(യജ്ഞത്തിനു തയ്യാറാവുന്ന യജമാനപത്നിയുടെ പ്രാര്‍ത്ഥനയില്‍ നല്ല മനസ്സുണ്ടാകാണം എന്നു പ്രാര്‍ത്ഥിക്കുന്ന
മന്ത്രഭാഗമാണ് ആശാസാനാ സൗമനസം എന്നത്)
കൃഷ്ണശര്‍മ്മയുടെ പത്നി പ്രിയദത്ത കുട്ടകളെ നോക്കി. ഭദ്ര മുത്തശ്ശിയുടെ കാലില്‍ കിടന്നുറങ്ങിയിരിക്കുന്നു. വിഷ്ണു മുന്നില്‍ ആകാശത്തോളം ഉയരത്തില്‍ നില്ക്കുന്ന നില്ക്കുന്ന മലയിലേക്കു തന്നെ നോക്കിയിരിക്കുകയാണ്. വിഷ്ണുവിന് ലക്ഷ്യസ്ഥാനത്തെത്തി എന്നറിയാം. അതിന്റെ ആകാംക്ഷയിലായിരിക്കും. സാധാരണ ആതിഥ്യം തരുന്ന ഗൃഹങ്ങളില്‍ നിന്ന് ഉദയത്തിനും എത്രയോ മുമ്പേ യാത്രതിരിക്കുകയാണ് പതിവ്. പ്രഭാതമായാല് സന്ധ്യാവന്ദനത്തിനും ദേവകാര്യങ്ങള്ക്കും ആയി എവിടേയെങ്കിലും യാത്ര നിര്‍ത്തിവയ്ക്കും. അപ്പോള്‍ വിഷ്ണുവും ഭദ്രയും ഉറങ്ങും. ഇന്ന് വിഷ്ണു ഉണര്‍ന്നിരിക്കട്ടെ. ഇനി ചിട്ടകളെല്ലാം മാറാന്‍ പോകുകയാണ്.
മുന്നിലുള്ള മലയില്‍ അങ്ങിങ്ങ് പുകപോലെ മഞ്ഞ് അലസമായി പൊങ്ങുന്നുണ്ട്. ദേവാലയത്തിന്റെ ഒരു വശത്തുകൂടെ ഒഴുകുന്ന അരുവി ആ മലയില്‍ നിന്ന് ഒഴുകി വരുന്നതാകാം. പ്രിയദത്ത അരുവിയിലേക്ക് വിഷ്ണുവിനെ കൂട്ടി നടന്നു. അടുത്തേക്കെത്തുന്നതിനനുസരിച്ച് മനസ്സില്‍ കുളിരുണര്‍ത്തുന്ന അരുവിയുടെ ശബ്ദം ഇടതൂര്‍ന്ന് അന്തരിക്ഷത്തിലേക്ക് പ്രവഹിക്കുന്നതായി തോന്നി. ഉരുളന്‍ കല്ലുകളില്‍ കൂടി ഒഴുകുന്ന വെള്ളം തെളിവുള്ളതും എണ്ണമയമുള്ളതുപോലെ സുന്ദരവുമാണ്. ഒന്നു രണ്ടു സ്ത്രീകള്‍ അരുവിയില്‍ കുളിച്ച് അര്‍ദ്ധനഗ്നകളായി വിറയ്ക്കുന്ന ചുണ്ടുകള്‍ കൊണ്ട് എന്തോ തമ്മില്‍ സ്വകാര്യം പറഞ്ഞു. പരദേശിനിയുടെ വേഷം കണ്ടിട്ടാകും. മാറുമറയ്ക്കണമെന്ന ചിന്തപോലും അവര്‍ക്കില്ല. പ്രിയദത്ത ആലോചിച്ചു. ഇവിടെ സ്ത്രീകളെല്ലാം ഇങ്ങനെ തന്നെ ആണോ നടക്കുന്നത്? ഇനി ഭാവി മുഴുവന്‍ അര്‍ദ്ധനഗ്നയായി നടക്കേണ്ടിവരുമോ?
തണുപ്പിലേക്കിറങ്ങാന് മടിച്ചു നില്ക്കുന്ന വിഷ്ണുവിനെ അരുവിയിലേക്കിറക്കി കാലും മുഖവും കഴുകിച്ച് കയറ്റി നിര്‍ത്തി ജലപാത്രത്തില്‍ ജലമെടുത്ത് കയ്യില്‍ കൊടുത്തു. നനവുള്ള തണുപ്പ് വിഷ്ണുവിന് ദേഹത്തു കോരിത്തരിപ്പുണ്ടാക്കുകയും ചുണ്ടുകളിലും കൈകളിലും വിറയലുണ്ടാക്കുകയും ചെയ്യുന്നുണ്ട്. തണുത്ത വെള്ളത്തില്‍ വളരെ നേരം നടന്നതിന്റെ ക്ഷീണം കഴുകിക്കളഞ്ഞു. തിരിച്ചെത്തി അമ്മയുടെ അടുത്ത് ജലപാത്രം വച്ച് ഭദ്രയെ എടുത്തു തോളത്തിട്ടു. അമ്മ ചുളിഞ്ഞ മുഖത്തേക്കിറങ്ങിയ തലമുടികള്‍ തുടച്ചു മാറ്റി മുഖംകഴുകി. ‘കൃഷ്ണന് എന്താ വരാത്തത്?’ അമ്മ ചോദിച്ചു. ഇയ്യിടെയായി അമ്മയ്ക്ക് ഉദ്വേഗം കൂടുതലാണ്. ഭര്‍ത്താവിന്റെ അനുജന്മാരായ കേശവനും രവിയും വേദത്തിലുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയാണ്. കേശവനെ മുഷിഞ്ഞ ഭാവത്തില്‍നിന്ന് ഉയര്‍ത്തിയെടുക്കാന്‍ രവി പ്രയോഗിക്കുന്ന വഴിയാണ് ഈ ചര്‍ച്ചകള്‍. വിഷ്ണു വീണ്ടും മലയിലേക്കു നോക്കിയിരിക്കാന്‍ തുടങ്ങി.
(തുടരും….)
കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: