ഒക്ടോബര്‍ അവസാനവാരം ഗുജറാത്തിനെ ലോക ശ്രദ്ധയിലെത്തിച്ചത് രണ്ടു സംഭവങ്ങളാണ്. സര്‍ദാര്‍ വല്ലഭഭായ് പട്ടേലുമായി ബന്ധപ്പെട്ട ചടങ്ങുകളായിരുന്നു രണ്ടും. ഒന്നില്‍ മുഖ്യമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പങ്കെടുത്തു. രണ്ടാമത്തേത് മോദിയോടൊപ്പം ഉണ്ടായിരുന്നത് മുന്‍ ഉപപ്രധാനമന്ത്രി ലാല്‍ കൃഷ്ണ അദ്വാനി.
ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് എന്നറിയപ്പെട്ടിരുന്ന ഗുജറാത്തിന്റെ പുത്രന് സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചോ എന്ന സംശയം പ്രബലമാണ്. ആ കുറവ് പരിഹരിക്കാന്‍ മുന്‍കയ്യെടുത്ത് നരേന്ദ്രമോദി ആസൂത്രണം ചെയ്ത പരിപാടി കോണ്‍ഗ്രസുകാരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ മ്യൂസിയം പുനരുദ്ധരിക്കുകയും അവിടെ അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്യുകയുമാണ് ആദ്യ ചടങ്ങ്.
പ്രതിമ അനാച്ഛാദനം ചെയ്ത് മന്‍മോഹന്‍സിംഗ് പ്രസംഗിക്കുന്നതിന് മുമ്പ് പട്ടേലിന്റെ മഹിമകളെ വര്‍ണിക്കുന്ന കൂട്ടത്തില്‍ ചില കാര്യങ്ങള്‍ മോദി ചൂണ്ടിക്കാട്ടി. ”സ്വതന്ത്ര ഇന്ത്യയെ ഏകീകരിക്കുകയെന്ന യത്നം ഏറ്റെടുത്തത് പട്ടേലായിരുന്നു. 565 നാട്ടുരാജ്യങ്ങളെ അദ്ദേഹം കൂട്ടിയോജിപ്പിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പട്ടേലായിരുന്നെങ്കില്‍ ഇന്ത്യയുടെ വിധി മറ്റൊന്നാകുമായിരുന്നു.” മോദി ഇപ്പറഞ്ഞത് ഡോ. മന്മോഹന്സിംഗിന് രസിച്ചില്ല. ”സര്‍ദാര്‍ പട്ടേല്‍ കോണ്‍ഗ്രസുകാരനായിരുന്നു. മതേതരവിശ്വാസിയുമായിരുന്നു” എന്നാണ് ഡോ. സിംഗ് പ്രതികരിച്ചത്.
രണ്ടാമത്തെ പരിപാടി നര്‍മദാ തടത്തില്‍ നിര്‍മിക്കുന്ന പട്ടേലിന്റെ പ്രതിമാ ശിലാസ്ഥാപന ചടങ്ങായിരുന്നു. ഉരുക്കു മനുഷ്യന്റെ 136 മീറ്റര്‍ ഉയരമുള്ള പ്രതിമ ലോകത്തു തന്നെ ഏറ്റവും വലുതായിരിക്കും. 55 മാസം കൊണ്ട് പണിപൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. പ്രധാനമായും ഗുജറാത്തിലെ കര്‍ഷകരില്‍ നിന്നും സമാഹരിക്കുന്ന ഉരുക്കാണ് പ്രതിമാനിര്‍മാണത്തിന് ഉപയോഗിക്കുന്നത്. ഗുജറാത്തിന്റെ രീതി അനുസരിച്ച് നിശ്ചിത സമയത്തിനകം തന്നെ അനാച്ഛാദനം ചെയ്യാനാകുമെന്ന് ഉറപ്പിക്കാം.
ഗര്‍ഭപാത്രത്തിന്റെ മഹിമകൊണ്ടല്ല പട്ടേല്‍ കോണ്‍ഗ്രസിന്റെയും രാഷ്ട്രത്തിന്റെയും നായകനായത്. സ്ഥാനലബ്ധിയൊന്നും കുടുംബമഹിമ കൊണ്ട് ആര്ജിച്ചതുമല്ല. ഝാന്‍സി റാണിയുടെ പടയാളികളില്‍ ഒരാളായ ജാബേര്‍ ഭായി പട്ടേലിന്റെ മകനായി ജനിച്ച വല്ലഭഭായ് പട്ടേല്‍ ശ്രീരാമന്റെ പുത്രനായ ലവന്റെ വംശ പരമ്പരയ്ക്ക് അവകാശിയുമാണ്. വളരെ കഷ്ടപ്പെട്ട് പഠിച്ച് വക്കീലായി പ്രാക്ടീസ് നടത്തിക്കൊണ്ടിരിക്കെ ഗാന്ധിജിയുമായുള്ള സമ്പര്‍ക്കത്തിലാണ് ദേശീയ സമരങ്ങളില്‍ സജീവമായത്. കോണ്‍ഗ്രസ് കെട്ടിപ്പെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചു. 1917ല്‍ അഹമ്മദാബാദിന്റെ പ്രഥമ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ ഒരാളായി. 1924 മുതല്‍ നാലുവര്‍ഷം നഗരസഭയുടെ അധ്യക്ഷനുമായി. 1929ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്കി. നെഹ്റുവിന് വേണ്ടി അന്ന് പത്രിക പിന്‍വലിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞ് 1931ല്‍ കോണ്‍ഗ്രസ് പ്രസിഡന്റായി. രണ്ടുതവണ പിന്നെയും നെഹ്റുവിന് വേണ്ടി മത്സരത്തില്‍ നിന്നും പിന്‍വാങ്ങേണ്ടി വന്നു.
നെഹ്റു എന്നും അങ്ങനെയാണ്. സ്വന്തം കാര്യം ഉറപ്പിക്കാന്‍ ആരെയും ആശ്രയിക്കും. ”പാലം കടക്കുവോളം നാരായണ ……” എന്ന പോലെയാണ് പിന്നത്തെ കളി. പട്ടേലിനെ എങ്ങനെയെല്ലാം ഒതുക്കിക്കെട്ടാമോ അതെല്ലാം നോക്കി. എന്നിട്ടും പട്ടേല്‍ ഉരുക്കുമനുഷ്യനായെങ്കില് അത് കോണ്‍ഗ്രസിന്റെ മിടുക്കു കൊണ്ടല്ല. കോണ്‍ഗ്രസ് ഇന്നും കൊട്ടിഘോഷിക്കുന്ന മതേതരത്വമാണ് പട്ടേല്‍ അന്ന് മുറുകെ പിടിച്ചതെങ്കില്‍ ഹൈദരാബാദ് ഇന്നും നൈസാമിന് സ്വന്തമാകുമായിരുന്നു. നാട്ടുരാജ്യങ്ങളില്‍ ജമ്മു കാശ്മീര്‍ മാത്രമാണ് നെഹ്റു നേരിട്ട് കൈകാര്യം ചെയ്തിരുന്നത്. ഇന്നും അത് പ്രശ്ന സംസ്ഥാനമായി നിലകൊള്ളുന്നതിന്റെ മുഴുവന്‍ ക്രെഡിറ്റും നെഹ്റുവിന് മാത്രം അവകാശപ്പെട്ടതാണ്. ”ജമ്മു കാശ്മീരിന്റെ കാര്യം ഞാനേറ്റു” എന്നു പറഞ്ഞ നെഹ്റു സര്‍വരെയും പറ്റിക്കുകയായിരുന്നു എന്ന് പരക്കെ വിലയിരുത്തുകയാണ്.
പട്ടേലിന്റെ സംസ്കാര ചടങ്ങില്‍ നെഹ്റു പങ്കെടുത്തില്ലെന്ന് മോദി പറഞ്ഞതായി വിവാദം സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. അന്ന് നെഹ്റുവിന്റെ സമീപനം എന്തായിരുന്നു എന്നുകൂടി അറിയണം. നെഹ്റുവിനെയും പട്ടേലിനെയും അടുത്തറിഞ്ഞ മലയാളി എം.കെ.കെ. നായര്‍ തന്റെ ആത്മകഥയായ ”ആരോടും പരിഭവമില്ലാതെ” എന്ന കൃതിയില്‍ അത് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.
നെഹ്റും പട്ടേലും പല കാര്യങ്ങളിലും ഭിന്നാഭിപ്രായക്കാരായിരുന്നു. നെഹ്റുവിന്റെ സമീപനത്തിലെ പാളിച്ചകള്‍ പട്ടേല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്തരപൂര്‍വ ഇന്ത്യയില്‍ ഇന്നുണ്ടായിരിക്കുന്ന എല്ലാ വിപത്തുകള്‍ക്കും നെഹ്റുവിന്റെ നയമായിരുന്നു കാരണമെന്നു സമ്മതിക്കാന്‍ ഇപ്പോള്‍ പലരും തയ്യാറാണ്. പക്ഷേ, അന്ന് ഉത്തരപൂര്വദേശം മറ്റു സംസ്ഥാനങ്ങളെപ്പോലെ കൈകാര്യം ചെയ്യാതെ നെഹ്റു വിദേശകാര്യാലയത്തിന് കീഴിലാക്കിയപ്പോള്‍ അതിനാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ പട്ടേല്‍ ശക്തിയുക്തം ചൂണ്ടിക്കാട്ടിയെങ്കിലും നെഹ്റുവിനെ എതിര്‍ക്കാന്‍ മന്ത്രിസഭയില്‍ മറ്റാരുമുണ്ടായില്ല. ഉത്തരപൂര്വദേശം കൈകാര്യം ചെയ്യുന്നത് വിദേശകാര്യാലയമാകയാല് തങ്ങള്‍ ഇന്ത്യാക്കാരല്ലെന്നും തങ്ങളുടെ രാജ്യം ഇന്ത്യയില്‍ നിന്നും വ്യത്യസ്തമാണെന്നും ആ പ്രദേശത്തെ ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കാന്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് വളരെ എളുപ്പമായി. ആ പ്രദേശക്കാരുടെ ഭരണഭാരം ഏറ്റെടുത്തു നടത്താന്‍ ഒരു പുതിയ സര്‍വീസും നെഹ്റു ആരംഭിച്ചു. ‘ഇന്ത്യന്‍ ഫ്രോണ്ടിയര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്.’ ഇന്ത്യന്‍ ഫോറിന് സര്‍വീസില്‍ ആദ്യകാലത്തുണ്ടായ തെരഞ്ഞെടുപ്പു പോലെയാണ് ഈ സര്‍വീസിലേക്കും ഉദ്യോഗസ്ഥന്മാരെ തെരഞ്ഞെടുത്തത്. അതുമൂലം ഒന്നുരണ്ടുപേരൊഴിച്ച് ആ സര്‍വീസില്‍ പ്രവേശിച്ചവരില്‍ മിക്കവരും അപ്രാപ്തരും ഭരണപരിചയമില്ലാത്തവരുമായിരുന്നു. അവരുടെ അപ്രാപ്തമായ ഭരണവും വിദേശകാര്യാലയത്തിലെ അതിലും അപ്രാപ്തമായ മേല്‍നോട്ടവുമാണ് നാഗാലാന്റിലും മിസോറാമിലും മണിപ്പൂരിലും ആസാം മലയോരങ്ങളിലുമുണ്ടായ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മൂലകാരണമായിത്തീര്ന്നത്.
പട്ടേലും നെഹ്റുവുമായി നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ ഒടുവില്‍ നെഹ്റുവിനെ സംബന്ധിച്ചിടത്തോളം വ്യക്തിവൈരാഗ്യത്തില്‍ കലാശിച്ചു. മഹാനായ നെഹ്റുവിനു വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെങ്കില്‍, താഴെപ്പറയുന്ന രണ്ടുകാര്യങ്ങള്‍ സംഭവിക്കുകയില്ലായിരുന്നു. സര്‍ദാര്‍ പട്ടേല്‍ അന്തരിച്ച ദിവസം രണ്ടു കുറിപ്പുകള്‍ സംസ്ഥാനകാര്യ മന്ത്രാലയത്തിന് നെഹ്റു അയച്ചു. അവ എത്തിയത് വി.പി. മേനോന്റെ കൈയിലായിരുന്നു. ഒന്നാമത്തെ കുറിപ്പ്: ”പട്ടേല്‍ ഉപയോഗിച്ചിരുന്ന കാഡിലാക് കാര്‍, അടുത്തദിവസം രാവിലെ വിദേശകാര്യാലയത്തില്‍ എത്തിക്കണമെ”ന്നായിരുന്നു.
ബോംബെയില്‍ വച്ചാണ് പട്ടേല്‍ അന്തരിച്ചത്. പട്ടേലിന്റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഉദ്യോഗസ്ഥന്മാര് ആരെങ്കിലും പോകുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വന്തം ചെലവില്ത്തന്നെയായിരിക്കണമെന്നായിരുന്നു രണ്ടാമത്തെ കുറിപ്പ്. ഈ കുറിപ്പ് കിട്ടിയയുടനെ തന്റെ മന്ത്രാലയത്തിലെ എല്ലാ ഉദ്യോസ്ഥന്മാരെയും വി.പി. മേനോന് വിളിച്ചുവരുത്തി. നെഹ്റുവിന്റെ കുറിപ്പിനെപ്പറ്റി യാതൊന്നും പറയാതെ, ആര്‍ക്കെല്ലാം ശവസംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം ചോദിച്ചു. പത്തു പന്ത്രണ്ടുപേര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച്, ബോംബെയില്‍ അവര്ക്കുപോയിവരാനുള്ള വിമാനടിക്കറ്റുകള്‍ അദ്ദേഹം സ്വന്തം ചെലവില്‍ വാങ്ങിക്കൊടുത്തു. ഈ സംഭവവും നെഹ്റുവിനെ ചൊടിപ്പിച്ചു. (പേജ് 161, 162).
അഗ്രഗണ്യനായ ഭരണാധികാരി, ഭിലായ് സ്റ്റീല്‍ പ്ലാന്റിന്റെ ശില്‍പ്പി, കേന്ദ്രഗവണ്മെന്റ് സെക്രട്ടറി, സകലകലാവല്ലഭന് തുടങ്ങി തിളക്കമാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന എം.കെ.കെ. നായര്‍ നിഷ്പക്ഷ നിരീക്ഷണത്തിലാണ് ഇവയെല്ലാം കണ്ടെത്തിയത്. പട്ടേല്‍ ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ ഇന്ത്യയില്ല. ഇന്നത്തെ ഇന്ത്യയെ സമ്പദ്സമൃദ്ധവും കരുത്തേറിയതുമാക്കാന് നരേന്ദ്രമോദി പ്രതിജ്ഞാബദ്ധനാണ്. അദ്ദേഹം ചെയ്യുന്നത് ഉരുക്കുമനുഷ്യനെ പുനരവതരിപ്പിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ വിസ്മരിച്ച കടം വീട്ടലും ഒപ്പം ഗുജറാത്തുകാരുടെ കടമനിര്വഹണവുമാണത്. ഇതിന്റെ പൊരുളറിയാതെ പുലമ്പുന്നവര്‍ അര്‍ഹിക്കുന്നത് ചവറ്റുകൊട്ടയാണ്. അത്തരക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: