1970 ഒാടെ രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ വളര്‍ച്ച സാധാരണക്കാരില്‍ എത്തിക്കഴിഞ്ഞിരുന്നു. അതിനനുസരിച്ച് കേസരി വാരികയുടെ വായനക്കാരുടെ സംഖ്യയും കൂടി. സംഖ്യ മാത്രമല്ല, സംഘത്തില്നിന്നകന്നു നിന്നവരും തെറ്റിദ്ധരിക്കപ്പെട്ടവരുമായ കലാസാഹിത്യനായകന്മാരുടെയും ചിന്തകരുടെയും ഇടയിലേക്ക് സംഘം വിഭാവനം ചെയ്യുന്ന ആദര്‍ശം എത്തിക്കുന്നതിനുള്ള ചിന്ത മുതിര്‍ന്ന പ്രവര്‍ത്തകരില്‍ വളര്‍ന്നുകഴിഞ്ഞിരുന്നു. പ്രിയ മാധവ്ജിയും പരമേശ്വര്‍ജിയും മറ്റുമാണ് ഈ വഴിയില്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ‘കേസരി’യെ കഴിവതും ചിന്തകന്മാരുടെ ഇടയിലെത്തിക്കാന്‍ ഈ ലേഖകനും ശ്രമിച്ചു. ഡോ. കെ. ഭാസ്കരന്‍നായര്‍, കുട്ടികൃഷ്ണമാരാര്, എം.വി. ദേവന് തുടങ്ങിയവര്‍ അങ്ങനെ ബന്ധത്തില്‍ വന്ന പ്രമുഖ ചിന്തകന്മാരായിരുന്നു. കോഴിക്കോട് കേസരിയാഫീസിലിരുന്ന് ഞാനും ചെയ്യാവുന്നതെല്ലാം ചെയ്യാന്‍ തുടങ്ങി. അങ്ങനെയാണ് ഏതാനും വിശേഷാല്‍പ്രതികള്‍ പുറത്തിറക്കാന്‍ കഴിഞ്ഞത്. വി.ടി. ഭാസ്കരപ്പണിക്കര്, സുകുമാര്‍ അഴീക്കോട്, എന്‍.വി. കൃഷ്ണവാര്യര്‍ തുടങ്ങിയവര്‍, പരോക്ഷമായിട്ടെങ്കിലും എന്നെ സഹായിച്ചു. നിളയുടെ തീരത്തുകൂടി എന്റെ സുഹൃത്തായ കെ.എസ്. വേണുഗോപാലുമായി ഏതാനും പ്രാവശ്യം യാത്രചെയ്യാന്‍ കഴിഞ്ഞത്, കേരളത്തിന്റെ കലാ-സാഹിത്യ-വിജ്ഞാന മേഖലയുടെ ഉറവിടം കണ്ടെത്താന്‍ എന്നെ സഹായിച്ചു. മലബാര്‍ ലോക്കല്‍ ബോര്‍ഡ് അധ്യക്ഷനും കമ്മ്യൂണിസ്റ്റ് സഹയാത്രികനുമായ ഭാസ്കരപ്പണിക്കരാണ് നിളയുടെ ഇതിഹാസം എന്ന കേസരി വാര്‍ഷികപ്പതിപ്പ് പുറത്തിറക്കാന്‍ എന്നെ സഹായിച്ചത്.
മാധവ്ജിയുമായുള്ള ചര്‍ച്ചയുടെ ഫലമായി, മലയാളസാഹിത്യത്തിലെ ദേശീയ വീക്ഷണത്തെക്കുറിച്ച് ഒരു സുദീര്‍ഘലേഖനം കേസരിയില്ക്കൂടി പുറത്തുവന്നു. അന്‍പതുകളില്‍ സാഹിത്യകാരന്മാരെ വേട്ടയാടിക്കൊണ്ടിരുന്ന പുരോഗമന സാഹിത്യ പ്രസ്ഥാനം പിന്തള്ളപ്പെട്ടുകഴിഞ്ഞിരുന്നു. സംഘമുന്നേറ്റത്തിനനുസരിച്ച് സാഹിത്യ കലാവിചിന്തനം നടക്കാന്‍ ഒരു വേദി വേണമെന്ന ഞങ്ങളുടെ ചര്‍ച്ചയുടെ ബാഹ്യരൂപം ഉണ്ടായത് 1975 ആദ്യം തളി സാമൂതിരി സ്കൂളിന്റെ പടിഞ്ഞാറെ വിങ്ങിലുള്ള ഒരു ക്ലാസ്മുറിയില്‍, വി.എം. കൊറാത്ത്, തിക്കോടിയന്, മാധവ്ജി, കെ.പി. ശശിധരന്, സി.എം. കൃഷ്ണനുണ്ണി, പരമേശ്വര്‍ജി തുടങ്ങിയവര്‍ ഒത്തുചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍നിന്നാണ്. തുടര്‍ന്ന് സാഹിത്യസായാഹ്നം എന്ന മാസംതോറും ഒത്തുചേരുന്ന ഒരു വേദിക്ക് രൂപംകൊടുത്തു.
അധികം താമസിയാതെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഒത്തുചേരല്‍ അവസാനിക്കുകയും ചെയ്തു. ഞാനും പരമേശ്വര്‍ജിയും മാധവ്ജിയും ഒളിവില്‍പോയെങ്കിലും ശേഷിച്ചവരും മറ്റ് ചിലരും സൗകര്യം കിട്ടിയിടത്തൊക്കെ ഒത്തുചേരാന്‍ തുടങ്ങി. ഒളിവില്‍ കഴിയേണ്ടിവന്ന എനിക്ക്, മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ വിഷമമുണ്ടായില്ല. എന്ന് മാത്രമല്ല, ചില പരിപാടികള്‍ ആസൂത്രണം ചെയ്യാനും കഴിഞ്ഞു. മലബാറിലെ സ്വാതന്ത്ര്യസമരത്തിന്റെയും സാഹിത്യചിന്തകളുടെയും ആണിക്കല്ലായി പ്രവര്‍ത്തിച്ചിരുന്ന മാതൃഭൂമി പത്രാധിപര്‍ വി.എം. കൊറാത്ത് സംഘപ്രവര്‍ത്തനത്തെ സഹായിക്കാന്‍ തുടങ്ങിയതും ഇക്കാലത്തായിരുന്നു. കോഴിക്കോട്ടെ, ആകാശവാണി, മാതൃഭൂമിപ്പത്രം, ഗുരുവായൂരപ്പന് കോളേജ്, ക്രിസ്ത്യന്‍ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പലരും എന്റെ സാഹിത്യപരിശ്രമങ്ങള്‍ക്ക് സഹായകമായി.
അടിയന്തരാവസ്ഥയില്‍, ക്രിസ്ത്യന്‍ കോളേജിലെ പ്രൊഫ. ഗോപാലകൃഷ്ണന്‍മാസ്റ്ററുടെ വീട്ടില്‍ ചേര്‍ന്ന ഒരു യോഗത്തില്‍വെച്ചാണ്, പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകന്‍ വി.ടി. ഭട്ടതിരിപ്പാടിന്റെ ഷഷ്ടിപൂര്‍ത്തിക്ക് ഒരു സമാദരണചടങ്ങ് നടത്താന്‍ നിശ്ചയിച്ചത്.കെ.പി. കേശവമേനോന് അധ്യക്ഷനായ ഒരു സമാദരണസമിതി രൂപീകരിക്കുകയും ഹോട്ടല്‍ അളകാപുരിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ വച്ച് വി.ടിക്ക് അതിഗംഭീരമായ ഒരു സ്വീകരണം നല്‍കുകയും ചെയ്തു. അഴീക്കോടും ഗുപ്തന്നായരും എല്ലാം അവിടെ സംസാരിച്ചുവെങ്കിലും വി.ടിയുടെയും കെ.പി. കേശവമേനോന്റെയും പ്രസംഗങ്ങള്‍ അടിയന്തരാവസ്ഥക്കെതിരെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആഹ്വാനമായിരുന്നു. കൂടാതെ, ഇതിനകം രംഗത്തുവന്നിട്ടില്ലാത്ത ബാലഗോകുലത്തിലെ കുട്ടികളുടെ കലാപരിപാടിയോടെ ‘കേസരി’യുടെ രജതജൂബിലിയാഘോഷവും ഗംഭീരമായി നടത്താന്‍ കഴിഞ്ഞു. അതിനിടയില്‍ കെ.പി. ശശിധരന്മാസ്റ്ററും സി.എം. കൃഷ്ണനുണ്ണിയും കെ. ഗംഗാധരനും മറ്റും ചേര്‍ന്ന് വി.എം. കൊറാത്തിന്റെ അനുവാദത്തോടെ, സാഹിത്യ സായാഹ്നത്തെ ‘തപസ്യ’ എന്ന പേരില്‍ കലാസാഹിത്യ പ്രസ്ഥാനമായി രഹസ്യമായി പ്രഖാപിച്ചുകഴിഞ്ഞിരുന്നു. സി.എന്‍. ശ്രീകണ്ഠന്‍നായരുടെ ചരമം പ്രമാണിച്ച് എം.വി. ദേവനും കോന്നിയൂര്‍ നരേന്ദ്രനാഥും മറ്റും പങ്കെടുത്ത ഒരു സമ്മേളനവും പരസ്യമായി അവര്‍ നടത്തി. അടിയന്തരാവസ്ഥ പിന്‍വലിക്കുകയും എല്ലാവരും രംഗത്തുവരികയും ചെയ്തശേഷം ആദ്യ വാര്‍ഷികം 1977 ല്‍ അളകാപുരിയില്‍ നടന്നു. തായാട്ട് ശങ്കരന്, എം.വി. ദേവന്, പി. പരമേശ്വര്‍ജി തുടങ്ങിയവര്‍ പങ്കെടുത്ത ഈ വാര്ഷികസമ്മേളനത്തെത്തുടര്ന്ന് വി.എം. കൊറാത്ത് തപസ്യയുടെ അധ്യക്ഷനായി.
കേസരി പത്രാധിപരെന്ന നിലയില്‍ ഞാന്‍ മുന്‍കയ്യെടുത്ത്, കോഴിക്കോട് ജില്ലയിലെ നന്മണ്ടക്കടുത്ത് ഒരു പുരാതന വീട് കണ്ടെത്തി അവിടെവെച്ച് മൂന്ന് ദിവസം നീണ്ടുനിന്ന പത്രപ്രവര്‍ത്തക ശിബിരം നടത്തി. വി.എം. കൊറാത്ത് ആയിരുന്നു ഡയറക്ടര്‍. പ്രശസ്തരായ പത്രപ്രവര്‍ത്തകരും ക്ലാസെടുക്കാനെത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ കെ.എ. ജലീലാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്. തപസ്യ ആദ്യകാലത്ത് നടത്തിയ ഏതാനും പരിശീലന ശിബിരങ്ങള്‍- ഭാവിയുടെ വാഗ്ദാനമായ പലരെയും സംഭാവന ചെയ്തിട്ടുണ്ട്. കോഴിക്കോട് ടാഗോര്‍ സെന്ററിനറി ഹാളില്‍ ജി. ശങ്കരപ്പിള്ള സാര്‍ ഡയറക്ടറായി നടന്ന നാടകപഠന ശിബിരത്തില്‍, തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ അധ്യാപകരും വിദ്യാര്‍ത്ഥികളും ക്ലാസെടുക്കാനെത്തിയിരുന്നു. അതുപോലെ സിനിമാരംഗത്തെ പലരും ക്ലാസെടുക്കാനെത്തിയ- സിനിമാ പരിശീലന ശിബിരത്തില്‍, അടൂര്‍ ഗോപാലകൃഷ്ണന് ഡയറക്ടറായിരുന്നു. ഫറൂഖ് പാലത്തിനടുത്ത് പുഴയോരത്ത് പ്രകൃതിസുന്ദരമായ ഒരു ബംഗ്ലാവില്‍വച്ചായിരുന്നു ശിബിരം നടന്നത്. മറ്റൊരു പ്രധാന ശിബിരം തിരുവനന്തപുരത്ത് കോട്ടയ്ക്കകത്ത് നടന്ന സാഹിത്യശിബിരമാണ്. വിഷ്ണുനാരായണന്‍ നമ്പൂതിരി ഡയറക്ടറായിരുന്നു. തിരുവനന്തപുരത്തെ പ്രശസ്ത സാഹിത്യകാരന്മായിരുന്ന പല പഴുത്തുകാരെയും സൃഷ്ടിച്ച ആ ശിബിരം സംഘടിപിച്ചത് പ്രേമചന്ദ്രന്, ആര്‍ട്ടിസ്റ്റ് നീലകണ്ഠന് തുടങ്ങിയവരാണ്.
ആണ്ടുതോറും മുറതെറ്റാതെ നടന്ന വാര്‍ഷികസമ്മേളനങ്ങള്‍ ഒന്നിനൊന്ന്, പ്രമുഖരുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. യാതൊരു വിധത്തിലും നമ്മളുമായി ബന്ധപ്പെട്ടിട്ടില്ലാത്തവരും വിരുദ്ധചേരിയില്നിന്നവരുമായ പ്രമുഖര്‍ തപസ്യയില്‍ അണിനിരന്നു. തപസ്യയുടെ മുഖ്യാതിഥിക്ക് അടുത്ത വര്‍ഷം ജ്ഞാനപീഠം അവാര്‍ഡ് കിട്ടുമെന്ന ഒരു ധാരണതന്നെ ഉണ്ടായി. ശിവറാം കാരന്ത്, എസ്.കെ. പൊറ്റക്കാട്, തകഴി, ഗോപാലകൃഷ്ണ അഡിക തുടങ്ങിയവര്‍ ഈ പട്ടികയില്‍പ്പെടുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ബഹറിനിലും ബോംബെയിലും ഒരുകാലത്ത് തപസ്യ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. ആര്. സഞ്ജയന്, സംഘടനാ സെക്രട്ടറിയായി വന്നതുകൊണ്ട് എന്റെ അനാരോഗ്യം തപസ്യയെ ബാധിച്ചില്ല എന്നു മാത്രമല്ല, കന്യാകുമാരിയില്‍നിന്നും ഗോകര്‍ണത്തേക്ക് നടന്ന തീര്‍ത്ഥയാത്ര, കേരളീയ സാംസ്കാരിക ചരിത്രത്തില്‍ നിര്‍ണായക വഴിത്തിരിവുകയും ചെയ്തു. മഹാകവി അക്കിത്തവും വി.എം. കൊറാത്തും രണ്ട് വിധത്തില്‍ അതിന്റെ വിജയത്തിനവകാശികളാണ്.
വി.എം. കൊറാത്ത്, പ്രൊഫ. സി.കെ. മൂസത്, മഹാകവി അക്കിത്തം, പ്രൊഫ. തുറവൂര്‍ വിശ്വംഭരന്, പി. നാരായണക്കുറുപ്പ്, മേലത്ത് ചന്ദ്രശേഖരന്, പി. ബാലകൃഷ്ണന്, കവി രമേശന്‍നായര്‍ എന്നിവര്‍ അനുക്രമമായി നയിച്ചുകൊണ്ട് മുന്നേറുന്ന തപസ്യയുടെ പഠനശിബിരം ആര്‍ഷജ്ഞാനത്തിന്റെ മഹാപണ്ഡിതന് നാലപ്പാട്ട് നാരായണമേനോന്റെയും അനുഗ്രഹീത കവയിത്രി ബാലാമണിയമ്മയുടെയും മാധവിക്കുട്ടിയുടെയും പാരമ്പര്യത്തെ അവകാശപ്പെടുന്ന പുന്നയൂര്‍ക്കുളത്ത് നടക്കുകയാണ്.
ശ്രീനാരായണഗുരുദേവനെക്കുറിച്ച് അതിശ്രേഷ്ഠമായ ഒരു മഹാകാവ്യ രചനകൊണ്ട് മാത്രമല്ല കാവ്യ-രചനകൊണ്ടും ശ്രദ്ധേയനായ കവി എസ്. രമേശന്‍നായരുടെ നേതൃത്വത്തില്‍ കേരളത്തിലെ കലാ സാഹിത്യ പ്രവര്‍ത്തകര്‍ക്കുവേണ്ടി നടക്കുന്ന ഈ പഠനശിബിരം പുതിയ ഒരു മുന്നേറ്റത്തിന് തുടക്കം കുറിക്കുമെന്ന് ഉറച്ചു വിശ്വസിക്കാം.
എം. എ. കൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: