മതേതര-ജനാധിപത്യ ഇന്ത്യയില്‍ ഏതൊരു കാര്യത്തിന്റെയും ശരിയും തെറ്റും നിശ്ചയിക്കുന്നത് പ്രസ്തുതകാര്യം എന്താണെന്നതു കണക്കിലെടുത്തില്ല, മറിച്ച് ആരാണത് ചെയ്യുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ്. അതായത് സംഘപരിവാറാണ് അമരത്തെങ്കില്‍ എത്ര നല്ല പ്രവൃത്തിയും നീചം, സ്വയം പ്രഖ്യാപിത മതേതരവാദികളാണ് കര്മികളെങ്കില് ഏതു നീചപ്രവൃത്തിയും ശ്രേഷ്ഠം എന്നതാണ് സ്ഥിതി. സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ ജന്മനാടായ ഗുജറാത്തില്‍ അദ്ദേഹത്തിന്റെയൊരു പൂര്‍ണകായ പ്രതിമ നിര്‍മിക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയതിനെ ചൊല്ലിയുള്ള സെക്കുലര്‍ കോലാഹലം ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തപ്പെടുത്തേണ്ടത്.
‘സ്വതന്ത്ര’ഇന്ത്യയില്‍ പണ്ഡിറ്റ് നെഹ്റുവിനും അദ്ദേഹത്തിന്റെ സ്വദേശി-വിദേശി വംശാവലിക്കുമല്ലാതെ ഓര്‍മിക്കപ്പെടാനും ആദരിക്കപ്പെടാനും മറ്റാര്‍ക്കാണ് യോഗ്യതയുള്ളത്? കഴിഞ്ഞ ആറ് പതിറ്റാണ്ടുകളില്‍ ഈ രാജ്യത്ത് ആവിഷ്കരിക്കപ്പെട്ടിട്ടുള്ള പദ്ധതികളെല്ലാം നെഹ്റുവിന്റെയോ ഇന്ദിരാ ഗാന്ധിയുടെയോ രാജീവ് ഗാന്ധിയുടെയോ പേരിലാണ്. അടുത്തു തന്നെ മദാമ്മ ‘ഗാന്ധി’യുടെ നാമത്തിലും ‘ജനക്ഷേമ’ സംരംഭങ്ങള്‍ ആരംഭിച്ചേക്കാം.
ഇതുപോലെ കുടുംബത്തിന്റെ യോഗക്ഷേമം ഉറപ്പുവരുത്താതെ രാഷ്ട്രസേവനത്തിനായി ജീവിതം സമര്‍പ്പിച്ചവരെ അനുസ്മരിക്കാനുദ്യമിക്കുന്നത് സെക്കുലര്‍ രാജനീതിയാണോ! നരേന്ദ്ര മോദി ഈ വസ്തുതകളൊന്നും പരിഗണിക്കാതെ പട്ടേലിനെ ഭാരതീയരുടെ സ്മൃതിപഥത്തില്‍ പുനഃപ്രതിഷ്ഠിക്കാന്‍ ഒരുമ്പെട്ടു. ‘സര്‍ദാര്‍ ഇന്ത്യയെ ഏകീകരിച്ചു, നമുക്കാ ഇന്ത്യയെ മഹത്വവല്‍ക്കരിക്കാം’ എന്നുള്ള പരസ്യവാചകങ്ങള്‍ കണ്ടപ്പോഴേ മോദി കുഴപ്പം സൃഷ്ടിക്കാനാണ് തുടങ്ങുന്നതെന്ന തോന്നലുണ്ടായി. ഇപ്പോള്‍ പ്രതിമാ നിര്‍മാണ ശ്രമം കൂടിയായപ്പോള്‍ ചിത്രം വ്യക്തമാകുകയും ചെയ്തു. നെഹ്റുവിയന്‍ കോണ്‍ഗ്രസുകാര്‍ക്കും മറ്റു സെക്കുലര്‍ സവര്‍ണര്‍ക്കും സഹിക്കാവുന്നതിനും അപ്പുറമാണ് മുസ്ലിം വേട്ടക്കാരന്റെ ഈ കൂടോത്രം.
അതിനാല്‍ സര്‍ദാര്‍ പട്ടേലിനെക്കുറിച്ചഭിമാനിക്കാനോ അദ്ദേഹത്തെ പ്രകീര്‍ത്തിക്കാനോ മോദിക്കും ബിജെപിക്കും എന്തവകാശമാണുള്ളതെന്നാണ് മതേതര മാടമ്പിമാര്‍ ഗര്‍ജിക്കുന്നത്. പണ്ട് വാജ്പേയിയെക്കുറിച്ച് ഈ അഭിജാതന്മാര് പറഞ്ഞിരുന്നത് ‘നല്ല മനുഷ്യന് കൊള്ളരുതാത്ത പാര്‍ട്ടിയില്‍’ എന്നായിരുന്നു.
അന്ന് അദ്വാനിയായിരുന്നു അനഭിമതന്‍. ഇന്ന് നരേന്ദ്ര മോദി ബിജെപിയുടെ നായകനായപ്പോള്‍ അദ്വാനി മഹാനും മോദി ഹിറ്റ്ലറുമായി! നാളെ മറ്റൊരാള്‍ ബിജെപിയുടെ സാരഥിയായി വന്നാല്‍ അദ്ദേഹം കുരുത്തം കെട്ടവനും നരേന്ദ്ര മോദി മഹാത്മാവുമാകും. ഇത്രയും കാലം ബ്രാഹ്മിണ്‍-ബനിയാ പാര്‍ട്ടിയായും പശുമേഖലാ പ്രതിഭാസമായും അവഹേളിക്കപ്പെട്ടിരുന്ന ബിജെപി ഇപ്പോള്‍ അഖിലേന്ത്യാ പ്രതിഭാസവും ഒരു പിന്നോക്കക്കാരന് അതിന്റെ വിധാതാവും ആയപ്പോള്‍ മതേതര മദയാനകളതില് ഫാസിസം മണത്തു തുടങ്ങി. ഇതാണ് സെക്കുലര്‍ വക്രബുദ്ധിയുടെ പ്രവര്‍ത്തന രീതി.
ഈ രീതിക്കനുസൃതമായാണ് ഇന്നലെവരെ നമ്മുടെ സ്വാതന്ത്ര്യ സമരനായകരിലെ കടുത്ത ഹിന്ദുപക്ഷക്കാരനും ‘വര്‍ഗീയവാദി’യുമായിരുന്ന സര്‍ദാര്‍ പട്ടേല്‍, മോദി അദ്ദേഹത്തെ ‘ഹൈജാക്ക്’ ചെയ്യാന്‍ ശ്രമമാരംഭിച്ചതോടെ തികഞ്ഞ മതേതരനും വലിയ ദേശീയനേതാവുമായി വാഴ്ത്തപ്പെടുന്നത്. പട്ടേല്‍ ലക്ഷണമൊത്ത ഗാന്ധിയന്‍ വെജിറ്റേറിയനായിരുന്നു, ആര്‍എസ്എസിനെ അദ്ദേഹം ശക്തമായി എതിര്‍ത്തു. ഡോ.റഫീഖ് സഖറിയ എഴുതിയ ‘സര്‍ദാര്‍ പട്ടേല്‍ ആന്റ് മുസ്ലിംസ്’ എന്ന പുസ്തകവും മതേതര മഹാ പണ്ഡിതന്മാര് വായിക്കണം. പട്ടേലിനെ പവന്മാറ്റു മതേതരനാക്കാനുതകുന്ന നിരവധി തെളിവുകള്‍ അതില്‍ നിരത്തിയിട്ടുണ്ട്. നമ്മുടെ ഭരണഘടന മതന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന പ്രത്യേക പരിഗണനകളെല്ലാം ഇദ്ദേഹത്തിന്റെ സംഭാവനയാണെന്നും സഖറിയ മൊഴി നല്കുന്നു.
പക്ഷേ സര്‍ദാര്‍ ആര്‍എസ്എസ് വിരോധിയായിരുന്നുവെന്ന് അവകാശപ്പെടുന്ന സെക്കുലര്‍ ബുദ്ധിരാക്ഷസന്മാര് ആര്‍എസ്എസുകാര്‍ പട്ടേല്‍ വിരുദ്ധരായിരുന്നുവെന്നും അദ്ദേഹം അന്തരിച്ചപ്പോള്‍ മധുരപലഹാരം വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ചുവെന്നൊന്നും സമര്‍ത്ഥിച്ചു കാണുന്നില്ല. ആ നിലക്ക് ഇന്ത്യന്‍ ബിസ്മാര്‍ക്കായ അദ്ദേഹം അര്‍ഹിക്കുന്ന വിധത്തില്‍ അനുസ്മരിക്കപ്പെടാന്‍ മോദി വഴിയൊരുക്കുന്നതിന്റെ അനൗചിത്യമെന്താണ്? മതേതര മഹാത്മാക്കള്‍ വേണ്ടതു വേണ്ട സമയത്ത് ചെയ്യാതിരുന്നതിനാലാണല്ലൊ, നരേന്ദ്ര മോദിക്ക് ഇങ്ങനെയൊരു ഹൈജാക്കിംങ്ങ് വേണ്ടിവന്നത്.
1947 ല്‍ പണ്ഡിറ്റ് നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിയായത് പട്ടേല്‍ ചെയ്ത ഔദാര്യത്തിന്റേയും വിട്ടുവീഴ്ചയുടേയും ഫലമായാണ്. പക്ഷേ അവസരം കിട്ടുമ്പോഴൊക്കെ വൃദ്ധനും ശുദ്ധഗതിക്കാരനുമായ സര്‍ദാറിനെ അധിക്ഷേപിക്കാനും ചെറുതാക്കാനും നെഹ്റു ശ്രമിച്ചു. “പാക്കിസ്ഥാനുമായി നൈസാം കൂടുതല്‍ അടുക്കുകയാണെന്നും ലണ്ടന്‍ ബാങ്കില്‍ നിന്നും ഭീമമായ തുക നൈസാം പാക്കിസ്ഥാനിലേക്ക് മാറ്റിയെന്നും ഹൈദരാബാദിലേക്ക് ഉടന്‍ പട്ടാളത്തെ നിയോഗിക്കണമെന്നും പട്ടേല്‍ കാബിനറ്റ് യോഗത്തില്‍ വ്യക്തമാക്കി. വസ്തുതകള്‍ വിലയിരുത്താന്‍ സന്നദ്ധനാകാതെ നെഹ്റു സമനില തെറ്റി സംസാരിക്കുകയാണുണ്ടായത്. ഒരു തികഞ്ഞ വര്‍ഗീയവാദിയായ നിങ്ങളുടെ നിര്‍ദ്ദേശത്തിന് ഞാനൊരിക്കലും കൂട്ടുനില്‍ക്കില്ല എന്ന് നെഹ്റു ക്ഷുഭിതനായി പട്ടേലിനോട് പറഞ്ഞു. എന്നാല്‍ യാതൊരു പ്രകോപനത്തിനും ഇടവരുത്താതെ തികഞ്ഞ ആത്മസംയമനം പാലിച്ച പട്ടേല്‍ തന്റെ കടലാസുകളുമായി മുറിവിട്ടിറങ്ങിപ്പോയി.” പിന്നീട് കാബിനറ്റ് യോഗങ്ങളില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുനിന്നുവെന്നും നെഹ്റുവുമായി സംസാരിക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്നും കൂടി ഡിസി ബുക്സ് പ്രസിദ്ധീകരിച്ച കെ.എസ്.ഉണ്ണിത്താന്റെ ‘സര്‍ദാര്‍ പട്ടേല്‍’ എന്ന പുസ്തകത്തിന്റെ പുറം 60 ല്‍ വായിക്കാം.
ഹൈദരാബാദില്‍ 70 വയസ്സായൊരു കന്യാസ്ത്രീയെ റസാക്കര്‍മാര്‍ ബലാല്ക്കാരം ചെയ്യുകയും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറതില് പ്രതിഷേധിക്കുകയും ചെയ്ത വിവരമറിഞ്ഞപ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെ സൈനിക നടപടിക്ക് നമ്മുടെ ‘രാഷ്ട്രശില്‍പ്പി’ അനുവാദം നല്‍കിയെന്നും ടി.പുസ്തകം തുടര്‍ന്നു പറയുന്നു (പുറം 61).
പട്ടേലിന്റെ അറിവോ അനുവാദമോ കൂടാതെ നെഹ്റു അദ്ദേഹത്തിന്റെ വകുപ്പില്‍ (ആഭ്യന്തരം) ഇടപെട്ടിരുന്നതിനും അതെല്ലാം പട്ടേലിനെ വേദനിപ്പിച്ചിരുന്നതിനും തെളിവുകള്‍ നിരവധിയുണ്ട്. ഈ കൈകടത്തലും അടിസ്ഥാനമില്ലാത്ത വ്യക്തിവൈരാഗ്യം തീര്‍ക്കലും ‘പ്രതിയോഗി’ ദിവംഗതനായപ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രി അവസാനിപ്പിച്ചില്ല. സര്‍ദാര്‍ അന്തരിച്ച ദിവസം നെഹ്റു ആഭ്യന്തര വകുപ്പിനയച്ച രണ്ടുകുറിപ്പുകള്‍ (1) പട്ടേല്‍ ഉപയോഗിച്ചിരുന്ന കാഡിലാക്ക് കാര്‍ അടുത്ത ദിവസം രാവിലെ വിദേശ വകുപ്പില്‍ എത്തിക്കണമെന്നും (2) സര്‍ദാറിന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ സ്വന്തം കയ്യില്‍നിന്നും പണം മുടക്കി യാത്ര ചെയ്യണമെന്നുമായിരുന്നത്രെ (മേല്‍പുസ്തകം, പുറം 22). മൗലാനാ ആസാദിന്റെ തലയിണമന്ത്രം പട്ടേല്‍ വേട്ടയില്‍ നെഹ്റുവിന് വഴികാട്ടിയിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര് സൂചിപ്പിച്ചിട്ടുണ്ട്. റഫീഖ് സഖറിയയുടെ മുകളില്‍ കാണിച്ച പുസ്തകത്തില്‍ സര്‍ദാറിനെ വിലയിരുത്തുന്നതില്‍ തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ആസാദും ജയപ്രകാശ് നാരായണനും പിന്നീടംഗീകരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ടുതാനും.
സമ്പന്നനായിരുന്ന പട്ടേല്‍ രാജ്യസേവനം നടത്തി നിസ്വനായിട്ടാണ് ഈ ഭൂമി വിട്ടുപോയതെന്ന് എടുത്തു പറയേണ്ടതുണ്ട്. 560ല്‍ പരം രാജ്യങ്ങളെ സമര്‍ത്ഥമായും അതിശയകരമായും ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചവനാണ് അദ്ദേഹം. പ്രശ്നസങ്കീര്‍ണതകളെ മറികടന്നുകൊണ്ടുള്ള ഈ നേട്ടം ലോകാതിശയമായിരുന്നു. രാജാക്കന്മാരെ നശിപ്പിക്കാതെ രാജവാഴ്ച അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിച്ചു എന്ന് സോവിയറ്റ് യൂണിയന്റെ പ്രസിഡന്റായിരുന്ന ക്രൂഷ്ചേവ് ഒരിക്കല്‍ സര്‍ദാറിനോട് ചോദിക്കുകയുമുണ്ടായി. ജമ്മുകാശ്മീരിന്റെ കാര്യത്തിലും നല്ലതെന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ അതും പട്ടേല്‍-വി.പി.മേനോന് സഖ്യത്തിന്റെ കര്‍മകുശലത ഹേതുവായാണെന്ന് നിസ്സംശയം പറയാം. അതേസമയം ഈ വിഷയത്തില്‍ കൈവച്ച മേഖലയാകെ കുളം തോണ്ടിയവനാണ് നെഹ്റു. കാശ്മീരിന് അന്യായമായി ഒരു 370-ാം വകുപ്പ്, കാശ്മീര്‍ പ്രശ്നം അന്താരാഷ്ട്രവല്ക്കരിക്കല്, ഷേക്ക് അബ്ദുള്ളയെ പ്രീണിപ്പിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്നും നൂറുകോടി രൂപ ധനസഹായം (സര്‍ദാറിന്റെ ശവസംസ്കാര ചടങ്ങിന് പൊതുപണം ഉപയോഗിക്കരുതെന്ന് നിഷ്കര്ഷിച്ചതോര്ക്കുക) മുതലായ അബദ്ധങ്ങളെല്ലാം ചെയ്തിട്ടും ഇന്നിപ്പോള്‍ ഫലമെന്തായി? നെഹ്റുവിന്റെ സമുദായക്കാരായ പണ്ഡിറ്റുകള്‍ മുഴുവന്‍ കാശ്മീര്‍ വിട്ടോടേണ്ടി വന്നിരിക്കുന്നു. വടക്കു കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളും ഇതേപോലെ ആഭ്യന്തര വകുപ്പില്‍ നിന്നും എടുത്തുമാറ്റി വിദേശവകുപ്പിന് കീഴിലാക്കിയ ‘രാഷ്ട്രശില്‍പ്പി’ അവിടേയും വിഘടന-വിഭജന വാദം പ്രോത്സാഹിപ്പിക്കുകയല്ലേ പരമാര്‍ത്ഥത്തില്‍ ചെയ്തത്? ഇതേ രാഷ്ട്രതന്ത്രജ്ഞന്റെ ബുദ്ധിവൈഭവത്തില്‍ പിറന്ന പഞ്ചശീല സിദ്ധാന്തത്തിന്റെ ‘മേന്മ’യറിയാന്‍ സത്യാന്വേഷികള്‍ ഭാരതീയ വിദ്യാഭവന് പ്രസിദ്ധീകരിച്ച ഡോ.സത്യനാരായണന് സിന്‍ഹയുടെ എ ഡ്രിഫ്റ്റ് ഓണ്‍ ദ ഗംഗ എന്ന ആത്മകഥയുടെ ഭാഗങ്ങള്‍ ഒന്നു പരിശോധിക്കണം. ഒരിക്കല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടവനും പല വിദേശ രാജ്യങ്ങളിലും ഇന്ത്യയുടെ നയതന്ത്രജ്ഞനായവനുമെല്ലാമാണ് ഡോ.സിന്‍ഹ. ഈ രാജ്യത്തെ ആക്രമിക്കാന്‍ ചൈന 1950 കളില്‍ തന്നെ ആസൂത്രണം തുടങ്ങിയിരുന്നതിന്റേയും തിബറ്റ് പിടിച്ചടക്കാന്‍ ആ രാജ്യത്തിന് ഇന്ത്യയിലൂടെ ഗതാഗതം അനുവദിച്ചതിന്റേയും അത് പിന്നീട് ഇന്ത്യക്ക് തന്നെ തിരിച്ചടിയായതിന്റേയും മറ്റും കാര്യങ്ങളില്‍ നല്കിയ മുന്നറിയിപ്പുകളെല്ലാം സോഷ്യലിസ്റ്റായ നെഹ്റു അവഗണിച്ചതിന്റെ വിശദാംശങ്ങളും ഈ ആത്മകഥയിലുണ്ട്. സ്റ്റാലിന്-ഹിറ്റ്ലര്‍ പ്രോട്ടോക്കാള്‍ പ്രകാരം ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ വെട്ടിപ്പിടിക്കാന്‍ ജോസഫ് സ്റ്റാലിനും പദ്ധതിയുണ്ടായിരുന്നതായി ഈ ആത്മകഥ സവിസ്തരം പ്രതിപാദിക്കുന്നു. ചേരിചേരാ നയം പോലുള്ള ‘നയതന്ത്രം’ വളര്‍ന്നുവളര്‍ന്ന് അയല്‍ രാജ്യങ്ങള്‍ മുഴുവന്‍ ഇന്ന് ഇന്ത്യയുടെ ശത്രുക്കളായിരിക്കുകയാണെന്നും നാം തിരിച്ചറിയുന്നു. മതേതര ദൃഷ്ടിയില് ദൈവനിന്ദയേക്കാള് വലിയ പാപമാകുമെന്നതിനാല് കൂടുതല്‍ പറയുന്നില്ല.
ഇത്രയും പറയാപ്പുറങ്ങളുള്ള നെഹ്റുവിനെ മിശിഹയാക്കുന്നവരും അദ്ദേഹത്തിന്റെ വംശീയ ഭരണമിവിടെ നിലനിര്‍ത്താന്‍ പെടാപ്പാടുപെടുന്നവരും ഇടതുപക്ഷക്കാരനായിരുന്നു എന്ന കാരണം പറഞ്ഞ് നെഹ്റുവിനെ പുകഴ്ത്തിപ്പാടുന്ന സഖാക്കളും പട്ടേല്‍ വിഷയത്തില്‍ ബിജെപിക്ക് എതിരായി ഉറഞ്ഞുതുള്ളുന്നത് ആഭാസമാണെന്നേ മിതമായി പറയുന്നുള്ളൂ.
ഗാന്ധിജിയുടെ പൗത്രനായ രാജ്മോഹന്‍ ഗാന്ധി എഴുതിയതാണത്രേ പട്ടേലിന്റെ ഏറ്റവും നല്ല ജീവചരിത്രം. പ്രതിമാ വിഷയത്തില്‍ ഇദ്ദേഹം പറയുന്നത് സര്‍ദാറിനെ പ്രകീര്‍ത്തിക്കാന്‍ ബിജെപിക്ക് ധാര്‍മികതയില്ല. കാരണം അദ്ദേഹം ഗാന്ധിജിയില്‍ നിന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നുമാണ് രാഷ്ട്രീയവും ആദര്‍ശവും സ്വീകരിച്ചതെങ്കില്‍ മോദിയുടെ അത്താണിയും ആദര്ശകേന്ദ്രവും ആര്‍എസ്എസ് ആണെന്നുമാണ്. (ടൈംസം ഓഫ് ഇന്ത്യ- 05-11-2013). പക്ഷേ ഈ മഹാത്മാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനിലെ ഒരു സെമിനാറില്‍ പങ്കെടുത്ത് സുവിശേഷിപ്പിച്ചത് “ജമ്മു കാശ്മീരില്‍ അനിവാര്യമായും ഹിതപരിശോധന നടത്തണം, ഇന്ത്യാ ഗവണ്മെന്റ് ഇക്കാര്യത്തില്‍ അന്താരാഷ്ട്രാ ബാധ്യതയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ താമസം വരുത്തിക്കൂടാ” എന്നുമാണ്. (ദ ഹിന്ദു 07-11-1998). രാജ്മോഹന്‍ ഗാന്ധി ഫോര്‍ പ്ലെബിസൈറ്റ് ഓണ്‍ കാശ്മീര്‍ എന്ന ശീര്‍ഷകത്തില്‍ വന്ന റിപ്പോര്‍ട്ട് തുടങ്ങുന്നത് കാശ്മീര്‍ പ്രശ്നത്തില്‍ പാക്കിസ്ഥാന് അപ്രതീക്ഷിതമായി ഒരു സഹായിയെ കിട്ടി എന്നാണ്. ഇദ്ദേഹത്തിന്റെ സുവിശേഷം ആ രാജ്യക്കാര്‍ക്ക് നന്നെ രുചിച്ചെന്നും പാക് ടെലിവിഷനുകള്‍ പ്രസ്തുത സുവിശേഷം വീണ്ടും വീണ്ടും സംപ്രേഷണം ചെയ്തൂവെന്നും ഹിന്ദു പത്രത്തിന്റെ വാര്‍ത്തയിലുണ്ടായിരുന്നു.
പട്ടേലിന്റെ ജീവചരിത്രമെഴുതാന്‍ ‘യഥായോഗ്യന്’ തന്നെയാണ് ഈ മാന്യന്. ഏതായാലും നെഹ്റുവിയന്‍ കോണ്‍ഗ്രസുകാരുടേയും ഇതര മതേതര വ്യാജന്മാരുടേയും വിമര്‍ശനങ്ങളെ തൃണവല്‍ഗണിച്ചുകൊണ്ട് സര്‍ദാര്‍ സ്മാരക നിര്‍മാണവുമായി നരേന്ദ്ര മോദി മുന്നോട്ടു തന്നെ പോകണം. കാരണം ഇതൊരു നിയോഗമാണ്.
എ.രാഘവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: