എനിയ്ക്ക് പത്രപ്രവര്‍ത്തനം സാമൂഹ്യസേവനമാണ്. ജീവിതം ജീവിച്ച് തീര്‍ക്കാന്‍ മാത്രമുള്ളതല്ല, സമൂഹത്തിന് വേണ്ടി എന്തെങ്കിലും നന്മ ചെയ്യാനുള്ള ഒരു ഉപാധിയും കൂടിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എംഎ പാസായ ഗിരിജ എന്ന യുവതി പഞ്ചായത്തിലെ തൂപ്പുകാരിയായപ്പോള് ഞാന്‍ അവരെക്കുറിച്ച് എഴുതിയത് അവരെ ക്ലാര്‍ക്ക് പദവിയിലെത്തിച്ചപോലെ അരുവാക്കോടത്തെ വേശ്യാഗ്രാമത്തെ ടെറാക്കോട്ട ഗ്രാമമായി മാറ്റാനായത്, ഒരു വികാരി നഴ്സാക്കാം എന്ന വാഗ്ദാനം നല്കി പെണ്‍കുട്ടികളെ യൂറോപ്പില്‍ കൊണ്ടുപോയി കന്യാസ്ത്രീകളാക്കിയിരുന്നത് മുതലായ തിന്മകളും അവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാല്‍ തിരുത്തപ്പെട്ടു. കോട്ടയത്തെ എന്റെ റിപ്പോര്‍ട്ടിംഗ് കാലഘട്ടമാണ് ഞാന്‍ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഏറ്റവും ആസ്വദിച്ചത്. എന്റെ സുവര്‍ണകാലം.
കോട്ടയത്ത് ഇങ്ങനെ പത്രപ്രവര്‍ത്തനജീവിതം ആസ്വദിച്ച് കഴിയുമ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഒരു ഡോക്ടര്‍ ഞാന്‍ കാന്‍സര്‍ബാധിതയാണെന്ന് കണ്ടെത്തിയത്. അവര്‍ എനിയ്ക്ക് ആറ് മാസം ആയുസും അനുവദിച്ചു. 20 കൊല്ലം മുമ്പ് കാന്‍സര്‍ ചികിത്സ താരതമ്യേന പ്രാകൃതാവസ്ഥയിലായിരുന്നു. ആ ഡോക്ടര്‍ എന്നോട് വളരെ ദയാവായ്പോടെ വേണമെങ്കില്‍ ഇവിടെ റേഡിയേഷന് തരാം എന്നും പറഞ്ഞു.
അന്നും ഇന്നും കാന്‍സര്‍ ചികിത്സയുടെ അവസാന വാക്ക് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററാണ്(ആര്‍സിസി). എന്റെ ഭര്‍ത്താവ് മേജര്‍ ഭാസ്കരമേനോന്‍ എന്നെ തിരുവനന്തപുരത്തേക്കയച്ചു, ഭാസ്കരന്റെ സഹോദരി ബേബിയോടൊപ്പം എന്റെ ആത്മസുഹൃത്തും മാനവതയുടെ മാതൃകയുമായ സുഗതകുമാരിയും എന്നെ സ്വീകരിച്ച് ആര്‍സിസിയില്‍ കൊണ്ടുപോയി. ഡയറക്ടറായ ഡോ. കൃഷ്ണന്‍നായരോട് എന്റെ ആറുമാസ ജീവിത കാലാവധി വിശദീകരിച്ച് എന്നെ അഡ്മിറ്റ് ചെയ്യണമെന്നപേക്ഷിച്ചു. ആറ് മാസത്തെ ചികിത്സയും അതിനുശേഷം 17 മണിക്കൂര്‍ നീളുന്ന സെലക്ട്രോണ് റേഡിയേഷനും കഴിഞ്ഞ് ഞാന്‍ മടങ്ങിയെത്തി; എല്ലാ മാസവും ചെക്കപ്പിന് വരണമെന്ന നിര്‍ദ്ദേശത്തോടെ. അഞ്ചുകൊല്ലം എല്ലാ മാസവും ചെക്കപ്പിന് തിരുവനന്തപുരത്ത് പോയി.
ഞാന്‍ ഇതെഴുതുന്നത് ഇപ്പോള്‍ കൊച്ചിയില്‍ ഒരു കാന്‍സര്‍ ആശുപത്രി വേണമെന്ന ആവശ്യം ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ്. കാന്‍സര്‍ ചികിത്സ കഴിഞ്ഞെത്തുന്ന രോഗികള്‍ക്ക് ഒട്ടും ആരോഗ്യമില്ലാത്തതിനാല്‍ അവര്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ അണുബാധയേല്‍ക്കാന്‍ സാധ്യതയുണ്ട്. ഞാന്‍ അന്ന് എറണാകുളം വൈഡബ്ല്യുസിഎയില്‍ ആണ് താമസിച്ചിരുന്നത്. അനാരോഗ്യവതിയായ ഞാന്‍ തിടുക്കപ്പെട്ട് തയ്യാറായി രാവിലത്തെ ട്രെയിന്‍ പിടിച്ച് ആര്‍സിസിയില്‍ എത്തി ഡോക്ടറെ കാണാന്‍ ഊഴം കാത്ത് പരിശോധന കഴിഞ്ഞ്, റെയില്‍വേ കാന്റീനില്‍നിന്ന് ഭക്ഷണം കഴിച്ച് തിരിച്ചെത്തുമ്പോഴേക്കും തീര്‍ത്തും അവശയായിത്തീരും.
ഈ ജീവിത പശ്ചാത്തലമാണ് കൊച്ചിയില്‍ രാജ്യാന്തര നിലവാരത്തിലുള്ള കാന്‍സര്‍ ആശുപത്രി വേണമെന്ന ആവശ്യം ഉയരുമ്പോള്‍ എന്നെ പ്രചോദിപ്പിക്കുന്നത്. ജസ്റ്റിസ് കൃഷ്ണയ്യര്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി ഡോ. എം.കെ. മുനീറിനും ഈ വിഷയം മുന്‍നിര്‍ത്തി നിവേദനം നല്‍കിയിരിക്കുകയാണ്.
കാന്‍സര്‍ ഒരു ജീവിതല്‍ രോഗമായി മാറിയപ്പോള്‍ ലോകത്തും ഇന്ത്യയിലും കേരളത്തിലും ഇന്ന് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ കാന്സര്ബാധയില് 280 ശതമാനം വര്‍ധനയുണ്ടായെന്നും കഴിഞ്ഞ 10 വര്‍ഷത്തില്‍ 50 ശതമാനം വര്‍ധനയുണ്ടായെന്നും 2011 ല്‍ മാത്രം 14,000 പുതിയ കാന്‍സര്‍രോഗികള്‍ ചികിത്സ തേടിയെത്തി എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മധ്യകേരളത്തില്‍നിന്നും മലബാറില്നിന്നുമാണ് 63 ശതമാനം പേരും എത്തുന്നത് എന്ന് റേഡിയേഷന് ചികിത്സ നല്കുന്ന ഒരു സ്വകാര്യ ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. കാസര്കോടുനിന്നുള്ളവര് പോലും ചികിത്സ തേടി പോകുന്നത് തിരുവനന്തപുരത്തെ ആര്‍സിസിയിലാണ്.
സ്ത്രീകളിലും കാന്‍സര്‍ബാധ കൂടുകയാണ്. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ 17.5 ശതമാനത്തില്‍നിന്നും സ്തനാര്‍ബുദം 28 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. തൈറോയ്ഡ് കാന്‍സറും വര്‍ധിക്കുന്നു. സ്ത്രീകളാണ് ഇപ്പോള്‍ കൂടുതല്‍ കാന്സര്ബാധിതരാകുന്നത് എന്നു പറയുമ്പോഴും സെര്‍വിക്കല്‍ കാന്‍സര്‍ കുറയുന്നുണ്ട്. കൂടുതല്‍ പ്രസവങ്ങള്‍, ബാല്യവിവാഹം, ശുചിത്വത്തെപ്പറ്റി ബോധമില്ലായ്മ മുതലായവയാണ് സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുന്നതത്രെ. പുകയില ഉപയോഗം മൂലമുണ്ടാകുന്ന കാന്‍സറില്‍ കുറവുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നതെന്ന് കൊച്ചിയില്‍ കാന്‍സര്‍ ആശുപത്രി വേണമെന്ന ആവശ്യം ഉയര്‍ത്തുന്നതിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. സനല്‍കുമാര്‍ പറയുന്നു. പുരുഷന്മാരില് ശ്വാസകോശ കാന്‍സര്‍, വയറിലെ കാന്‍സര്‍, പ്രോസ്ത്രേറ്റ് കാന്‍സര്‍, ബ്ലാഡര്‍ കാന്‍സര്‍ മുതലായവയാണ് അധികം കാണുന്നതത്രേ. വര്‍ധിച്ചുവരുന്ന മദ്യോപയോഗം ലിവര്‍ കാന്‍സറിനും വഴിവെക്കുന്നു. 15 വയസ് കഴിഞ്ഞ പെണ്‍കുട്ടികളിലാണ് തൈറോയ്ഡ് കാന്‍സര്‍ കൂടുതല്‍ കണ്ടുവരുന്നത്.
മത്സ്യമാംസാഹാരം, കീടനാശിനി പ്രയോഗിച്ച പച്ചക്കറി മുതലായവ കാന്‍സറിന് കാരണമാകുന്നുണ്ട്. മലബാര്‍ പ്രദേശത്തെ വ്യത്യസ്ത ജീവിതശൈലിയും രോഗകാരണമാകുന്നുണ്ടത്രെ. റേഡിയേഷന് നല്കുന്ന എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ 83 ശതമാനം രോഗികളും വടക്കന്‍ കേരളത്തില്‍നിന്നുള്ളവരാണ്. 63.3 ശതമാനം മധ്യകേരളത്തില്‍നിന്നും. ഇത് ഒരാശുപത്രിയിലെ മാത്രം കണക്കാണ്. കാന്‍സര്‍ രോഗികളുടെ ദൈവമായ ഡോ. ഗംഗാധരന് പ്രാക്ടീസ് ചെയ്യുന്ന ലേക്ഷോറിലെ കണക്കുകള്‍ ഇതിലും കൂടുതലായിരിക്കും. ഒരു കൊല്ലം 25,000 പുതിയ രോഗികള്‍ വിവിധ ആശുപത്രികളില്‍ എത്തുന്നു എന്ന് പറയുമ്പോഴും വയനാട് ഇതില്‍പ്പെടുന്നില്ല.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇന്ന് റേഡിയേഷന് ചികിത്സ നല്‍കുന്നുണ്ട്. പക്ഷെ ഇവിടുത്തെ 50 വര്‍ഷം പഴക്കമുള്ള യന്ത്രങ്ങള്‍ തീര്‍ത്തും അപര്യാപ്തമാകുന്നു. വേദന സഹിച്ച് മണിക്കൂറുകള്‍ കാത്തുനിന്ന് ‘ഗാമ’ റേഡിയേഷന് സ്വീകരിച്ച് മടങ്ങുന്ന അനേകം രോഗികള്‍ പല ജില്ലകളില്‍നിന്നും ഇവിടെ എത്തുന്നുണ്ട്. തൃശൂരില്‍ മെഡിക്കല്‍ കോളേജിലെ യന്ത്രത്തകരാര്‍ കാരണം തൃശൂര്‍ ജില്ലയിലെ രോഗികളും എറണാകുളത്തെത്തുന്നു.
ഞാന്‍ ഇതെല്ലാം വിവരിക്കുന്നത് കാന്‍സര്‍ബാധ അനുഭവിച്ച് രക്ഷപ്പെട്ട വ്യക്തി എന്ന നിലയിലാണ്. ചികിത്സ തീര്‍ത്തും അവശരാക്കുന്ന രോഗികള്‍ രോഗഭയത്താല്‍ മാനസികസമ്മര്‍ദ്ദം അനുഭവിച്ച് ട്രെയിന്‍-ബസ് യാത്ര ചെയ്യുമ്പോള്‍ അവര്‍ക്ക് അണുബാധ ഏല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഞാന്‍ നേരത്തെ പറയുകയുണ്ടായല്ലോ. അഞ്ച് കൊല്ലം ഞാന്‍ ഓരോ മാസവും എറണാകുളത്തുനിന്നും തിരുവനന്തപുരംവരെ പോയി ഡോ. കൃഷ്ണന്‍നായരെ കണ്ട് മടങ്ങിയിരുന്നു. ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ എനിക്ക് ക്യൂവില്‍ നില്ക്കേണ്ടിവന്നിരുന്ന സമയം പരിമിതമാണെങ്കില്‍ പോലും ശാരീരിക-മാനസികാവശതയുള്ള പശ്ചാത്തലത്തില്‍ ഇത്ഒരുതരം പീഡനംതന്നെയായിരുന്നു.
ഞാന്‍ കാന്‍സര്‍രോഗ വിമുക്തയായിട്ട് 20 വര്‍ഷം കഴിഞ്ഞു. ഗര്‍ഭപാത്ര കാന്‍സര്‍ വന്നവര്‍ക്ക് സ്തനാര്ബുദസാധ്യതയുള്ളതിനാല് ഇടക്കിടെ പരിശോധനാവിധേയയാകണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ 20 വര്‍ഷത്തിനിടെ കേരളത്തിലുണ്ടായ ഏറ്റവും വലിയ ‘വികസനം’ കാന്‍സര്‍ രോഗത്തിനാണെന്ന് വര്‍ധിച്ചുകൊണ്ടിരിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഞാനും ജസ്റ്റിസ് കൃഷ്ണയ്യരുടെ ‘കൊച്ചിന് കാന്‍സര്‍ സെന്റര്‍’ എന്ന കാമ്പെയിനിന്റെ ഭാഗമായത്. ഇപ്പോള്‍ കൊച്ചിയില്‍ ഒരു കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനുള്ള പശ്ചാത്തല സൗകര്യങ്ങളുണ്ട്. സഹകരണ മെഡിക്കല്‍ കോളേജിന്റെ വകയായി 35 ഏക്കറോളം ഭൂമിയുള്ള പശ്ചാത്തലത്തില്‍ അവിടെ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാവുന്നതാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സക്ക് ഇപ്പോഴേ തുടക്കം കുറിക്കാവുന്നതുമാണ്.
കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ ബജറ്റ്വര്ഷംതന്നെ തുടങ്ങുമെന്നാണ് ധനമന്ത്രി കെ.എം. മാണി വാഗ്ദാനം ചെയ്യുന്നത്. ജസ്റ്റിസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയിലെ അംഗങ്ങളായ ഡോ. എസ്.കെ. സനില്‍കുമാര്‍, മുന്‍ കളക്ടര്‍ കെ.ആര്. വിശ്വംഭരന് എന്നിവര്‍ സന്ദര്‍ശിച്ചപ്പോള്‍ മന്ത്രി മാണി ഇതിനായുള്ള രൂപരേഖ സമര്‍പ്പിക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നൂറ് കോടി രുപയാണ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണച്ചെലവ്. സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചത് അഞ്ചുകോടി.
കളമശ്ശേരി മെഡിക്കല്‍ കോളേജിനെ അന്താരാഷ്ട്ര നിലവാരമുള്ള കാന്‍സര്‍ സെന്ററായി ഉയര്‍ത്തണമെന്ന ആവശ്യം നഗരസഭാ കൗണ്‍സില്‍ യോഗത്തിലും ഉയര്‍ന്നു. മധ്യകേരളത്തില്‍ ഒരു കാന്‍സര്‍ സെന്റര്‍ വരുന്നത് ഇവിടെനിന്നുള്ള കാന്‍സര്‍രോഗികള്‍ക്ക് ഒരു അനുഗ്രഹം തന്നെയായിരിക്കും. കേന്ദ്രസഹായം വാങ്ങിത്തരാമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണിയും വാഗ്ദാനം ചെയ്യുന്നു.
കാന്‍സര്‍ എന്നുകേട്ടാല്‍ മരണം എന്നാണ് ഇന്നുമുള്ള വ്യാഖ്യാനം. ഞാന്‍ കാന്‍സര്‍ ചികിത്സ കഴിഞ്ഞ് ആര്‍സിസിയില്‍നിന്ന് മടങ്ങിയെത്തിയപ്പോള്‍ കാന്‍സറായിരുന്നുവെന്ന് പറയരുതെന്ന് എന്റെ പത്രസുഹൃത്തുക്കള്‍ ഉപദേശിച്ചത് അതൊരു കളങ്കംകൂടിയായിരുന്നതിനാലാണ്. കാന്‍സര്‍ചികിത്സ കഴിഞ്ഞ് മടങ്ങുന്നവര്‍ കടുത്ത വിഷാദരോഗികളും ആകുന്നു. ഞാന്‍ രോഗത്തെ അതിജീവിച്ചത് എനിക്ക് പത്രപ്രവര്‍ത്തനത്തില്‍ ഇനിയും നാഴികക്കല്ലുകള്‍ സ്ഥാപിക്കണമെന്ന മോഹത്താലാണ്. മൂന്നാറിനെ നീലപ്പുതപ്പണിയിച്ച് 12 കൊല്ലത്തിലൊരിക്കല് പൂക്കുന്ന നീലക്കുറിഞ്ഞിക്കാലത്തെ വര്ണിക്കണമെന്നാഗ്രഹിച്ചാണ്. കാന്‍സര്‍രോഗികള്‍ ലക്ഷ്യത്തില്‍ നിര്‍ത്തേണ്ടത് മരണത്തെയല്ല. ഇനി ചെയ്യാന്‍ പോകുന്ന, നേടാന്‍ പോകുന്ന കാര്യങ്ങളായിരിക്കണം. ഞാന്‍ ഇപ്പോഴും ‘കാന്‍സര്‍ കൗണ്‍സലിംഗി’ന് പോകുമ്പോള്‍ നീലക്കുറിഞ്ഞിക്കാലത്തെക്കുറിച്ച് പറയാറുണ്ട്. കാന്‍സര്‍ വിമുക്തി നേടിയ വ്യക്തി ഒരിക്കല്‍ എന്നെ വിളിച്ചുപറഞ്ഞത് “മാഡം 12 കൊല്ലം കഴിഞ്ഞുള്ള നീലക്കുറിഞ്ഞിക്കാലം സ്വപ്നം കണ്ടു. ഞാന്‍ സ്വപ്നം കാണുന്നത് അടുത്ത കൊല്ലം മകളെയും കൂട്ടി മലകയറും” എന്നാണ്. സ്വപ്നങ്ങളാണ് ജീവിതം സാര്‍ത്ഥകമാക്കുന്നത്- അവ സ്വപ്നങ്ങളായി അവശേഷിക്കരുതെന്നുമാത്രം.
e-mail: [email protected]
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: