പിന്നോക്ക-മുന്നോക്ക വിഭാഗങ്ങളുടെ സംവരണത്തിന് ക്രിമിലേയര്‍ പ്രകാരമുള്ള വാര്‍ഷിക വരുമാന പരിധി നാലരലക്ഷത്തില്‍നിന്ന് ആറുലക്ഷമായി ഉയര്‍ത്താനുള്ള കേരള മന്ത്രിസഭയുടെ തീരുമാനം ഉചിതമാണ്. വരുമാന പരിധി വര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണ് ഈ നടപടി.
ക്രീമിലെയര്‍ പരിധി ആറുലക്ഷമാക്കിയ സാഹചര്യത്തില്‍ ഇതേക്കുറിച്ച് പരിശോധിക്കാന്‍ പുതിയ കമ്മീഷനെ നിയോഗിക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. കേന്ദ്രം വരുമാനപരിധി ഉയര്‍ത്തിയപ്പോള്‍ സംസ്ഥാനവും ഈ പരിധി ഉയര്‍ത്തണമെന്ന് പിന്നോക്ക വിഭാഗ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തിലും രണ്ടുവരുമാന പരിധി നിലനിന്നത് ജോലിയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. വരുമാനപരിധി സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ജീവിതം കീറാമുട്ടിയാക്കിയിരുന്നു. മുഖ്യമന്ത്രി ഇപ്പോള്‍ വിശദീകരിച്ചത് നാല് സ്ലാബ് ഏര്‍പ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നിശ്ചയിക്കും എന്നാണ്. ഇതുവരെ കേരളം വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്ക് കുമാരപിള്ള കമ്മീഷന് റിപ്പോര്‍ട്ടാണ് അടിസ്ഥാനമാക്കിയിരുന്നത്. സംവരണാനുകൂല്യം ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതില്‍ കടുത്ത അസംതൃപ്തിയും നിലനിന്നിരുന്നു. വരുമാന പരിധി ആറുലക്ഷമാക്കി ഉയര്‍ത്തിയതോടെ മാസം 50,000 രൂപ വരുമാനമുള്ള പിന്നോക്കക്കാര്‍ക്കും ആനുകൂല്യം ലഭിയ്ക്കും.
കൃഷിക്കാരുടെ പരിധി അഞ്ച് ഹെക്ടറാണ്. 2009 സെപ്തംബറിലാണ് 4.5 ലക്ഷം രൂപയായി വരുമാന പരിധി നിശ്ചയിച്ചത്. പ്രൊഫണല്‍ കോളേജുകളിലേയ്ക്കുള്ള സംവരണത്തിനും വരുമാനപരിധി ഇതുതന്നയായിരുന്നു. മൂന്നുവര്‍ഷത്തിലൊരിക്കല്‍ ക്രീമിലെയര്‍ പരിധി പുതുക്കി നിശ്ചയിക്കണമെന്നാണ് സുപ്രീംകോടതി വിധി. ഇതനുസരിച്ച് 2012 ആഗസ്റ്റില്‍ തന്നെ പിന്നോക്ക വിഭാഗ കമ്മീഷന് വികസന വകുപ്പ് പരിധി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്തിരുന്നു.
ആറുലക്ഷം രൂപ പോലും വളരെ കുറവാണെന്ന അഭിപ്രായങ്ങളും നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ക്രീമിലെയര്‍ പരിധി പത്ത് ലക്ഷമാക്കണമെന്ന നിവേദനവും കമ്മീഷനു മുന്പില് ഉണ്ടായിരുന്നു. ജീവിതനിലവാരത്തിലെ ഉയര്‍ച്ചയും ഒരു മാനദണ്ഡമാകണം എന്നായിരുന്നു ഒരാവശ്യം. നല്ല ബുദ്ധിയും പരീക്ഷാമാര്‍ക്കും ഉണ്ടായിട്ടും വിദ്യാഭ്യാസ സംവരണാനുകൂല്യങ്ങള്‍ ലഭ്യമാകാതെ പഠിത്തം തുടരാന്‍ സാധിക്കാത്ത അനേകം യുവാക്കള്‍ കേരളത്തിലുണ്ട്. ശമ്പള പരിഷ്കരണവും വരുമാന വര്‍ധനവും ഉണ്ടാകുന്നതിനനുസരിച്ച് മേല്‍ത്തട്ട് പരിധിയും ഉയര്‍ത്തേണ്ടതാണ്. ജസ്റ്റിസ് ആര്.എല്‍.പ്രസാദ് കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആദ്യം ഒരുലക്ഷം രൂപയായിരുന്നു സാമ്പത്തിക പരിധി. പിന്നീട് 2004 ല്‍ രണ്ടരലക്ഷവും 2009 ല്‍ നാലരലക്ഷവുമായി ഉയര്‍ത്തിയിരുന്നു. വിദ്യാഭ്യാസ ആനുകൂല്യത്തിനും സംവരണാനുകൂല്യത്തിനും ഒരേ വരുമാനപരിധി വേണമെന്നാവശ്യപ്പട്ട് കോടതിയില്‍ കേസുകളും നിലവിലുണ്ട്.
വിദ്യാഭ്യാസ ആനുകൂല്യ പരിധി ഉയര്‍ത്തുമ്പോഴും സര്‍ക്കാര്‍ അത് ക്രിമിലെയര്‍ പരിധിയ്ക്ക് തുല്യമാക്കാന്‍ തയ്യാറല്ല. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്കുള്ള പരിധി കുറവാണെന്ന പരാതിയും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ വരുമാന പരിധിയും വര്‍ധിപ്പിച്ചേക്കാം. ജീവിക്കാനുള്ള അവകാശം പോലെ തന്നെ പ്രധാനമാണ് ബൗദ്ധിക ഉന്നതി കൈവരിക്കുന്നതിനും വിദ്യാഭ്യാസം നേടാനുമുള്ള അവകാശം.
താഴെത്തട്ടിലുള്ളവര്‍ക്ക് അത് നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനവും കൂടിയാണ്. പക്ഷേ വിദ്യാഭ്യാസ സാധ്യത വര്‍ധിപ്പിച്ച് യുവാക്കള്‍ വിദ്യാസമ്പന്നരായി തൊഴില്‍ രഹിതരായി മാഫിയ സംഘങ്ങളിലും മറ്റും എത്തിപ്പെടാതിരിക്കാനുള്ള ജാഗ്രതയും നടപടികളും ആവശ്യമാണ്. ഇന്ന് സംസ്ഥാനത്ത് തട്ടിപ്പുകളും കവര്‍ച്ചകളും പെരുകുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട പ്രതികള്‍ നിരക്ഷരരല്ല. വിദ്യാഭ്യാസം നേടി ജോലി ലഭിക്കാതെ അലയുന്നവര്‍ സംഘം ചേര്‍ന്ന് മദ്യപാനത്തിലേയ്ക്ക് തിരിയുന്ന പ്രവണതയും കേരളത്തിലുണ്ട്. വിദ്യാഭ്യാസം നേടിയാല്‍ ശാരീരിക അധ്വാനം അന്തസ്സിന് ചേര്‍ന്നതല്ല എന്ന ബലമായ ധാരണ ഇവിടെ നിലനില്‍ക്കുന്നതായി കാണാം. കൃഷി അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തില്‍ പ്രസിദ്ധ സിനിമാ നടന് കര്‍ഷക ‘ശ്രീ’നിവാസനായി സ്വന്തം പാടത്ത് അധ്വാനിക്കുന്നതും ചെളിയില്‍ ചവിട്ടിനിന്ന് പണിയെടുക്കുന്നതും പാടത്ത് പണിയെടുക്കുന്നതിനെ അപകര്‍ഷതാബോധത്തോടെ വീക്ഷിക്കുന്ന കേരളത്തിലെ പുത്തന്‍ തലമുറയ്ക്ക് കിട്ടുന്ന സാമൂഹ്യപാഠമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: