ഇന്ത്യ ഭൂഖണ്ഡം രണ്ടായി വിഭജിച്ച് പാക്കിസ്ഥാന് രൂപീകൃതമായിട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇരുരാജ്യങ്ങളും തമ്മിലുള്ള കാശ്മീര്‍ കേന്ദ്രിത തര്‍ക്കം അനുസ്യൂതം തുടരുന്നു. കാര്‍ഗിലിന് ശേഷം ഇപ്പോള്‍ കേരന്‍ അതിര്‍ത്തിയിലാണ് പാക്കിസ്ഥാന് നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ഇതില്‍ ഞെട്ടിപ്പിക്കുന്ന വസ്തുത നുഴഞ്ഞുകയറ്റ ശ്രമത്തിലും അതിര്‍ത്തി ലംഘിക്കുന്നതിലും പാക്കിസ്ഥാന്റെ പങ്ക് മറച്ചുവെക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനുമേല്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തി എന്ന റിപ്പോര്‍ട്ടാണ്. ഒക്ടോബര്‍ ആദ്യവാരമാണ് കേരന്‍ സെക്ടറിലെ ഷലബത്ത് വഴി ഇന്ത്യയിലേക്ക് കടക്കാനുള്ള ഭീകരരുടെ ശ്രമം തടയാന്‍ സൈനിക നടപടി ആരംഭിച്ചത്. നുഴഞ്ഞുകയറ്റശ്രമം വിഫലമാക്കി എന്നാണ് സൈന്യം അവകാശപ്പെടുന്നത്. എന്നാല്‍ കേരന്‍ മേഖലയിലെ നുഴഞ്ഞുകയറ്റം സൈന്യം കൈകാര്യം ചെയ്ത രീതിയില്‍ പ്രധാനമന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പക്ഷെ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ഇടയ്ക്കിടെ ലംഘിച്ചുകൊണ്ടിരിക്കുന്നു. ജമ്മു, സാള്‍വ ജില്ലകളിലെ ബിഎസ്എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെച്ചു. 10 ദിവസമായി പട്ടാളം ഭീകരരുമായും പാക്കിസ്ഥാന് സ്പെഷ്യല്‍ ഫോഴ്സുമായും സംഘട്ടനത്തിലാണ്. ഷാലബത്ത് സെക്ടര്‍ വഴി 30 മുതല്‍ 40 തവണയെങ്കിലും പാക്കിസ്ഥാന് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയും പത്തിലധികം ഭീകരര്‍ ഈ സംഘട്ടനങ്ങളില്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. 20 പാക് സൈനികരാണ് സംഘട്ടനത്തിലേര്പ്പെട്ടതും അഞ്ച് ഇന്ത്യന്‍ പട്ടാളക്കാരെ വധിച്ചതും. കഴിഞ്ഞ ഏഴ് മാസത്തിനിടെ 57 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും 19 ഭീകരരുടെ മരണവും സംഭവിച്ചിട്ടുണ്ട്. പാക്കിസ്ഥാന് ഇതില്‍ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നത്.
കാശ്മീര്‍പ്രശ്നം പരിഹരിക്കുന്നതിന് അമേരിക്ക ഇടപെടണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ലണ്ടനില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് നവാസ് ഷെരീഫ് ഈ ആവശ്യം ഉയര്‍ത്തിയത്. പക്ഷെ ഇന്ത്യ മൂന്നാം കക്ഷി ഇടപെടലിനെ ശക്തമായി എതിര്‍ക്കുകയും കാശ്മീര്‍പ്രശ്നം ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ക്ലിന്റനോടും ഷെരീഫ് ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവത്രേ. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായതിനാലാണ് മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നുള്ള നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുന്നത്. ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെങ്കില്‍ ഭീകരപ്രവര്‍ത്തനം നിര്‍ത്തുകയും അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റങ്ങളില്നിന്നും അക്രമങ്ങളില്‍നിന്നും പാക്കിസ്ഥാന് പിന്മാറുകയും ചെയ്യണമെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഷെരീഫിനെ അറിയിച്ചത്. നുഴഞ്ഞുകയറ്റവും വെടിവെപ്പും തുടര്‍ക്കഥയാക്കുന്ന പാക്കിസ്ഥാന് മൂന്നാമതൊരു രാജ്യത്തോട് ഈ പ്രശ്നത്തില്‍ ഇടപെടാന്‍ അപേക്ഷിക്കുന്നതിലെ യുക്തിയില്ലായ്മയും ഇരട്ടത്താപ്പും വ്യക്തമാണ്. ഇന്ത്യയും പാക്കിസ്ഥാനും ആണവശക്തികളായതിനാലാണ് മൂന്നാംകക്ഷി ഇടപെടല്‍ ആവശ്യപ്പെടുന്നതെന്നാണ് ഷെരീഫ് ഭാഷ്യം. ഇന്തോ-പാക് അതിര്‍ത്തിക്ക് സമീപം വളരെയധികം ഭീകരപരിശീലന കേന്ദ്രങ്ങളുണ്ടെന്നും എഴുനൂറിലേറെ പരിശീലനം നേടിയ നുഴഞ്ഞുകയറ്റക്കാര്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തി സംഘര്‍ഷം നിലനിര്‍ത്താന്‍ അവിരാമം പ്രവര്‍ത്തിക്കുന്നത് പാക്കിസ്ഥാന്‍തന്നെയാണ്. പക്ഷെ പാക്കിസ്ഥാന്റെ അവകാശവാദം തങ്ങള്‍ 2003 ലെ വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്തുന്നതില്‍ ജാഗരൂകരാണെന്നാണ്.
പാക്കിസ്ഥാന് നിരന്തരം നടത്തുന്ന ആക്രമണത്തെ ചെറുത്ത് ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷിതമാക്കാത്തതിനെ നരേന്ദ്ര മോദി വിമര്‍ശിച്ചിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുന്നതിലെ അസ്വസ്ഥതയാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ നൂറിലധികം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാന്‍ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സജ്ജത വിലയിരുത്താന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി മൂന്ന് സേനാത്തലവന്മാരുടെയും പ്രതിരോധ സെക്രട്ടറി അടക്കമുള്ളവരുടെയും യോഗം വിളിച്ചിരിക്കുകയാണ്. പാക്കിസ്ഥാന്റെ അതിര്‍ത്തി നയം ഇന്ത്യാ-പാക് നയതന്ത്ര ബന്ധത്തെ മാത്രമല്ല, സൈനിക നിലപാടുകളെയും തകിടംമറിക്കുമെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി കാശ്മീരിലെ ഒരു തരി മണ്ണുപോലും വിട്ടുകൊടുക്കില്ലെന്ന് ദൃഢസ്വരത്തില്‍ പ്രഖ്യാപിച്ചത്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കാതെ സമാധാനാന്തരീക്ഷത്തിലാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകേണ്ടത്. പക്ഷെ പാക്കിസ്ഥാന്റെ മൂന്നാം കക്ഷി ഇടപെടല്‍ ആവശ്യം മന്മോഹന്-ഷെരീഫ് ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പുതന്നെ അട്ടിമറിക്കുകയാണ്. എന്നിട്ടും യുഎസില്‍ ഒബാമയുമായുള്ള ചര്‍ച്ചയില്‍ ഊര്‍ജ വ്യാപാരം, സാമ്പത്തിക വികസനം എന്നതിനപ്പുറം ഇന്ത്യാ-പാക് ബന്ധവും ഉള്‍പ്പെടുത്താനാണ് ശ്രമം. പാക്കിസ്ഥാന് വിദേശകാര്യ വക്താവും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് പറയുന്നുണ്ടെങ്കിലും അതില്‍ ആത്മാര്‍ത്ഥതയില്ല. ഈ സാഹചര്യത്തില്‍ കരുതിയിരിക്കേണ്ടത് ഭാരതത്തിന്റെ കടമയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: