ഇന്ന് നമ്മുടെ കേരളത്തിന്റെ പിറന്നാളാണ്. നാല്പതു വയസ്സുകഴിഞ്ഞാല്‍ രോഗത്തിനടിപ്പെടുകയും വാര്‍ദ്ധക്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന ഒരു സമൂഹം തിങ്ങിപ്പാര്‍ക്കുന്ന കേരളത്തിനിന്ന് 57-ാം പിറന്നാള്‍. 38,863 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു ഭൂപ്രദേശത്തെ കേരള സംസ്ഥാനം എന്നു വിളിച്ചു തുടങ്ങിയിട്ട് 57 വര്‍ഷങ്ങളാകുന്നു എന്നു പറയുന്നതാണ് കൂടുതല്‍ ശരി. കേരളം രൂപീകൃതമാകുന്നതിനു മുന്നേ തന്നെ മലയാളവും മലയാളിയും തനതായ സംസ്കാരവും ജീവിതരീതിയും ഉണ്ടായിരുന്നു. കഴിഞ്ഞ 57 വര്‍ഷങ്ങള്‍ കൊണ്ട് അതില്‍ നിന്നെല്ലാം പിന്നാക്കം പോയി. കേരളത്തില്‍ ഇന്ന് കാണുന്ന പുരോഗതിക്ക് തുടക്കം കുറിച്ചത് കേരള സംസ്ഥാനം എന്ന നിലയില്‍ രൂപീകൃതമായതിനു ശേഷമല്ല. അതിനു മുമ്പ് ആരംഭിച്ച പുരോഗതിയും വികസനവുമാണ് ഇന്നും നിലനില്‍ക്കുന്നത്.
മാനുഷരെല്ലാരും ഒന്നു പോലെ ജീവിച്ച മഹാബലിയുടെ ഭരണകാലത്തെക്കുറിച്ചുള്ള കഥകളും പരശുരാമന് മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയെന്ന കഥയും കേരളത്തെപ്പറ്റിയുള്ള ഐതീഹ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതാണ്. ഓഫീസുകളിലും വാഹനങ്ങളിലും പാതയോരങ്ങളിലുമെന്നു വേണ്ട, കേരളത്തിന്റെ മുക്കിലും മൂലയിലുമെല്ലാം നവംബര്‍ ഒന്നിന് മലയാളിത്തിളക്കം പ്രതിഫലിക്കും. മലയാളി എന്ന വികാരം ഈ ഒരു ദിനത്തിലെങ്കിലും നമുക്കിടയില്‍ ഉയിര്ത്തെഴുന്നേല്ക്കുന്നുണ്ടെന്നാശ്വസിക്കാം. അതല്ലാതെ മറ്റൊന്നുമില്ല. രാമായണത്തിലെ കിഷ്ക്കിന്ധാകാണ്ഡം നാല്പ്പത്തൊന്നാം സര്‍ഗത്തില്‍ കേരളത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. തെക്കേ ദിക്കിലേക്ക് പോകുന്ന വാനരന്മാരോട് സുഗ്രീവന് അവിടത്തെ രാജ്യങ്ങളെക്കുറിച്ച് പറയുമ്പോള്‍ കേരളത്തിന്റെ ഭൂപ്രകൃതിയെയും ഭംഗിയെയും കുറിച്ച് വര്‍ണ്ണിക്കുന്നുണ്ട്. ആ കാലഘട്ടത്തിലും കേരളത്തിന് സ്വന്തമായി സാംസ്കാരികവും സൗന്ദര്യപരവുമായ നിലനില്‍പ്പുണ്ടായിരുന്നു എന്നത് വസ്തുതയാണ്.
സംസ്ഥാനം രൂപീകൃതമാകുന്നതിനുമുന്നേ കേരളത്തിന്റെ ഖ്യാതി അന്യദേശങ്ങളിലേക്കും വ്യാപിച്ചിരുന്നു. മലയാളി എല്ലാ മേഖലയിലും എത്തപ്പെട്ടു. അതിനുള്ള കഴിവും വിദ്യാഭ്യാസവും ആര്‍ജ്ജിച്ചു. കേരളമുണ്ടാകുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ കവി അതു പാടി….
“…കേരളം വളരുന്നു പശ്ചിമ ഘട്ടങ്ങളെ
കേറിയും കടന്നും ചെന്നന്യമാം, രാജ്യങ്ങളില്‍
അറബിക്കടലിനും തന് തിരക്കൈ കൊണ്ടതിന്
അതിരിട്ടൊതുക്കുവാനായില്ലിന്നോളവും….”
പാലാനാരായണന്‍ നായരെന്ന കവി ദീര്‍ഘവീക്ഷണത്തോടെയാണ് മലയാളിയെക്കുറിച്ചിങ്ങനെ എഴുതിയത്. കേരളം സംസ്ഥാനമെന്ന നിലയില്‍ രൂപീകൃതമാകുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു കവിയുടെ പ്രവചന സ്വഭാവത്തിലുള്ള കവിത. 1948 ല്‍ കേരളം വളരുന്നൂ എന്ന എട്ടു ഭാഗമുള്ള കവിതക്ക് ആമുഖമായിരുന്നു അത്. നാട്ടു രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പുതുതായി ഉണ്ടാകാന്‍ പോകുന്ന നാടിന് കവിതയിലൂടെ അദ്ദേഹം കേരളം എന്ന പേരു നല്കി. ഉണ്ടാകാന്‍ പോകുന്ന നാടിന്റെ അതിരുകള്‍ പോലും കവി കവിതയിലൂടെ വരച്ചിട്ടു. 1956ല്‍ സംസ്ഥാനം രൂപീകൃതമാകുകയും അതിന് കേരളം എന്ന പേര് നിലവില്‍ വരികയും ചെയ്തപ്പോള്‍ അവകാശവാദങ്ങള്‍ ഉന്നയിച്ച് അംഗീകാരം നേടിയെടുക്കാന്‍ അദ്ദേഹം പോയില്ലെന്നത് ചരിത്രം.
മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ വിഭിന്ന പ്രദേശങ്ങളായി നിന്നിരുന്ന മലയാളികളെ കേരളം എന്ന വികാരത്തിനു പിന്നില്‍ ഒരു വികാരമുള്ള ജനതയാക്കി മാറ്റിയ ചരിത്രപരമായ രാഷ്ടീയ മാറ്റമാണ് 1956 നവംബര്‍ ഒന്നിന് സംഭവിച്ചത്. അതുവരെയുണ്ടായിരുന്നത് നാട്ടു രാജാക്കന്മാരുടെയും നാടുവാഴികളുടെയും ഭരണമായിരുന്നു. രാജഭരണത്തില്‍ നിന്ന് രാഷ്ട്രീയ ഭരണത്തിലേക്കു മാറിയപ്പോള്‍ ആദ്യ ഘട്ടത്തില്‍ കേരളത്തിനത് വലിയ മുന്നേറ്റത്തിനു വഴിവച്ചെങ്കിലും പിന്നീട് വളര്‍ച്ച പിന്നാക്കമായി. വിനോദ സഞ്ചാരമേഖലയില്‍ കേരളം മുന്നേറ്റമുണ്ടാക്കി. പൂരവും, തീരവും, തെയ്യവും, കോലവും, പുഴകളും, മലകളും, ഗ്രീഷ്മവും, ഹേമന്തവും, പൂക്കളും, കേരവും, ചെടികളും, തൊടികളും, നിറഞ്ഞുനില്ക്കുന്ന കേരളം ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന ഖ്യാതിയോടെ ലോകത്ത് സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു.
ഭാഷയുടെ പേരിലാണ് സംസ്ഥാനങ്ങള്‍ രൂപീകരിച്ചത്. കേരളം മലയാളത്തിന്റെ പേരിലും. മലയാള ഭാഷയുടെ പേരിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. മലയാളത്തെ ശ്രേഷ്ഠഭാഷയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ശേഷം വരുന്ന പിറന്നാളാണിത്. ഭാഷയുടെ ഉന്നമനത്തിന് കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട നൂറുകോടി ഇനിയും വരാനിരിക്കുന്നു. അതെങ്ങനെ ചിലവഴിക്കുമെന്ന് ഇനിയും നിശ്ചയിച്ചിട്ടുമില്ല. ഭാഷ കേവലം ഒരു ഉപകരണമല്ല; സാംസ്കാരിക സൂചനയാണ്. മലയാളി ജീവിക്കുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും സ്വന്തമായ സാംസ്കാരികപരിസരങ്ങളില്‍ നിന്നുകൊണ്ടാണ്. ഈ സാംസ്കാരിക പരിസരം മലയാളഭാഷയാണ്. ചിലരെങ്കിലും ജനിച്ചതും വളരുന്നതും മറ്റ് ഭാഷാ പരിസരത്താണെങ്കിലും തലമുറകളുടെ അങ്ങേത്തലക്കല്‍ നിലകൊള്ളുന്ന മലയാളത്തിന്റെ, കേരളത്തിന്റെ സാംസ്കാരിക ബോധങ്ങള്‍ ഓരോരുത്തരിലും ഉണ്ടാകും. ഒരിക്കലും അതൊന്നും പൂര്‍ണ്ണമായി തിരോഭവിക്കുന്നില്ല. എങ്കിലും ഭാഷയെ സംബന്ധിക്കുന്ന ആശങ്കകള്‍ പങ്കുവയ്ക്കാതിരിക്കാനാകില്ല. ഭാഷയുടെ പേരിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ മലയാളി മലയാളത്തില്‍ നിന്നകന്നു പോകുകയാണെന്നത് പൊതുവികാരമാണ്. ഭാഷാപഠനം നിര്‍ബന്ധമാക്കണമെന്ന ആവശ്യം എല്ലാ കേരളപ്പിറവി ദിനത്തിലും ഉയരുന്നതും അതിനാലാണ്.
സര്‍ക്കാര്‍ രേഖകള്‍ ഇത്രയൊക്കെ ശ്രമിച്ചിട്ടും ഇപ്പോഴും പൂര്‍ണ്ണമായും മലയാളത്തിലായിട്ടില്ല. ഭാഷാഭിമാനവും ഭാഷാ സ്നേഹവും ഓരോ മലയാളിയും സ്വയം നിര്‍മ്മിക്കണം. തന്റെ ദൈനംദിന ഭാഷാ പ്രവര്‍ത്തനങ്ങളില്‍ ചെറിയൊരു ഭാഗമെങ്കിലും മലയാളത്തിലായിരിക്കാന്‍ സ്വയം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റിന് ഏറ്റവും കൂടുതല്‍ ഉപയോഗവും പ്രചാരവും വന്നിരിക്കുന്ന കാലത്ത് ഇപ്പോഴും മലയാളം പൂര്‍ണ്ണമായി അതിനു വഴങ്ങിത്തുടങ്ങിയിട്ടില്ല. ആ മേഖലയിലും വളരെ ദൂരത്തില്‍ സഞ്ചരിക്കേണ്ടതുണ്ട്.
നമുക്ക് മലയാള ഭാഷയുടെ പേരില്‍ സര്‍വ്വകലാശാലയുണ്ട്. ഭാഷാപിതാവിന്റെ പേരില്‍ ഭാഷയ്ക്ക് കൈവന്നിരിക്കുന്ന ഈ നേട്ടം മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ഉപകാരപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കേണ്ടതുണ്ട്. അതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നു എന്നത് ആശ്വാസകരമാണ്. പേപ്പറും പേനയും ഒഴിവാക്കി കീബോര്‍ഡില്‍ ആശയവിനിമയം നടത്തുന്ന പുതിയ തലമുറയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ മലയാള ഭാഷയെ സാങ്കേതികമായി രൂപപ്പെടുത്തുക എന്നതാകണം ഈ ജനകീയ സര്‍വ്വകലാശാലയുടെ പ്രധാനപ്പെട്ട കര്‍ത്തവ്യം.
ആരോഗ്യരംഗത്ത് കേരളാമോഡല്‍ വികസനമുണ്ടായെങ്കിലും ആ ഖ്യാതി നമുക്ക് നിലനിര്‍ത്താനായില്ല. ഏറ്റവുമധികം കൊട്ടിഘോഷിക്കപ്പെട്ട ഒന്നാണ് കേരളത്തിലെ ആരോഗ്യ പരിപാലന രീതി. പക്ഷേ, മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് ചിക്കുന്‍ ഗുനിയ വന്നപ്പോഴാണ് ഈ പദ്ധതിയുടെ പൊള്ളത്തരങ്ങള്‍ പുറത്തുവന്നത്. കേരളത്തില്‍ അങ്ങോളമിങ്ങോളം ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ ഉണ്ട് എന്നതു തന്നെ കേരളത്തിലെ നല്ലൊരു ശതമാനം ആളുകള്‍ രോഗികളാണ് എന്നതിന്റെ സൂചനയായാണ് കാണേണ്ടത്. കേരളത്തില്‍ ഇപ്പോള്‍ ലാഭകരമായ ‘വ്യവസായം’ ആശുപത്രിയും വിദ്യാഭ്യാസവുമാണ്. ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍, ഹൃദ്രോഗികള്‍, മാനസിക രോഗികള്‍, ജീവിതശൈലീജന്യ രോഗങ്ങള്‍ ഉള്ളവര്‍ എല്ലാം കേരളത്തിലാണ്. ആത്മഹത്യാ നിരക്കിലും കേരളം മുന്നേറ്റം നടത്തിക്കഴിഞ്ഞു.
സാമൂഹ്യ രംഗത്തും നമ്മള് വളരെ വലിയ ദുരന്തത്തെയാണ് നേരിടുന്നത്. കുഞ്ഞുങ്ങള്‍ക്കു പോലും ജീവിക്കാന്‍ കഴിയാത്ത ദുസ്ഥിതി. ഓരോ ദിവസവും ‘അസ്ക’മാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു. അതിനുത്തരവാദികള്‍ സ്വന്തം മാതാപിതാക്കള്‍ തന്നെയാകുന്നു എന്നതാണ് വലിയ ദുര്യോഗം.
കാര്‍ഷിക രംഗത്തും കേരളത്തിനു മേല്‍ക്കൈ ഉണ്ടായിരുന്നു. എന്നാല്‍ ഓരോ ജന്മദിനവും കഴിയുമ്പോഴും കൃഷികുറഞ്ഞുവരുന്ന സംസ്ഥാനമായി കേരളം മാറി. കാര്‍ഷിക രംഗത്ത് നിരവധി നേട്ടങ്ങള്‍ നാം കൈവരിച്ചെങ്കിലും ഒരിക്കല്‍ പോലും കാര്‍ഷിക സ്വയം പര്യാപ്തത നേടാന്‍ കഴിഞ്ഞില്ല. മാറിമാറി ഭരിച്ച ഒരു ഭരണാധികാരിയും കൃഷി പരിപോഷിപ്പിക്കാനായി ഒന്നും ചെയ്തില്ല. അല്ലെങ്കില്‍ ചെയ്തതൊന്നും ഫലപ്രദമായില്ല. തമിഴ്നാടും ആന്ധ്രയും പഞ്ചാബും കനിഞ്ഞില്ലെങ്കില്‍ കേരളം പട്ടിണിയിലാവും. അരിയുടെയും പച്ചക്കറിയുടെയും കാര്യത്തില്‍ ഇതാണ് സ്ഥിതി. പച്ചക്കറി, മുട്ട, പാല് തുടങ്ങി പൂവിനു പോലും അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് കേരളം ജീവിക്കുന്നത്.
ജീവിക്കാന്‍ അത്യാവശ്യമായ ഭക്ഷണം സ്വന്തമായി ഉല്പാദിപ്പിക്കാമെന്നിരിക്കെ, അതിനുള്ള മാര്‍ഗ്ഗങ്ങളെല്ലാം നശിപ്പിച്ച് ടൂറിസം വികസിപ്പിക്കാനും ഐടി വികസനത്തിനും പ്രാമുഖ്യം നല്‍കിയത് വലിയദുര്യോഗമായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കൃഷി ഭൂമി നികത്തി വന്‍വ്യവസായങ്ങളും വിമാനത്താവളങ്ങളും ഉണ്ടാക്കുന്നതിന് പ്രാമുഖ്യം കൊടുത്തപ്പോള്‍ കര്‍ഷകനില്ലാതെയായി. സാധാരണക്കാരന് വരുമാനമില്ലാതെയായി. ആത്മഹത്യകള്‍ പെരുകി. അന്തരീക്ഷവും ഭക്ഷണവും മലിനപ്പെട്ടപ്പോള്‍ മലയാളി രോഗിയായി. അധ്വാനിക്കാത്ത ജനത ജീവിതശൈലീ രോഗങ്ങള്‍ക്ക് അടിമയായി. കേരളം രോഗക്കിടക്കയില്‍ ഊര്‍ദ്ധശ്വാസം വലിക്കാന്‍ തുടങ്ങി. കേരളത്തിന് പിറന്നാള്‍ മധുരമെന്നാണ് പറഞ്ഞു തുടങ്ങിയത്. ആ മധുരം കഴിക്കാന്‍ മലയാളിക്കാകില്ല. കാരണം ഭൂരിപക്ഷം മലയാളിക്കും പ്രമേഹരോഗമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കേരളത്തിന്റെ പിറന്നാളല്ലെ, എല്ലാവര്ക്കും മധുരമായ പിറന്നാള്‍ ആശംസകള്‍.
ആര്. പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: