സ്വയംസേവകനാണ് ഹര്ഷവര്ധന്. സ്വയം പിന്നിലേക്ക് മാറുകയും സേവനത്തെ മുന്നിലേക്ക് നിര്‍ത്തുകയും ചെയ്ത സ്വയംസേവകന്. പതിനെട്ടാം വയസില്‍ കിഷന്‍നഗറിലെ സംഘസ്ഥാനില്‍നിന്ന് കരതലം നെഞ്ചോട് ചേര്‍ത്തുവെച്ച് സദാവത്സലയായ മാതൃഭൂമിക്കായി പതിക്കട്ടെ ഈ ശരീരമെന്ന് പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങിയ സംഘടനാജീവിതം പുതിയ കര്‍മ്മകാണ്ഡത്തിലേക്ക് കടക്കുകയാണ്. അഴിമതിയുടെ കരിപുരണ്ട ഭരണസംവിധാനത്തെ തുടച്ചുനീക്കി സംശുദ്ധിയുടെ പുതിയ മുഖം നാടിന് നല്‍കാനുള്ള ഭാരതീയ ജനതാപാര്‍ട്ടിയുടെ ഭാവാത്മക യജ്ഞത്തിന് നവദല്ഹിയില് കാര്‍മികത്വം വഹിക്കാന്‍ പോകുന്നത് ഹര്‍ഷവര്‍ധനനാണ്.
തലസ്ഥാനം ശുദ്ധീകരിക്കാനുള്ള പുറപ്പാടിലാണ് ബിജെപി. ദല്‍ഹിയില്‍ നിന്ന് തുടങ്ങുകയാണ് ആ യജ്ഞം. രാജ്യത്താകെ അതിന്റെ മുഖ്യകാര്‍മികത്വം പാര്‍ട്ടി നരേന്ദ്ര മോദിയെ ഏല്പിച്ചതോടെ പരക്കംപായുകയാണ് അഴിമതിയുടെ അഴുക്കുചാലുകള്‍ നാടങ്ങും തീര്‍ത്ത മാരക രോഗാണുക്കള്‍. ഷീലാദീക്ഷിതിന്റെ ഭരണമികവ് കൊണ്ട് പീഡന തലസ്ഥാനമായി മാറിയ നവദല്ഹിയുടെ ആരോഗ്യം വീണ്ടെടുക്കാന്‍ ബിജെപി കണ്ടെത്തിയത് ഡോ. ഹര്ഷവര്ധനനെയാണ്.
സാധാരണ ചില രാഷ്ട്രീയവേന്ദ്രന്മാര് തട്ടിക്കൂട്ടി മുന്നില്‍ ചാര്‍ത്തുന്ന തരം ഡോക്ടര്‍ ബിരുദമല്ല ഇത്. ഒന്നാന്തരം എംബിബിഎസ്, എംഎസ് ഡിഗ്രി. പക്ഷേ ഹര്‍ഷവര്‍ധനന്റെ ബിരുദം പഠിച്ചതിനേക്കാളും എത്രയോ ഉയരത്തിലാണെന്നറിയാന്‍ രാജ്യം ലോകത്തിന് മുമ്പാകെ അവതരിപ്പിച്ച ഏറ്റവും മികച്ച ജനാരോഗ്യ പദ്ധതിയെക്കുറിച്ച് മനസിലാക്കിയാല്‍ ധാരാളം. പോളിയോ നിര്മാര്ജനയജ്ഞമെന്ന ലോകത്തെ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുള്ള ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സമര്‍ത്ഥനായ പ്രയോക്താവാണ് ദല്‍ഹിയെ നയിക്കാന്‍ പാര്‍ട്ടി നിയോഗിച്ച ഡോ. ഹര്‍ഷവര്‍ധനനെന്ന് അറിയുമ്പോഴേ ആ നിയോഗത്തിന്റെ ഗാംഭീര്യം പൊതുസമൂഹത്തിന് മനസിലാകൂ.
സവാളയുടെ വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടുകയും വറുതിയിലെരിയുകയും ചെയ്യുന്ന ദല്‍ഹിയിലെ ജനതയ്ക്ക് ജീവിതസുരക്ഷയുടെ പാഠങ്ങള്‍ പകരാന്‍ കരുത്തനാണ് ഹര്‍ഷവര്‍ധനനെന്ന് അദ്ദേഹം ആരോഗ്യ വകുപ്പ് കയ്യാളിയിരുന്ന ബിജെപി ഭരണകാലഘട്ടത്തിന്റെ അനുഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. കാണ്‍പൂരിലെ ഗണേഷ് ശങ്കര്വിദ്യാര്ത്ഥി മെഡിക്കല്‍ കോളില്‍നിന്ന് പഠിച്ച പാഠങ്ങളേക്കാള്‍ വലിയ പാഠങ്ങള്‍ ദല്‍ഹിയിലെ ചേരികളില്‍നിന്ന് അറിഞ്ഞിട്ടുണ്ട് ഹര്ഷവര്ധന്.
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാവുകയുള്ളൂ എന്ന് തിരിച്ചറിയാന്‍ ചെറുപ്പത്തിലേ ഉറച്ച സംഘപാഠങ്ങളും കരുത്തായി. നാല് പതിറ്റാണ്ടിന്റെ കര്‍മ്മനിരതമായ സംഘജീവിതമാണ് ഈ അമ്പത്തെട്ടുകാരന്റെ കരുത്ത്. എത്തിച്ചേര്‍ന്ന പദവികള്‍, ഏല്പിക്കപ്പെട്ട ചുമതലകള്‍…. എല്ലാറ്റിലും ഉന്നതമായ മാനുഷികമൂല്യങ്ങളുടെ മുദ്രണമുണ്ടായി. കിഷന്‍നഗറിലെ സര്‍വസാധാരണക്കാരന്റെ ഡോക്ടര്‍സാബ് രാജ്യത്തിന്റയാകെ ഡോക്ടര്‍സാബായി മാറുന്ന യാഥാര്‍ത്ഥ്യത്തെ ദല്‍ഹി മഹാനഗരം സ്വീകരിച്ചത് ദീപാവലി സമാനമായ ആഘോഷത്തോടെയായിരുന്നു.
അവശരും ആലംബഹീനരുമായവരുടെ ദുരിതങ്ങളില്‍ രണ്ടുതുള്ളി കണ്ണീര് പൊഴിക്കാത്തവര്‍ ജനസേവകരാകാന്‍ യോഗ്യരാകുന്നതെങ്ങനെയെന്ന് ഹര്‍ഷവര്‍ധനന്റെ ചോദ്യത്തിലുണ്ട് ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ദല്‍ഹിയുടെയും രാഷ്ട്രത്തിന്റെയും ആരോഗ്യജീവിതത്തെ മാറ്റിമറിച്ച രണ്ടു തുള്ളിയുടെ കഥ ഡോക്ടര്‍ സാബ് പറയും. ‘എ ടെയ്ല് ഓഫ് ടു ഡ്രോപ്സ്’ എന്ന അദ്ദേഹത്തിന്റെ പുസ്തകം ലോകം വിസ്മയത്തോടെ നോക്കിനിന്ന പള്‍സ് പോളിയോ പ്രചാരണ യജ്ഞത്തിന്റെ വിജയഗാഥയാണ്. 1993 ഒക്ടോബര്‍ 2ന്, ഗാന്ധിജയന്തി ദിനത്തില്‍ 1.2 മില്യന്‍ കുട്ടികള്‍ക്ക് രണ്ട് തുള്ളി പോളിയോ വാക്സിന് നല്കി തുടക്കം കുറിച്ച മഹായജ്ഞം.
ദല്‍ഹിയിലെ ആരോഗ്യവകുപ്പ് മന്ത്രിയായിരിക്കെയാണ് ഡോക്ടര്‍സാബ് രാജ്യത്തെ പോളിയോ മുക്തമാക്കാനുള്ള പരിപാടിക്ക് തുടക്കമിട്ടത്. നാനൂറിലധികം സന്നദ്ധസംഘടനകളില്‍ നിന്ന് പതിനായിരത്തിലധികം പ്രവര്‍ത്തകരാണ് ആരോഗ്യപരിരക്ഷയുടെ മന്ത്രവുമായി ഓരോ വീട്ടുപടിക്കലുമെത്തിയത്. ഹര്ഷവര്ധനന് ദല്‍ഹിയില്‍ നടപ്പാക്കിയ പദ്ധതി പിന്നീട് രാജ്യമാകെ ഏറ്റെടുത്തു. ലോകം അത് ഏറ്റവും വലിയ മാതൃകയായി ഉയര്‍ത്തിപ്പിടിച്ചു. ലോകാരോഗ്യ സംഘടന ദല്‍ഹിയുടെ ഡോക്ടര്സാബിനെ ലോകത്തിന്റെയാകെ ഡോക്ടര്‍സാബായി അംഗീകരിച്ചു.
ദല്‍ഹിയുടെ സ്വാസ്ഥ്യവര്ധന് ആണ് നമ്മുടെ ഡോക്ടര്സാബെന്ന് പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി നെഞ്ചോട് ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ചു. പാവങ്ങളുടെ ചേരികളില്‍ ഹര്ഷവര്ധനന് ഫാന്‍സ് അസോസിയേഷനുകള്‍ രൂപംകൊണ്ടു. പ്രധാനമന്ത്രിയായിരിക്കെ ഇന്ദര്‍കുമാര്‍ ഗുജ്റാള്‍ പറഞ്ഞു, ‘രാജ്യത്തെ മുഴുവന്‍ ജനപ്രതിനിധികളെയും നിരത്തി നിര്‍ത്തി ഇതിലേറ്റവും മികച്ച ഭരണകര്‍ത്താവിനെ തെരഞ്ഞടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ദല്‍ഹിയുടെ ഈ ആരോഗ്യമന്ത്രിയെ ഞാന്‍ ചൂണ്ടിക്കാണിക്കും.’
ഡോ. ഹര്ഷവര്ധന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായതോടെ ദല്‍ഹിയിലെ കോണ്‍ഗ്രസും അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും ഇരട്ടമോദിയെക്കണ്ട പരിഭ്രാന്തിയിലാണ്. ഗുജറാത്ത് മോഡല്‍ ഭരണം മാത്രമല്ല മുഖ്യമന്ത്രിയും ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിക്കുകയാണ്. മോദിയെ ഭയന്നവര്‍ തെരഞ്ഞടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും മോദിയുടെ അവതാരങ്ങളെ കണ്ടുനടുങ്ങുന്നു. അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലെല്ലാം ഗുജറാത്ത് ആവര്‍ത്തിക്കുകയാണ്. പറഞ്ഞുകേള്‍ക്കാറുള്ള ഭരണവിരുദ്ധ തരംഗം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ബാധകമാവാത്തതെന്തുകൊണ്ടെന്ന് ശാസ്ത്രീയ ഗവേഷണം നടത്താനൊരുമ്പെടുകയാണ് കോണ്‍ഗ്രസ്. മാറ്റമില്ലാതെ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മാറ്റം കൊതിച്ച് രാജസ്ഥാന്, ഹര്‍ഷവര്‍ധനന്റെ ദല്‍ഹി കൂടിയാകുമ്പോള്‍ ബിജെപി സുസ്ഥിര സര്‍ക്കാരുകളുടെ എണ്ണം രാജ്യത്തോളം വളരുകയാണ്.
എം. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: