ഭൂഗോളം എന്ന അതിലോലമായ പേടകത്തില്‍ കൂടി സാഹസികയാത്ര നടത്തുകയാണ് നാമെല്ലാമടങ്ങുന്ന മനുഷ്യരാശി. അറിഞ്ഞോ അറിയാതെയോ പേടകത്തിന് ഉലച്ചില്‍ തട്ടിയാല്‍ അത് പൊട്ടിത്തകര്ന്നുപോയെന്ന് വരാം. ഒപ്പം മനുഷ്യരാശിയും നാമാവശേഷമായിക്കൂടായ്കയില്ല.
സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നിടത്തോളം പേടകം ഭദ്രവും സുരക്ഷിതവുമാണ്. ആ തരത്തിലാണ് അതിന്റെ ഘടന.പക്ഷേ താങ്ങാവുന്നതിലേറെ സമ്മര്ദ്ദമേല്പ്പിച്ചാല് അതിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകും. ജീവജാലങ്ങളില്‍ വച്ച് ബുദ്ധിയും വിവേചനശക്തിയും കൊണ്ട് ഏറെ അനുഗൃഹീതനാണ് മനുഷ്യന്. അവന് പേടകത്തെ സംരക്ഷിക്കാനും സംഹരിക്കാനും സാമര്‍ത്ഥ്യമുണ്ട്. ഇന്ന് ലോകമാകെ അനുഭവപ്പെടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഗൗരവാവഹമായ സമസ്യകളാണ് ഉയര്‍ത്തുന്നത്. പക്ഷേ, മണ്ണില്‍ തലപൂഴ്ത്തി ആപത്ത് കണ്ടില്ലെന്ന് നടിക്കുന്ന മരുഭൂമിയിലെ ഒട്ടകപ്പക്ഷികളായി മാറുകയാണ് നാം.
രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീബുദ്ധന് പറഞ്ഞു, മധ്യമാര്‍ഗ്ഗമാണ് ശരി എന്ന്. അതിരേകങ്ങള്‍ ആപത്കരങ്ങളാണ്. രണ്ടായിരം കൊല്ലങ്ങള്‍ക്ക് ശേഷം ഗാന്ധിജിയും പറഞ്ഞു.”നമ്മുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ പര്യാപ്തമായ വിഭവങ്ങള്‍ പ്രകൃതിമാതാവിന്റെ കൈക്കലുണ്ട്. എന്നാല്‍ മനുഷ്യന്റെ ദുരയും ഭോഗാര്ത്തിയും നിര്‍വ്വഹിച്ചു തരാന്‍ അമ്മയെ കൊണ്ടാവില്ല.’ പ്രകൃതിയെ യഥാവശ്യം കറന്നെടുക്കണമെന്നാണ് പൂര്‍വ്വികര്‍ നമ്മെ ഉപദേശിച്ചത്.നമ്മുടെ അത്യാര്‍ത്തിയില്‍ നാം അമ്മയുടെ അകിട് ചുരന്നെടുക്കുകയാണ്. പൊന്മുട്ടയിടുന്ന താറാവിനെ നിഗ്രഹിക്കാനാണ് നമ്മുടെ ശ്രമം. പൊന്മുട്ടയും താറാവും ഒറ്റയടിക്ക് നശിപ്പിക്കപ്പെടുമെന്ന് നാം ഓര്‍ക്കുന്നില്ല. അതിനുളള വിവേചനശക്തി നമുക്ക് നഷ്ടപ്പെട്ടുകഴിഞ്ഞു.
പ്രകൃതി നമ്മുടെ അമ്മയാണ്.അതിലെ ഓരോ വസ്തുവും ആരാധ്യമാണ്. പുഴകളും മലകളും മരങ്ങളും മൃഗങ്ങളും പുല്‍കളും പുഴുക്കളും എന്നു വേണ്ട എല്ലാ ചരാചര വസ്തുക്കളും അമ്മയുടെ അംഗങ്ങളും അവയവങ്ങളുമാണ്. ആ രീതിയില്‍ സമീപിച്ചാല്‍ അവ ഈശ്വരന്റെ വരദാനങ്ങളാണ്. അവയെ നശിപ്പിച്ചാല്‍ അതോരോന്നും ശാപമായി മാറും. അതാണിന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
നാല്പതിലേറെ നദികളുള്ള കേരളത്തില്‍ എത്രയെണ്ണം ഇന്ന് ഉപയോഗയോഗ്യമായി നിലനില്‍ക്കുന്നുണ്ട്? നിറഞ്ഞ് കവിഞ്ഞൊഴുകിക്കൊണ്ടിരുന്ന പമ്പ, ഭാരതപ്പുഴ തുടങ്ങിയ നദികള്‍ ഇന്ന് വര്‍ഷകാലങ്ങളില്‍ പോലും വരണ്ടുണങ്ങി അങ്ങിങ്ങ് അഴുക്ക് ജലം കെട്ടിക്കിടക്കുന്ന രോഗാണുക്കളുടെ വളര്‍ത്തുകേന്ദ്രങ്ങളായി മാറിയിരിക്കുകയല്ലേ?
നദീതടങ്ങളില്‍ ഇടതൂര്‍ന്നു വളര്‍ന്നു നിന്നിരുന്ന മരക്കൂട്ടങ്ങള്‍ എല്ലാം നാം വെട്ടിനശിപ്പിച്ചില്ലേ? പ്രകൃതിയുടെ വരദാനമായ പശ്ചിമഘട്ടം കുടിയേറിയും കൈയേറിയും നാം താറുമാറാക്കിയില്ലേ? ഇനിയും അവശേഷിക്കുന്ന പരിസ്ഥിതിലോലപ്രദേശങ്ങളെ നിലനിര്‍ത്താനും സംരക്ഷിക്കാനുമുള്ള നിര്‍ദ്ദേശങ്ങളെ തകിടം മറിക്കാനുള്ള ന്യായവാദങ്ങള്‍ തേടിപ്പിടിക്കാനും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും സന്നാഹം കൂട്ടുകയല്ലേ നാം? ഇത് നമ്മെ എവിടെ കൊണ്ടെത്തിക്കും?
ശരിയാണ്, മനുഷ്യരുടെ ആവശ്യങ്ങള്‍ തീര്‍ച്ചയായും നിറവേറ്റപ്പെടണം. പക്ഷേ, അത് പരിസ്ഥിതിയുടെ സന്തുലനത്തെ അപകടപ്പെടുത്തിക്കൊണ്ടാവരുത്. വര്‍ദ്ധിക്കുന്ന ജനസംഖ്യയാണ് വനംകൈയ്യേറ്റത്തിന് സാധൂകരണമായി ഉന്നയിക്കപ്പെടുന്ന വാദം. ഒരു ഭാഗത്ത് ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ സംഘടിത മത വിഭാഗങ്ങള്‍ ആഹ്വാനം ചെയ്യുകയും മറുഭാഗത്ത് അതിന്റെ പേരില്‍ പ്രകൃതിയുടെ സന്തുലനത്തെ തകര്ക്കാനൊരുങ്ങുകയും ചെയ്യുന്നത് സാമര്‍ത്ഥ്യമല്ല, ദുസ്സാമര്‍ത്ഥ്യമാണ്. സന്തുലനമാണ് സ്വസ്ഥമായ ജീവിതത്തിന്റെ രഹസ്യം. ജനസംഖ്യയും ആവാസവ്യവസ്ഥയും തമ്മില്‍ സന്തുലനം വേണം. എല്ലാ വികസനവും ഈ സന്തുലനം നില നിര്‍ത്തുന്നതാവണം. താളം തെറ്റിയാല്‍ എല്ലാം തകരാറിലാവും. ഇതൊക്കെയാലോചിക്കാനും ബോധപൂര്‍വ്വം പ്രവര്‍ത്തിക്കാനും ആവശ്യമായ വിവേചനശക്തി ഉള്ളവനാണ് മനുഷ്യന്. അതു വേണ്ടവിധം ഉപയോഗിച്ചില്ലെങ്കില്‍ നമ്മുടെ ഈ കൊച്ചുപേടകം അനതിവിദൂരഭാവിയില്‍ അധിവാസയോഗ്യമല്ലാതായിത്തീരും.
വികസനം വേണം, പക്ഷേ വികസനം സ്ഥായിയായി നിലനില്‍ക്കുന്നതാവണം. ഉത്പാദനം വര്‍ദ്ധിക്കണം. പക്ഷേ, അത് മനുഷ്യന്റെ മിതമായ ആവശ്യങ്ങള്‍ നിറവേറ്റാനുപകരിക്കുന്ന രീതിയിലാവണം. അമിതമായ ഉത്പാദനം-വിശേഷിച്ചും ആഡംബരോത്പാദനം-മനുഷ്യന് കൈകാര്യം ചെയ്യാന്‍ കഴിയാത്തത്ര മാലിന്യങ്ങള്‍ വിസര്‍ജ്ജിക്കുന്നു. സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിക്കുന്നു. അത് സാമൂഹ്യനീതിയെ തകിടം മറിക്കും. അസ്വസ്ഥത സൃഷ്ടിക്കും.
അമിതോപഭോഗപ്രവണത മൂലം നഗരങ്ങള്‍ മാലിന്യക്കൂമ്പാരങ്ങളായി മാറുകയാണ്. അവ കൈകാര്യം ചെയ്യാന്‍ ജനങ്ങള്‍ക്കോ നഗരസഭയ്ക്കോ സര്‍ക്കാറിനോ കഴിയുന്നില്ല. രണ്ട് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഭാരതത്തിലെ ഒന്നാം മാലിന്യമുക്ത’നഗരമായി പ്രഖ്യാപിക്കപ്പെട്ടിരുന്ന നമ്മുടെ തലസ്ഥാനനഗരി ‘തിരുവനന്തപുരം’ ഇന്ന് ഒന്നാമത്തെ മാലിന്യയുക്ത’നഗരമാണെന്ന് നാം അനുഭവിച്ചറിയുന്നു. മറ്റു നഗരങ്ങളുടെ കഥയും വ്യത്യസ്തമല്ല.
കാലവര്‍ഷക്കെടുതിയിലും നഗരത്തിന്റെ ഹൃദയഭാഗങ്ങള്‍ പോലും കത്തിയെരിയുകയും പുകപടലം പരത്തുകയുമാണ് ചെയ്യുന്നത്. ആദ്യമാദ്യം ആക്ഷേപങ്ങളും ആവലാതികളും അങ്ങിങ്ങ് ഉയര്‍ന്നിരുന്നെങ്കിലും ഇന്ന് എല്ലാവരും ഈ ദുരവസ്ഥയുമായി സമരസപ്പെട്ട് പോകാന്‍ തയ്യാറായിരിക്കുന്നു. സാംക്രമികരോഗങ്ങള്‍ പെരുകുന്നു.
ഈ ദുരവസ്ഥയ്ക്ക് പരിഹാരമില്ലേ? തീര്‍ച്ചയായും ഉണ്ട്. നമ്മുടെ സാംസ്കാരികമൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതശൈലി സ്വീകരിക്കുക എന്നതാണത്. എല്ലാസ്വത്തും ഈശ്വരന്റെതാണെന്നും യജ്ഞഭാവത്തോടെ മാത്രമേ അവയെ ഉപയോഗിക്കാവൂ എന്നും ഉപനിഷത്തുക്കള്‍ പറഞ്ഞു.ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലേ അര്‍ത്ഥവും കാമവും അനുഭവിക്കാവൂ എന്ന് മാനവധര്‍മ്മശാസ്ത്രം ഉപദേശിച്ചു. അമിതമായ ആഡംബരത്തിന്റെയും ദൈന്യമായ ദാരിദ്ര്യത്തിന്റെയും വിടവില്ലാത്ത സംയമിതമായ ഉപഭോഗത്തിന്റെ തത്വശാസ്ത്രം ശ്രീബുദ്ധന് നമ്മെ പഠിപ്പിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഗാന്ധിജി അത് സ്വന്തം ജീവിതത്തിലും ഉപദേശത്തിലും കൂടി നമുക്ക് കാണിച്ചു തന്നു.പക്ഷേ, ഭാരതീയമായ ജീവിതദര്‍ശനത്തെ പഴഞ്ചനെന്നും പിന്തിരിപ്പനെന്നും പുച്ഛിച്ചു തള്ളിക്കൊണ്ട് നാം പാശ്ചാത്യജീവിതശൈലിയുടെ പിന്നാലെ ഭ്രാന്തെടുത്ത് പാഞ്ഞു. ഇന്ന് നാം സഞ്ചരിക്കുന്ന പേടകം പൊട്ടിത്തെറിയുടെ വക്കിലാണ്. ആ വിപത്ത് ഒഴിവാക്കണമെങ്കില്‍ നാം വിവേകത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കണം. മധ്യമാര്ഗ്ഗത്തിലേക്ക് മടങ്ങണം. മറ്റൊരു പോംവഴിയില്ല.
പി. പരമേശ്വരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: