വാര്‍ധക്യം എന്നാല്‍ ദുരിതപര്വ്വമാണോ? ഒരു ഭാരം, നിരാശാബോധം, അന്ത്യത്തിനായുള്ള അനന്തമായ കാത്തിരിപ്പ്?
സര്‍വ്വാദരണീയനായ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ പോലും അദ്ദേഹത്തിന്റെ തൊണ്ണൂറ്റിയൊമ്പതാം ജന്മദിനത്തില് തന്റെ ജീവിതത്തിലെ ഏകാന്തതയെ ഓര്‍ത്ത്, പരാശ്രയത്തെ ഓര്‍ത്ത്, ശരീരത്തിന്റെ അവശതയെ ഓര്‍ത്ത് ദുഃഖിക്കുന്നത് ഞാന്‍ കണ്ടു. “എനിയ്ക്ക് 99 വയസായി. കണ്ണ് കാണില്ല. ചെവി കേള്‍ക്കില്ല. ആഹാരം കഴിക്കാന്‍ വിശപ്പില്ല,” ഗദ്ഗദസ്വരത്തില്‍ അദ്ദേഹം എന്നോട് പറഞ്ഞു. “പക്ഷെ സാറ് എറണാകുളം എന്ന നഗരത്തിന്റെ ഹൃദയമിടിപ്പല്ലേ? നീതിയുടെ നിലയ്ക്കാത്ത ശബ്ദമല്ലേ? എല്ലാ അനീതിയോടും അനുസ്യൂതം മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്ന ആള്! സാറിനെന്തിന് നിരാശാബോധം?”
അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മരിച്ചിട്ട് വര്‍ഷങ്ങളായി. ഒരു മകന് അമേരിക്കയിലും ഒരു മകന് മദ്രാസിലും. ഈ കലിയുഗത്തില്‍ വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കളുമായി ദൂരെയുള്ള മക്കള്‍ ബന്ധപ്പെടുന്നത് അപൂര്‍വമായി മാത്രം. ടെലിഫോണിന്റെ അറ്റത്ത് ഒതുങ്ങുന്ന പിതൃ-മാതൃ-പുത്രി ബന്ധം.
കാലം മാറി. കാലത്തിന്റെ ഗതിയും വേഗവും മാറി. ഇന്ന് കൂട്ടുകുടുംബ വ്യവസ്ഥിതി പോയിട്ട് കുടുംബം എന്ന സങ്കല്‍പ്പം പോലും ലോലമാണ്. പരസ്പരം ആശയവിനിമയം പോലും നടത്താന്‍ ഈ ദ്രുതയുഗത്തില് മനുഷ്യര്‍ക്ക് സമയമില്ല. മകള്‍ പീഡനത്തിന് വിധേയയാകുന്ന കാര്യം സ്കൂളിലെ കൗണ്‍സലറോടാണ് പറയുക- അമ്മയോടല്ല. ഭാര്യാ-ഭര്ത്താക്കന്മാര് ജോലിചെയ്യുന്ന കുടുംബങ്ങളില്‍ ആരും ആരുമായും ആശയവിനിമയം നടത്തുന്നില്ല. ജീവിതത്തിന്റെ ലക്ഷ്യം പണസമ്പാദനമാകുമ്പോള് കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്കി ഭാരിച്ച ശമ്പളം ലഭിക്കുന്ന ജോലി ലഭിക്കാനുള്ള സൗകര്യം ഒരുക്കുന്ന മാതാപിതാക്കള്‍ അവരെ ഒന്നു ചുംബിക്കുവാനോ തലോടുവാനോ മറന്നുപോകുന്നു. സ്നേഹം, കടമ മുതലായ വാക്കുകള്‍ നിഘണ്ടുവില്‍ ഒതുങ്ങുന്നു.
ഇക്കാലത്ത് ഏറ്റവും അവഗണിക്കപ്പെടുന്നത് വൃദ്ധസമൂഹമാണ്. പണ്ട് ഷഷ്ടിപൂര്‍ത്തി കഴിഞ്ഞാല്‍ വാനപ്രസ്ഥമായിരുന്നു രാജാക്കന്മാര്‍ക്കുപോലും. ബാല്യം, കൗമാരം, യൗവ്വനം, വാനപ്രസ്ഥം. രാജാക്കന്മാര് പോലും കിരീടം ഉപേക്ഷിച്ച് കാട്ടില്‍ പോയി തപസ്സുചെയ്ത് പരലോകം പൂകിയിരുന്നു. ഇന്ന് ആശകളും ആഗ്രഹങ്ങളും നിയന്ത്രിക്കുന്ന ജീവിതമാണ് നമ്മുടേത്. നമ്മുടെ പ്രതീക്ഷകള്‍ വലുതാകുമ്പോള്‍ നിരാശയും വലുതാകുന്നു. ഈ ദ്രുതയുഗത്തിന്റെ ഭ്രമണങ്ങളോട് പൊരുത്തപ്പെടാനാവാതെ മനുഷര്‍ മോഹഭംഗത്തിന്റെ ഇരകളായി മാറുന്നു. മക്കളില്‍ അമിത പ്രതീക്ഷയര്‍പ്പിക്കുന്ന മാതാപിതാക്കള്‍ക്കാണ് കൂടുതല്‍ നിരാശപ്പെടേണ്ടിവരുന്നത്. ഇത് യയാതിമാരുടെ യുഗമല്ല. യയാതിക്ക് യൗവ്വനകാലം കൂടുതല്‍ ആസ്വദിക്കണമെന്ന മോഹം ഉദിച്ചപ്പോള്‍ തന്റെ മകന്റെ യൗവ്വനം ചോദിച്ചു സ്വായത്തമാക്കി. മാതാപിതാക്കള്‍ സഹിച്ചത് എല്ലാം മക്കള്‍ക്ക് വേണ്ടിയാണെന്ന് ആവര്ത്തിക്കുന്നവര് അതിന്റെ പ്രതിഫലവും പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തം. ഇത് ഒരുതരം ബ്ലാക്മെയ്ലിംഗ് തന്ത്രമല്ലേ? തങ്ങളുടെ ജീവിതാസ്വാദനത്തിനാണോ മക്കളെ ജനിപ്പിച്ചത്? പ്രതീക്ഷകളില്ലെങ്കില്‍ ആവശ്യങ്ങളും ഉണ്ടാകില്ല. നമ്മള് ആശാവിമുക്തരായാല് മക്കള്‍ നിരാശപ്പെടുത്തില്ല.
പക്ഷെ ഇന്ന് സമൂഹത്തില്‍ കേള്‍ക്കുവാനുള്ളത് മക്കളാല്‍ ത്യജിക്കപ്പെട്ട മാതാപിതാക്കളുടെ കഥയാണ്. കേരളം മാതൃകാ സംസ്ഥാനമായി നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍ പ്രഖ്യാപിച്ചപ്പോള്‍ ആയുര്‍ദൈര്‍ഘ്യം അതിന്റെ പ്രധാന ഘടകമായിരുന്നു. പക്ഷെ ഇന്ന് ദീര്‍ഘായുസ്സ് ശാപമാണ്. രോഗാതുരമാണ്. ഭാരമാണ്. നമ്മള് മറ്റുള്ളവര്‍ക്ക് ഭാരമാകുന്നത്, അത് സ്വന്തം മക്കളിലായാലും- അഭിമാനക്ഷതമായി കണക്കാക്കണം.
മാതാ പിതാ ഗുരു ദൈവം എന്നത് പുരാണങ്ങളിലെ സങ്കല്‍പ്പമാണ്. അണുകുടുംബത്തില്‍ മകന്റെ ഭാര്യക്കോ മക്കളുടെ ഭര്‍ത്താവിനോ അമ്മയുടെ സംരക്ഷണം അരോചകമാണ്. ഒരു ഇന്‍-ലോ എന്നത് അധികപ്പറ്റാണ്. അച്ഛനോ അമ്മയോ ആരെങ്കിലും ഒരാള്‍ മരിച്ചാല്‍ മേറ്റ്യാളെ നോക്കാനെന്ന പേരില്‍ വസ്തു എഴുതിവാങ്ങി വൃദ്ധരെ ഉപേക്ഷിക്കുന്ന രീതി ഇന്ന് സര്‍വ്വസാധാരണമാകുകയാണ്. കേരളത്തില്‍ 450-ലധികം വൃദ്ധസദനങ്ങളുണ്ട്. വൃദ്ധസദനങ്ങളെപ്പറ്റി ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസിലായിരുന്നപ്പോള്‍ എഴുതിയ ലേഖനം വായിച്ച് ഒരാള്‍ എന്നോട് അതിന്റെ വിശദവിവരങ്ങള്‍ അന്വേഷിച്ചു. എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ അമ്മയെ അവിടെ ആക്കാനാണ് എന്നദ്ദേഹം തുറന്നുപറഞ്ഞു. സ്ത്രീകള്‍ക്ക് ഇന്ന് പുരുഷന്മാരേക്കാള് ആയുര്‍ദൈര്‍ഘ്യം ഉള്ളതിനാല്‍ വിധവകളുടെ എണ്ണം കൂടുകയാണ്. മരുമകളുമായി ഒത്തുപോകാന്‍ സാധിക്കാതെയാണ് ഇവര്‍ പുറംതള്ളപ്പെടുന്നത്. താന്‍ വളര്‍ത്തിയ മകളോ മകനോ തന്നെ പരിപാലിക്കാന്‍ ബാധ്യസ്ഥരാണെന്ന വാശിയാണ് ഇതിന് കാരണം. മറ്റൊന്ന് അമ്മയുടെ പേരിലുള്ള സ്വത്ത് തട്ടിയെടുത്തശേഷം ഉപേക്ഷിക്കപ്പെടുന്നവരാണ്. പണ്ട് എന്റെ അമ്മ പറയുമായിരുന്നു “അവനവന്റെ കൈയ്യ് അവനവന്റെ തലയിണയുടെ ചുവട്ടില്‍ ഉണ്ടായിരിക്കണം” എന്ന്. “കാലശേഷം വസ്തു” എന്ന വ്യവസ്ഥ.
ഇപ്പോള്‍ ഗുരുവായൂരില്‍ തള്ളപ്പെട്ട 3000 ലധികം സ്ത്രീകളുടെ വാര്‍ത്ത വായിച്ചപ്പോഴാണ് വിധവകളും വൃദ്ധരുമായ അമ്മമാര്‍ അധികപ്പറ്റാണ് എന്ന ധാരണ പ്രബലമാണ് എന്ന് എനിക്ക് തോന്നിയത്. പക്ഷെ ആരില്‍നിന്നും ഒന്നും പ്രതീക്ഷിക്കാതെ, ആവശ്യപ്പെടാതെ മറ്റുള്ളവര്‍ക്കുവേണ്ടി സഹായം ചെയ്യാനുള്ള മനസ്ഥിതിയുമായി മുന്നോട്ടുപോയാല്‍ കുടുംബങ്ങളില്‍ കൂടുതല്‍ പൊരുത്തപ്പെടാനായേക്കും. ബന്ധങ്ങളില്ലാത്തവര്‍ താരതമ്യേന സന്തുഷ്ടരാണ്. നാം ഏകരായി വന്ന് ഏകരായി മടങ്ങിപ്പോകുന്നു. വരുമ്പോള്‍ ഒന്നും കൊണ്ടുവന്നില്ല. പോകുമ്പോള്‍ ഒന്നും കൊണ്ടുപോകുന്നില്ല എന്ന അവബോധം തന്നെ മനുഷ്യനെ സ്വതന്ത്രരാക്കുന്നു.
പക്ഷെ ഈ മാറിയ സാമൂഹ്യഘടനയില്‍ വൃദ്ധര്‍ അനാഥരാണെന്ന് അവര്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരാണെന്നുമുള്ള സാമൂഹ്യ യാഥാര്‍ത്ഥ്യം നിലനില്ക്കുന്നു. വൃദ്ധര്‍ക്കായി ‘പകല്‍വീട്’ ആദ്യമായി ഒരുക്കിയത് സുഗതകുമാരിയാണ്. എറണാകുളത്തും വൃദ്ധര്‍ ഒരുമിച്ചുകൂടുന്ന ഒരു കൂട്ടായ്മയില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. അവരെ സ്വന്തം വീട്ടില്‍നിന്നും വാഹനങ്ങളില്‍ കയറ്റി വൈറ്റിലയില്‍ ഒരു സദനത്തില്‍ എത്തിച്ചായിരുന്നു സംഗമം. “വാഹനം വരുമ്പോള്‍ വൃദ്ധരുടെ മുഖത്തെ സന്തോഷം കാണണം” എന്ന് വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. അത്തരം സ്ഥാപനങ്ങള്‍ കൂടുതല്‍ ഉയര്‍ന്നുവരണം- പകല്‍വീടുകള്‍.
ഇന്ന് സര്‍ക്കാര്‍ നടത്തുന്ന വൃദ്ധസദനങ്ങള്‍ വൃദ്ധരെ ഉപേക്ഷിക്കുന്ന ആലയങ്ങളാണ്. വൃന്ദാവനത്തിലെ വിധവകളെപ്പോലെ വീടും കൂടും ഇല്ലാത്തവര്‍. ഇങ്ങനെയുള്ള സംവിധാനമല്ല- മറിച്ച് അവരുടെ നിലനില്‍ക്കുന്ന കഴിവുകള്‍ സമൂഹത്തിനും രാജ്യത്തിനും സര്‍വ്വോപരി അവര്‍ക്കും സഹായകരമാകുംവിധം അവര്‍ക്കറിയാവുന്ന തൊഴില്‍ മേഖലകളില്‍ അവരുടെ സ്കില്‍ ഉപയോഗിച്ച് അവരെ ഉല്‍പ്പാദക ഉറവിടമാക്കി മാറ്റാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കിയാല്‍ അവര്‍ക്ക് ആത്മാഭിമാനവും സമൂഹത്തിന് പ്രയോജനവും സാധ്യമാകും. അധികപ്പറ്റ് എന്നോ ഉപയോഗശൂന്യര്‍ എന്നോ ഉള്ള വിചാരം അവരിലുദിക്കാന് അനുവദിച്ചാലാണ് അവര്‍ ഫോസിലുകളായി മാറുന്നത്. കുട്ടികളെ പഠിപ്പിക്കാന്‍, തുന്നല്‍ മുതലായ അവനവന് വൈദഗ്ധ്യമുള്ള മേഖലകളില്‍ അവരുടെ വൈദഗ്ധ്യം ഉപയോഗിക്കപ്പെടണം.
ഉപയോഗിക്കപ്പെടാത്ത ഇരുമ്പ് തുരുമ്പ് പിടിക്കുന്നതുപോലെ ഉപയോഗിക്കപ്പെടാത്ത ബുദ്ധി മറവി തേടുന്നു. ‘ആള്ഷൈമേഴ്സ്’ സുഖക്കേട് പോലും ബുദ്ധിയുടെ ഉപയോഗമില്ലായ്മ കാരണം സംജാതമാകാം. 99 വയസ് അടുത്ത മാസം 16 ന് ആഘോഷിക്കുന്ന ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ സമകാലിക ദിനപ്പത്രങ്ങളെല്ലാം വായിച്ച് സാമൂഹ്യപ്രശ്നങ്ങളോട് പ്രതികരിച്ച്, അനീതിക്കെതിരെ നീതിയുടെ പടവാള് ഉയര്‍ത്തി ഇന്ന് സമൂഹത്തില്‍ സജീവ സാന്നിധ്യമാണ്. നരേന്ദ്ര മോദിയുടെ ഭാവി പ്രധാനമന്ത്രിപദത്തെപ്പറ്റിയും മുഖ്യമന്ത്രിയുടെ നേരെയുണ്ടായ അന്യായമായ അക്രമത്തിനെതിരെയും അദ്ദേഹത്തിന്റെ നാവും തൂലികയും ശക്തമായി ശബ്ദിക്കുന്നു. ഉപരാഷ്ട്രപതി മുതല്‍ ഏത് വിഐപി വന്നാലും അദ്ദേഹത്തെ സന്ദര്‍ശിക്കുന്നു. തനിക്ക് 99 വയസായി എന്ന് തന്നോട് തന്നെ പറഞ്ഞ് ബുദ്ധിയും കഴിവും നിഷ്ക്രിയമാക്കിയിരുന്നെങ്കില് ഈ ന്യായാധിപന്റെ സാമൂഹ്യ സാന്നിധ്യത്തിന് ഇത്രയധികം ജാജ്വലത കൈവരുമായിരുന്നോ?
വൈര്യനിര്യാതന ബുദ്ധി ജീവിക്കാനുള്ള ആവേശവും പ്രചോദനവും തരുന്നതാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത് ചിട്ടയോടെ ജീവിക്കുന്ന, ഏതുവരെ പഠിച്ചു എന്ന് കോടതി ചോദിച്ച കേരളത്തിലെ മുന്‍മുഖ്യമന്ത്രി അച്യുതാനന്ദനാണ്. വൈര്യനിര്യാതനമാണ് തന്റെ പ്രചോദനമെന്ന് ലാവ്ലിന് കേസും ഐസ്ക്രീം കേസും പിന്നെയും സജീവമാക്കാന്‍ ശ്രമിക്കുന്ന, തൊണ്ണൂറാം വയസിലും ക്ലിഫ്ഹൗസ് സ്വപ്നം കാണുന്ന, പാര്‍ട്ടിയില്‍ വിഭാഗീയത സജീവമാക്കുന്ന, പിണറായി വിജയനെ ഒതുക്കുക എന്ന പരമലക്ഷ്യമുള്ള സഖാവ് വിഎസും അദ്ദേഹത്തിന്റെ യൗവ്വന രഹസ്യവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
അടുത്തയിടെ സിനിമാനടന് മമ്മൂട്ടിയോട് അദ്ദേഹത്തിന്റെ സൗന്ദര്യരഹസ്യം ചോദിച്ചപ്പോള്‍ അത് പറഞ്ഞുതരില്ല എന്നാണ് സൂപ്പര്‍സ്റ്റാര്‍ പറഞ്ഞത്. സൂപ്പര്‍സ്റ്റാര്‍ സിംഹാസനം നിലനിര്‍ത്താനുള്ള വ്യഗ്രതയുടെ ഭാഗമല്ലേ അതും?
ലീലാ മേനോന്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: