ആലപ്പുഴ: പമ്പാ നദിയുടെ ശുദ്ധീകരണത്തിനായി നടപ്പാക്കിയ പദ്ധതി അട്ടിമറിച്ചത് കരിമണല്‍ ലോബി. 2008 മുതല്‍ ഏതാനും വര്‍ഷം കാര്യക്ഷമമായി നടപ്പാക്കിയ പദ്ധതി അവതാളത്തിലാക്കുന്നതിന് തമിഴ്നാട് ആസ്ഥാനമായുള്ള കരിമണല്‍ ലോബിയാണ് പ്രധാന പങ്കുവഹിച്ചത്.
ലക്ഷക്കണക്കിന് ശബരിമല തീര്‍ഥാടകരെയും പമ്പാ നദിയുടെ തീരപ്രദേശങ്ങളിലെയും കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെയും ജനങ്ങളെയും ബാധിക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നതില്‍ ദുരൂഹതയേറെയാണ്. വളരെ കാര്യക്ഷമമാണെന്ന് കണ്ടെത്തിയ പദ്ധതി പൊടുന്നനെ നിര്‍ത്തലാക്കിയതില്‍ അഴിമതിയുണ്ടെന്നും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് മേധാവി 2010ല്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തെങ്കിലും യാതൊരു തുടര്‍നടപടിയും സ്വീകരിക്കാതെ സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണ്.
ശബരിമല തീര്‍ഥാടന കാലയളവിലെ പമ്പാനദിയിലെ മലിനീകരണം തടയുന്നതിനായി 2001 മുതല്‍ പമ്പയില്‍ പ്രതിദിനം 3.5 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സന്നിധാനത്ത് നിന്നുള്ള സ്വീവേജും മറ്റു മാലിന്യവും സംസ്ക്കരിക്കുന്നതിന് ഫലപ്രദമായ സംവിധാനം ഇല്ലാത്തതിനാല്‍ അവിടെയുണ്ടാകുന്ന മാലിന്യം ഞുണങ്ങാറിലൂടെ ഒഴുകി പമ്പയിലെ കുളിക്കടവിന് താഴെയായി ചേര്‍ന്ന് പമ്പാനദി മലിനമാകുന്ന അവസ്ഥയാണുണ്ടായിരുന്നത്.
ഇതിന് താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ 2007-08ലാണ് മണ്ഡല മകരവിളക്ക് കാലത്ത് സന്നിധാനത്തെ സെപ്റ്റിക് ടാങ്കില്‍ നിന്ന് കവിഞ്ഞൊഴുകുന്ന മലിനജലം പമ്പയില്‍ എത്തുന്നതിന് മുമ്പ് ഞുണങ്ങാറില്‍ ബണ്ട് സ്ഥാപിച്ച് ഫെറസ്ക്ലോറൈഡും കുമ്മായവും ഉപയോഗിച്ച് മലിനജലം ശുദ്ധീകരിച്ച് പമ്പയിലേക്ക് ഒഴുക്കി വിടുന്ന ‘നദീജല ശുദ്ധീകരണ സംവിധാനം’ നടപ്പാക്കിയത്. ഇത് ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പദ്ധതി 2008 മുതല്‍ ദേവസ്വം ബോര്‍ഡ് വിപുലമായ രീതിയില്‍ നടപ്പാക്കി. ഞുണങ്ങാര്‍ പമ്പയില്‍ ചേരുന്നതിന് മുമ്പ് ചെറിയാനവട്ടത്ത് മൂന്ന് താല്‍ക്കാലിക തടയിണകള്‍ നിര്‍മിച്ച് മലിനജലം തടഞ്ഞുനിര്‍ത്തിയാണ് ശുദ്ധീകരണ പ്രക്രിയകള്‍ നടത്തിയിരുന്നത്. സന്നിധാനത്ത് ഉണ്ടായിരുന്ന സ്വീവേജ് മാലിന്യത്തിന്റെ ഗാഢത വലിയൊരളവു വരെ പരിഹരിക്കാന്‍ പദ്ധതി മൂലം സാധിച്ചതായി പരിസ്ഥിതി മലിനീകരണ ബോര്‍ഡും സാക്ഷ്യപ്പെടുത്തിയിരുന്നു.
എന്നാല്‍ 2010-11 കാലയളവില്‍ നദീ ശുദ്ധീകരണ സംവിധാനം നിര്‍ത്തലാക്കി. ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന മൂലകങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് പദ്ധതി പൊടുന്നനെ നിലയ്ക്കാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. തമിഴ്നാട്ടിലെ കരിമണല്‍ ലോബിയുടെ മൂലകങ്ങള്‍ ഉപയോഗിച്ച് ശുദ്ധീകരണം നടത്തിയെങ്കിലും അത് വേണ്ടത്ര ഫലപ്രദമായില്ല.
പദ്ധതി അട്ടിമറിച്ചതിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാരിന് ഉത്തരവ് നല്‍കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ കളത്തില്‍ വിജയന് മനുഷ്യാവകാശ കമ്മിഷനില്‍ ഹര്‍ജി നല്‍കിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ്, പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരെ കക്ഷികളാക്കിയാണ് കേസ് നല്‍കിയത്. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ കമ്മിഷന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പോലും നല്കാന് തയറായിട്ടില്ല.
പമ്പാ ശുദ്ധീകരണ പദ്ധതി നടപ്പാക്കാന്‍ നേതൃത്വം നല്‍കേണ്ട സര്‍ക്കാരാകട്ടെ പദ്ധതി നടത്തിപ്പ് നിലച്ചതിന്റെ കാരണം വ്യക്തമാക്കി കമ്മിഷന് റിപ്പോര്‍ട്ട് നല്കാന് തയാറായിട്ടില്ല. ഒരു പ്രത്യേക കരിമണല്‍ ലോബിയുടെ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് ആരോപണമുയരുന്നത്. കേരളത്തിന്റെ കടല്‍ത്തീരങ്ങള്‍ കൂടാതെ നദികളും ഈ അന്യസംസ്ഥാന കരിമണല്‍ ലോബിക്ക് തീറെഴുതാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: