പോലീസ് സേനയിലെ അച്ചടക്കത്തെക്കുറിച്ചും അവരുടെകര്ത്തവ്യത്തെക്കുറിച്ചും സമൂഹത്തിന് ശരിയായ ധാരണയില്ല. ഉള്ള ധാരണയാണെങ്കില്‍ മഹാമോശവും. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിക്കേണ്ടവര്‍ ഉന്നതരുടെ വിടുപണിചെയ്തും സാമൂഹികദ്രോഹികളുടെ ഒപ്പം ചേര്‍ന്നും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം സമൂഹം ഒന്നൊന്നായി അരാജകത്വത്തിലേക്ക് വഴുതിവീഴുകയാണ്. ഇതിനൊക്കെ അറുതിവരണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഉദ്യോഗസ്ഥര്‍ സേനയിലുണ്ടെങ്കിലും അവരെ പോലും വെട്ടിനിരത്താന്‍ കഴിവുള്ളവര്‍ക്കാണ് മേല്‍ക്കൈ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടോമിന് തച്ചങ്കരി ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത്.
ഒരു പോലീസ് ഓഫീസര്‍ ഒരിക്കലും ചെയ്തു കൂടാത്ത പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തുന്ന ഉദ്യോഗസ്ഥനാണ് ഐ.പിഎസ്സുകാരനായ ടോമിന് തച്ചങ്കരി. തനിക്കു മീതെ താന്‍ മാത്രം എന്ന ധാര്‍ഷ്ട്യവും അതിനൊപ്പം ഒത്താശക്കാരുടെ മസില്‍പവറും മണിപവറും ചേരുമ്പോള്‍ എല്ലാം പൂര്‍ണമാകുന്നു. സമൂഹത്തിന്റെ രക്ഷകന് എന്നതില്‍ നിന്ന് തക്ഷകന്റെ റോളിലേക്ക് അതിവേഗം കുതിക്കുന്നതാണ് അദ്ദേഹത്തിന്റെ സ്വഭാവമെന്ന് ഒരു വിധപ്പെട്ടവരൊക്കെ ഭീതിയോടെ ഓര്‍ക്കുന്നുണ്ട്. ഔദ്യോഗിക കൃത്യനിര്‍വഹണം എന്നത് ഈ ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ സ്വന്തം കൃത്യനിര്‍വഹണം എന്നായിരിക്കുന്നു. ഇതൊക്കെ വെറും ആരോപണങ്ങളായി തള്ളിക്കളയാനാവില്ല.
ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരെ ടോമിന് തച്ചങ്കരി രൂക്ഷവിമര്ശനമയുര്ത്തി അയച്ചകത്ത് വാസ്തവത്തില്‍ ഒരു കീഴുദ്യോഗസ്ഥന് മേലധികാരിക്ക് അയക്കാന്‍ പാടില്ലാത്തതാണ്. കാരണം സമൂഹത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്ന ഒട്ടേറെ സംഭവഗതികള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ടോമിന് തച്ചങ്കരിക്കെതിരെ ഡിജിപി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. പ്രസ്തുത ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നുമാണ് ഡിജിപി ബാലസുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഇപ്പോള്‍ മാര്‍ക്കറ്റ്ഫെഡ് എംഡിയായ തച്ചങ്കരിക്കെതിരെ എന്തൊക്കെ ആരോപണങ്ങളാണ് ഉള്ളതെന്ന് അക്കമിട്ട് നിരത്തുന്നതിനേക്കാള്‍ നല്ലത് ഏതൊക്കെ ആരോപണങ്ങള്‍ ഇല്ലെന്ന് പറയുന്നതാണ്.
മൂവാറ്റുപുഴ ആര്‍ഡിഒ ആയിരുന്ന സന്തോഷിന്റെ മരണത്തില്‍ ഉള്‍പ്പെടെ പല സംഭവങ്ങളിലും ഈ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന ആരോപണം ശക്തമായി രംഗത്തുണ്ടായിരുന്നു. അതിനുശേഷം ഒന്നൊന്നായി ആരോപണങ്ങള്‍ തിരമാലകണക്കെ ഉയരുകയുണ്ടായി. അതൊക്കെ സ്വാധീനവും ഉദ്യോഗസ്ഥ പിടിപാടും കാരണം ഒന്നുമല്ലാതായി. എന്നാല്‍ സത്യം അധികകാലം മൂടിവെക്കാനോ വഴി തിരിച്ചുവിടാനോ സാധ്യമല്ല. ആരോപണത്തിന്റെ ഉള്ളറകളിലൂടെ കണിശമായി സഞ്ചരിച്ച ഡിജിപി എല്ലാം ഇഴപിരിച്ചെടുത്താണ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വസ്തുതകളുടെ ഉള്ളറകളിലൂടെയുള്ള ഡിജിപിയുടെ യാത്ര ടോമിന് തച്ചങ്കരിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു എന്നത് വ്യക്തം. അതിന്റെ ബഹിര്‍സ്ഫുരണമായാണ് ബാലസുബ്രഹ്മണ്യത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയത്.
തനിക്കെതിരെ വ്യക്തി വിദ്വേഷമായാണ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും തന്റെ പ്രമോഷന് തടയുകയാണ് ഡിജിപിയുടെ ലക്ഷ്യമെന്നും തച്ചങ്കരി കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ പലതരത്തിലുള്ള ആരോപണങ്ങള്‍ നേരിടുന്ന തച്ചങ്കരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട ഡിജിപിയെ സംബന്ധിച്ചിടത്തോളം പ്രമോഷന് പ്രശ്നം ഉദിക്കുന്നേയില്ല. കേരളത്തിലെ പോലീസ്സേനയ്ക്ക് മൊത്തത്തില്‍ ആത്മശക്തിയും അഭിമാനബോധവും പകര്‍ന്നു നല്കാന് ബാധ്യതപ്പെട്ട ഉദ്യോഗസ്ഥനാണ് ഡിജിപി. അദ്ദേഹത്തിന്റെ വിശകലനങ്ങളെ അടച്ചാക്ഷേപിച്ചുകൊണ്ട് അതേ സര്‍വീസിലുള്ള ഒരുദ്യോഗസ്ഥന് രംഗത്തുവരികയെന്നു പറഞ്ഞാല്‍ തികഞ്ഞ ധാര്‍ഷ്ട്യമാണെന്ന് പറയേണ്ടതില്ല. ഇത് സേനയുടെ അന്തസ്സ് കെടുത്താനേ ഉപകരിക്കൂ.
ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും പുറത്ത് അജ്ഞാതകേന്ദ്രങ്ങളിലും തനിക്ക് ഒത്താശക്കാരുള്ളതുകൊണ്ട് എന്തും ആവാമെന്ന ധിക്കാരം ഒരു ഐപിഎസ്സുകാരന് വെച്ചു പുലര്‍ത്തിയാല്‍ സ്ഥിതിഗതികള്‍ അങ്ങേയറ്റം വഷളാവുകതന്നെ ചെയ്യും. അച്ചടക്കമുള്ള ഒരു സേനയില്‍ ജോലി ചെയ്യുന്നവരെ അച്ചടക്കരാഹിത്യത്തിലേക്ക് നയിക്കാനേ തച്ചങ്കരിയെ പോലുള്ള ഓഫീസര്‍മാര്‍ ഇടവെക്കൂ. സാക്ഷരതയിലും മറ്റും മുമ്പന്തിയിലാണെന്ന് അഭിമാനിക്കുന്ന കേരളീയരെ സംബന്ധിച്ചിടത്തോളം ടോമിന് തച്ചങ്കരി എന്ന ഓഫീസര്‍ സര്‍വീസിലെ പുഴുക്കുത്താണ്. സ്വന്തം നേട്ടവും ഒത്താശക്കാരുടെ നേട്ടവും മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന ഇത്തരക്കാരുടെ സ്ഥാനം പോലീസ് സേനയിലല്ല, മേറ്റ്വിടെയെങ്കിലുമാണ്.
തച്ചങ്കരിയെ പോലുള്ള ഓഫീസര്‍മാരെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വം ഇക്കാര്യത്തില്തികഞ്ഞ ജാഗ്രതപാലിക്കേണ്ടതാണ്. സംസ്ഥാനത്തിന്റെ നേട്ടത്തെക്കാളേറെ സ്വന്തം നേട്ടവും പാര്‍ട്ടിയുടെ നേട്ടവുമാണ് അത്തരക്കാര്‍ ലക്ഷ്യമിടുന്നത്. അതിന് ഒരു തരത്തിലും അവസരം കൊടുക്കരുത്. ഡിജിപിയുടെ ഉദ്ദേശ്യശുദ്ധിയില്‍ വിഷം കലക്കി തന്റെ കുറ്റങ്ങള്‍ മറച്ചുവെക്കുന്ന ടോമിന് തച്ചങ്കരിയെ ഒരു നിമിഷം പോലും സര്‍വീസില്‍ നിലനിര്‍ത്തരുത്. അത്തരക്കാരെ നിലനിര്‍ത്തിക്കൊണ്ടുള്ള ഭരണസംവിധാനം ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവസ്ഥയിലേക്ക് കേരളത്തെ കൊണ്ടുപോകും. അതിന് അവസരം കൊടുക്കരുത്. ഉന്നത ഉദ്യോഗസ്ഥനെതിരെ അനാവശ്യ പരാമര്‍ശം നടത്തി കത്തെഴുതിയ ടോമിന് തച്ചങ്കരിക്ക് കടുത്തശിക്ഷ നല്‍കണം. അല്ലെങ്കില്‍ ഇത് കീഴ്വഴക്കമാക്കി നിരന്തര പ്രശ്നങ്ങള്‍ക്ക് പലരും മുതിരാം. അത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: