ജനങ്ങളെ സംരക്ഷിക്കാനുള്ള പോലീസ് ജനപീഡകരും സ്ത്രീപീഡകരുമായി മാറുന്ന കാഴ്ച പോലീസിന് മാത്രമല്ല കേരള ജനതയ്ക്കും അപമാനമാണ്. പോലീസ് സുരക്ഷക്കെത്തിയില്ലെങ്കില് പിന്നെ ജനങ്ങള്‍ക്ക് സുരക്ഷ എവിടെ? വൈറ്റില മൊബിലിറ്റി ഹബ്ബില്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ കയറി പിടിച്ചത് ആലപ്പുഴ ക്രൈം ബ്രാഞ്ചിലെ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് ആണ്. ഹബ്ബില്‍ നിന്നും ആലപ്പുഴയ്ക്കുള്ള ബസ്സില്‍ കയറുന്നതിനിടെയാണ് പെണ്‍കുട്ടിയെ പിന്നില്‍നിന്നും കയറിപ്പിടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അമിതമായി മദ്യപിച്ച് ലക്കുകെട്ട ഇയാള്‍ പെണ്‍കുട്ടിയെ പിറകില്‍നിന്ന് കയറി പിടിച്ചപ്പോള്‍ പെണ്‍കുട്ടി അയാളുടെ മുഖത്തടിച്ചു. പ്രകോപിതനായ പോലീസുകാരന് പെണ്‍കുട്ടിയുടെ മുഖത്ത് രണ്ടുതവണ തിരിച്ചടിച്ച് തന്റെ യൂണിഫോമിനെയും അപമാനിച്ചു. പെണ്‍കുട്ടിയെ കയറിപ്പിടിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തയാളെ കണ്ടുനിന്നവര്‍ വളഞ്ഞു വച്ചാണ് പോലീസില്‍ ഏല്‍പ്പിച്ചത്. ആലപ്പുഴ ക്രൈം ബ്രാഞ്ചിലെ സിപിഒ ആണ് പോലീസ് ഫോഴ്സിന് അപമാനമായ ഈ വ്യക്തി. നാട്ടുകാര്‍ ഇയാളെ തല്ലിച്ചതയ്ക്കുകയും ചെയ്തു. വൈറ്റില ഹബ്ബിലെ വാഹനത്തിരക്ക് യാത്രക്കാര്‍ക്കുണ്ടാക്കുന്ന അനന്തമായ സമയ നഷ്ടത്തിന് പുറമെ ഇപ്പോള്‍ അത് ഒരു സ്ത്രീപീഡന കേന്ദ്രവുമാവുകയാണ്. തിങ്കളാഴ്ച ബസ്സിനുള്ളില്‍ നാല്‍പ്പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അന്യസംസ്ഥാനക്കാരനെ ഹബ്ബില്‍നിന്നും അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ ഉടമയുടെ മകന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഉപയോഗിച്ച ബസിന്റെ ലൈസന്‍സ് ഇന്നലെ അധികൃതര്‍ റദ്ദാക്കുകയുണ്ടായി. സ്ത്രീകളോടും പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കേരളത്തില്‍ ഇന്ന് കൂടി വരികയാണ്.
കഴിഞ്ഞയാഴ്ചയാണ് ബധിരയും മൂകയും ആയ അയല്‍വാസി പെണ്‍കുട്ടിയെ അച്ഛനും 12 കാരനായ മകനും കൂടി പീഡിപ്പിച്ചത്. പിതാക്കന്മാര് സ്വന്തം പുത്രന്മാര്ക്ക് പീഡിപ്പിക്കേണ്ടതെങ്ങനെയെന്ന ആദ്യ പാഠവും പകര്‍ന്നു നല്കുന്നു. കാസര്‍കോട്ട് അച്ഛനും മകനും കൂടി പീഡിപ്പിച്ച മൂത്തമകള്‍ സ്വയം തീ കൊളുത്തി മരിയ്ക്കുകയും അവരുടെ കാമാസക്തി രണ്ടാമത്തെ മകളിലേയ്ക്ക് തിരിഞ്ഞപ്പോള്‍ അവള് സ്കൂള്‍ അധികൃതരോട് പരാതിപ്പെട്ട് രണ്ടുപേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മാതൃദായക്രമം നിലനിന്നിരുന്ന, സ്ത്രീ സാക്ഷരത മൂലം ശാക്തീകരിക്കപ്പെട്ടു എന്ന് കരുതിയിരുന്ന മലയാളി സ്ത്രീകളും ഇന്ന് ലൈംഗിക പീഡനത്തിന്റെ ഇരകളാണ്. സ്വന്തം വീട്ടില്‍ പോലും സുരക്ഷിതത്വമില്ലാതെ, മൂന്നു വയസ്സുകാരിയെ പോലും സ്വന്തം ലൈംഗികാസ്വാദന വസ്തുവാക്കുന്ന പിതാക്കന്മാരുള്ള, കാമക്കണ്ണോടെ പെണ്‍കുട്ടികളെ നോക്കുന്ന അയല്‍ക്കാരുള്ള കേരളത്തില്‍ സ്ത്രീകള്‍ വീട്ടിലും വഴിയിലും ബസ്സിലും കാറിലും ആട്ടോയിലും പീഡിപ്പിക്കപ്പെടുന്നു. മൊബൈല്‍ പ്രണയം വ്യാപകമായതോടെ പ്രണയ വാഗ്ദാനം നല്കി വശീകരിച്ച് പീഡിപ്പിക്കുന്നതും പലപ്പോഴും മതംമാറ്റാന്‍ മദ്രസ്സകളിലെത്തിക്കുന്നതും ഇന്ന് പതിവാണ്. പെങ്ങള്/മകള്‍ സങ്കല്‍പ്പങ്ങള്‍ ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. സ്ത്രീശരീരം ലൈംഗികാസ്വാദനത്തിനാണെന്ന ധാരണ രൂഢമൂലമായതോടെയാണ് പെണ്‍കുട്ടികള്‍ക്ക് വീട്ടിലും സ്കൂളിലും റോഡിലും ട്രെയിനിലും വാഹനങ്ങളിലും പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നത്. കേരളം ഇന്ന് സ്ത്രീ-ബാലിക പീഡന തലസ്ഥാനമെന്ന പദവിയ്ക്ക് ദല്‍ഹിയുമായി മത്സരിക്കുന്നു. അഭ്യസ്തവിദ്യരായ പെണ്‍കുട്ടികള്‍ എങ്ങനെ ധൈര്യപൂര്‍വം ഈ ഐടി യുഗത്തില്‍ രാത്രി ജോലിയ്ക്കും പോകും? തസ്നി ബാനു ഇതിന്റെ രക്തസാക്ഷിയാണല്ലൊ.
കേരളം ആഗോള വികസന മാതൃകയില്‍ നിന്ന് ആഗോള സ്ത്രീപീഡന മാതൃകയാകുകയാണോ? പീഡകരില്‍ ഭൂരിഭാഗവും മദ്യപിച്ചാണ് ഇതിന് തുനിയുന്നത്. മദ്യപാനമാണ് ഇതിലെ വില്ലന്‍. ഇന്ന് കേരളമാണ് ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്ന സംസ്ഥാനം. പ്രതിശീര്‍ഷ മദ്യോപയോഗം 8.2 ലിറ്ററാണ്. സാമ്പത്തിക ഭദ്രതയ്ക്ക് സ്ത്രീകളുടെ വരുമാനവും ഒരു പ്രധാന ഘടകമായിരിക്കെ ഈ പീഡന ഭീഷണി, അവരുടെ പുറംലോക സഞ്ചാരത്തെ ബാധിക്കുകയാണെങ്കില്‍ പല കുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെ പോകേണ്ടിവരും. ഇപ്പോള്‍ സുരക്ഷാസേനയായ പോലീസ് പോലും പീഡകരായി മാറുമ്പോള്‍ പോലീസിന്റെ സാംസ്ക്കാരിക അധഃപതനം വെളിപ്പെടുന്നു. മുഖ്യമന്ത്രിയുടെ നേരെയുണ്ടായ ആക്രമണം അവരുടെ കാര്യക്ഷമതയെ ചോദ്യം ചെയ്യുന്നു. പോലീസുകാര്‍ക്കും അമ്മയും പെണ്മക്കളും സഹോദരികളുമില്ലേ? എന്തുകൊണ്ട് പരസ്ത്രീയെ കാമക്കണ്ണുകള്‍ കൊണ്ടുമാത്രം വീക്ഷിക്കുന്നു? മദ്യവിപത്തിനെതിരെ പ്രതികരിക്കേണ്ട അവരും മദ്യപിച്ചാണ് അക്രമവും ലൈംഗിക പീഡനവും നടത്തുന്നത്! ഇതിനെതിരെ സര്‍ക്കാര്‍ പാലിക്കുന്ന നിസ്സംഗത കേരളത്തിനപമാനമാണ്. വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയും വനിതാ കമ്മീഷനും ജാഗ്രതാ സമിതികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യേണ്ട സന്ദര്‍ഭമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: