തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങള്‍ പതിവാണ്. പക്ഷെ കോണ്‍ഗ്രസ് വക്താക്കള്‍ ഭയത്തിന്റെ പിടിയില്‍ അമരുന്നതിെന്റ ചിത്രം ദയനീയംതന്നെ.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് മാധ്യമങ്ങളും ചാനലുകളും നടത്തുന്ന പ്രവചനങ്ങള്‍ തങ്ങള്ക്കനുകൂലമായപ്പോള് കോണ്‍ഗ്രസ് സന്തോഷിച്ചു; അതിനെ സ്വാഗതംചെയ്തു. ഇപ്പോഴിതാ ചില പ്രവചനങ്ങള്‍ കോണ്‍ഗ്രസിന്റെ പരാജയം അഭിപ്രായസര്‍വേയിലൂടെ പുറത്തുവന്നപ്പോള്‍ പാര്‍ട്ടി വക്താക്കള്‍ പറയുന്നു അഭിപ്രായസര്‍വേകള്‍ നിരോധിക്കണമെന്ന്. ഇതൊക്കെകണ്ട് ചിരിക്കാനല്ലേ ജനത്തിന് കഴിയൂ.
ഇതിനേക്കാള്‍ പരിഹാസ്യമായ മറ്റൊരാവശ്യം കോണ്‍ഗ്രസ് ഉന്നയിച്ചത് കേട്ടാല്‍ ആരാണ് മൂക്കത്ത് വിരല്വെച്ചുപോകാത്തത്? തെരഞ്ഞെടുപ്പ് സമയത്ത് താമരക്കുളങ്ങളൊക്കെ ജനം കാണാത്തവിധം മാച്ചുകളയണമെന്ന്. പണ്ട് യുപിയില്‍ ആന പ്രതിമകള്‍ മൂടിയതുപോലെ താമര വിരിഞ്ഞ് നില്‍ക്കുന്നത് വോട്ടര്‍മാര്‍ കാണാത്തവിധം മൂടിക്കളയണമത്രേ! ആയിരക്കണക്കിന് കുളങ്ങളിലായി കോടിക്കണക്കിന് താമരപ്പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്നത് ജനദൃഷ്ടിയില്‍ നിന്ന് മറച്ചുപിടിക്കണമത്രേ! എന്തൊരു പാപ്പരത്തം! താമര വിരിയണമെങ്കില്‍ സൂര്യന് ഉദിക്കണം. സൂര്യരശ്മികള്ക്കേ താമരയേ വിടര്‍ത്താനാകൂ. നാളെ ഇക്കൂട്ടര്‍ സൂര്യരശ്മികളെ തടയാനാവശ്യപ്പെടുമോ? ‘ഉദയസൂര്യന്’ ഏതെങ്കിലും പാര്‍ട്ടിക്ക് ചിഹ്നമായി അനുവദിച്ചാല്‍ എതിര്‍പ്പാര്‍ട്ടി സൂര്യന് ഉദിക്കുന്നത് തടയണമെന്നാവശ്യപ്പെടുമോ?
ദുര്യോധനന് പണ്ട് സ്ഥലജലഭ്രമം ബാധിച്ചതായി മഹാഭാരതത്തില്‍ പറയുന്നുണ്ട്. പരാജയഭീതിയില്‍നിന്ന് ഉടലെടുത്ത പരിഭ്രമമാകാം കോണ്‍ഗ്രസ് വക്താക്കളെക്കൊണ്ട് ഇത്തരം വിലകുറഞ്ഞ അഭിപ്രായങ്ങള്‍ പറയിക്കുന്നത്. കോണ്‍ഗ്രസ് കോര്‍ കമ്മറ്റി അംഗീകരിച്ച് കേന്ദ്രമന്ത്രിസഭ പാസാക്കിയ ഓര്‍ഡിനന്‍സ് വലിച്ചുകീറിക്കളയേണ്ടതാണെന്ന അത്യുന്നത നേതാവിന്റെ പ്രസ്താവനയെത്തുടര്‍ന്ന് പാര്‍ട്ടി വക്താക്കളും ഓരോ ആവശ്യങ്ങള്‍ ഉന്നയിക്കുകയാണെന്ന് തോന്നുന്നു. തങ്ങളാലാകുന്ന വിധം പാര്‍ട്ടിയെ ഒരു കരപറ്റിക്കാനാണ് കൊച്ചുകൊച്ചു വക്താക്കളും ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുംതോറും ‘താമരക്കുളങ്ങള്‍ മൂടണ’മെന്ന മോഡല്‍ പ്രസ്താവനകള്‍ ഇനിയും പ്രതീക്ഷിക്കാം.
കെ.വി. സുഗതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: