കാന്‍ നില്‍ക്കണ്ട എന്നാണത്രെ. അതാണ് കേരളത്തില്‍ സഭാ നേതൃത്വത്തിന്റെ പിടിപാട്.
അല്ലെങ്കില്‍ നോക്കൂ, ഇറ്റാലിയന്മറീനുകളുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമാന്തര സര്ക്കാരാവുകയായിരുന്നില്ലേ സഭ. ഇറ്റാലിയന്‍ മന്ത്രി സ്റ്റെഫാന്‍ ദെ മിസ്തുറ കൊല്ലത്തെത്തിയതും ഇരകളുടെ ആശ്രിതരുമായി ഒരുകോടിയുടെ ഒത്തുതീര്‍പ്പുണ്ടാക്കിയതും മടങ്ങിയതുമൊക്കെ ഈ സമാന്തര സര്‍ക്കാരിന്റെ ചെലവിലായിരുന്നു. ഒരു രാജ്യാന്തര പ്രശ്നത്തില്‍ കര്‍ദിനാള്‍ മുതല്‍ കൊല്ലം ബിഷപ്പ് വരെയുള്ളവര്‍ നടത്തിയ ഇടപെടലുകള്‍ തിരിച്ചറിയേണ്ടവര്‍ തിരിച്ചറിഞ്ഞില്ലെങ്കില്‍ എന്തു പറയാനാണ്.
പവിത്രനദികളുടെ ഉറവിടത്തിനു മുകളിലാണ് താമരശ്ശേരി ബിഷപ്പിന്റെ ജാലിയന്‍വാലാബാഗ് ഭീഷണി മുഴങ്ങുന്നത്. പവിത്ര പമ്പയും ആറന്മുളയും ശബരിമലയും നശിക്കുന്നതുകൊണ്ട് കൊണ്ട് ആര്‍ക്കാണ് നേട്ടമെന്ന് അറിയാനുള്ള ബുദ്ധിയെങ്കിലും ഉണ്ടാകണം. മഹാബലേശ്വരവും പഞ്ചാഗ്നിപീഠവും ശതപുര ഗിരിനിരകളും നീലഗിരിക്കുന്നുകളും അഗസ്ത്യമലയും കുമാരപര്‍വതവും പളനിമാമലയും പുഷ്പഗിരിയും ശിവസമുദ്രം വെള്ളച്ചാട്ടവും നിളാനദിയും പൂര്‍ണയും നേത്രാവതിയും തുംഗഭദ്രയും കബനിയും ഭവാനിപ്പുഴയും കൃഷ്ണയും കാവേരിയും ബ്രഹ്മഗിരിയുമൊക്ക പവിത്രമായി കാണുന്ന ജനതതി പശ്ചിമഘട്ടത്തെ രാഷ്ട്രത്തിന്റെ ഭാവിക്ക് വേണ്ടിയെങ്കിലും നിലനിര്ത്താനിറങ്ങണ്ടെ. താമരശ്ശേരി ബിഷപ്പിനെപോലുള്ള സീയോണ്‍ സഞ്ചാരികള്‍ക്ക് വാഗ്ദത്ത ഭൂമിയിലേക്കുള്ള യാത്രയ്ക്കിടയില്‍ സുഖിച്ചുവാഴാന്‍ ലഭിച്ച ഇടത്താവളം മാത്രമാണ് ഇത്. എന്നാല്‍ സഹ്യാദ്രി പകര്‍ന്ന കുടിവെള്ളവും കുളിര്‍കാറ്റും സനാതന സംസ്കൃതിയുടെ പ്രവാഹങ്ങളും പോറ്റി വളര്‍ത്തിയ ജീവിതം ഇവിടെയുണ്ട്. അവര്‍ക്കുള്ളതാണ് പിതാവേ ആ മലനിരകള്‍.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: