ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പാരിസ്ഥിതിക അനുമതികൂടി ലഭിച്ചതോടെ കെജിഎസ് ഗ്രൂപ്പ് കമ്പനിക്ക് സര്‍ക്കാരിന്റെ എല്ലാ അനുമതികളും ആയി എന്നാണ് അവരുടെ വിലയിരുത്തല്‍. സാങ്കേതികമായി ഇത് ശരിയായിരിക്കാം, എന്നാല്‍ നിയമത്തിന്റെയും ജനങ്ങളുടെയും അംഗീകാരം (ക്ലിയറന്‍സ്) ഇനിയും ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ഏറ്റവും ആവശ്യമായിട്ടുള്ളതും അനിഷേധ്യമായിട്ടുള്ളതും ഇവ തന്നെ. പക്ഷേ കെജിഎസ് ഗ്രൂപ്പ് ഏത് അംഗീകാരവും നേടിയെടുക്കാനാവുമെന്ന പൂര്‍ണ്ണവിശ്വാസത്തിലാണ്.
അധികാരിവര്‍ഗ്ഗത്തെ സ്വന്തം ചൊല്‍പ്പടിയിലാക്കി എന്ത് ഉത്തരവും കെജിഎസ്സിന് വാങ്ങാനാവുമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആറന്മുള വിമാനത്താവളത്തിന് ലഭിച്ച പാരിസ്ഥിതിക അനുമതി. വെറും നാലു മാസമേ വേണ്ടി വന്നുള്ളൂ. കണ്ണൂര്‍ വിമാനത്താവളം സര്‍ക്കാര്‍ പങ്കാളിത്തത്തോടെ ആയിരുന്നിട്ടും പാരിസ്ഥിതിക അനുമതി കിട്ടാന്‍ 8 വര്‍ഷം വേണ്ടി വന്നു. റോഡിന് വീതി കൂട്ടുവാന്‍ പാര്‍ശ്വങ്ങളിലുള്ള കുഴി നികത്തുന്നതിന് പാരിസ്ഥിതിക അനുമതിക്ക് പാവപ്പെട്ട നാട്ടുകാര്‍ വര്‍ഷങ്ങളോളം കാത്തിരിക്കാറുണ്ട്. ആറന്മുളയില് കെജിഎസ് ഗ്രൂപ്പിന് അതൊന്നും വേണ്ടി വന്നില്ല.
ഭരണചക്രം തിരിക്കുന്ന സോണിയ – രാഹുല്‍ കുടുംബത്തിന്റെ പിന്‍സീറ്റ് ഡ്രൈവറായ റോബര്‍ട്ട് വധേരക്കും വ്യവസായ ഭീമന്മാരായ റിലയന്‍സ് ഗ്രൂപ്പിനും ബന്ധമുള്ള കെജിഎസ് ഗ്രൂപ്പ് ദല്‍ഹിയില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയെന്നത് ഒരു വലിയ നേട്ടമൊന്നുമല്ല. അവരെ സംബന്ധിച്ചിടത്തോളം ഒരു സാധാരണ സംഭവം മാത്രമാണത്.
ആറന്മുള വിമാനത്താവളത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ നല്കിയ പ്രോജക്ട് റിപ്പോര്‍ട്ടില്‍ നിന്നും തുടങ്ങിയതാണ് കെജിഎസ് ഗ്രൂപ്പിന്റെ കള്ളക്കളികളും തരികിടകളും. കിറ്റ്കോ എന്ന കേരള അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിന്റെ അംഗീകാരത്തോടും ശുപാര്‍ശയോടും കൂടിയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് കമ്പനി നാളിതുവരെ അവകാശപ്പെട്ടത്. ആറന്മുള ക്ഷേത്ര കൊടിമരത്തിന്റെയും ഗോപുരത്തിന്റെയും പൊക്കം കുറയ്ക്കുന്നതു സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായപ്പോള്‍ കിറ്റ്കോ സത്യസ്ഥിതിയുമായി രംഗത്തു വന്നു. തങ്ങളുടെ അറിവുകൂടാതെ കിറ്റ്കോയുടെ പേര് ദുരുപയോഗം ചെയ്തുവെന്നും കെജിഎസ്സിനെതിരെ നടപടി സ്വീകരിക്കുമെന്നും മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു. കിറ്റ്കോ അറിയാതെ കിറ്റ്കോയുടേതെന്നു പറഞ്ഞും എംബ്ലവും പേരും ഉപയോഗപ്പെടുത്തിയുമാണ് കെജിഎസ് പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ വ്യോമയാന പരിസ്ഥിതി മന്ത്രാലയങ്ങള്‍ ഇതിനോടകം അനുമതി നല്‍കിക്കഴിഞ്ഞു.
പ്രോജക്ടിന് അപേക്ഷ നല്കിയതു തന്നെ വ്യാജമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ അതിന്റെ പിന്‍ബലത്തില്‍ ലഭിച്ച എല്ലാ അനുമതികളും റദ്ദ് ചെയ്യേണ്ടതാണ്.
പ്രതിരോധമന്ത്രാലയം ആദ്യം അനുമതി നിഷേധിച്ചു.കൊച്ചി നാവികത്താവളത്തിന്റെ പറക്കല്‍ പ്രദേശമാണെന്നതായിരുന്നു കാരണം. പക്ഷേ എ.കെ. ആന്റണി നേരിട്ട് ഇടപെട്ട് ആ തടസ്സവും നീക്കി. എങ്ങനെയാണ് സേനയുടെ പറക്കല്‍ പ്രദേശമാണെന്ന വാദത്തെ മറികടന്നതെന്ന് ആര്‍ക്കുമറിയില്ല. ഒരു വിമാനത്താവളത്തിന്റെ 150 കിമീ വ്യോമദൂരത്തിനുള്ളില് മറ്റൊരു വിമാനത്താവളം പാടില്ലെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കര്‍ശന നിലപാട്. നെടുമ്പാശ്ശേരി തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും ആറന്മുളയിലേക്കുള്ള ദൂരം 100 കിലോ മീറ്ററില്‍ താഴെയാണ്. വ്യോമയാന മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കമ്മിറ്റിയും ഇക്കാര്യമുന്നയിച്ച് അനുമതി റദ്ദാക്കണമെന്ന് ശുപാര്‍ശ ചെയ്തു. ഹൈദരാബാദ്, ബാംഗ്ലൂര്‍ വിമാനത്താവളങ്ങള്‍ക്ക് അനുമതി റദ്ദാക്കിയ ഉദാഹരണവും കമ്മിറ്റി ചൂണ്ടിക്കാണിച്ചിരുന്നു. കേന്ദ്ര എക്സൈസ് കസ്റ്റംസ് വകുപ്പും കേന്ദ്ര ധനകാര്യ വകുപ്പും വിമാനത്താവളം പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സ്റ്റിയറിംഗ് കമ്മിറ്റി ആറന്മുള വിമാനത്താവളത്തെക്കുറിച്ച് ഒരു പഠനം നടത്തി. ചുറ്റുപാടുമുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്ന് ആയിരുന്നു പഠന വിഷയം. വിമാനത്താവളത്തിന് ചുറ്റും മരങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും മറ്റുമുള്ള അനുവദനീയ ഉയരം 23 മീറ്റര്‍ ആകയാല്‍ 7 മീറ്റര്‍ കുറയ്ക്കണമെന്നു നിര്‍ദ്ദേശിച്ചു. ഗോപുരത്തിനും പൊക്കം കൂടുതലാണ്. സമീപത്തുള്ള കുന്നുകളുടെ പൊക്കവും കുറക്കേണ്ടി വരുമെന്ന് സ്റ്റിയറിംഗ് കമ്മിറ്റി കണ്ടെത്തി.
ഇപ്പറഞ്ഞതെല്ലാം നിയമവും കീഴ്വഴക്കവുമാണ്. പക്ഷേ കെജിഎസ് ഗ്രൂപ്പിന് അതൊന്നും ബാധകമല്ല. അവര്‍ വ്യോമയാന മന്ത്രാലയത്തിന്റെ ക്ലിയറന്‍സും വാങ്ങി.ഇത്രയേറെ പ്രതികൂല അഭിപ്രായങ്ങള്‍ നിലനില്‍ക്കെയാണ് ഇപ്പോള്‍ അന്തിമാനുമതി പരിസ്ഥിതി വകുപ്പും നല്‍കിയത്.
കെജിഎസ് ഗ്രൂപ്പും കേരളാ സര്‍ക്കാരും വസ്തുതകള്‍ മറച്ചുവെച്ചും തെറ്റിദ്ധരിപ്പിച്ചുമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതിക അനുമതി വാങ്ങിയത്. അതിനാല്‍ അനുമതി പിന്‍വലിക്കണം.
വിമാനത്താവളത്തിനു വേണ്ടി സര്‍ക്കാരിന് സമര്‍പ്പിച്ച വിവരങ്ങള്‍ പാരിസ്ഥിതിക അനുമതി ഉത്തരവില്‍ മന്ത്രാലയം രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിത്തോട് വര്‍ഷങ്ങളായി വേണ്ട വിധത്തില്‍ പരിപാലിക്കാത്തതിനാലാണ് നീരൊഴുക്കു തടസ്സപ്പെട്ടതെന്ന കെജിഎസ് ഗ്രൂപ്പിന്റെ വാദം പച്ചനുണയാണ്.
വിമാനത്താവളത്തിനു വേണ്ടി തോട് മണ്ണിട്ട് മൂടിയതുകൊണ്ടും കോഴിപ്പാലവും നാല്ക്കാലിക്കല് പാലവും പണിയുന്നതിനു വേണ്ടി അടച്ചതുകൊണ്ടും മാത്രമാണ് നീരൊഴുക്ക് തടസ്സപ്പെട്ടത്. തന്മൂലം കൃഷി അസാധ്യമായി. നീരൊഴുക്കു തടയുന്നതു വരെ അവിടെ കൃഷിയുണ്ടായിരുന്നു. പദ്ധതിപ്രദേശത്തിന്റെ മറ്റുഭാഗങ്ങളില്‍ കൃഷി തുടര്‍ന്നു. തരിശ്ശായിക്കിടക്കുന്ന നെല്‍വയലാണ് പദ്ധതിപ്രദേശമെന്ന വാദം ശരിയല്ല.
1000 ത 150 മീറ്റര്‍ വലുപ്പമുള്ള സ്ഥലം മാത്രമാണ് വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് വേണ്ടി അനുവദിച്ചിട്ടുള്ളത്. ഒരു മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ടു നികത്താം. അനുവദിച്ചിട്ടുള്ള പദ്ധതിസ്ഥലത്തു നിന്നു മാത്രമേ മണ്ണെടുക്കാനാവൂ. ഒരു കിലോമീറ്റര്‍ നീളമുള്ള റണ്‍വേ ഉപയോഗിച്ച് ഒരു അന്താരാഷ്ട്ര വിമാനത്താവളം എങ്ങനെ പ്രവര്‍ത്തിക്കാനാവും. മൂടിയ കോഴിത്തോട് പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരണമെന്നാണ് ഉത്തരവിലുള്ളത്. ലക്ഷ്യം വിമാനത്താവളമല്ല, മറിച്ച് അതിന്റെ പേരില്‍ കുറേ വയല്‍ മണ്ണിട്ടു നികത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുക മാത്രമാണ്. അനാവശ്യവും അസാദ്ധ്യവും അപ്രായോഗികവുമായ ഒരു ആവശ്യം ഉന്നയിച്ച് സ്വന്തമായ ചില കച്ചവടതാല്പര്യങ്ങള് നേടിയെടുക്കാനുള്ള കുതന്ത്രമാണിത്.
പദ്ധതി പ്രദേശത്ത് നീര്ത്തടമില്ല എന്നാണ് കെജിഎസ് ഗ്രൂപ്പ് പരിസ്ഥിതി മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്ത്, കൃഷിഭവന്, വില്ലേജ് ഓഫീസ് ഇറിഗേഷന്‍ വകുപ്പ് തുടങ്ങിയവയുടെ രേഖകളിലെല്ലാം പദ്ധതിപ്രദേശത്ത് ഉള്ള തണ്ണീര്‍ത്തടങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. മിച്ചഭൂമിയായി പ്രഖ്യാപിച്ചുകൊണ്ട് ലാന്‍ഡ് ബോര്‍ഡ് പുറപ്പെടുവിച്ച ഉത്തരവിലും സര്‍വ്വേ നമ്പര്‍ സഹിതം നീര്‍ത്തടങ്ങളുടെ ലിസ്റ്റ് നല്കുകയുണ്ടായി. പഞ്ചായത്തിന്റെ നീര്‍ത്തടാധിഷ്ഠിത പദ്ധതിക്ക് സര്‍ക്കാര്‍ അനുമതി നല്കിയിട്ടുള്ളതാണ്. പദ്ധതിപ്രദേശത്ത് നീര്ത്തടമില്ല എന്ന് കെജിഎസ് കേന്ദ്രത്തെ തെറ്റിദ്ധരിപ്പിച്ചു എന്ന് വ്യക്തം.
വള്ളംകളിയുടെയും കണ്ണാടിയുടെയും പേരില്‍ മാത്രമാണ് ആറന്മുളയെ പൈതൃകഗ്രാമമായി യുഎന്‍ഡിപി പ്രഖ്യാപിച്ചതെന്ന് കെജിഎസ് ബോധിപ്പിച്ചതും ശരിയല്ല. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള പാര്‍ത്ഥസാരഥി ക്ഷേത്രവും അനുബന്ധ കാവുകളും മലകളും പമ്പാനദിയും ഉത്സവങ്ങളും പള്ളിയോടങ്ങളും കണ്ണാടിയും പുത്തരിയാലും പുത്തരിക്കണ്ടവും എല്ലാം ഉള്‍ക്കൊണ്ട വലിയൊരു പാരമ്പര്യവും സംസ്കൃതിയും ഇഴചേര്‍ന്നതാണ് ആറന്മുളയുടെ പൈതൃകം. മണ്ണും വെള്ളവും കൃഷിയും പ്രകൃതിയുമടങ്ങിയ ജൈവവൈവിദ്ധ്യം ഈ പൈതൃകത്തിന്റെ ഈടുവെയ്പ്പുകളാണ്. വിമാനത്താവളനിര്‍മ്മാണം ആറന്മുളയുടെ ആവാസവ്യവസ്ഥയെയും പൈതൃകസങ്കേതങ്ങളെയും ഇല്ലാതാക്കും.
2008ലെ നീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമം അതിനു മുമ്പു നികത്തിയ ആറന്മുളയിലെ സ്ഥലങ്ങള്‍ക്ക് ബാധകമല്ലെന്ന് കേരളാ സര്‍ക്കാര്‍ പരിസ്ഥിതി മന്ത്രാലയത്തെ ധരിപ്പിച്ചതും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. 2004ല്‍ യുഡിഎഫിന്റെ കാലത്ത് മണ്ണിട്ടു നികത്തുമ്പോള്‍ പരിസ്ഥിതി സംരക്ഷണ നിയമം നിലവിലുണ്ടായിരുന്നു. അന്നും വയലും നീര്‍ത്തടവും നികത്തുന്നത് കുറ്റകരമാണ്, പക്ഷേ നടപടി സ്വീകരിച്ചില്ലെന്നു മാത്രം. ആറന്മുളയിലെ വയല്നികത്തലല്ല, പമ്പയാറ്റിലെ മണലൂറ്റാണ് ഭൂഗര്‍ഭ ജലവിതാനം താഴുന്നതിന് കാരണമെന്ന സര്‍ക്കാരിന്റെ വാദവും അര്‍ത്ഥശൂന്യമാണ്.
വിമാനത്താവളം സംബന്ധിച്ച കേരളാ ഹൈക്കോടതിയിലും വിജിലന്‍സ് കോടതിയിലും കോഡുണ്ടെന്ന വസ്തുത സര്‍ക്കാരും കെജിഎസ് ഗ്രൂപ്പും പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്നില്‍ മറച്ചുവെച്ചു. കേരളാ ഹൈക്കോടതി മിച്ചഭൂമിക്കേസില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞിട്ടുണ്ട്. എബ്രഹാം കലമണ്ണിലും കെജിഎസ്സും തമ്മിലുള്ള കേസില്‍ സബ്കോടതി ഇന്‍ജംഗ്ഷന്‍ ഉത്തരവ് നല്കി. പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരം വിജിലന്‍സ് ഡിവൈഎസ്പി അന്വേഷണം നടത്തി വരുന്നു. ഇതെല്ലാം ബന്ധപ്പെട്ടവര്‍ മറച്ചുവച്ചത് മന:പൂര്‍വ്വമായിരുന്നു.
നിയമസഭാപരിസ്ഥിതി കമ്മിറ്റി പ്രോജക്ടിനെതിരെ വ്യക്തമായ അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ ബോധിപ്പിച്ചിട്ടുള്ളത്. പാരിസ്ഥിതികാഘാതവും രൂക്ഷമായ കുടിവെള്ളക്ഷാമവും ഉണ്ടാകുമെന്നതിനാല്‍ വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്ന് പരിസ്ഥിതി കമ്മിറ്റി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ആവശ്യപ്പെട്ടിരുന്നു.
ഭൗമശാസ്ത്ര പഠനകേന്ദ്രം ആറന്മുളയില് നീര്ത്തടമില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തതായുള്ള സര്‍ക്കാരിന്റെ അറിയിപ്പ് സത്യവിരുദ്ധമാണ്. സാലിം അലി ഫൗണ്ടേഷന് ശാസ്ത്രീയമായ ഗവേഷണ നിരീക്ഷണ പഠനങ്ങള്‍ നടത്തിയ ശേഷമാണ് ആറന്മുളയിലേത് നീര്‍ത്തടമാണെന്ന് പ്രസ്താവിച്ചത്.
സര്‍ക്കാരും കെജിഎസ്സും നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. അവയെല്ലാം വസ്തുതകള്‍ക്ക് നിരക്കാത്തതിനാല്‍ ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രാലയം തയ്യാറാകണം. പദ്ധതിപ്രദേശം നേരില്‍ സന്ദര്‍ശിക്കാനും തദ്ദേശവാസികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും മന്ത്രാലയത്തിന്റെ കീഴിലുള്ള വിദഗ്ധസമിതി അംഗങ്ങള്‍ തയ്യാറാകണം.
കുമ്മനം രാജശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: