ഭാരതത്തിന്റെ ഭരണഘടനയില്‍ മേതതരം എന്ന ആശയം ആമുഖത്തില്‍ തന്നെ പ്രതിപാദിച്ചിട്ടുണ്ട്.അടിസ്ഥാനതത്വസംഹിതയുടെ ഭാഗമാണത്. 1976 ലെ 42-ാമത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് അത് പ്രാബല്യത്തിലായത്. മതേതരം എന്ന പദംകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വിവരിക്കപ്പെട്ടിട്ടില്ല. ഓരോരുത്തരും അവരവരുടേതായ രീതിയില്‍ അതിനെ വ്യാഖ്യാനിക്കുന്നു. ഗണപതിഹോമ പ്രസാദമായി ലഭിക്കുന്ന ‘രക്ഷ’ നെറ്റിയില്‍ ചാര്‍ത്തിക്കൊണ്ട് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ഒരു കോണ്‍ഗ്രസ് നേതാവ് താന്‍ മതേതരനാണെന്നാണ് അവകാശപ്പെടുന്നത്. ഔദ്യോഗികവാഹനങ്ങളില്‍ ചില മന്ത്രിമാരും മതേതരക്കാരാണത്രേ. നിസ്കാരതഴമ്പ് നെറ്റിയിലുള്ള ഇസ്ലാം മതവിശ്വാസികളായ മുസ്ലീംലീഗ് നേതാക്കള്‍ മതേതരത്വത്തിന്റെ ഉച്ചിയില്‍ നില്ക്കുന്നു. എങ്ങനെ ഇവരെല്ലാം മതേതരരാകും. മതാതീത ചിന്ത ഇവര്‍ പുലര്‍ത്താറുണ്ടോ? സ്വയം ചിന്തിച്ചാല്‍ മതിയാകും. നേതാക്കളിലും ഭരണഘടനാപരമായ പദവികളുള്ള മാന്യവ്യക്തികളും ”നമ്മുടെ” ആളുകള്‍ എന്ന വളയത്തില്‍ തളയ്ക്കപ്പെട്ടവരോ അതിന് വിധേയരായവരോ ആണെന്ന് മനസിലാക്കാന്‍ പ്രയാസമുണ്ടാകില്ല. ചെറിയ ന്യൂനപക്ഷം അപവാദമായി കണ്ടേക്കാം.
ഏറെ രസകരമായത് പാതിരിമാരും മുസലിയാര്‍മാരും എല്ലാം മതേതരക്കാരാണുപോലും. അബ്ദുള്‍ നാസര്‍ മദനി പോലും മതേതരക്കാരനായി വാഴ്ത്തപ്പെടുന്നു. അതേസമയം ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണത്തിന്റെ കണക്കെടുപ്പ് നടത്താന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടപ്പോള്‍ അതിനെ എതിര്‍ക്കുന്നവരെയും അയ്യപ്പഭക്തരുടെ ആവശ്യങ്ങള്‍ക്കായി മുറവിളി കൂട്ടുമ്പോഴും അയോധ്യയിലെ ശ്രീരാമക്ഷേത്രം പുനര്നിര്മ്മിക്കണമെന്ന ആവശ്യം ഉന്നയിക്കുമ്പോഴും എല്ലാം ‘വര്‍ഗ്ഗീയം’ എന്നു പറഞ്ഞ് അധിക്ഷേപിക്കുന്നു. നേതാക്കന്മാരെയെല്ലാം ‘ബ്രാന്‍ഡ്’ ചെയ്യുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയുമായ നരേന്ദ്രമോദി ലോകം അറിയുന്ന രാഷ്ട്രതന്ത്രജ്ഞനായ ഭരണാധികാരിയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് നടന്നുവരുന്ന അഭിപ്രായ സര്‍വേകളെല്ലാം സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് ജനപിന്തുണ വര്‍ധിച്ചുവരുന്നു എന്നാണ്. 1992 ലെ അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ന്ന സംഭവവും 2002 ല്‍ ഗുജറാത്തില്‍ നടന്ന ദൗര്‍ഭാഗ്യകരമായ കാര്യങ്ങളും ഉയര്‍ത്തിപ്പിടിച്ചാണ് മോദിയെ പ്രതിരോധിക്കാന്‍ ഇവിടുത്തെ ‘മതേതര’ ശക്തികള്‍ ശ്രമിക്കുന്നത്. അവരില്‍ പ്രമുഖനായ മധ്യപ്രദേശിലെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ്സിംഗിന്റെ സ്വന്തം തട്ടകത്തിലെ ജനപിന്തുണ നോക്കാം. കഴിഞ്ഞ പത്ത് വര്‍ഷമായി മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കുന്ന ശിവരാജ് ചൗഹാന് 55 ശതമാനം ജനങ്ങള്‍ അംഗീകാരം നല്കുമ്പോള് അതിനുമുമ്പ് പത്തുവര്‍ഷം മുഖ്യമന്ത്രിപദം വഹിച്ചിരുന്ന ദിഗ്വിജയ്സിംഗിനെ അനുകൂലിക്കാന്‍ 11 ശതമാനം ആളുകളെ തയ്യാറായുള്ളൂ. മോദിക്ക് പകരം സുഷമാ സ്വരാജിനെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി അവരോധിക്കാന്‍ ബിജെപി തയ്യാറാകണമെന്ന് ദിഗ്വിജയ്സിംഗ് ആവശ്യപ്പെടുമ്പോള്‍തന്നെ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ജനപിന്തുണ അവകാശപ്പെടാവുന്ന ഒരു നേതാവ് പോലും ഇല്ലെന്ന വസ്തുത അദ്ദേഹം മറച്ചുപിടിക്കുന്നു.
ഭരണം നഷ്ടപ്പെട്ടിട്ടുള്ള സംസ്ഥാനങ്ങളിലൊന്നും കോണ്‍ഗ്രസിന് സംഘടനാപരമായ കെട്ടുറപ്പ് ഇല്ലെന്നതാണ് വസ്തുത. ഇന്നത്തെ കോണ്‍ഗ്രസ് നിലനില്ക്കുന്നതുതന്നെ പ്രസിഡന്റായി സോണിയയും വൈസ് പ്രസിഡന്റായി രാഹുലും ഉള്ളതുകൊണ്ടുമാത്രമാണത്രെ. കോണ്‍ഗ്രസില്‍ ധാരാളം നേതാക്കള്‍ ഉണ്ടെന്നാണ് അവകാശവാദം. അവര്‍ക്ക് മുതിര്‍ന്ന നേതാക്കളെ ബലമായി റിട്ടയര്‍ ചെയ്യിപ്പിക്കുന്ന പതിവില്ലപോലും. ഇപ്പോഴത്തെ പ്രധാനമന്ത്രിക്ക് ഒരു ഊഴം കൂടെ നല്‍കുമോ എന്ന ചോദ്യം ഉദിക്കുന്നില്ല എന്നത് വസ്തുത മാത്രവും.
ഇന്ന് രണ്ട് വിഭാഗമായി കോണ്‍ഗ്രസ് പാര്‍ട്ടി ജനതയെ വിഭജിക്കാന്‍ ശ്രമിച്ചുവരുന്നു. മതമുള്ളവരും മതേതരക്കാരും. മതബോധവും അതില്‍ അഭിമാനിക്കുന്നവരും അവരുടെ ദൃഷ്ടിയില് വര്‍ഗ്ഗീയവാദികളായി മാറ്റപ്പെടുന്നു. ഭാരതീയ സംസ്കാരവും സനാതനധര്‍മ്മവും തെറ്റായി വ്യാഖ്യാനിച്ച് ഹിന്ദുത്വാഭിമാനികളെ അപകീര്‍ത്തിപ്പെടുത്താനും അവഹേളിക്കാനുമുള്ള ശ്രമങ്ങള്‍ വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനുതന്നെ അറിയാം. അതിനാണ് ”കച്ചിത്തുരുമ്പ്’ പോലും രക്ഷക്കായി പിടിക്കാനും അവസാനത്തെ തുരുപ്പുചീട്ട് ഇറക്കാനുമുള്ള ശ്രമം ആരംഭിച്ചതും.
അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ രാഹുല്‍ഗാന്ധിയുടെ കഴിവിന്റെ പരിധിയും പരിമിതികളും ‘വക്ര’ബുദ്ധിയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. ഭാരതത്തെ കോര്‍ത്തിണക്കുന്നത് നമ്മുടെ സംസ്കാരമാണെന്ന് ദേശസ്നേഹികള്‍ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതുപോലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇന്നത്തെ നിലയിലെങ്കിലും പിടിച്ചുനിര്‍ത്തുന്നത് ‘സോണിയ-രാഹുല്‍’ ഘടകമാണെന്ന് കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നു. രാഹുല്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളെല്ലാം വിവാദമാകുകയാണ്. മുസാഫര്‍നഗര്‍ കലാപം ബിജെപി സൃഷ്ടിയാണെന്ന് പറയുകയും അവിടത്തെ അഭയാര്ത്ഥിക്യാമ്പുകളില് കഴിയുന്ന പത്തോളം യുവാക്കള്‍ക്ക് ഐഎസ്ഐ (പാക് ചാരസംഘടന)യുമായി ബന്ധമുണ്ടെന്നും അവര്‍ തീവ്രവാദ പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് പോകാന്‍ തയ്യാറാകുകയാണെന്നും പറഞ്ഞത് മുസ്ലീം നേതാക്കള്‍ അപലപിച്ചിരിക്കുകയാണ്. ഇത് സമുദായത്തെ അവഹേളിക്കുന്ന പരാമര്‍ശമാണെന്നും മാപ്പ് പറയണമെന്നുമുള്ള ആവശ്യം അവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാകാം അക്കാര്യത്തില്‍ മൗനം ദീക്ഷിച്ച് പിന്നീട് ദല്‍ഹിയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ തന്റെ പിതാവിന്റെ അമ്മായിയുടെ (ഷീലാ ദീക്ഷിത്) ഭരണനേട്ടങ്ങള്‍ വിവരിച്ചത്. മോദിയുടെ പ്രസംഗങ്ങള്‍ ‘തീവ്ര’മാണെന്നും രാഹുലിനെതിരെ ബഹുമാനമില്ലാതെയുള്ള പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നുവെന്നുമാണ് കോണ്‍ഗ്രസുകാരുടെ പരാതി. ഉദയപൂരില്‍ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ പ്രസംഗിക്കവെ ‘സെഹാദ്’ (രാജകുമാരന്) എന്ന പരാമര്‍ശം ഫ്യൂഡല്‍ ചിന്താഗതിയാണെന്ന പരാതിക്ക് കുടുംബവാഴ്ച അവസാനിപ്പിച്ചാല്‍ അത് നിര്‍ത്താമെന്ന് മോദി തിരിച്ചടിച്ചു. ഇതിനെല്ലാമുപരി ബീഹാര്‍ മുഖ്യമന്ത്രിയുമായി യോജിച്ച് പുതിയ ആരോപണങ്ങള്‍ മോദിക്കുനേരെ തിരിച്ച് ദിഗ്വിജയ്സിംഗ് അടരാടുന്നുണ്ട്. സ്ഫോടനത്തിന് പിന്നില്‍ ബിജെപിയാണെന്നും ബിജെപിക്ക് അതിന്റെ ‘ഫലം’ കിട്ടുമെന്നും കിതപ്പോടെ ദിഗ്വിജയ്സിംഗ് ആരോപിക്കുന്നു. അതേസമയം പാറ്റ്നയിലെ സ്ഫോടനവിവരം അറിഞ്ഞിട്ടും സ്ഥിതിഗതികള്‍ വിലയിരുത്താനും നടപടി കൈക്കൊള്ളാനും മുതിരാതെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ മുംബൈയില്‍ ബോളിവുഡ് സുന്ദരികളുടെ നൃത്ത-സംഗീതപരിപാടിയില്‍ പങ്കെടുക്കാന്‍ പോയത് ശരിയാണോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയില്ല എന്നും ദിഗ്വിജയ് ശഠിച്ചു.
രാഹുലിന്റെ പ്രസംഗത്തിലൂടെ, ബിജെപി വിഭജനപ്രക്രിയ നടത്തുകയാണെന്നും ജനങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നുമുള്ള പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് ബിജെപി കേന്ദ്രനേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിക്കഴിഞ്ഞു. രാജസ്ഥാന് സംസ്ഥാന ഘടകവും പരാതി നല്കി അതിന് ശക്തി പകര്‍ന്നിട്ടുണ്ട്.
അവസാന തുറുപ്പുചീട്ട് എന്ന നിലയില്‍ വര്‍ഗീയകലാപങ്ങള്‍ തടയാനെന്ന പേരില്‍ അടുത്ത പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ഒരു ബില്ല് അവതരിപ്പിക്കാനായി തിടുക്കം കൂട്ടുകയാണ് കോണ്‍ഗ്രസ്. പ്രിവന്‍ഷന്‍ ഓഫ് കമ്മ്യൂണല്‍ ആന്റ് ടാര്‍ജറ്റഡ് ബില്ല്. വര്‍ഗ്ഗീയ കലാപം തടയുന്നതോടൊപ്പം കലാപം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നതും തടയുക എന്ന ഉദ്ദേശ്യവും ആണ് പിന്നിലുളളതത്രേ.
വര്‍ഗ്ഗീയ കലാപങ്ങള്‍ തടയുന്നതിനും സമുദായ സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും കേന്ദ്ര-സംസ്ഥാന തലത്തില്‍ അതോറിട്ടി രൂപീകരിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് കരട് ബില്ലിലുള്ളത്. ഏതെങ്കിലും ഗ്രൂപ്പില്‍ (വിഭാഗം) പെടുന്നു എന്ന കാരണത്താല്‍ രാഷ്ട്രത്തിന്റെ മതേതര ചട്ടക്കൂടിനെ നശിപ്പിക്കുന്ന തരത്തില്‍ ഒരു വ്യക്തിക്കോ അദ്ദേഹത്തിന്റെ വസ്തുവകകള്‍ക്കോ പരിക്കുണ്ടാക്കുന്ന ആസൂത്രിതമോ യാദൃഛികമോ ആയ ഏത് പ്രവൃത്തിയും തുടര്‍പ്രവൃത്തികളും വര്‍ഗ്ഗീയകലാപമായി കണക്കാക്കും. ഗ്രൂപ്പ് എന്നതിനര്‍ത്ഥം മതം, ഭാഷാ ന്യൂനപക്ഷങ്ങളോ പട്ടികജാതി വിഭാഗമോ ആണെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. കലാപബാധിതര്‍ക്ക് പുനരധിവാസ കേന്ദ്രങ്ങളും ഉണ്ടാക്കണം. വ്യക്തിക്കോ അയാളുടെ വസ്തുവകകള്‍ക്കോ ശാരീരികവും മാനസികവും സാമ്പത്തികവുമായ നഷ്ടം സംഭവിച്ചാല്‍ അദ്ദേഹത്തെ ഇരയായി കണക്കാക്കും. സംഘടിത കലാപമാണെങ്കില്‍ 355-ാം വകുപ്പ് പ്രയോഗിക്കും.
ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും സമൂഹത്തെ വിഭജിക്കാനും ‘മതേതര’മെന്ന് സ്വയം വിശേഷിപ്പിക്കാനുമുള്ള കോണ്‍ഗ്രസ് ഗൂഢതന്ത്രമാണ് ബില്ലിന് പിന്നിലെന്ന് സംശയമേ വേണ്ട. ഏതുതരത്തിലുള്ള ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായാലും ‘ഇരകള്‍’ ന്യൂനപക്ഷങ്ങളും ‘വേട്ടക്കാര്‍’ ഭൂരിപക്ഷ സമൂഹവുമായി മാറും. ഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ ഭാരതത്തില്‍ സമാധാനവും ശാന്തിയും കൈവരുത്താനാകൂ. പ്രതിരോധത്തിലായിരിക്കുന്ന യുപിഎ, പ്രത്യേകിച്ച് കോണ്‍ഗ്രസ് കുപ്രചാരണങ്ങളും തരംതാഴ്ന്ന പ്രവൃത്തികളുമായി രംഗത്ത് സജീവമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എട്ട് മാസം മുമ്പ് നിശ്ചയിച്ച മോദിയുടെ പട്നയിലെ ഹുങ്കാര്റാലിയുടെ പ്രഭ കുറയ്ക്കാന്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികള്‍ ശ്രമിച്ചിരുന്നു. മോദിയുടെ സമ്മേളനസ്ഥലത്ത് ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഐബി റിപ്പോര്‍ട്ടും ഉണ്ടായിരുന്നു. രേഖകളുടെ പിന്‍ബലത്തില്‍ ‘ടൈംസ് ഒാഫ് ഇന്ത്യ’യുടെ ‘ടൈംസ് നൗ’ ചാനല്‍ അത് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. സമ്മേളനനഗരിയില്‍നിന്ന് തെൡവുകള്‍ കണ്ടെത്തുകയും ചെയ്തു. കുപ്രചാരണം കോണ്‍ഗ്രസിനൊപ്പം ജമാ അത്തെ ഇസ്ലാമി പത്രവും കേരളത്തില്‍ നടത്തുന്നു. ഇതിന് പുറമെയാണ് ഭാരതം ഭരിക്കാന്‍ മോദി യോഗ്യനല്ലെന്ന ‘ന്യൂയോര്‍ക്ക് ടൈംസ്’ പ്രകടിപ്പിച്ച അഭിപ്രായവും. ഭരണഘടനാപരമായ അധികാരപരിധിയില്‍പ്പെടാത്ത ‘അധികാരകേന്ദ്രമായ’ ശക്തയായ വനിതയെ പിന്തുണക്കുക എന്നതാണല്ലോ അവരുടെയെല്ലാം ആഗ്രഹം. അങ്ങനെ ‘മതേതര’ മുദ്ര സ്വയം പതിക്കാനാകുമല്ലോ!
എന്തായാലും മോദിക്കനുകൂലമായ അന്തരീക്ഷം ഭാരതത്തിലെമ്പാടും ഉയര്‍ന്നിട്ടുണ്ട്. അതിനനുസൃതമായി ഉണരാനും ഉണര്‍ത്താനുമുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.
രാഹുല്‍ മഹിമയെ വെളിവാക്കുന്ന സംഭവം പ്രമുഖ മലയാള ദിനപത്രം കൊടുത്തിതിങ്ങനെയാണ്. ‘തെരുവുനായ്ക്കളെ വിനോദയാത്രക്ക് കൊണ്ടുപോകുന്ന നല്ല മനുഷ്യനെ കണ്ടവര്‍ അത്ഭുതപ്പെട്ടു. രാഹുല്‍ തെരഞ്ഞെടുപ്പില്‍ നിന്നാല്‍ മൃഗസ്നേഹികളുടെ വോട്ട് ഉറപ്പ്.”
പ്രൊഫ. കെ.എസ്.ആര്. പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: