ഭാരതീയ വിദ്യാഭ്യാസത്തെ ഭാരതത്തിന്റെ സംസ്കാരത്തിനും ചിന്തക്കും അനുസരിച്ച് പുനര്‍രചന നടത്തണം എന്ന ആശയത്തിന് സ്വാതന്ത്ര്യസമര ചരിത്രത്തോളം പഴക്കമുണ്ട്. ഏറ്റവും ഒടുവില്‍ ‘യുനസ്കോ’ പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ നയരേഖയിലും മുന്നോട്ടു വയ്ക്കുന്നത് ഈ ആശയം തന്നെയാണ്. ഓരോ നാട്ടിലെ വിദ്യാഭ്യാസവും ആ നാടിന്റെ സാംസ്കാരിക പാരമ്പര്യത്തില്‍ വേരൂന്നിയതും ഭാവ സമൂഹത്തെക്കുറിച്ച് സമഗ്രമായി ചിന്തിക്കുന്നതുമായിരിക്കണം എന്നാണ് നയരേഖ പറയുന്നത്.
ഭാരതത്തിലും കേരളത്തിലും പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോഴും പാഠപുസ്തക നിര്‍മാണ വേളയിലും ഈ ആശയങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്കപ്പെടുന്നില്ല. അതിനാലാണ് പാഠപുസ്തകങ്ങളില്‍ ധാരാളം തെറ്റുകള്‍ കടന്നുകൂടുന്നതും വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നതും. കേരളത്തിലെ പാഠപുസ്തകങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. ശോഭനന് കമ്മറ്റി റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ ഇപ്രകാരമാണ്. “ഒരു പാഠപുസ്തകം മുഴുവനും ഒരു പ്രത്യയശാസ്ത്രമനുസരിച്ച് രചിക്കുമ്പോഴുണ്ടാവുന്ന എല്ലാ കുറവുകളും സ്റ്റാന്റേര്‍ഡ് ഒമ്പതിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിനുണ്ട്. പാഠപുസ്തകത്തിന്റെ ഉള്ളടക്കവും ഓരോ പാഠത്തിന് നല്‍കിയിരിക്കുന്ന സ്ഥലവും ശരിയായ രീതിയിലല്ല.” (പേജ് 3). ഇപ്പോള്‍ പാഠപുസ്തകം പുനര്‍രചിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ.അബ്ദുള്‍ അസീസ് കമ്മറ്റിയുടെ പാഠ്യപദ്ധതി പരിഷ്കരണ സമീപന രേഖ 2013 എന്ന റിപ്പോര്‍ട്ടിന്റേയും അന്തസത്ത മറ്റൊന്നല്ല.
ഭാരതത്തിന്റെ ജ്ഞാന-വിജ്ഞാനങ്ങളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും സാമാന്യമായ അറിവ് പ്രദാനം ചെയ്യാന്‍ പാഠപുസ്തകങ്ങളിലൂടെ കഴിയണം. വസ്തുതകളുടെ കൂമ്പാരം വാരിവിതറുന്നതിന് പകരം പ്രധാന ചിന്തകളേയും നേട്ടങ്ങളേയും മാനവരാശിക്ക് നാം നല്കിയ അമൂല്യ സംഭാവനകളേയും എടുത്തുകാണിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിലൂടെ കുട്ടികളില്‍ അന്വേഷണ ത്വരയും വളര്‍ത്തിയെടുക്കാന്‍ സഹായിക്കണം. വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനുള്ള ഒരു അടിസ്ഥാനം പ്രദാനം ചെയ്യുന്ന രീതിയില്‍ ആയിരിക്കണം അവതരണം. പാഠഭാഗങ്ങള്‍ കുട്ടികളില്‍ വിമര്‍ശനാത്മകമായ വിലയിരുത്തലിനുള്ള കഴിവും ദേശീയമായ കാഴ്ചപാടുമാണ് വളര്‍ത്തിയെടുക്കേണ്ടത്. അതിലൂടെ ബഹുമുഖമായ ബുദ്ധി വികസനത്തിനും ആരോഗ്യപരിപാലനത്തിനും കാര്യനിര്‍വഹണത്തിനും കലാസ്വാദനത്തിനും പുതിയ അറിവും ഉള്‍ക്കാഴ്ചയും നല്‍കുന്നതോടൊപ്പം മൂല്യാധിഷ്ഠിതമായ ജീവിത വീക്ഷണവും നല്‍കണം.
ഭാരതത്തിന്റെ വിജ്ഞാന പാരമ്പര്യം വൈദിക കാലം മുതല്‍ ഇങ്ങോട്ട് അണമുറിയാത്തതും സഞ്ചിതവുമായിരുന്നു. ദര്‍ശനം, വൈദ്യം, വ്യാകരണം, ഭാഷ, സാഹിത്യം, സാഹിത്യവിമര്‍ശനം, വാസ്തുവിദ്യ, ഭൂമി ശാസ്ത്രം, രാഷ്ട്ര മീമാംസ, സാമ്പത്തിക വീക്ഷണം, ന്യായം, യോഗ, ജ്യോതി ശാസ്ത്രം, പ്രപഞ്ച വിജ്ഞാനം, ഗണിതം, പ്രതിരോധം, ആയുധവിദ്യ, ലോഹവിദ്യ, കൃഷി, ഖാനനം, രത്നവിദ്യ, സമുദ്രയാന തന്ത്രം തുടങ്ങി വൈവിധ്യമാര്‍ന്ന ആ അറിവുകള്‍ ഗ്രന്ഥശേഖരമായും വാഗ്മയ പാരമ്പര്യമായും ഇവിടെ നിലനിന്നുപോരുന്നു. ഇന്നും ഈ രംഗങ്ങളിലെ സാങ്കേതിക വിജ്ഞാനവും പദാവലിയും നമ്മുടെ ആധുനിക ചിന്തകള്‍ക്കും ജീവിതത്തിനും ബോധപൂര്‍വമല്ലാതെയാണെങ്കിലും ഊടും പാവും നല്കിക്കൊണ്ടിരിക്കയാണ്.
നമ്മുടെ വിജ്ഞാന സമ്പാദനത്തിന്റെ മാര്‍ഗ്ഗം ആത്മനിഷ്ഠമായിരുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ വീക്ഷണങ്ങള്‍ സങ്കുചിതമോ നൈമിഷികമോ ആയിരുന്നില്ല. പലതും കാലദേശാധിവര്‍ത്തികളുമായിരുന്നു. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭാഷ ദാര്‍ശികനായിരുന്ന ഭര്‍തൃഹരിയുടെ വിഖ്യാതമായ ഒരു പ്രസ്താവന ഇപ്രകാരമാണ്. “ബുദ്ധിമാന് തന്റെ ചിന്തകളെ തെരഞ്ഞെടുക്കുന്നത് നിലനിന്നുപോരുന്ന ബഹുമുഖമായ സങ്കല്‍പ്പങ്ങളെ പഠിച്ചും താരതമ്യം നടത്തിയും തന്റെ യുക്തിയുടേയും അനുഭവത്തിന്റെയും ഊരകല്ലില്‍ ഉരച്ചുബോധ്യപ്പെട്ടുമാണ്. ഒരാളുടെ യുക്തിബോധമാണ് ഏറ്റവും പ്രധാനം” (വാക്യപടിയ കക 484). അറിവിന്റെ നിര്‍മാണത്തെക്കുറിച്ചുള്ള ഈ ചിന്തയാണ് ഭാരതത്തിന്റെ ഏറ്റവും വലിയ സംഭാവന. അറിവിന്റെ നിര്‍മാണം ലക്ഷ്യം വെക്കുന്ന ക്ലാസ് മുറികളിലും ഈ ദേശീയ വീക്ഷണം നല്കാന് കഴിയണം. അതുകൊണ്ടുതന്നെ ചിന്തകളുടെ വൈവിധ്യം ഭാരതീയ വിജ്ഞാന മേഖലയുടെ ഒരു അന്യാദൃശ്യമായ സവിശേഷതയായും കുട്ടികള്‍ അറിയുകയും സ്വഭാവമായി രൂപപ്പെടുകയും വേണം.
ഭാരതീയ ചിന്തകര്‍ ഭാരതത്തിനകത്ത് സംവാദങ്ങളില്‍ സജീവമായി ഇടപെടുകയും (വാദേ വാദേ തത്വബോധ) അന്യദേശങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുകയും ചെയ്തുകൊണ്ടിരുന്നു. “ആനോ ഭദ്ര ക്രതവേ യന്തു വിശ്വ”, “കൃണ്വന്തോ വിശ്വമാര്യ” എന്നെല്ലാമായിരുന്നു നമ്മുടെ പൂര്‍വിക സങ്കല്‍പ്പങ്ങള്‍.
ആശയങ്ങള്‍ വാരിവിതറുമ്പോള്‍ തങ്ങളുടെ അറിവും അനുഭവവും അവസാനത്തേതാണ് എന്ന് പറഞ്ഞ് അറിവിന്റെ ഉറവിടങ്ങള്‍ക്ക് മുമ്പില്‍ കൊട്ടിയടച്ചിരിക്കാതെ തുറന്ന സമീപനവും പ്രായോഗിക സമീപനവുമായിരുന്നു വളര്‍ത്തിയെടുത്തിരുന്നത്. ഈ പാരമ്പര്യം വളരുന്ന തലമുറയിലും വളരുകയും വികസിക്കുകയും വേണം. അങ്ങനെ സ്വാമി വിവേകാനന്ദനെപ്പോലുള്ളവര്‍ വിഭാവനം ചെയ്ത ആധുനികവും (പാശ്ചാത്യവും) പൗരാണികവും (ഭാരതീയവും)ആയ വിജ്ഞാന സരണികളുടെ സമജ്ജസമായ സമന്വയം പാഠപുസ്തകങ്ങളില്‍ പ്രതിഫലിക്കണം.
ഇത്തരത്തില്‍ തയ്യാറാക്കുന്ന പാഠ്യപദ്ധതിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത രംഗങ്ങളിലുള്ള ഭാരതീയ ചിന്തകളെക്കുറിച്ച് അടുത്ത് അറിയാന്‍ കഴിയണം. വ്യത്യസ്ത മേഖലകളിലെ പ്രമുഖരായ ഭാരതീയ ചിന്തകരെ പരിചയപ്പെടാന്‍ കഴിയണം. വ്യത്യസ്ത രംഗങ്ങളിലും കാലഘട്ടങ്ങളിലും ഉണ്ടായ പ്രാമാണിക ഗ്രന്ഥങ്ങളെക്കുറിച്ച് അറിയാനും അവയിലെ തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങള്‍ പഠിക്കാനും അവസരം ഉണ്ടാവണം. ഒരു ചരിത്രഭാഗം എന്ന രീതിയില്‍ മാത്രം പരിചയപ്പെടുന്നതിനപ്പുറം ഓരോ കാര്യവും വിമര്‍ശനാത്മകമായി വിലയിരുത്താനും കാലിക പ്രസക്തമായവ കണ്ടെത്താനും കഴിയണം. അതിലൂടെ ഇന്നത്തെ വെല്ലുവിളികള്‍ക്ക് അതിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയുമോ എന്ന അന്വേഷണവും അവസരവും സൃഷ്ടിക്കണം. പാഠഭാഗങ്ങളിലൂടെ ഭാരതീയനാണെന്ന ആത്മബോധവും അതില്‍ അഭിമാനവും ആ പാരമ്പര്യം പിന്തുടരാനുള്ള ആദര്‍ശനിഷ്ഠയും പ്രദാനം ചെയ്യണം. അതിനായി പാഠപുസ്തകത്തിലെ വിവിധ തലങ്ങളിലൂടെ കുട്ടികള്‍ക്ക് ഭാരതീയ ഗ്രന്ഥാവലിയുടെ വൈപുല്യവും അതേസമയം പൊതുസ്വഭാവത്തെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിയണം. വ്യത്യസ്ത പാഠഭാഗങ്ങളിലൂടെ പ്രാമാണിക ഗ്രന്ഥങ്ങളെ വായിക്കാനും മറ്റ് അവലംബ ഗ്രന്ഥങ്ങളില്‍നിന്നും സോഴ്സുകളില്നിന്നും വിവരങ്ങള്‍ ശേഖരിക്കാനും വിമര്‍ശനാത്മകമായി വിലയിരുത്താനും അവസരം നല്‍കണം.
പരമ്പരാഗത അറിവുകളെ ആധുനിക കാലഘട്ടത്തില്‍ പ്രായോഗികതലത്തില്‍ ഇണക്കിച്ചേര്‍ക്കാന്‍ അവസരം നല്‍കണം. പാഠപുസ്തകത്തില്‍ നല്കുന്ന വിഷയ വസ്തുക്കളുടെ പഠനത്തിലൂടെ താരതമ്യപഠനത്തിനും ആധികാരിക ഗ്രന്ഥങ്ങളുടെ അധിക വായനക്കും പ്രേരണ നല്‍കണം. ഗ്രഹിച്ച ആശയങ്ങളെ സാത്മീകരിക്കാനും ഉന്നത പഠനത്തിന് അഥവാ തുടര്‍പഠനത്തിന് സാധ്യത തുറന്നിടുകയും വേണം. വ്യത്യസ്ത ഗ്രന്ഥങ്ങള്‍ അപഗ്രഥിക്കാനും സ്വന്തം നിലയില്‍ വ്യാഖ്യാനിച്ച് അവതരിപ്പിക്കാനും സാധിക്കണം. വിജ്ഞാന ശാഖകള്‍ എങ്ങനെ ഇടകലര്‍ന്നിരിക്കുന്നു എന്ന് ബോധ്യപ്പെടുകയും ഭാരതത്തിന്റെ യഥാര്‍ത്ഥ സാഹിത്യവും ചരിത്രവും വായിച്ചെടുക്കാന്‍ അവസരം കൊടുക്കുകയും വേണം. അങ്ങനെ ഭാരതീയ ചിന്തകളോടും പാരമ്പര്യത്തോടും ആദരവും തന്മയീഭാവവും വളര്‍ത്തിയെടുക്കണം.
എ. വിനോദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: