കേരളത്തിലെ ജനസംഖ്യാ നിരക്കില്‍ വന്നുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടവര്‍ ശ്രദ്ധിക്കാതെ പോകുന്നു എന്നാണ് മനസ്സിലാകുന്നത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളില്‍ കഴിഞ്ഞ ദശകങ്ങളിലുണ്ടായ വളര്‍ച്ചയും ഹിന്ദു സമുദായങ്ങളുടെ തളര്‍ച്ചയും കാണാതെ പോവുകയാണ്. ഭൂരിപക്ഷ സമുദായമെന്ന മേനിപറച്ചില്‍ പോലും ഇനി എത്രകാലം നീണ്ടുനില്‍ക്കുമെന്നറിയാന്‍ പാഴൂര്‍ പടി വരെ പോകേണ്ടതില്ല.
1900 കളില്‍ ഏകദേശം അഞ്ച് ശതമാനം ആയിരുന്ന മുസ്ലിം ജനസംഖ്യ 1947 ല്‍ ഏകദേശം 11 ശതമാനം ആയി. 1961 ല്‍ 17 ശതമാനമായും 2001 ല്‍ 24.71 ശതമാനമായും വര്‍ധിച്ചു. ഇപ്പോള്‍ 2011 ല്‍ എത്രയാണെന്ന് സെന്‍സസ് പ്രഖ്യാപനം വന്നിട്ടില്ല. വാസ്തവത്തില്‍ 2011 ലെ സെന്‍സസ് മതപരമായിട്ടുള്ള ജനസംഖ്യ കണക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇതിന് പ്രധാന കാരണം ഒരുപക്ഷെ മതാടിസ്ഥാനത്തില്‍ ജനസംഖ്യയില്‍ വന്നിട്ടുള്ള വലിയ മാറ്റങ്ങള്‍ ആയിരിക്കും. ഇന്ത്യയില്‍ മാത്രമാണ് ഭൂരിപക്ഷ സമുദായം ചുരുങ്ങുകയും ന്യൂനപക്ഷം ഭൂരിപക്ഷം ആകുന്ന പ്രതിഭാസവും പ്രകടമാവുന്നത്.
കഴിഞ്ഞ 40 വര്‍ഷത്തെ കേരളീയ ജനസംഖ്യ പഠനവിഷയമാക്കുമ്പോള്‍ അക്കങ്ങള്‍ക്കു പിന്നിലെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാകാതെ പോകുന്നത് എന്തുകൊണ്ടാണ്. 1961 ലെ ജനസംഖ്യാ കണക്കുപ്രകാരം കേരളത്തില്‍ ഹിന്ദു ജനസംഖ്യ 60.83 ശതമാനവും മുസ്ലിം ജനസംഖ്യ 17.91 ശതമാനവും ക്രിസ്ത്യന്‍ ജനസംഖ്യ 21.22 ശതമാനവും ആയിരുന്നു. 1971 ആയപ്പോള്‍ യഥാക്രമം അത് 59.41 ശതമാനവും 19.5 ശതമാനവും 21.05 ശതമാനവും 1981 ല്‍ 56.33 ശതമാനവും 22.59 ശതമാനവും 21.04 ശതമാനവും 1991 ല്‍ യഥാക്രമം 57.28 ശതമാനവും 23.33 ശതമാനവും 19.32 ശതമാനവും 2001 ല്‍ 56.16 ശതമാനവും 24.71 ശതമാനവും 19.2 ശതമാനവും ആയി. 2011 ലെ മതാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമല്ലെങ്കിലും ഹിന്ദു ജനസംഖ്യ 54 ശതമാനവും മുസ്ലിം ജനസംഖ്യ 27 ശതമാനവും ആയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
1961 ല്‍ സംസ്ഥാനത്തെ ഹിന്ദു ജനസംഖ്യ 60.83 ആയിരുന്നത് 40 വര്‍ഷത്തിനുശേഷം 56.16 ശതമാനവുമായി കുറഞ്ഞു. നാലുദശകത്തിനുള്ളില് ഹിന്ദു ജനസംഖ്യയിലെ കുറവ് 4.67 ശതമാനമാണ്. ജനസംഖ്യ 1961 ല്‍ 17.91 ശതമാനം ആയിരുന്നത് 2001 ല്‍ 24.70 ശതമാനമായി വര്‍ധിച്ചു. മുസ്ലിം ജനസംഖ്യ 40 വര്‍ഷം കൊണ്ട് 6.79 ശതമാനമാണ് വര്‍ധിച്ചത്. ഭൂരിപക്ഷ സമുദായത്തിന്റെ ജനസംഖ്യ 4.67 ശതമാനം കണ്ടു കുറഞ്ഞപ്പോള്‍ മുസ്ലിം ജനസംഖ്യ 6.79 ശതമാനം കണ്ട് വര്‍ധിക്കുകയാണ് ചെയ്തത്.
സംസ്ഥാനത്തെ ഓരോ ജില്ലയിലെയും ജനസംഖ്യാ കണക്കു പരിശോധിച്ചാല്‍ 40 വര്‍ഷം മുമ്പ് ഭൂരിപക്ഷ സമുദായമായിരുന്ന ഹൈന്ദവ ജനത അവിടങ്ങളില്‍ ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്നതായോ അല്ലെങ്കില്‍ മുസ്ലിം ജനസംഖ്യ ഭൂരിപക്ഷത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നതായോ കാണാം. 1961 ല്‍ കോഴിക്കോട് ജില്ലയില്‍ ഹിന്ദു ജനസംഖ്യ 69.40 ശതമാനവും മുസ്ലിം ജനസംഖ്യ 42.75 ശതമാനവും ആയിരുന്നു. മലപ്പുറം ജില്ല രൂപീകരിച്ചു കഴിഞ്ഞപ്പോള്‍ കോഴിക്കോട് ജില്ലയില്‍ ഹിന്ദു ജനസംഖ്യ 69.49 ശതമാനവും മുസ്ലിം ജനസംഖ്യ 30.63 ശതമാനവും ആയി. എന്നാല്‍ മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ കേവലം 34.08 ശതമാനവും മുസ്ലിം ജനസംഖ്യ 63.92 ശതമാനവുമായി. അത് 2001 ആയപ്പോള്‍ കോഴിക്കോട് ജില്ലയില്‍ യഥാക്രമം 62.14 ശതമാനത്തില്‍നിന്നും താഴ്ന്ന് 57.97 ശതമാനം ആകുകയും മുസ്ലിം ജനസംഖ്യ 30.63 ശതമാനത്തില്‍നിന്നും ഉയര്‍ന്നു 37.47 ശതമാനത്തില്‍ ആകുകയും ചെയ്തു. മലപ്പുറം ജില്ലയില്‍ 1971 ല്‍ 30.28 ശതമാനം ഉണ്ടായിരുന്ന ഹിന്ദു ജനസംഖ്യ 2001 ല്‍ 29.17 ശതമാനമായി കുറയുകയും മുസ്ലിം ജനസംഖ്യ 67.37 ശതമാനത്തില്‍നിന്നും 68.53 ശതമാനമായി ഉയരുകയും ചെയ്തു. 1971 ല്‍ പാലക്കാട് ജില്ലയില്‍ 76.03 ശതമാനം ആയിരുന്ന ഹിന്ദു ജനസംഖ്യ 2001 ആയപ്പോള്‍ 68.87 ശതമാനമായി കുറഞ്ഞു. എന്നാല്‍ മുസ്ലിം ജനസംഖ്യ 21.26 ശതമാനത്തില്‍നിന്നും ഉയര്‍ന്ന് 26.88 ശതമാനമായി. തൃശ്ശൂര്‍ ജില്ലയില്‍ 1961 ല്‍ 11.74 ശതമാനമായിരുന്ന മുസ്ലിം ജനസംഖ്യ 2001 ല്‍ 16.43 ശതമാനവും എറണാകുളം ജില്ലയില്‍ 11.29 ശതമാനം ആയിരുന്നത് 14.55 ശതമാനവും കോട്ടയം ജില്ലയില്‍ 3.83 ശതമാനം ആയിരുന്നത് 5.97ശതമാനവും ആലപ്പുഴ ജില്ലയില്‍ 6.09 ശതമാനം ആയിരുന്നത് 9.86 ശതമാനവും തിരുവനന്തപുരം ജില്ലയില്‍ 10.79 ശതമാനം ആയിരുന്നത് 13.34 ശതമാനവുമായി മാറി. ക്രിസ്ത്യന്‍ പ്രാതിനിധ്യമുള്ള ചില പ്രദേശങ്ങളില്‍ മാത്രമാണ് മുസ്ലിം ജനസംഖ്യ ക്രമാതീതമായ വളര്‍ച്ച രേഖപ്പെടുത്താതിരുന്നത്. പത്തനംതിട്ടയില്‍ കേവലം 4.58 ശതമാനവും കോട്ടയത്ത് 5.97 ശതമാനവും ഇടുക്കിയില്‍ 7.19 ശതമാനവും മാത്രമാണ് 2001 ലെ മുസ്ലീങ്ങളുടെ ജനസംഖ്യ. ഒരു ഭൂവിഭാഗത്തിലെ പ്രത്യേക ജനവിഭാഗത്തിന്റെ ജനസംഖ്യയില്‍ ക്രമാതീതമായ കുറവും മറ്റൊരു വിഭാഗത്തിന്റെ ജനസംഖ്യയില്‍ ക്രമാതീതമായ വര്‍ധനവും രേഖപ്പെടുത്തിക്കാണുമ്പോള് സ്വാഭാവികമായ ജനസംഖ്യാ വര്‍ധനവിന് ഉപരിയായി ബോധപൂര്‍വമായ ബാഹ്യ ഇടപെടല്‍ ദൃശ്യമാകുന്നുണ്ട്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശങ്ങളില്‍ മുസ്ലിം ജനസംഖ്യയില്‍ ക്രമാതീതമായ വര്‍ധനവ് ദൃശ്യമാകുന്നില്ല. ഒരു സംഘടിത മതമെന്ന നിലയില്‍ ആ സമുദായാംഗങ്ങളില്നിന്നുള്ള മതപരിവര്‍ത്തനത്തിന്റെ സാധ്യത മുസ്ലിം മതമൗലികവാദികള്‍ക്ക് പ്രയോഗിക്കാന്‍ കഴിയുന്നില്ല എന്നതാകാം ഇതിന് കാരണം.
കേരളത്തിലെ ഹിന്ദുജനസംഖ്യ 1961-71 ല്‍ 1.42 ശതമാനവും 71-81 ല്‍ 1.26 ശതമാനവും 81-91 ല്‍ 87 ശതമാനവും 91-01 ല്‍ 1.37 ശതമാനവും കുറഞ്ഞപ്പോള്‍ ഓരോ ദശകത്തിലും ജനസംഖ്യയില്‍ ശരാശരി കുറവ് വന്നത് പതിനാറുലക്ഷത്തി ഇരുപതിനായിരത്തി മുന്നൂറ്റി ഇരുപത്തിയേഴ് (1620327) ആണ്. എന്നാല്‍ മുസ്ലിം ജനസംഖ്യ 1961-71 ല്‍ 1.59 ശതമാനവും 71-81 ല്‍ 1.75 ശതമാനവും 81-91 ല്‍ 2.08 ശതമാനവും 91-2001 ല്‍ 1.37 ശതമാനവും വര്‍ധിച്ചു ഓരോ ദശകത്തിലും ശരാശരി 868236 കണ്ട് വര്‍ധിക്കുകയാണ് ചെയ്തത്. അതായത് ഓരോ ദശകത്തിലും ഹിന്ദു ജനസംഖ്യയില്‍ 16 ലക്ഷത്തോളം കുറവ് വന്നപ്പോള്‍ മുസ്ലിം ജനസംഖ്യയില്‍ എട്ട് ലക്ഷത്തോളം വര്‍ധനവാണ് ഉണ്ടായത്. 2001 ല്‍ ഹിന്ദു ജനസംഖ്യ മുസ്ലിം ജനസംഖ്യയേക്കാള്‍ എണ്ണത്തില്‍ 1,00,19,607 (അതായത് ഒരുകോടിയോളം) അധികമുണ്ട്. ഈ ഒരുകോടി ഹിന്ദു ജനസംഖ്യ നാല് ദശകം കഴിയുമ്പോള്‍ 64,81,308 കണ്ടു വര്‍ധനവില്‍ കുറവ് വരുകയും മുസ്ലിം ജനസംഖ്യ 34,72,944 കണ്ടു എണ്ണത്തില്‍ വര്‍ധിക്കുകയും ചെയ്യുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് 2031 ലെ സെന്‍സസില്‍ കേരളത്തിലെ ഹിന്ദു-മുസ്ലിം ജനസംഖ്യാനുപാതം തുല്യമായിരിക്കുമത്രെ. തുടര്‍ന്നുള്ള ദശകങ്ങളില്‍ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകും. ഇന്ന് ഭൂരിപക്ഷ സമുദായമെന്നവകാശപ്പെടുന്ന ഹിന്ദു ജനതയ്ക്ക് അവരുടെ തലമുറയില്‍ തന്നെ കേരളം ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായി മാറുന്നത് കാണാമെന്നര്‍ത്ഥം.
കേരള വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം 2010 ലെ കേരളത്തിലെ മൊത്തം ജനനം 5,46,964 ആണ്. അതില്‍ ഹൈന്ദവരില്‍ ജനനം 2,46,297 ഉം മുസ്ലിങ്ങളിലെ ജനനം 2,09,276 ഉം ക്രൈസ്തവരിലെ ജനനം 88,936 ഉം ആണ്. അതായത് കേരളത്തിലെ ജനസംഖ്യയില്‍ (2011) 54 ശതമാനമുള്ള ഹൈന്ദവരിലെ ജനനനിരക്ക് 45.03 ശമതാനവും 27 ശതമാനമുള്ള മുസ്ലിങ്ങളിലെ ജനന നിരക്ക് 38.26 ശതമാനവും 19.2 ശതമാനം ഉള്ള ക്രൈസ്തവരിലെ ജനനനിരക്ക് 16.26 ശതമാനവുമാണ്. മുസ്ലിങ്ങളിലെ ജനനനിരക്കും മുസ്ലിം ജനസംഖ്യയേക്കാള്‍ ഇരട്ടിയിലധികമുള്ള ഹൈന്ദവരിലെ ജനനനിരക്കും തമ്മിലുള്ള വ്യത്യാസം 6.77 ശതമാനം മാത്രമാണ്.
15 വയസ്സിനും 19 വയസ്സിനും ഇടയില്‍ അമ്മമാരാകുന്ന സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം സ്ത്രീകളാണ്. ഹിന്ദു വനിതകളില്‍ 1.34 ശതമാനവും മുസ്ലിം വനിതകളില്‍ 4.08 ശതമാനവുമാണ്. 20 നും 24 നും ഇടയില്‍ പ്രായമുള്ള ഹിന്ദുസ്ത്രീകള്‍ 16.08 ശതമാനവും മുസ്ലിം സ്ത്രീകള്‍ 17.01 ശതമാനവുമാണ്. ഈ നിരക്ക് 25 നും 29 നും ഇടയില്‍ പ്രായമുള്ള ഹിന്ദുസ്ത്രീകളില്‍ 18.51 ശതമാനവും മുസ്ലിം സ്ത്രീകളില്‍ 11.62 ശതമാനവുമാണ്. 30 നും 34 നും ഇടയില്‍ പ്രായമുള്ളവരില്‍ ഹിന്ദുസ്ത്രീകള്‍ 6.66 ശതമാനവും മുസ്ലിം സ്ത്രീകള്‍ 4.31 ശതമാനവുമാണ് അമ്മമാരാകുന്നത്. 15 നും 19നുമിടയിലും 20 നും 24 നുമിടയിലും പ്രായത്തില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വിവാഹിതരാകുന്നത് മുസ്ലിം മതത്തിലാണ്. എന്നാല്‍ ഹിന്ദു സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വിവാഹിതരാകുന്നത് 25 നും 29 നും ഇടയിലാണ്. വിവാഹിതരാകുന്ന ഹിന്ദു/മുസ്ലിം വനിതകളുടെ പ്രായത്തിലുള്ള അന്തരമാണ് ജനനനിരക്കിലുള്ള വര്‍ധനവിന്റെ ഒരു കാരണം.
2011 ലെ സെന്‍സസ് പൂര്‍ത്തിയായിട്ട് ഏകദേശം രണ്ടുവര്‍ഷത്തോളമായെങ്കിലും ജാതി തിരിച്ചുള്ള കണക്കുകള്‍ ഇതുവരെ പുറത്തുവിടാത്തതിന് പിന്നില്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സന്ദര്‍ഭത്തില്‍ ന്യൂനപക്ഷത്തെ പ്രീണിപ്പിച്ചും ഭൂരിപക്ഷത്തെ ഭിന്നിപ്പിച്ചും നേട്ടമുണ്ടാക്കാമെന്ന് അവര്‍ കരുതുന്നു. ജാതി തിരിച്ചുള്ള കണക്കുകള്‍ വന്നാല്‍ ഭൂരിപക്ഷ സമുദായത്തിന്റെ വക്താക്കള്‍ ന്യൂനപക്ഷത്തിന്റെ ജനസംഖ്യാ സ്ഫോടനത്തെപ്പറ്റിയും ഭൂരിപക്ഷത്തിന്റെ ജനസംഖ്യാ ശോഷണത്തെപ്പറ്റിയുമുള്ള കണക്കുകള്‍ നിരത്തുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ലായിരിക്കാം.
അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവാണ് മറ്റൊരു ഘടകം. ഏകദേശം 25 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. ഇവരില്‍ മഹാഭൂരിപക്ഷവും പശ്ചിമബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണ്. അത് കൂടാതെ ബംഗ്ലാദേശില്‍ നിന്ന് പശ്ചിമബംഗാള്‍ വഴി കേരളത്തിലേക്ക് നല്ലൊരു വിഭാഗം മുസ്ലിങ്ങള്‍ എത്തുന്നുണ്ട്. അവര്‍ക്കിവിടെ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത്, സ്വന്തം സമുദായത്തില്‍നിന്നും വിവാഹവും ചെയ്യിച്ച് അവരെ കേരള സമൂഹത്തിന്റെ ഭാഗമാക്കാന്‍ ബോധപൂര്‍വമായ ശ്രമം മുസ്ലിം മതമൗലികവാദ സംഘടനകള്‍ നടത്തുന്നതിന്റെ പിന്നിലെ ഗൂഢോദ്ദേശ്യം ഇവിടുത്തെ ഭൂരിപക്ഷ സമുദായം തിരിച്ചറിയുന്നില്ല. ആസ്സാമിലെ പാഠം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കാകുന്നുമില്ല. ആസ്സാമിലെ തദ്ദേശനിവാസികള്‍ കഴിഞ്ഞ 50 വര്‍ഷത്തിനുളളില്‍ ന്യൂനപക്ഷമാകുകയും അവിടുത്തെ സര്‍ക്കാരിലോ സ്വത്തുവകകളിലോ യാതൊരു അധികാരവുമില്ലാതെ നാടോടികളാവുകയും ചെയ്ത അവസ്ഥ ഇവിടുത്തെ ഹിന്ദു ഭൂരിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണെങ്കില്‍ അതിനവര്‍ സമീപഭാവിയില്‍ തന്നെ കനത്ത വില നല്‍കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. ബംഗാള്‍, ബീഹാര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരായ മുസ്ലിം സമുദായക്കാര്‍ ഇപ്പോള്‍ ആസ്സാമില്‍ അധികാര വര്‍ഗമായി. അടുത്തിടെ ഉണ്ടായ ആസ്സാം ലഹളയിലെ അവര്‍ക്കുള്ള മേല്‍കൈ നാം കണ്ടതാണ്.
കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ ദയാദാക്ഷിണ്യത്തില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ ഇവിടുത്തെ നാടുവാഴികളുടേയും ഭൂപ്രഭുക്കന്മാരുടേയും ഔദാര്യത്തില്‍ ചില കച്ചവട വാണിജ്യ ഇടപാടുകള്‍ നടത്തി ജീവിച്ചു വരികയും ക്രമേണ അവര്‍ നാട്ടുരാജാക്കന്മാരുടെ സേവ പിടിച്ചു, കച്ചവട വാണിജ്യ മേഖലകളില്‍ കുത്തക സമ്പാദിച്ചു വന്‍ ധനികരായി മാറി. മരുമക്കത്തായ സമ്പ്രദായത്തിന്റെ ശിഥിലീകരണത്തോടെ, വിറ്റഴിക്കപ്പെട്ട ഭൂമി വാങ്ങിക്കൂട്ടി അവര്‍ ഭൂപ്രഭുക്കളുമായി. കേരളത്തിന്റെ നഗരപ്രദേശങ്ങളില്‍ മുസ്ലിം സമുദായവും ഗ്രാമപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലും ക്രിസ്ത്യാനികളും ഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചു. 1972 ല്‍ കേരളത്തിലെ ഭൂപരിഷ്കരണ നിയമം വന്നതോടെ കൈവശ ഭൂമിയ്ക്ക് പരിധി നിശ്ചയിക്കപ്പെട്ടെങ്കിലും ക്രിസ്ത്യന്‍ സമുദായത്തിന്റെ കൈവശമിരുന്ന ഭൂമി, തോട്ടം എന്ന നിലയില്‍ ഒഴിവാക്കപ്പെടുകയും ഭൂരിപക്ഷ സമുദായങ്ങളുടെ കൈവശം പേരിനെങ്കിലും ഉണ്ടായിരുന്ന ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. നഗരപ്രദേശങ്ങളില്‍ കച്ചവടം സ്ഥാപിച്ചു മുസ്ലിങ്ങളും തോട്ടം മേഖലയില്‍ കൂടി ക്രിസ്ത്യന്‍ സമുദായവും സാമ്പത്തികമായി മുന്നേറിയപ്പോള്‍, ഇവിടുത്തെ ഭൂരിപക്ഷ സമുദായം ജാതിയുടെ പേരില്‍ തമ്മിലടിച്ചും ഉത്സവങ്ങള്‍ നടത്തിമേനി നടിച്ചും സാമ്പത്തിക അധഃപതനത്തിലേക്ക് പോയത് അവര്‍ തിരിച്ചറിഞ്ഞില്ല. 1970 കളില്‍ ഗള്‍ഫ് നാടുകളിലുണ്ടായ എണ്ണപ്പണത്തിന്റെ വേലിയേറ്റത്തില്‍ മുസ്ലിം ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് ചേക്കേറിയപ്പോഴും ക്രിസ്ത്യന്‍ സമുദായം പാശ്ചാത്യനാടുകളില്‍ കുടിയേറ്റക്കാരായപ്പോഴും ഇവിടുത്തെ ഹിന്ദു ഭൂരിപക്ഷം നിഷ്ക്രിയരായിരുന്നു.
(തുടരും)
എം.എസ്. ശ്യാംകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: