ബഹിരാകാശ ഗവേഷണ രംഗത്ത് സ്വന്തം കാല്‍പ്പാടുകള്‍ പതിപ്പിച്ച് ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേഷണ പേടകമായ മംഗള്യാന് വിജയകരമായി കുതിച്ചുയര്‍ന്നിരിക്കുന്നു. ഇന്ത്യയുടെ ആദ്യ സ്വതന്ത്ര പരീക്ഷണ ദൗത്യമാണ് വിജയകരമായി തുടക്കം കുറിച്ച് ഭൗമരംഗത്തെ വന്‍ ശക്തികളില്‍ ഒന്നായി ചൈനയോടും അമേരിക്കയോടും ഒപ്പം എത്തിയിരിക്കുകയാണ്. ചൊവ്വാ പഠനത്തിനുള്ള ഐഎസ്ആര്‍ഒയുടെ ശ്രമത്തിന്റെ പ്രഥമഘട്ടം പിന്നിട്ട് ഭൂമിയുടെ ഭ്രമണപഥത്തില്‍ കറങ്ങുന്ന മംഗള്യാന് ഡിസംബര്‍ ഒന്നിനാണ് ചൊവ്വാ ഭ്രമണപഥത്തിലേയ്ക്കുള്ള യാത്ര ആരംഭിക്കുന്നത്. ഇതുതന്നെയാണ് ഐഎസ്ആര്‍ഒയുടെ പ്രഥമലക്ഷ്യവും. ആറുമാസംകൊണ്ട് മംഗള്യാന് ചൊവ്വയെ വലംവെച്ച് വിവരങ്ങള്‍ ശേഖരിക്കും. ഡിസംബര്‍ ഒന്നിന് ശേഷം ചൊവ്വയുടെ ഭ്രമണപഥം ലക്ഷ്യമാക്കും. തുടര്‍ന്ന് 2014 സെപ്തംബര്‍ ഒടുവിലാണ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക എന്നാണ് ഐഎസ്ആര്‍ഒ കണക്കു കൂട്ടുന്നത്.
ഇങ്ങനെ 40 കോടി കിലോമീറ്റര്‍ യാത്ര ചെയ്താണ് ഭ്രമണപഥത്തിലെത്തി ചൊവ്വയുടെ 300 കിലോമീറ്റര്‍ അകലെനിന്ന് പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുക. ഈ ദൗത്യത്തിന്റെ മൊത്തം ചെലവ് 450 കോടി രൂപയാണ്. ചൊവ്വയില്‍ മിഥെയ്ന്‍ വാതകമുണ്ടോ എന്നറിയുന്നതിനുള്ള സെന്‍സറും മംഗള്‍യാനിലുണ്ട്. പിഎസ്എല്‍വിയുടെ 25-ാം ദൗത്യമായ മംഗള്യാന് അടുത്ത സപ്തംബര്‍ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്നതോടെ ഇന്ത്യ വിജയത്തിന്റെ കൊടുമുടിയേറും.
മിഥേന്‍ സാന്നിധ്യം തിരിച്ചറിയാന്‍ ഉള്‍പ്പെടെ നിരവധി സൂക്ഷ്മമായ ഉപകരണങ്ങളും സംവിധാനങ്ങളും മംഗള്‍യാനിലുണ്ട്. ഈ ദൗത്യത്തില്‍ വിജയിക്കുന്നതോടെ ഈ രംഗത്ത് യുഎസ്, റഷ്യ, യൂറോപ്പ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യ എത്തുന്നു എന്നതാണ് അഭിമാനകരമായ വസ്തുത. ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിന് അരനൂറ്റാണ്ടാകാനിരിക്കെയാണ് ബഹിരാകാശ രംഗത്തെ ഈ നിര്‍ണായക കുതിപ്പ് മംഗള്യാന് നടത്തിയിരിക്കുന്നത്.
ചൊവ്വാ ദൗത്യം ഇന്ത്യയ്ക്ക് ഏറ്റെടുക്കാനുള്ള കഴിവില്ല എന്ന് വിചാരിച്ചവര്‍ക്ക് തിരിച്ചടി നല്‍കിയാണ് വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ വികസിപ്പിച്ചെടുത്ത പിഎസ്എല്‍വി ശ്രേണിയില്‍ പെട്ട വാഹനം ഉപയോഗിച്ച് ഈ ഇരുപത്തിയഞ്ചാം വിക്ഷേപണം നടത്തിയത്. ഐഎസ്ആര്‍ഒയുടെ ആറാമത്തെ വിജയമാണിത്. 1963 നവംബര്‍ 21 നായിരുന്നു തുമ്പയില്‍നിന്നുള്ള ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണം. ലോകവ്യാപകമായി നെറ്റ്വര്‍ക്ക് സ്റ്റേഷനുകള്‍ സ്ഥാപിച്ച് സി-25 40 മിനിറ്റുകൊണ്ട് വാഹനത്തെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചു. ചൊവ്വാ ദൗത്യത്തില്‍ അമേരിക്കയ്ക്കും റഷ്യയ്ക്കും യൂറോപ്യന്‍ യൂണിയനും ഒപ്പം നില്ക്കുന്ന ഇന്ത്യ ചൊവ്വാ ദൗത്യം പരാജയപ്പെട്ട ചൈനയുടെ മുന്നില്‍ എത്തിയിരിക്കുന്നു എന്നത് കൃതാര്‍ത്ഥ നല്കുന്ന വസ്തുതയാണ്. ഇതുവരെ 51 ചൊവ്വാ പര്യവേഷണ ദൗത്യങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും അതില്‍ 21 എണ്ണം മാത്രമാണ് ലക്ഷ്യം കണ്ടത്. മംഗള്യാന് ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമാണ്. രണ്ടാഴ്ചയക്കുശേഷം അമേരിക്കയുടെ ഒരു പര്യവേഷണ വാഹനം ചൊവ്വാ ദൗത്യം ആരംഭിക്കുകയാണ്.
അരനൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ചെറു റോക്കറ്റുകള്‍ വിക്ഷേപിച്ച് ബഹിരാകാശ രംഗത്ത് പിച്ചവച്ച ഇന്ത്യ ഇന്ന് ഈ രംഗത്തെ വന്‍ ശക്തികളിലൊന്നായി ഉയര്‍ന്നു എന്നതില്‍ ഇന്ത്യക്കാര്ക്കഭിമാനിക്കാം. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധത്തേയും നിശ്ചയദാര്‍ഢ്യത്തേയും ഒപ്പം അഭിനന്ദിക്കേണ്ടതുണ്ട്. സ്വന്തമായി ഉപഗ്രഹം ഉണ്ടാക്കി സ്വന്തം റോക്കറ്റ് ഉപയോഗിച്ച് ബഹിരാകാശ രംഗത്ത് എത്താന്‍ ലക്ഷ്യമിട്ട ഇന്ത്യയാണ് ഇന്ന് പിഎസ്എല്‍വിയുടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷി സമ്പാദിച്ച രാജ്യമായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അമേരിക്ക ബഹിരാകാശ യജ്ഞങ്ങളെ തടയാന്‍ ശ്രമിച്ച് സാങ്കേതിക വിജ്ഞാനവും സഹായവും നിഷേധിച്ചെങ്കിലും നിരാശരാകാതെ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നേറിയാണ് ‘മംഗള്യാന്’ വിജയകരമായി വിക്ഷേപിച്ച് വന്‍ശക്തികളോടൊപ്പം സ്ഥാനം നേടിയിരിക്കുന്നത്. ചൊവ്വാ ദൗത്യം വിജയിക്കുന്നതോടെ സ്വപ്നപദ്ധതിയായ ‘ചന്ദ്രയാന്‍’ തുടങ്ങാനുള്ള ഉത്സാഹവും ആത്മവിശ്വാസവും കൈവന്ന് ഇന്ത്യ ബഹിരാകാശ രംഗത്തെ വന്‍ ശക്തിയാകും എന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: