പരമോന്നത ന്യായാലയം അടുത്തിടെ നടത്തിയ പല വിധി പ്രസ്താവങ്ങളും ജനനന്മയെ ലാക്കാക്കിയുള്ളതാണ്. രാഷ്ട്രീയ കക്ഷികള്‍ ജന നന്മലക്ഷ്യമിടുന്നുണ്ടെങ്കിലും പലപ്പോഴും സ്വന്തം നന്മയില് തട്ടിനില്‍ക്കുന്ന അനുഭവമാണുള്ളത്. അത് ന്യായാലയം കണ്ടെത്തുകയും കര്ശനതാക്കീതുകള് നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അതിന്റെ ആത്യന്തിക സത്ത മനസ്സിലാക്കാതെ ജുഡീഷ്യറിയെ പ്രതിസ്ഥാനത്തു നിര്‍ത്തി വിമര്‍ശിക്കുകയെന്ന രീതി സാര്‍വത്രികമായിട്ടുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തില്‍ ജുഡീഷ്യറിക്ക് വാസ്തവത്തില്‍ പരിമിതമായ ഇടപെടലുകളേ ആവശ്യമുള്ളൂ. എന്നാല്‍ ഇവിടെ അങ്ങനെ സംഭവിക്കുന്നില്ല. ജനാഭിമുഖമായി രാഷ്ട്രീയ സംവിധാനങ്ങള്‍ ഉയരാത്തതാണ് പ്രശ്നം. ഒടുവില്‍ ജനരക്ഷയ്ക്ക് കോടതികള്‍ തന്നെ നേരിട്ട് രംഗത്തിറങ്ങേണ്ട സാഹചര്യം സംജാതമാവുന്നു.
രാഷ്ട്രീയത്തിലെ കുറ്റവാളി സംസ്കാരത്തിനും അഴിമതിക്കും എതിരെ അടുത്തിടെ കോടതി നടത്തിയ ശക്തമായ ഇടപെടലുകളെ തുടര്‍ന്നാണല്ലോ അഴിമതി വീരന്മാരായ പല നേതാക്കളും അഴിക്കുള്ളിലായത്. അതിനെ മറികടക്കാന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഉള്ളറകളില്‍ എന്താണെന്ന് വ്യക്തമാണ്. കോടതികള്‍ ഇങ്ങനെ സമസ്തമേഖലകളിലും ഇടപെട്ടാലുണ്ടാവുന്ന ഭവിഷ്യത്തിനെക്കുറിച്ച് രാഷ്ട്രീയ കക്ഷികള്‍ക്കും അവര്‍ രൂപവല്‍ക്കരിച്ച ഭരണകൂടത്തിനും നന്നായറിയാം. അതു കൊണ്ടുതന്നെ അത്തരം ശ്രമങ്ങള്‍ക്ക് ഇടങ്കോലിടാന്‍ അവര്‍ നിരന്തരം ശ്രമിക്കും; ചിലപ്പോള്‍ അത് ഫലപ്രാപ്തിയിലെത്തുകയും ചെയ്യും.
ഏറ്റവും ഒടുവില്‍ മരുന്നു കമ്പനികളുടെ ദുഷ്ടലാക്കിനെതിരെയാണ് സുപ്രീംകോടതി ആഞ്ഞടിച്ചിരിക്കുന്നത്. മനുഷ്യരുടെ മേല്‍ പരീക്ഷണം നടത്തി കോടികള്‍കൊയ്യുന്ന കമ്പനികളുടെ ലക്ഷ്യം മനുഷ്യനന്മയല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഗിനിപ്പന്നികളെ പോലെയാണ് മരുന്നു കമ്പനികള്‍ മനുഷ്യരെ കാണുന്നത്. അതിന് അന്നും ഇന്നും ഒരു മാറ്റവുമില്ല. എന്നു മാത്രമല്ല പണ്ടത്തെതിനെക്കാള്‍ ശാസ്ത്രീയവും അധുനാധുനക്രമീകരണങ്ങളുമായി അവര്‍ പരീക്ഷണം തുടരുന്നു. കോടികളില്‍ നിന്ന് കോടികളിലേക്കുള്ള മരുന്നു കമ്പനികളുടെ പ്രയാണത്തില്‍ ഈയാംപാറ്റകളായി കരിഞ്ഞുവീഴുന്നത് നിസ്സഹായരായ ജനങ്ങളും.
മരുന്നുകമ്പനികളുടെ ദ്രോഹ നടപടികള്‍ക്കെതിരെയാണ് സുപ്രീം കോടതി കനത്ത താക്കീതു നല്‍കിയിരിക്കുന്നത്. കമ്പനികളുടെ നേട്ടമല്ല ലക്ഷ്യമാക്കേണ്ടതെന്നും അത് ജനനന്മയാകണമെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. രാജ്യത്ത് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ മരുന്നു പരീക്ഷണത്തിന് വിധേയരായി 2644 പേരാണ് മരണമടഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെ ശക്തമായ ഭാഷയില്‍ കുറ്റപ്പെടുത്തുകയുംചെയ്തു. വാസ്തവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉറക്കം നടിക്കുകയാണോ എന്നാണ് രോഷത്തോടെ കോടതി ചോദിച്ചത്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് നേട്ടം കൊയ്യാന്‍ അവകാശമുണ്ടെന്ന് വാദിക്കാം. എന്നാല്‍ അത് നിലനില്ക്കണമെങ്കില് മരുന്നു കമ്പനികളുടെ ലക്ഷ്യം ജനനന്മയായിരിക്കണം. ഇന്നത്തെ സാഹചര്യത്തില്‍ ജന നന്മവെറും ഉമ്മാക്കിയാണ്.
ഇന്ത്യക്കാരെ ഗിനിപ്പന്നികളാക്കിബഹുരാഷ്ട്ര കമ്പനികള്‍ നടത്തുന്ന കൊടുംക്രൂരതകള്‍ക്കെതിരെ സ്വാസ്ഥ്യ അധികാര്‍ മഞ്ച്, ആനന്ദ് രാജ് എന്നിവര്‍നല്‍കിയ പൊതുതാല്പര്യഹര്ജി പരിഗണിക്കുന്ന വേളയിലാണ് കോടതി ശക്തമായതാക്കീത് നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ കക്ഷികള്‍ക്ക് കണക്കില്ലാതെ പണം വാരിക്കോരി നല്കുന്ന ബഹുരാഷ്ട്രകുത്തകമരുന്നു കമ്പനികള്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ആവില്ല. അതു കൊണ്ടുതന്നെയാണ് അത്തരം കമ്പനികള്‍ നടത്തുന്ന കൊടുംക്രൂരതകളെ ഭരണകൂടം കണ്ടില്ലന്ന് നടിക്കുന്നത്. പാവങ്ങളെ കൊല്ലാക്കൊല ചെയ്യുന്നതിലൂടെ രാഷ്ട്രീയകക്ഷികള്‍ക്ക് ഒരു നഷ്ടവും സംഭവിക്കുന്നില്ല. മറിച്ച് നേട്ടം ഒരുപാടാണു താനും. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ വാരിക്കോരി വിതറുന്നവര്‍ ഭരണത്തിലേറിയാല്‍ എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയാത്തതല്ലല്ലോ.
മരുന്ന് കമ്പനികളോട് സുപ്രീം കോടതി പറഞ്ഞ അതേ കാര്യം ഇവിടുത്തെ ഭരണകൂടത്തിനും ബാധകമാണ്. പാര്‍ട്ടികളുടെ നേട്ടത്തിനല്ല ജനനന്മയ്ക്കാവണം ഭരണം എന്ന് മാറ്റണമെന്നേയുള്ളൂ. സാധാരണക്കാരന്റെ വികാര വിചാരങ്ങള്‍ മനസ്സിലാക്കാനുള്ള ക്ഷമത ഇന്നത്തെ ഭരണകൂടത്തിനും അതിനെ താങ്ങിനിര്‍ത്തുന്ന കക്ഷികള്‍ക്കും നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അധാര്‍മികമായ ഒട്ടു വളരെ കാര്യങ്ങള്‍ അരങ്ങേറുന്നത്. കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ മരുന്നു പരീക്ഷണചട്ടങ്ങള് പൗരന്മാരുടെസുരക്ഷയ്ക്ക് അപര്യാപ്തമാണെന്ന് ജസ്റ്റിസ് ആര്.എം.ലോധയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടതിലൂടെ കേന്ദ്രസര്‍ക്കാരിന്റെ വിശ്വാസ്യത തന്നെയാണ് തകര്‍ന്നടിഞ്ഞത്. ഇത്തരത്തിലുള്ള ഒരു സംവിധാനത്തിലൂടെ ജനങ്ങളെ കൂട്ടക്കൊലചെയ്യാന്‍ സര്‍ക്കാര്‍ അരുനില്ക്കുകയാണെന്ന്സംശയിച്ചു പോയാല്‍ കുറ്റം പറയാനാവുമോ?
മരുന്നുകമ്പനികള്‍ പരീക്ഷണം നടത്തുമ്പോള്‍ പാലിക്കേണ്ട കുറ്റമറ്റംചട്ടം ഉണ്ടാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ജനങ്ങളുടെ ആരോഗ്യസുരക്ഷയെ എങ്ങനെ ബാധിക്കുന്നുവെന്ന് പരിശോധിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കണം. പരീക്ഷണങ്ങള്‍ക്കു വിധേയരാകുന്നവരുടെ സമ്മതം ഓഡിയോയിലും വീഡിയോയിലും പകര്‍ത്തണം തുടങ്ങിയവ കോടതിനിഷ്കര്ഷിച്ചവയില് പെടും. അതോടൊപ്പം, പരീക്ഷണം പൂര്‍ത്തിയായ 157 മരുന്നുകള്‍ക്ക് അനുമതിനല്‍കാനും കോടതി വിസമ്മതിച്ചു. ഉന്നതാധികാര വിദഗ്ധ സമിതിയുടെ അനുമതി ലഭിച്ചശേഷം ഇതു പരിഗണിക്കാമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ജനപക്ഷത്തുനില്ക്കേണ്ട ഭരണകൂടങ്ങള്‍ തങ്ങളുടെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിച്ചതുകൊണ്ടാണ് ബഹുരാഷ്ട്ര കുത്തകകള്‍ മനുഷ്യരെ കൊല്ലാക്കൊല ചെയ്യുന്നതെന്ന് ഏതൊരാള്‍ക്കും കോടതി നിരീക്ഷണത്തിലൂടെതിരിച്ചറിയാന് സാധിക്കും. അതിനാല്‍തന്നെ സാധാരണക്കാരുടെ രക്ഷകന്റെ സ്ഥാനമാണ് ജുഡീഷ്യറിക്കുള്ളത്. ഈയവസ്ഥ മാറേണ്ടതാണ്. ജനാഭിമുഖ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നതുവഴിയേ ഇതുസാധ്യമാവുകയുള്ളൂ. ജനനന്മലക്ഷ്യമിടുമ്പോള് കണക്കില്ലാതെ കൈവരുന്ന കോടികള്‍ കീശയില്‍ വീഴില്ല എന്ന പ്രശ്നമുണ്ട്. അതു കൊണ്ടുതന്നെയാണ് പാര്‍ട്ടികള്‍ അതിന് മുതിരാത്തതും. കോടതി ശക്തമായിരംഗത്തെത്തിയാലെങ്കിലും അത്തരക്കാരുടെ മനസ്സ് മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: