ദേശീയതലത്തിലും സംസ്ഥാനതലത്തിലും സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കണമെന്നും ഇതിനുള്ള ഉത്തരവ് സര്‍ക്കാര്‍ മൂന്നുമാസത്തിനുള്ളില്‍ പുറപ്പെടുവിക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് അത്യന്തം സ്വാഗതാര്‍ഹമാണ്. സര്‍ക്കാരുദ്യോഗസ്ഥര്‍ നിശ്ചിത കാലാവധി ഒരു പദവിയില്‍ വേണമെന്നും ഒരു പദവിയില്‍ മൂന്നുവര്‍ഷമെന്ന രീതിയാണ് അഭികാമ്യമെന്നും കോടതി നിരീക്ഷിച്ചു. നിയമനം, സ്ഥലമാറ്റം തുടങ്ങിയ കാര്യങ്ങളും ബോര്‍ഡിന്റെ പരിഗണനയ്ക്ക് വിടണമെന്നുമുള്ള കോടതി ഉത്തരവുണ്ടായത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ ഇടപെടല്‍ പ്രധാന തടസ്സമാണെന്നും തിരിച്ചറിഞ്ഞതിനാലാണ്. കോടതിവിധിയിലെ മറ്റൊരു സ്വാഗതാര്‍ഹമായ കാര്യം ഉത്തരവുകള്‍ വാക്കാലല്ല, എഴുതി നല്‍കിയിരിക്കണം എന്നതാണ്. എല്ലാ ഉത്തരവുകളും പേപ്പറിലാക്കുന്നത് വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് സഹായകരമാകും. ഇപ്പോള്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മന്ത്രിമാരുടെയും വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ കോടതിവിധി അഴിമതിയിലും രാഷ്ട്രീയ സ്വജനപക്ഷപാതത്തിലും മുങ്ങിയ ഉദ്യോഗസ്ഥവൃന്ദത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കും. കോടതി ഊന്നിപ്പറഞ്ഞ മറ്റൊരു പ്രധാനകാര്യം ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളെപ്പോലെ തന്നെ ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരും അത് പുലര്‍ത്തേണ്ടവരും ആണെന്നാണ്. രാഷ്ട്രീയ ഇംഗിതത്തിന് വഴങ്ങാത്തവരെ സ്ഥലംമാറ്റുന്ന രീതിയാണ് ഇതോടെ അവസാനിക്കുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് നിയമനവും സ്ഥലംമാറ്റവും പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയല്ല, മറിച്ച് നിര്‍വഹണ ചുമതല ഉള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായാണ്.
ഉദ്യോഗസ്ഥര്‍ക്ക് ഒരു പദവിയില്‍ സ്ഥിര കാലാവധി വേണമെന്നത് കേന്ദ്രം അംഗീകരിച്ച നിയമമാണ്. സ്ഥിര കാലാവധി സിവില്‍ ഉദ്യോഗസ്ഥരെ തങ്ങളുടെ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകരാന്‍ സഹായിക്കുകയും പൊതുനയം രൂപീകരിക്കാനുള്ള ഫലപ്രദ ഉപകരണമായി സിവില്‍ സര്‍വീസ് മാറുകയും ചെയ്യും. രാഷ്ട്രീയ ഇടപെടല്‍ ഉദ്യോഗസ്ഥ സംവിധാനത്തെ അട്ടിമറിക്കുക മാത്രമല്ല, സ്ഥലംമാറ്റ ഭീഷണിമൂലം പുറത്തുള്ളവരോട് ഉദ്യോഗസ്ഥര്‍ക്ക് വിധേയത്വം വന്ന്, ചട്ടങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിതരാകുകയും ചെയ്യുന്നു. നിയമപാലകരായ പോലീസ് പോലും രാഷ്ട്രീയ ഇടപെടലാല്‍ നിസ്സഹായരാകുന്ന അവസ്ഥയുണ്ട്. ഒരേ സ്ഥലത്ത് മൂന്ന് വര്‍ഷം തുടര്‍ന്നാല്‍ പ്രൊഫഷണലിസവും ജോലിയില്‍ പ്രാവീണ്യവും കൈവരും. ഇപ്പോള്‍ രാഷ്ട്രീക്കാര്ക്കും ഭരണകര്‍ത്താക്കള്‍ക്കും മുന്നില്‍ ജനസേവകര്‍ മുട്ട് വിറച്ചാണ് നില്‍ക്കുന്നത്. അവര്‍ക്ക് സ്വതന്ത്രമായും സുതാര്യമായും പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. സിവില്‍ സര്‍വീസസ് ബോര്‍ഡ് വരികയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് നിശ്ചിത കാലാവധി, ഏതൊരാള്‍ ഏതു പദവിയില്‍ എന്നിവ തീരുമാനിക്കപ്പെടും. മറ്റൊരു പ്രധാന വസ്തുത എല്ലാ കാര്യങ്ങളും എഴുതി നല്കിയാല് മാത്രമേ സ്വീകാര്യമാകുകയുള്ളൂ എന്നതാണ്. വാക്കാല്‍ നല്കുന്ന ഉത്തരവുകള്‍ക്ക് രേഖകളില്ലാത്ത സാഹചര്യത്തില്‍ എന്തെങ്കിലും കുഴപ്പം വന്നാല്‍ ഉദ്യോഗസ്ഥരാണ് വെട്ടിലാകുന്നതും. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ‘സ്റ്റീല്‍ ഫ്രെയിം’ എന്ന് വിശേഷിപ്പിക്കുന്ന, ഇപ്പോള്‍ മൃതാവസ്ഥയിലായ സിവില്‍ സര്‍വീസിന് മാത്രമല്ല സിവില്‍സര്‍വീസ് ബോര്‍ഡ് ഉപകാരപ്രദം. ജനായത്ത ഭരണത്തെ തന്നെ വിലങ്ങില്‍നിന്ന് മോചിപ്പിക്കാനുമാവും. ബോര്‍ഡ് വരികയാണെങ്കില്‍ സര്‍വീസ് പ്രശ്നങ്ങളില്‍ ശുപാര്‍ശ ചെയ്യുന്നത് ബോര്‍ഡായിരിക്കും.
ഇന്ന് ഉദ്യോഗസ്ഥ വൃന്ദവും സെക്രട്ടറിയേറ്റും അഴിമതിയുടെയും രാഷ്ട്രീയ ഇടപെടലിന്റെയും കൂത്തരങ്ങാണല്ലൊ. സിവില്‍ സര്‍വീസിനെതിരെ ധാരാളം പരാതികളും ഉണ്ട്. ഇന്ത്യന്‍ ബ്യൂറോക്രസിയാണ് ലോകത്തെ ഏറ്റവും അഴിമതിയില്‍ മുങ്ങിയ ബ്യൂറോക്രസി എന്നും അഴിമതിയില്‍ അത് പത്തില്‍ ഒന്‍പതാം സ്ഥാനത്താണെന്നും പഠനങ്ങള്‍ പറയുന്നു. സിവില്‍സര്‍വീസിന് രാഷ്ട്രീയ ഇടപെടല്‍ കാരണം മൂല്യങ്ങളില്ല, ആര്‍ജ്ജവമില്ല, സത്യസന്ധത ഇല്ല, ആരോടും കണക്ക് പറയേണ്ടതില്ല. ഈ പശ്ചാത്തലത്തിലാണ് സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാകുന്നത്. എഴുതി നല്കിയ ഉത്തരവുകള്‍, രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍നിന്ന് വിമുക്തി, അഴിമതി രാഹിത്യം മുതലായവയാണ് ഉത്തരവുകൊണ്ട് കോടതി ലക്ഷ്യമിടുന്നത്. മൂന്ന് മാസത്തിനുള്ളില്‍ ഉത്തരവിറക്കണം. ബോര്‍ഡിന്റെ തലപ്പത്ത് ക്യാബിനറ്റ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയുമായിരിക്കും. ഇതെല്ലാം ക്രോഡീകരിച്ച് നിയമനിര്‍മാണം മൂന്ന് മാസത്തിനുള്ളില്‍ നടത്തണമെന്നും കോടതി ഉത്തരവിടുന്നു. ഇതോടെ ഇപ്പോള്‍ ഏറ്റവും അധികം അഴിമതി ആരോപണങ്ങള്‍ക്കും രാഷ്ട്രീയ ഇടപെടലിനും സ്ഥാനചലനത്തിനും വിധേയരാകുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്വതന്ത്രരായി ന്യായവും സുതാര്യവുമായ തീരുമാനങ്ങള്‍ എടുക്കും എന്ന് പ്രതീക്ഷിക്കാം. പക്ഷെ സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ തുടര്‍ന്നുവരുന്ന അഴിമതി എത്രമാത്രം നിയന്ത്രണ വിധേയമാകും എന്ന് കണ്ടുതന്നെ അറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: